Saturday, December 7, 2013

"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത്"- ഒരു മോഷണ കഥ


കൊച്ചിയിലെ ഞങ്ങളുടെ ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം മുന്‍പ്‌ പുലര്‍ച്ചെ കള്ളന്‍ കേറി. അതും ചുമ്മാതങ്ങ്‌ കയറുകയല്ല.  അകത്തുനിന്നും വാതില്‍ പൂട്ടി കിടന്നുറങ്ങുകയായിരുന്ന ഞങ്ങളെ ഭദ്രമായി പുറത്തുനിന്നും പൂട്ടിയിട്ട് കള്ളന്‍ നൈസായി ജനലിലൂടെ കയ്യിട്ട് മേശമേല്‍ വച്ചിരുന്ന എന്റെ  സുഹൃത്തിന്‍റെ വിലപ്പിടിപ്പുള്ള  മൊബൈലും പേഴ്സും ഒരു കുപ്പി ബിസ്‌ലേരി വാട്ടറും അടിച്ചോണ്ട് പോയി. സുഹൃത്ത് ആ സമയത്ത്ഉണര്‍ന്നതുകൊണ്ടാകാം മേശമേല്‍ ഇരുന്നിരുന്ന എന്‍റെ ലാപ്ടോപ്‌ കള്ളന്‍ എടുക്കാന്‍ ശ്രമിച്ച ശേഷം ഉപേക്ഷിച്ചു. 

കള്ളന്‍ പുറത്തുനിന്നും പൂട്ടിയ റൂമില്‍ നിന്നും പുറത്തുകടക്കാന്‍ വാതിലില്‍ ചവിട്ടിയും ഇടിച്ചും അപ്പുറത്തുള്ള ആളുകളെ ഉണര്ത്താന്‍ ഉള്ള ശ്രമം നീണ്ടുപോയി. ആരെയെങ്കിലും വിളിക്കാമെന്നു വച്ചാല്‍ ആരെ വിളിക്കാന്‍? ഒടുവില്‍ പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ എന്ന് പറയപ്പെടുന്ന നൂറില്‍ വിളിച്ചു. ആരെടുക്കാന്‍?  ഒടുവില്‍ വാതിലില്‍ കസേര വച്ചുള്ള ആക്രമണത്തിന് ശേഷം ആരൊക്കെയോ വന്ന് വാതില്‍ തുറന്നുതന്നു.

വീണ്ടും നൂറില്‍ വിളിച്ചു, കളവ് നടന്നിട്ട് അധികനേരം ആയില്ലെന്നുറപ്പ്. നൂറു  വട്ടം വിളിച്ചിട്ടും നൂറില്‍ അനക്കമില്ല.  ഒടുക്കം ഹൈവെ പോലീസിനെ വിളിച്ചു, ഉറക്കം നഷ്ട്ടപ്പെട്ടവന്‍റെ മുഴുവന്‍ കലിപ്പോടെ ആരോ ഫോണ്‍ എടുത്തു. വിവരം മുഴുവന്‍ പറയുംമുന്പ് ആള് വീണ്ടും ഉറങ്ങിപ്പോയെനു തോന്നുന്നു, കട്ട്‌ ചെയ്ത് വീണ്ടും വിളിച്ചപ്പോ ഏതോ ഒരു സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, സംഭവം ഒക്കെ വിശദമായി കേട്ട ശേഷം മറുപടി, “സംഭവം ഒക്കെ ശരി, പക്ഷെ നിങ്ങളുടെ സ്ഥലം ഞങ്ങളുടെ സ്റ്റേഷന്‍ പരിധി അല്ലല്ലോ?”
വളരെ സന്തോഷം... ഒടുക്കം സ്ഥലത്തിന്റെ‍ ദിക്കും ദിശയും ഒക്കെ  പറഞ്ഞുകൊടുത്തപ്പോ അടുത്ത സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, വീണ്ടം കഥ മുഴുവന്‍ ആവര്ത്തി ച്ചു, ദെ വരുന്നു കിടിലോല്‍ക്കിടിലന്‍  ചോദ്യം,
“ആട്ടെ കള്ളന്‍ ഇപ്പൊ എവിടുണ്ട്?”
“ഇവിടിരുന്ന് കുബ്ബൂസ് ചാറില്‍ മുക്കി നക്കിക്കൊണ്ടിരിക്കാണ്” എന്ന് പറയാന്‍ നാവ് തരിച്ചു.
“കള്ളന്‍ ഒക്കെ ഓടിപ്പോയി സാര്‍”.              
“ആഹാ എന്നാ പിന്നെ നിങ്ങള്‍ നാളെ ഒരു പത്ത് മണിയാകുമ്പോ വന്ന് ഒരു പരാതി താ, ഇവിടിപ്പോ ആരുമില്ല”

ഡിം,  

അങ്ങനെ രാവിലെ തന്നെ സ്റ്റേഷനില്‍ എത്തി. കാര്യങ്ങള്‍ ഒക്കെ കേട്ട ശേഷം എസ്ഐ അന്വേഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയ ശേഷം പരാതി എഴുതി റൈറ്ററെ ഏല്പ്പി ക്കാന്‍ പറഞ്ഞു. ഉച്ചയോടെ അഡീഷണല്‍ എസ്ഐ വന്ന് റൂമൊക്കെ കണ്ടുപോയി.
കൊള്ളാലോ കേരളാ പോലീസ് !!!

IMEI  നമ്പറും ഒപ്പിച്ച് വീണ്ടും സ്റ്റെഷനിലേക്ക് തിരിച്ചു. റൈറ്ററെ കണ്ട് പരാതിയില്‍ IMEI നമ്പര്‍ എഴുതി ചേര്ത്തു്. പരാതി ഒക്കെ വായിച്ച ശേഷം റൈറ്റര്‍.

“പരാതിയൊക്കെ കൊള്ളാം, പക്ഷെ കളവ് പോയി എന്നല്ല, നഷ്ട്ടപ്പെട്ടു എന്ന് വേണം എഴുതാന്‍, അല്ലെങ്കില്‍ കേസ് എടുക്കേണ്ടി വരും, അതൊന്നും നടക്കില്ല,”

“അല്ല സാര്‍ റൂം പുറത്തുനിന്നും പൂട്ടി ജനലിലൂടെ കയ്യിട്ട് മോഷണം നടത്തിയതാണ് സാര്‍”

“പുറത്തു നിന്നു വാതില്‍ പൂട്ടാനോ? അത് വല്ല പ്രേതവും ആകുമെടെയ്” നിങ്ങള് പോയി പറഞ്ഞ പോലെ തിരുത്തിയിട്ട് വാ” റൈറ്റര്‍ സാര്‍  

കണ്ണ് തിരുമ്പി ചുറ്റും നോക്കി, മുതലകുഞ്ഞുങ്ങളെ ഒന്നും കാണാനില്ല. പോലീസ് സ്റ്റേഷന്‍ തന്നെ.

“കളവ് പോയതിനെ നഷ്ടപ്പെട്ടത് എന്ന് എഴുതാന്‍ പറ്റൂല സാര്‍” 


വീണ്ടും എസ്ഐയെ കണ്ടു, ആളെ റൂമിനകത്ത് പൂട്ടിയിട്ടാണ് മോഷണം നടന്നത്, അകത്ത് കിടന്ന് നൂറില്‍ വിളിച്ചിട്ട് കിട്ടിയില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു.
കേസ് എടുത്താല്‍ ഇരുട്ടിവെളുക്കും മുന്‍പ് കള്ളനെ പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, എന്നാലും ഇതിനു മുന്‍പും സമാനമായ മോഷണം നടന്ന സ്ഥലത്ത് ഇനിയെങ്കിലും ഇതു ആവര്‍ത്തിക്കരുത്, കേസ് എടുക്കില്ല എന്ന ഉറപ്പ് കള്ളന്മാര്‍ക്ക് ലഭിക്കരുത്‌ തുടങ്ങിയ "പൊതുതാല്‍പര്യങ്ങള്‍" ആണ് പുറകില്‍ എന്നൊക്കെ പറഞ്ഞ് നോക്കി .

പത്ത് മിനുട്ടിലധികം നീണ്ട ഉപദേശത്തിനൊടുവില്‍ കാര്യം മനസ്സിലായി. കേസ് എടുപ്പിക്കല്‍ നടക്കില്ലെന്നുറപ്പ്. 
ശരി അങ്ങനെ എങ്കില്‍ അങ്ങനെ, എന്നാ പിന്നെ കൊടുത്ത പരാതിയുടെ റെസീപ്പ്റ്റ് എങ്കിലും തരണം എന്ന് ന്യായമായും ആവശ്യപ്പെട്ടു, ഇനിയൊരിക്കല്‍ അന്വേഷിച്ചു വരുമ്പോ കാണിക്കാന്‍ ഒരു കള്ളാസ് എങ്കിലും വേണ്ടേ?

വീണ്ടും റൈറ്ററുടെ അടുത്തേക്ക്,

"പരാതി മാറ്റിഎഴുതാതെ ഒരു റെസീപ്പ്ട്ടും കിട്ടുമെന്ന് കരുതേണ്ട"      

"അങ്ങനെ പറയരുത് സാര്‍, മോഷണം നടന്നിട്ട്..."

"എന്തോന്ന് മോഷണമേടെയ് ?  ഫോണ്‍ കൊണ്ട് പോയി കളഞ്ഞിട്ട് മോഷണം എന്നും പറഞ്ഞ് ഇങ്ങു പോന്നോളും, ങാ പോ "

"കേസോ എടുക്കുന്നില്ല, തന്ന പരാതിക്ക് റെസീപ്റ്റ് എങ്കിലും കിട്ടാതെ എങ്ങനെ പോകാനാ?"

"ആഹാ, എന്നാ പിന്നെ നീ അങ്ങ് വാങ്ങിക്ക്, ഒന്ന് കാണട്ടെ" ...


വീണ്ടും എസ്ഐയുടെ അടുത്തേക്ക്..

"ശരി ശരി, അങ്ങനെ ഒക്കെ ആണെങ്കില്‍ രാത്രി ഞാന്‍ ഒരു സ്ക്വാഡിനെ അങ്ങോട്ടയക്കാം, അവര്‍ അന്വേഷിക്കട്ടെ,  നിനക്കുള്ള റെസീപ്റ്റ് നാളെ വാ, തരാം"

നിന്നിട്ട് കാര്യമില്ലെന്ന് ഉറപ്പായതോടെ അവിടെനിന്നിറങ്ങി..

രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും ജ്യോതിയും വന്നില്ല, സ്ക്വാഡും വന്നില്ല...

കയ്യിലെ കാശ് അടിച്ചുപോയ അവസ്ഥയില്‍ കൊച്ചിയില്‍ പട്ടിണി കിടക്കാനുള്ള കാശ് പോലും തികച്ചില്ല രണ്ടാളുടെയും കയ്യില്‍ എന്നതിനാല്‍ തിരിച്ച് നാട്ടിലേക്ക് വണ്ടി കയറി..    


ലാസ്റ്റ് എഡിഷന്‍:  രണ്ടു ചോദ്യങ്ങള്‍ മാത്രം ബാക്കി...

കേരളത്തിലെ പോലീസ് സ്റ്റെഷനുകള്‍ ഭരിക്കുന്നത്  ഡിപ്പാര്‍ട്ട്മെന്‍റ്ലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ ആണോ?

പരാതി ഒക്കെ വാങ്ങാം, കേസും എടുക്കില്ല, പരാതിക്ക് റെസീപ്റ്റും തരില്ല,
"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത് എന്നാ സിഐഡി മൂസ ലൈന്‍ !!!!" 
 അപ്പൊ തൂക്കിയിട്ട് നടക്കാനാണോ പിന്നെ സാര്‍ തോക്ക് ?

Monday, November 18, 2013

ഞാനും എന്‍റെ അടുക്കളത്തോട്ടവും കസ്തൂരിരംഗനും . . .

ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ ചൊല്ലി അതിഗംഭീരമായ വാദപ്രതിവാധങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഞങ്ങളുടെ ഗ്രന്ഥം മനപ്പാഠമാക്കാതെ ഞങ്ങടെ മതത്തെ വിമര്‍ശിക്കരുത് എന്ന അതെ ന്യായം ആണ് റിപ്പോര്‍ട്ട് രണ്ടും പഠിക്കാതെ അതില്‍ അഭിപ്രായം പറയരുത് എന്ന് പറയുന്നവരുടെതും. അതിനാല്‍ ആദ്യമേ പറയട്ടെ, ഞാന്‍ ഈ പറയുന്ന രണ്ടു റിപ്പോര്‍ട്ടും വായിച്ചിട്ടില്ല, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് വായിച്ചാല്‍ പ്രത്യേകിച്ചൊന്നും മനസ്സിലാകാന്‍ പോകുന്നില്ല എന്ന് മനസ്സിലായത് കൊണ്ടാണ് തല്‍ക്കാലം വായന വേണ്ടെന്നു വച്ചത്.

വിഷയത്തെ കുറിച്ച് അറിയാവുന്നവരും അതിനെ പറ്റി പഠിച്ചവരും പിന്നെ ലോകത്തുള്ള എന്തിനെ കുറിച്ചും ക്ഷണനേരത്തെ ശ്രമം കൊണ്ടു ആധികാരികമായി മനസ്സിലാക്കാന്‍ കഴിവുള്ളവരുമായ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചും മനസ്സിലാക്കിയിടത്തോളം മൂന്നു കാര്യങ്ങളിലാണ് തര്‍ക്കം നടക്കുന്നത്..

ഒന്ന് : ഈ രണ്ടു റിപ്പോര്‍ട്ടുകളും നടപ്പിലാക്കേണ്ട ആവശ്യമുണ്ടോ?

രണ്ട്: ഈ രണ്ടില്‍ ഏതാണ് നടപ്പിലാക്കേണ്ടത്?

മൂന്ന്: രണ്ടായാലും പാലിക്കപ്പെടേണ്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?


ഈ ചോദ്യങ്ങളും തര്‍ക്കങ്ങളും ഒക്കെ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനവും അതിനു പിറകെ അവിടെയും ഇവിടെയും മുക്കിലും മൂലയിലും ഒക്കെക്കൂടി നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ഹര്‍ത്താലുകളും ഒന്നും മഹാഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷ മല്ലൂസിനെ സ്വാധീനിച്ചതെയില്ലാ എന്നത് നാം കണ്ടതാണ്. "റബ്ബറിന്‍റെ വില പ്രശ്നത്തില്‍ അച്ചായന്മാര്‍ നടത്തുന്ന സമരമാണെന്ന് തോന്നുന്നു" എന്ന് ഹര്‍ത്താല്‍ വാര്‍ത്തകളോട് ആത്മഗതം ചെയ്തവരും കുറവല്ല...

തങ്ങള്‍ ഒറ്റപ്പെട്ടു എന്നും തികച്ചും മുതലെടുപ്പിന്‍റെതായ താല്‍പര്യക്കാരാല്‍ ഈ സമരം ഹൈജാക്ക് ചെയ്യപ്പെടാനും അക്രമ സമരമായി മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെടാനും പോകുകയാണ് എന്ന് സമരക്കാര്‍ എന്ന് നാം വിളിക്കുന്ന ഈ ഈ റിപ്പോര്‍ട്ട് നേരിട്ട് ബാധിക്കാന്‍ പോകുന്ന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സമരം താമരശ്ശേരിയില്‍ കണ്ടപോലെ അക്രമങ്ങളിലേക്ക് മാറിയത്. എന്നാല്‍ ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ് എന്നും മുഴുവന്‍ ജനങ്ങളും നിങ്ങളുടെ ആശങ്കയില്‍ പങ്കു ചേരുന്നു എന്ന പ്രഖ്യാപനമാണ് ഇന്നത്തെ ഹര്‍ത്താലിലൂടെ എല്‍ഡിഎഫ് നടത്തിയത്.

എന്നാല്‍ പ്രസ്തുതവിഷയം ഉയര്‍ത്തിപ്പിടിച്ച്‌ സംസ്ഥാനവ്യാപകമായ ഹര്‍ത്താലിന് ഇടതുപക്ഷജനാധിപത്യമുന്നണി ആഹ്വാനം ചെയ്തതോടെ  കേരളമാസകലം സടകുടഞ്ഞെണീറ്റ് ആദ്യം കസ്തൂരിരംഗനും പിന്നെ ഹര്‍ത്താലിനും ഏറ്റവുമൊടുവില്‍ പതിവുപോലെ സിപിഎമ്മിനും എതിരെ കൊടുവാളെടുക്കാന്‍ തുടങ്ങിയ കാഴ്ചയാണ് കാണുന്നത്. വന്നുവന്നിപ്പോ പശ്ചിമഘട്ടം എന്ന സാധനം കേരളത്തിന്‍റെ തെക്കാണോ വടക്കാണോ എന്ന് അറിയാത്തവന്‍ പോലും ഹര്‍ത്താല്‍ വിരോധികളുടെ അടിപ്പാവാടയില്‍ തൂങ്ങി സിപിഎമ്മിന് എതിരെ കുരച്ച് ചാടുകയാണ്. കൂടെ നിന്നവരുടെ കുന്നായ്മ പറച്ചില്‍ വേറെയും . . .

ഈ വിഷയവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ അങ്ങേയറ്റം മാതൃകാപരവും പക്വവുമായ നിലപാടെടുത്തത് സിപിഐഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ആണെന്നേ ഞാന്‍ പറയൂ. പരിസ്ഥിതി സംരക്ഷണം എന്ന കമ്മ്യൂണിസ്റ്റ്‌ ആശയത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തന്നെ ജനപക്ഷത്ത് നിന്നുകൊണ്ട് സംസാരിക്കാന്‍ സിപിഎമ്മിന് സാധിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം എന്ന ഉത്തരവാദത്തില്‍ നിന്ന് മാറിനിന്നുകൊണ്ട്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ട്ടിയെ തെല്ലും മനസ്സിലാക്കിയിട്ടില്ലെന്നു വേണം പറയാന്‍.

പശ്ചിമഘട്ട സംരക്ഷണം പരമപ്രധാനമാണ് ഇടതുപക്ഷ നിലപാട് കൊണ്ട് തന്നെ ഗാഡ്ഗിലോ കസ്തൂരിരംഗനോ പോലുള്ള റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കളയാന്‍ സിപിഎമ്മിന് സാധിക്കില്ല. അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുമ്പോ അതത് പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകാനും പാടില്ല. അതിനാല്‍ തന്നെ സിപിഐഎം ആവശ്യപ്പെട്ട കാര്യം "റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ നടപ്പാക്കുന്ന പ്രദേശങ്ങള്‍ തീരുമാനിക്കുന്നതിന് ജനാധിപത്യപരമായ നടപടിക്രമം പിന്തുടരണം"എന്നാണു.

എന്താണ് ആ നിലപാടിലുള്ള തെറ്റ് ? ഒരുവലിയപ്രദേശത്തെ ലക്ഷക്കണക്കിന്‌ജനങ്ങളെബാധിക്കുന്ന ഒരു വിഷയത്തെ ഏതാനും ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും മാത്രം തീരുമാനിച്ചാല്‍ പോരാ, അവിടത്തെ ജനങ്ങളുടെ പൊതുവികാരം മാനിക്കപ്പെടുകയും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുകയും വേണം. അത് ഒരു ജനാധിപത്യരാജ്യത്തെ അവകാശമാണ്.

നിലവിലെറിപ്പോര്‍ട്ട് പ്രകാരം ഒരു വില്ലേജ് പ്രദേശത്തിന്‍റെ ഇരുപത് ശതമാനം പരിസ്ഥിതിസംരക്ഷിതപ്രദേശത്തിന്‍റെ പരിധിയില്‍ വരുമെങ്കില്‍ ആ പ്രദേശം മുഴുവന്‍ റിപ്പോര്‍ട്ട് പരിധിയില്‍ വരും വരും.ജനസാന്ദ്രതകൂടിയ കേരളം പോലൊരു സംസ്ഥാനത്ത് ഈ തീരുമാനം ജനജീവിതത്തെ വല്ലാതെ ബാധിക്കും. കര്‍ഷകര്‍ക്കും വലിയ ആശങ്കകള്‍ ഉണ്ട്. 

ഇതടക്കമുള്ള പരാതികളും ആശങ്കകളും പരിഹരിക്കപ്പെടാന്‍ ജനാധിപത്യവേദികള്‍ രൂപീകരിക്കുകയും ജനജീവിതത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധത്തില്‍ നടപടികള്‍ ഉണ്ടാകുകയും വേണം. ഈ നിലപാടിനെ മനസ്സിലാക്കാതെ അന്തമായ രാഷ്ട്രീയ എതിര്‍പ്പിന് ഈ വിഷയത്തെ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്....
പക്ഷേ നേരത്തെ പറഞ്ഞ പോലെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് കസ്തൂരിരംഗനും ഗാഡ്ഗിലും പശ്ചിമഘട്ടവും ഒന്നുമല്ല അതിന്‍റെ പേരില്‍ ഉണ്ടായ ഹര്‍ത്താലാണ് എന്നതാണ് ഖേദകരമായ വസ്തുത.

"ഈ വിഷയത്തില്‍ ബോധവല്‍ക്കരണം ആണ് ആദ്യം വേണ്ടത്" എന്ന മാന്യമായ നിലപാടിന് അല്‍പ്പം കയ്യടി കിട്ടാനും ഞങ്ങളൊരു കൂട്ടര്‍ ഇവിടുണ്ട് എന്ന് നാട്ടാരെ അറിയിക്കാനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് "ഹര്‍ത്താലിന് മുന്‍പ് ബോധവല്‍ക്കരണം ആയിരുന്നു നടത്തേണ്ടിയിരുന്നത്" എന്നൊക്കെ പറഞ്ഞുകളഞ്ഞത്. പശ്ചിമഘട്ട സംരക്ഷണം എന്ന് പറഞ്ഞാല്‍ പിണ്ണാക്കാണോ ഉണ്ടംപൊരിയാണോ എന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത എന്നെപ്പോലുള്ളവരെ ഇതൊന്നു മനസ്സിലാക്കി തരണം എന്ന് പറഞ്ഞ പരിഷത്ത് ചേട്ടന്മാരുടെ നിലപാട് എന്തായാലും സ്വാഗതാര്‍ഹമാണ്.ആപണിചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ ഉത്തരവാദിത്തം തങ്ങള്‍ക്കാണ് എന്ന് തിരിച്ചറിഞ്ഞ് നാളെ രാവിലെ മുതല്‍ പരിഷത്തുകാര്‍ ബോധവല്‍ക്കരണം തുടങ്ങും എന്നും പ്രതീക്ഷിക്കുന്നു.

ലാസ്റ്റ് എഡിഷന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് നിലപാട് അല്‍പം കടന്നുപോയി എന്ന് പറയേണ്ടി വരും. കാരണം റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം എന്ന്‍ ആവശ്യപ്പെട്ട എല്‍ഡിഎഫിന് "എന്നെയും എന്‍റെ വീട്ടിലെ ഏസിയെയും അടുക്കളത്തോട്ടത്തെയും ഒരുതരത്തിലും ബാധിക്കാത്ത കസ്തൂരിരംഗന്‍ നടപ്പായാലും കിടപ്പായാലും എനിക്കൊന്നുമില്ല" എന്ന മല്ലൂ ചിന്താഗതിയെ മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല എന്നത് തന്നെ!!!

Wednesday, August 28, 2013

ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും - മന്മഥനാഥ് ഗുപ്ത

        ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകളാണ് ഇന്ത്യന്‍ യുവജന വിപ്ലവ പ്രസ്ഥാനങ്ങളുടെത്. ഗാന്ധിജി നയിച്ച അഹിംസയിലൂന്നിയ സമരമാര്‍ഗങ്ങളുടെ ഭാഗമായതുകൊണ്ട് മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ട് സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍., അപ്പോളൊക്കെയും മറവിയിലേക്കോ തെറ്റിദ്ധാരണയുടെ പുകമറയിലെക്കോ ഒതുങ്ങികൂടാനായിരുന്നു പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെ നിയോഗം.  ഒരു പരിധി വരെയെങ്കിലും അതിനു അപവാദമെന്ന് പറയാനുള്ളത് ഒരു  ഭഗത്സിങ്ങും ഒരു ചന്ദ്രശേഖര്‍ ആസാദും ആയിരിയ്ക്കാം.

       ആസാദിന്‍റെ, ഭഗത് സിങ്ങിന്‍റെ, അവരുടെ സഖാക്കളുടെ, കഥ പറയുന്ന പുസ്തകമാണ് അവര്‍ക്കൊപ്പം വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മന്മഥനാഥ് ഗുപ്ത എഴുതിയ "ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും"  എന്ന കൊച്ചു പുസ്തകം. ആസാദിനും ഭഗത് സിങ്ങിനും ഒപ്പം നടത്തിയ സാഹസിക പോരാട്ടങ്ങളുടെ, ത്യാഗോജ്വലമായ സഹനസമരങ്ങളുടെ നേര്‍ വിവരണമാണ് ഈ പുസ്തകം. ഭാഷാപരമായോ സാഹിത്യപരമായോ വലിയ മേന്മകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സ്വാനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്ന് ഒരു  വിപ്ലവകാരിയുടെ തുറന്നെഴുത്തിന്‍റെ  ചൂടും ചൂരും ഈ പുസ്തകത്തിനുണ്ട്.

             ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്, മുണ്ടുടുത്ത് സിംഹത്തോലില്‍ ഇരുന്നു മീശപിരിച്ചുകൊണ്ടുള്ള ഒരു ചിത്രം. പുസ്തകത്തില്‍ ആസാദിനെ വരച്ചു കാട്ടാന്‍ മന്മഥനാഥ്‌ ഉപയോഗിക്കുന്നതും ആ ചിത്രമാണ്. ഒരേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്തോടും മരണത്തോടും കൊഞ്ഞനം കാട്ടി നടന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ നേര്‍ചിത്രം ഈ പുസ്തകത്തില്‍ കാണാം.

            ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മറ്റു വിപ്ലവകാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലായിരുന്നു ആസാദ് എന്നാണു മന്മഥനാഥ്‌ അഭിപ്രായപ്പെടുന്നത്. മറ്റു പലരെയും പോലെ പുസ്തകങ്ങള്‍ വായിച്ചോ പ്രഭാഷങ്ങള്‍ ശ്രവിച്ചോ അല്ല, തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ആസാദ് വിപ്ലവകാരിയാകുന്നത്, അതിന്‍റെ ആശയങ്ങളിലേക്ക്  അടുക്കുന്നത്. തന്‍റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിന്‍റെയാകെ നേത്രുത്വമായി ആസാദ് വളരുന്നത് നാം കാണും.

            ഭഗത്സിങ്ങും സുഖ്ദേവും യതീന്ദ്രനാഥും യശ്പാലും ബിസ്മില്ലും ആശ്ഫാക്കും ഉള്‍പ്പടെയുള്ള വിപ്ലവകാരികളെ കുറിച്ച് വിശദ്ധമായിത്തന്നെ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. വിപ്ലവകാരികളുടെ പ്രവര്‍ത്തന രീതികള്‍, ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനം, ഒളിവു ജീവിതത്തിലെ കഷ്ട്ടപ്പാടുകളും അവര്‍ അനുഭവിച്ച പട്ടിണിയും യാതനകളും ഒക്കെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിപ്ലവകാരി എന്ന നിലയില്‍ നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ നേരിട്ടും മറ്റു വിവരങ്ങളും വിശദാംശങ്ങളും സഹവിപ്ലവകാരികളുടെയും ചരിത്രകാരന്മാരുടേയും ആഖ്യായികളായും വിവരിയ്ക്കുന്ന രീതിയാണ് പുസ്തകത്തിന്.  

             സൈമണ്‍ കമ്മീഷന് എതിരായ സമരത്തെ കുറിച്ചും ലാലാ ലജ്പത്റായിയുടെ മരണത്തിനു പകരം ചെയ്യാനുറച്ച് സാന്‍റെഴ്സന്‍ വധത്തിനു വിപ്ലവകാരികള്‍ ഒരുങ്ങുന്നതുമെല്ലാം വിശദമായി വിവരിയ്ക്കുന്നുണ്ട്. ഭഗത് സിംഗ് ഉള്‍പ്പടെയുള്ള വിപ്ലവകാരികള്‍ ജയിലില്‍ വച്ച് നടത്തുന്ന നിരാഹാര സമരവും നിരാഹാരത്തെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച യതീന്ത്രദാസിന്‍റെ അന്ത്യ ദിനങ്ങളെ കുറിച്ചും വിവരിയ്ക്കുന്നത് ആവേശം ജനിയ്പ്പിയ്ക്കുന്നു.
 
              യതീന്ത്രന്‍റെയും ഭഗത്സിങ്ങിന്‍റെയും മറ്റും  രക്തസാക്ഷിത്വം രാജ്യത്ത് ഉണ്ടാക്കിയ യുവാക്കളുടെ സമരോല്‍സ്തുകയും  പ്രതികാരാഗ്നിയും വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതില്‍ ഉള്‍പ്പടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താല്പര്യപെട്ടില്ല. തന്‍റെ നിയന്ത്രണത്തില്‍ കീഴില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നു.  അഹിംസയുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിയ്ക്കുന്ന ഒരു നിലപാടും എടുക്കാന്‍ ഗാന്ധി തയ്യാരായിരുന്നില്ലെന്നു മാത്രമല്ല അതിനു തയ്യാരാകുന്നവരെ ഒറ്റപ്പെടുത്താനും ഗാന്ധി തയ്യാറായി.  ഇത്തരം ആരോപണങ്ങള്‍ മുന്‍പ് പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും കാര്യകാരണസഹിതം രൂക്ഷമായ ഭാഷയില്‍ ഈ പുസ്തകം ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിയ്ക്കുന്നു. വിപ്ലവകാരികള്‍ക്കെതിരായി കോണ്‍ഗ്രസില്‍ സ്വയം എഴുതിതയ്യാറാക്കിയ പ്രമേയം പാസ്സാക്കാന്‍ പോലും ഗാന്ധി പെടാപാട് പെട്ടെന്നും കോണ്‍ഗ്രസില്‍ തന്നെയുള്ള വലിയൊരു വിഭാഗം അമിത ഗാന്ധിഭക്തി മൂലം മാത്രമാണ്  ഒടുവില്‍ അതിനു തയ്യാറായതെന്നും ഗുപ്ത പറയുന്നു.

       നെഹ്രുവിന്‍റെ സ്വയം വിപ്ലവകാരി ചമയലിനെ കണക്കിന് കളിയാക്കുന്നുണ്ട് ഈ പുസ്തകം. ഗാന്ധിയുടെ നിഴല്‍പറ്റി വിപ്ലവകാരികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അനുകൂല നിലപാടുകള്‍ എടുക്കാന്‍ നെഹ്‌റു തയ്യാറായതായി ഗുപ്ത പറയുന്നുണ്ട്.  ഇന്ത്യയിലെ ഒരേ ഒരു സോഷ്യലിസ്റ്റും  വിപ്ലവകാരിയും താനാണ് എന്ന് വരുത്തിതീര്‍ക്കായിരുന്നു നെഹ്രുവിന്‍റെ ശ്രമം. സ്വാതന്ത്രസമര ചരിത്രതിലടക്കം  തിരുത്തലുകള്‍ നടത്താന്‍ ഇതിനായി നെഹ്‌റു തയ്യാറായെന്നു തെളിവുകള്‍ സഹിതം ഗുപ്ത ആരോപിക്കുന്നു.

               ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചോരതിളപ്പിക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ത്തു ദേശീയ വിപ്ലവപ്രസ്ഥാനം. ആ പ്രസ്ഥാനത്തില്‍ ഏറ്റവും പ്രശസ്തമായ ഒരു പേരാണ് ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന, ആസാദുമായി അടുത്തിടപഴുകയും ചെയ്ത മന്മഥനാഥ്‌ ഗുപ്ത ആസാദിന്‍റെയും മറ്റു വിപ്ലവകാരികളുടേയും ജീവിതത്തിലെ മര്‍മപ്രധാനമായ ചില സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തില്‍... ..

ഇന്ന് വരെ രക്തസാക്ഷികളുടെ സ്വപനം യാഥാര്‍ത്യമായിട്ടില്ലെന്നും ഉപഭൂഖണ്ഡത്തില്‍ സോഷ്യലിസം നടപ്പാകുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ എന്നും ഓര്‍മ്മപ്പെടുത്തിയാണ് പുസ്തകം അവസാനിയ്ക്കുന്നത്.

(നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്...)

Wednesday, August 21, 2013

കോഴിക്കോടന്‍ മീറ്റ്‌, ഒരു ബിരിയാണി ഉണ്ടാക്കിയ കഥ !!!


                 സംഭവബഹുലമായ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ ശുഭപര്യവസായിയായി. പരിപാടിയില്‍ ഒരുപാട് ബ്ലോഗ്ഗെര്‍മാരും ഫേസ്ബുക്ക്‌ പുലികളും ആവേശപൂര്‍വ്വം പങ്കെടുത്തതിലും നല്ല അഭിപ്രായം മാത്രം പറഞ്ഞതിലും പെരുത്ത് സന്തോഷം.          

                മര്യാദയ്ക്ക് മഴയും ആസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരു നട്ടപാതിരായ്ക്കാണ് കോഴിക്കൊടൊരു ഓണ്‍ലൈന്‍ മീറ്റ്‌ നടത്തണമെന്നൊരു പരിപാടിയുമായി ഫൈസല്‍ കൊണ്ടോട്ടിയും ശ്രീജിത്ത്‌ കൊണ്ടോട്ടിയും ഷജീര്‍ മുണ്ടോളിയും അടക്കമുള്ള ഗള്‍ഫ് ബ്ലോഗ്ഗെര്‍മാര്‍ വിളിക്കുന്നത്. മൂന്നു  ബ്ലോഗ്‌ മീറ്റുകളില്‍ മുന്‍പ് പങ്കെടുക്കുകയും കുറ്റം പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും ഒരു മീറ്റ് നടത്തിപ്പിന്‍റെ എട്ടിന്‍റെ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതും പാലക്കാട് പട്ടാമ്പിക്കാരന്‍ ആയ ഞാന്‍ ഒരു കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റിന്‍റെ സഹസംവിധായകന്‍ ആവുക!!! പക്ഷേ കോയിക്കോട്ടങ്ങാടി  നമ്മുടെ സ്വന്തം അങ്ങാടി ആയതുകൊണ്ട് സസന്തോഷം ഓക്കെ പറഞ്ഞു.

               ബേപ്പൂര്‍ സുല്‍ത്താന്‍റെ സ്വന്തം നാടായ ബേപ്പൂര്‍ ഭാഗത്തായാണ്‌ ആദ്യം മീറ്റ്‌ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചത്, മനസ്സിനിണങ്ങിയ സ്ഥലം കിട്ടാതായപ്പോ ആ പരിപാടി ഉപേക്ഷിച്ചു. പിന്നീടാണ് യാത്രാ സൗകര്യം അടക്കം പരിഗണിച്ചു കൊണ്ട്കോഴിക്കോടിന്‍റെ തിരക്കില്‍ നിന്നല്പംമാറി ഫറോക്ക് ചെറുവണ്ണൂര്‍ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ വേദിയായി തീരുമാനിച്ചത്.കഴിഞ്ഞ അഞ്ചാറു വര്‍ഷമായി താമസിക്കുന്നതും കുറച്ചധികം കാലം സജീവ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തിയതുമായ സ്ഥലം ആയതുകൊണ്ട് പട്ടാമ്പിയേക്കാള്‍ പരിചിതമാണ് ഫറോക്ക് എന്നതും ധൈര്യമായി.

             അങ്ങനെ പ്രവാസവും ബ്ലോഗ്ഗ്‌ എഴുത്തും അവസാനിപ്പിച്ച് നാട്ടില്‍ ബിസിനെസ്സ് നടത്താന്‍  തിരിഞ്ഞു കളിക്കുന്ന ബ്ലോഗ്ഗര്‍ തിരിച്ചിലാനെ പിടികൂടി. പിന്നെ   ഹാള്‍ ബുക്ക്‌ ചെയ്യാനും ഭക്ഷണം ഏര്‍പ്പാടാക്കാനും ഹോട്ടലുകള്‍ അന്വേഷിക്കാനും വാര്‍ത്ത കൊടുക്കാനും മീറ്റിന്‍റെ പെരുമ്പറ കൊട്ടുംപോലുള്ള തിരിച്ചിലാന്‍റെ പുള്‍സര്‍ ബൈക്കില്‍ ഞങ്ങള്‍ നാട്ടിലാകെ മണ്ടി നടന്നു. മീറ്റ്‌ ഹാളും കോയിബിരിയാണിയും ബ്ലോഗ്‌ മാഹാത്മ്യം വിളമ്പി ചുളു വിലയ്ക്ക് അടിച്ചെടുത്തതോടെ പിന്നീടെല്ലാം പെട്ടെന്നായി.  ബ്ലോഗ്ഗും ഫേസ്ബുക്കും വഴി പരസ്യം കൊടുത്തും ഐഎസ്ഡി വിളിച്ചും ആളെകൂട്ടാന്‍ ദുഫായിക്കാരും കച്ചകെട്ടി ഇറങ്ങിയതോടെ മീറ്റിനു കൊടികേറി.

                   ഓണ്‍ലൈന്‍ മീറ്റ്‌ എന്ന് പേരിട്ടത് ബ്ലോഗ്ഗിനു പുറത്ത് ഫേസ്ബുക്കിലും ട്വിട്ടെരിലും ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്. അതേതായാലും ഒരു പരിധി വരെ ഏറ്റു. ഒരു പ
രിധി വരെ മാത്രം. ബ്ലോഗ്ഗില്‍ എഴുതുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ബന്ധം  ഫേസ്ബുക്കില്‍ ലൈക്ക് അടിച്ച് അര്‍മാദിക്കുന്നവരില്‍ തുലോം കാണ്മാനില്ല എന്ന് പറഞ്ഞെ പറ്റൂ.  പരസ്പരം കാണാനും സൗഹൃദം പങ്കുവെക്കാനും ഉള്ള സുവര്‍ണ്ണാവസരത്തെ ബ്ലോഗ്‌ ഇതര ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ തീരെ അവഗണിച്ചു എന്നതാണ് അനുഭവം.

http://www.youtube.com/watch?v=QFjga9vsY5M

                പക്ഷേ ഏറെ ആവേശം ജനിപ്പിച്ച മറ്റൊരു കാര്യം ബ്ലോഗ്ഗിനെയും ഓണ്‍ലൈന്‍ എഴുത്തിനെയും പറ്റി അറിയാനും ഈ കൂട്ടായ്മയുടെ ഭാഗമാകാനും വേണ്ടി എത്തിയ ഒരു വലിയ എണ്ണം ആളുകളാണ്. അതും മീറ്റിന്‍റെ രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഓണ്‍ലൈന്‍ ലോകത്തിനു പുറത്ത് പത്രമാധ്യമങ്ങളിലൂടെ ഈ പരിപാടിയുടെ അറിയിപ്പുകള്‍ വന്നത് എന്നതുകൂടി കണക്കില്‍ എടുക്കുമ്പോള്‍. ദേശാഭിമാനിയുടെയും മാതൃഭൂമിയുടെയും ചെറിയ കോളം വാര്‍ത്തകണ്ട് ഏറെ ആകാംഷയോടെ  സംഘാടകരെ വിളിച്ചവര്‍ ഒരുപാടാണ്‌. ഓണ്‍ലൈന്‍ എഴുത്തിനെ അടുത്തറിയാന്‍ മീറ്റിനു എത്തിയവരില്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയെര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉണ്ടായിരുന്നു. ഈ മീറ്റ് സഫലമായതും അവരുടെ പങ്കാളിത്തത്താല്‍ ആണ്. പ്രിന്‍റ് മീഡിയ വഴിയും കോഴിക്കോട് കേന്ദ്രീകരിച്ചു മറ്റു വഴികളിലൂടെയും കൂടുതല്‍ പ്രചാരണം കൊടുക്കാന്‍ സാധിക്കാത്തതില്‍ ഏറെ വിഷമം തോന്നിയത് മീറ്റിനു തലേ ദിവസം രാത്രി പന്ത്രണ്ടിനോട് അടുത്ത് പരസ്യം കണ്ട ഒരാള്‍ ഒട്ടൊരു അങ്കലാപ്പോടെ വിളിച്ചപ്പോളാണ്, റെജിസ്സ്ട്രഷന്‍ സമയം കഴിഞ്ഞോ എന്നാണു വൈകി വിളിച്ചതിലുള്ള ക്ഷമാപണത്തോടൊപ്പം അദ്ദേഹം ചോദിച്ചത്!!!

            ഒരുപാട് പ്രതികൂലഘടകങ്ങള്‍ ഉള്ളതിനാലാകാം പല ബ്ലോഗ്ഗെര്‍മാര്‍ക്കും പരിപാടിയില്‍ എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. തുറന്ന മനസ്സോടെ പറയട്ടെ, ആ ഘടകങ്ങള്‍ക്കൊക്കെ അപ്പുറത്തേക്ക് ഓണ്‍ലൈന്‍ എഴുത്തുകാരുടെ വിശാലമായ കൂട്ടായ്മയ്ക്ക് കളമൊരുക്കാന്‍ അടുത്ത മീറ്റ്‌ ആകുംപോളെക്കുംനമുക്ക്സാധിക്കും എന്ന് എനിക്കുറപ്പാണ്. ചില്ലറ സൌന്ദര്യപിണക്കങ്ങള്‍  ഇന്നും ശൈശവദശ പിന്നിടാത്ത ഈ-എഴുത്തിനെ അപഹാസ്യമാക്കുംവിധം മാറ്റരുത് എന്ന അപേക്ഷയെയുള്ളൂ.

               ഒരുപാട് തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത്  മീറ്റിന് എത്തിയ ജയന്‍ ഡോക്ടര്‍ക്കും സജിം മാഷിനും ഷെരീഫ് ഇക്കയ്ക്കും അതുപോലെ പലര്‍ക്കും നന്ദി പറയാതെ വയ്യ. ബ്ലോഗ്‌ ശില്പശാല വിജയകരമാക്കിയ സാബു കൊട്ടോട്ടി, വിശക്കുന്ന വയറുകളെ മാജിക് കാട്ടി മയക്കിയ മജീഷ്യന്‍ പ്രദീപ്‌ ഹുടിനോ,  മീറ്റ്‌ ഉത്ഘാടനം ചെയ്ത ശ്രീ വി ആര്‍ സുധീഷ്‌ ഏവര്‍ക്കും നന്ദി. പുസ്തകം പ്രകാശനം ചെയ്ത ബ്ലോഗ്ഗര്‍ ശിവകാമിയ്ക്ക് അഭിനന്ദനങ്ങളും.  അതുപോലെ നാട്ടിലെത്താന്‍ കാത്തിരിക്കുംപോളും അങ്ങ് ദൂരെ ഇരുന്ന് മീറ്റിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വവും നിര്‍ദേശങ്ങളും നല്‍കിയ നാട്ടിലെത്തിയ ഉടന്‍ ഓടിയെത്തി സംഘാടനത്തിന് നേതൃത്വം നല്‍കിയ ബ്ലോഗ്ഗെര്‍മാര്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി, ഫൈസല്‍ കൊണ്ടോട്ടി, ഇസ്മയില്‍ ചെമ്മാട്, ഷജീര്‍ മുണ്ടോളി, ഇംതിയാസ് ആചാര്യന്‍, റഷീദ് പുന്നശ്ശേരി,ഫൈസല്‍ ബാബു, പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഗംഭീരമായ മീറ്റ്‌ ലോഗോ ഡിസൈന്‍ ചെയ്ത് മീറ്റിന്‍റെ ഭാഗമായ ബിജു കൊട്ടില, മീറ്റ്‌ "മ" റേഡിയോ വഴി തത്സമയം സംപ്രേക്ഷണം ചെയ്ത ദേവന്‍ തൊടുപുഴ.. അങ്ങനെ ഓരോരുത്തരും ആണ് ഈ മീറ്റ്‌ സാധ്യമാക്കിയത്.

                 മറ്റൊന്ന് നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് ഈ മീറ്റിനു ലഭിച്ച മാധ്യമ പിന്തുണയാണ്. റിപ്പോര്ട്ടര്‍, മനോരമ, പ്രാദേശിക ചാനല്‍ KCL തുടങ്ങിയ ചാനലുകള്‍, വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി, മാതൃഭൂമി, മനോരമ, കൌമുദി അടക്കമുള്ള പത്രങ്ങള്‍, ഇവരും ഈ മാദ്ധ്യമത്തെ ജനങ്ങളില്‍ എത്തിച്ചു.  മീറ്റ്‌ വാര്‍ത്ത അത്യധികം പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ചാനലിന് പ്രത്യേക നന്ദി.


ലാസ്റ്റ് എഡിഷന്‍:  ഈറ്റിനുള്ള കോഴിയെ പിടിക്കാന്‍ ഓടുന്ന തിരക്കിനിടയില്‍ അധികമാരെയും പരിചയപ്പെടാനും  സംസാരിക്കാനും സാധിച്ചില്ല എന്ന വിഷമം ബാക്കിയുണ്ട്.  പിന്നെ മീറ്റിനും ഗ്രൂപ്പിനും ബിരിയാണിക്കും അപ്പുറത്തേക്ക് ഒരു നിമിഷം മാത്രം ഓര്‍മയുണ്ട്, ഓണ്‍ലൈന്‍ എഴുത്തിനെ പറ്റിയറിയാന്‍ വന്ന് ആദ്യാവസാനം ആവേശപൂര്‍വ്വം പങ്കെടുത്ത് പോകാന്‍ നേരം "ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടെന്ന് അറിയാന്‍ ഏറെ വൈകി, ഒരു അടുത്ത ബന്ധു വീട്ടിലെ കല്ല്യാണത്തില്‍ പങ്കെടുക്കും പോലെ, ഇത്ര അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളുകള്‍!!! പങ്കെടുക്കാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷം" എന്ന് പറഞ്ഞ് പ്രായാധിക്യത്തിന്‍റെ ചുളിവ് വീണ ആ കൈകള്‍ എന്‍റെ കൈകള്‍ കൂട്ടി പിടിച്ച ആ നിമിഷം!!! അത് മാത്രം മതി ഈ കൂട്ടായ്മയുടെ ലോകം ഇവിടെ അവസാനിക്കില്ല എന്ന് ഉറപ്പിക്കാന്‍. . 

Sunday, July 14, 2013

നരേന്ദ്രമോഡിയുടെ പട്ടിത്തീട്ടങ്ങള്‍ !!!!

           
             ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപ്പിയുടെ തിരഞ്ഞെടുപ്പ് മുഖ്യപ്രാന്തുമായ നരേന്ദ്രമോഡി ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മിക്കതും വിവാദമായിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്തര്‍ദേശീയ മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി ഗുജറാത്ത് കലാപത്തിലെ ഇരകളെ കാറിനടിയില്‍ പെട്ട് ചത്ത പട്ടികളോട് ഉപമിച്ച വിവാദം.

താഴെ പറയും വിധമാണ് മേല്‍ പറഞ്ഞ പരാമര്‍ശത്തിന്‍റെ മലയാളം..

ചോദ്യം ഗുജറാത്ത് കലാപത്തില്‍ സംഭവിച്ചതില്‍ നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടോ?

മോഡി:  “ഞാന്‍ പറയാം, ഇന്ത്യയുടെ സുപ്രീം കോടതി നല്ലഒരു കോടതിയായി ആണ് കണക്കാക്കപ്പെടുന്നത്, ആ കോടതി ഒരു അന്വേഷണ കമ്മീഷനെ വച്ചു. ആ റിപ്പോര്‍ട്ട്‌  വന്നു. അതില്‍ എനിയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. പൂര്‍ണ്ണമായും ക്ലീന്‍ ചിറ്റ്. മറ്റൊരു കാര്യം, നമ്മള്‍ ഒരു കാര്‍ ഓടിയ്ക്കുന്നു, നമ്മള്‍ ആണ് ഡ്രൈവര്‍, പിന്നെ വേറൊരാള്‍ വണ്ടി ഓടിയ്ക്കുന്നു നമ്മള്‍ പുറകില്‍ ഇരിയ്ക്കുന്നു, അപ്പൊ ഒരു പട്ടി കാറിനടിയില്‍ പെട്ടാല്‍ നമുക്ക് കുറ്റബോധം തോന്നില്ലേ? അത് പോലെ  തോന്നി..

 പട്ടിയും പൂച്ചയും ഗുജറാത്തില്‍ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത സകലമാന പട്ടിതീട്ടങ്ങളും ഒരുപോലാണെന്നും അല്ലേ അതിന്‍റെ പച്ച മലയാളം?

             പറഞ്ഞത് അങ്ങനെയല്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വളച്ച്ഒടിച്ചതാണെന്നുമുള്ള സ്ഥിരം പല്ലവികളുമായി മോഡിഭക്തരും ഓണ്‍ലൈന്‍ തൊഴിലാളികളും ഇറങ്ങി. എന്നാല്‍ അമ്മാതിരി ക്ലീഷേ പരിപാടിയ്ക്കൊന്നും ഭാവി പ്രധാനമന്ത്രി നിന്നില്ല. പുള്ളി വേഗം ട്വിറ്റെര്‍ എടുത്ത് ഒരു പോസ്റ്റ്‌ അങ്ങിട്ടു, "ഞങ്ങളുടെ ആര്‍ഷഭാരതസംസ്കാരത്തില്‍ എല്ലാ ജീവജാലങ്ങളും ഒരുപോലാണെന്നും അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നും" ഒരു കിടിലന്‍ ട്വീറ്റ്.

            വെറുതെ അങ്ങനെ പറയാനും ഒടുവില്‍ തിരുത്താനും മോഡി അത്ര മണ്ടന്‍ ഒന്നുമല്ല.     താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ മുന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ അജണ്ട  മുന്നോട്ടു വയ്ക്കുകയാണ് മോഡി ചെയ്തത്.  വര്‍ഗീയത , ഹിന്ദുത്വം തുടങ്ങിയ ട്രം കാര്‍ഡുകള്‍ ഇറക്കിക്കളിക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായാണ് മോഡി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് വ്യക്തം. ആര്‍എസ്എസ്സിന്‍റെയും സംഘപരിവാരത്തിന്‍റെയും പിന്തുണ നേടിയെടുക്കാനും ഇത് മോഡിയെ സഹായിക്കും. ചുരുക്കത്തില്‍ ശശികല ടീച്ചര്‍ പറയുംപോലെ ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ മെല്ലെ തഴുകിയുണര്‍ത്തി "ആയിട്ടില്ല മക്കളെ കുറച്ചു കൂടി ഉറങ്ങിക്കോ" എന്ന് പറയുന്ന പരിപാടി. ഒടുക്കം എന്തായി ?   മോഡി പറഞ്ഞതും ഉദ്ദേശിച്ചതും മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. മതേതരവാദികളെയും മാധ്യമങ്ങളെയും നിയമങ്ങളെയും  പറ്റിക്കാനും കഴിഞ്ഞു.

            പ്രത്യേക അന്വേഷണഘത്തിന്‍റെ റിപ്പോര്‍ട്ട്‌ മോഡിയ്ക്ക് നല്‍കിയ ആത്മവിശ്വാസവും അഹങ്കാരവും കുറച്ചൊന്നുമല്ല.  ആ ആത്മവിശ്വാസമാണ് മോഡിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.  ഗുജറാത്ത് കലാപത്തിലും ഇസ്രത് ജഹാന്‍ കൊലപാതക കേസിലും അന്വേഷണ ഏജന്‍സികളെ വിലയ്കെടുക്കാനും ആരോപണങ്ങള്‍ തന്നിലേക്ക് നീളുന്നത് തടയാനും മോഡിയ്ക്ക് സാധിച്ചു.

              ഗുജറാത്ത് കലാപത്തിനു ശേഷം വര്‍ഗീയവാദിയെന്നും നരഭോജിയെന്നുമെല്ലാം ചീത്ത പേര് കേള്‍പ്പിച്ച മോഡി ആ ഇമേജ് മാറ്റിയെടുക്കാന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്. ആ പെടാപാടിന്‍റെ ഭാഗമായി രണ്ടും കല്‍പ്പിച്ച് ഗുജറാത്ത്  വികസിപ്പിക്കാനിറങ്ങി. വികസനവീരന്‍ എന്ന പേര് കേള്‍പ്പിക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ തോല്‍പ്പിക്കുന്ന മാര്‍ക്കറ്റിംഗും!!! അതില്‍ പലതും പൊളിഞ്ഞു പാളീസ് ആകുന്നത് ഇപ്പൊ നിത്യ സംഭവം ആയിരിയ്ക്കുന്നു എന്നത് വേറെ കാര്യം!!! ഇങ്ങനെ നേടിയെടുത്ത വികസനനായക പരിവേഷം കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നു മോഡിയ്ക്കും ബിജെപിയ്ക്കും നന്നായറിയാം. അതിനാലാണ് ഇത്തരം പ്രസ്ഥാവനകളിലൂടെ വര്‍ഗീയത ഇളക്കിവിടാനും അത്തരം വോട്ടു ബാങ്കുകളെ കൈക്കലാക്കാനും മോഡിയും ബിജെപിയും ലക്ഷ്യമിടുന്നത്.

 
                രാജ്യത്ത് ബിജെപ്പി അധികാരത്തില്‍ വരുന്നത് മതതീവ്രവാദത്തിനും വര്‍ഗീയചേരിതിരിവിനും കാരണമാകും എന്ന് തിരിച്ചറിയുന്നവര്‍ പോലും രാജ്യത്തെ പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇനിയും തുടരരുത് എന്നത് നിലനില്‍പ്പിന്‍റെ പ്രശ്നമായി മനസ്സിലാക്കുന്നു. അഴിമതിയില്‍ മുങ്ങികുളിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിയ്ക്കാന്‍ സാധിക്കാത്ത കഴിവുകെട്ട യുപിഎ ഭരണത്തിനെതിരായ ജനരോക്ഷം രാജ്യമെങ്ങും ഉയരുമ്പോള്‍ ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള പ്രതിവിധിയായി മുഖ്യപ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആണ്!!
 കടുത്ത യുപിഎ വിരുദ്ധ ചിന്താഗതിയിലേക്ക് അല്പം വര്‍ഗീയതയും കൂടി കയറ്റി വിട്ടാല്‍ ജയം എളുപ്പമാണ് എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ ഉള്ള ഒറ്റമൂലിയാണ് അവര്‍ക്ക് മോഡി..

ലാസ്റ്റ് എഡിഷന്‍ : മോഡിയുടെ ഭാഷയില്‍ അമേന്‍ സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്"..   ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ അഴിമതി ഭരണത്തിനു മറുപടി വര്‍ഗീയ മുന്നണിയല്ല, നമുക്ക് വേണ്ടത് ജനപക്ഷത്തു നില്ല്ക്കുന്ന അഴിമതി രഹിത മതേതര ഭരണകൂടമാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ ബിജെപി ഇതര മുന്നണി !!!!

Friday, May 31, 2013

സത്നാമിനിന്നും നീതി അകലെയാണ് !!!!

              സത്നാം സിംഗ് മാൻ. ആ പേര് കേരളം മറന്നു കാണാൻ ഇടയില്ല. ബീഹാറിലെ പുണ്യ കേന്ദ്രം എന്ന്  കരുതപ്പെടുന്ന ഗയയിൽ നിന്നും താളം തെറ്റിയ മനസ്സുമായി നീണ്ട അലച്ചിലിനൊടുവിൽ സത്നാം എത്തിച്ചേർന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരുള്ള നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നാൽ ഉയര്‍ന്ന ചിന്താശേഷിയും മികച്ച അക്കാഡെമിക് നിലവാരവുമുള്ള  സത്നാമിന് മുന്നില്‍ ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറുകയായിരുന്നു.. 

          ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ അടുത്തേക്ക് ഓടിയടുത്തു എന്ന കൊടും പാതകത്തിനിടെ സത്നാം കയ്യോടെ പിടികൂടപ്പെട്ടു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി നിരായുധനും നിരാലംഭനുമായ അന്യസംസ്ഥാനക്കാരൻ  യുവാവിനെ അമ്മ ഭക്തർ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ അമൃതയുടെ പ്രിയശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ത സ്വന്തം ചാനെനിലൂടെ ആക്രോശിച്ചു, സത്നാം ബിസ്മി ചൊല്ലിയെന്നും ഇന്നത്തെ "പ്രത്യേക സാഹചര്യത്തിൽ" അത് നിസാരമായി കാണാൻ ആകില്ലെന്നും".സത്നാം മത തീവ്രവാദിയായി മുദ്ര കുത്തപ്പെടുകയായിരുന്നു. 

             പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഹർത്താലിനെ പോലും അവഗണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അമൃത സന്നിതിയിൽ പാഞ്ഞെത്തി. സാധാരണ ഗതിയിൽ ഒരു പെറ്റിയുമടിച്ചു മണ്ടക്കൊരു കിഴുക്കും കൊടുത്തു വിടുമായിരുന്ന കേരളാ പോലീസ് സട കുടഞ്ഞെണീറ്റു. സത്നാമിന് മേൽ ചാർത്തപ്പെട്ടതു വധശ്രമ കേസ്. ആദ്യം ജയിലിലേക്ക് മാറ്റപ്പെട്ട യുവാവ് നേരം ഇരുട്ടി വെളുത്തപ്പോ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസ്സിൽ ചുമ്മാ മരിച്ചു കിടക്കുന്നതായിരുന്നു കണ്ടത്... ഇരുമ്പ് ദണ്ട്‌ ഉപയോഗിച്ചുള്ളതടക്കം അൻപതിലേറെ മുറിവുകളായിരുന്നു സതാമിന്റെ ശരീരത്തിൽ !!!

           കൊലപാതകങ്ങൾ ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമ പേനയുന്തികളും ചർച്ചാ തൊഴിലാളികളും കുറ്റകരമായ മൌനം അവലംഭിച്ചു. ഒരു ആൽദൈവ മഠത്തിനു മുന്നില്‍ ഒരു സംസ്ഥാനത്തെ ഭരണ കൂടവും അവിടത്തെ മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ടു എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്യമാണ്. പേരൂര്‍ക്കട പോലീസ്  കോടതിയില്‍ പോലും ഹാജരാക്കാതെ വച്ച സത്നാമിന് മേല്‍ ആഭ്യന്തരമന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം  വധശ്രമ കേസ് ചാര്‍ജ് ചാര്‍ജ് ചെയ്യപ്പെട്ടത് എങ്ങനെയാണ്?  

                                   ഒട്ടേറെ ദുര്‍മരണങ്ങളുടെ  ഉള്‍പ്പടെ  ദുരൂഹത പേറുന്ന, ലോകമെങ്ങും ഭക്തരും ആശ്രിതരുമുള്ള സംവിധാനത്തിന്റെ ശത്രുതയാണ് സത്നാം നേടിയെടുത്തത്. സട്നാമിന്റെ മരണം ആസൂത്രിതമെന്ന് കരുതാന് അതിനാല്‍ തന്നെ കാരണങ്ങളുണ്ട്. സത്നാമിന്റെ ശരീരീത്തിൽ ഇത്രയേറെ മുറിവുകള്‍ എങ്ങനെയുണ്ടായി? എന്തിനാണ് സ്വാമി അമൃതസ്വരൂപാനന്ത അയാളെ മത തീവ്രവാദിയായി മുദ്രകുത്തിയത്? അമൃതാ മഠത്തിൽ നിന്നും മാനസികാരോഗ്യകേന്ദ്രത്തിലെ കക്കൂസിലേക്കുള്ള യാത്രക്കിടെ എന്താണ് സട്നാമിന് സംഭവിച്ചത്? 

    കേസ് അന്വേഷിച്ചത് അമ്മയുടെ തന്നെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ  അമ്മയും കേരളാ പോലീസിലെ കാക്കിക്കുള്ളിലെ കവയിത്രിയുമായ ശ്രീമതി ബി.സന്ധ്യ IPS. പൂക്കടയും ക്ഷണക്കത്തും മാഷാ അള്ളായുമൊക്കെ  തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന നാട്ടിൽ അമ്രിതനന്തമയി മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത അന്വേഷണം.. ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്ക് വാങ്ങാൻ പോന്ന ശേഷിയുള്ള മഠത്തിനും മഠധിപതികൾക്കും മുന്നിൽ ADGP യുടെ അന്വേഷണ റിപ്പോർട്ട്‌ സത്നാമിനെ പോലെ തന്നെ അകാല ചരമം പ്രാപിച്ചു. അതിനിടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അത്താഴ പട്ടിണിക്കാരയ രണ്ടു ജീവനക്കാര് സസ്പെന്റ് ചെയ്യപ്പെട്ട്. അവിടത്തെ ഭ്രാന്താൻമാരാരും പ്രതി ചേർക്കപ്പെടാത്തത് ആരുടെയോ ഭാഗ്യം...

           കേവലം മനുഷ്യകീടങ്ങളുടെ പോലീസും നിയമവും ഒരു ദൈവത്തെ ചോദ്യം ചെയ്യുമെന്ന് തല്‍കാലം പ്രതീക്ഷിക്കേണ്ട, പക്ഷേ എന്ത് കൊണ്ട് സ്വാമി അമൃതസ്വരൂപാനന്ത ഉള്‍പ്പടെയുള്ളവരെ പോലും ചോദ്യം ചെയ്യാന്‍ ADGP പോലും തയ്യാറായില്ല? മാനസികാരോഗ്യകേന്ദ്രത്തില്‍ അന്ന് രാത്രി വന്നു പോയവര്‍ അല്ലെങ്കില്‍ അവിടെ തന്നെയുള്ള അമ്മഭക്തര്‍ ആരൊക്കെയെന്നു വെറുതെയെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായോ? അതോ അമ്മ ഫാന്‍സ്‌ തന്ന റിപ്പോര്‍ട്ട് വെള്ളം കൂടാതെ വിഴുങ്ങുകയാണോ പോലീസ് ചെയ്തത്?

         ഇങ്ങനെ സട്നാമിന് നീതി നിഷേധിക്കപ്പെട്ടു. സട്നാമിന്റെ മാതാപിതാക്കൾ ഈയിടെ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. തങ്ങളുടെ മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താൻ CBI അന്വേഷണമാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം നടത്തികൊടുക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ആ ആവശ്യത്തിന്റെ ഗതിയെന്തായി എന്ന് ആർക്കുമറിയില്ല. അത് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കാനും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും തയ്യാറാകണം. ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറരുത്. . .

ലാസ്റ്റ് എഡിഷന്‍ :തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍  ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ,  ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊലയാടിമക്കളുടെ  തനിനിറം പുറത്തു വന്നേ തീരൂ!!!!!  

Thursday, May 23, 2013

വാർത്തകൾ വിൽപ്പനയ്ക്ക് . . .

                       സത്നാം സിംഗ് മാൻ, ആ പേര് നാം  മറന്നിരിക്കുന്നു.  ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ നേരെ ഓടിയടുതത്തിനു വധശ്രമ കേസ് ചാർത്തപ്പെട്ട മനോരോഗിയായ ബീഹാറി യുവാവ്. ഒടുവിൽ  ക്രൂരമായ മർദ്ധനത്തിനു  ഇരയായ് മാനസികരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണം. കിട്ടിയപാടെ കൈകാര്യം ചെയ്യുകയും മത തീവ്രവാദിയായി  മുദ്ര കുത്തുകയും ചെയ്ത മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത  അന്വേഷണ  റിപ്പോർട്ടും മാധ്യമ വാർത്തകളും ആ ചെറുപ്പക്കാരനെ പോലെ അകാല ചരമം പ്രാപിച്ചു.   

                     പിന്നീട് സരബ്ജിത് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം പാകിസ്താൻ ജയിലിൽ കഴിയുകയും ഒടുവിൽ സഹ തടവുകാരായ പാകിസ്ഥാൻകാരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യക്കാരാൻ. അതിർത്തി  ലംന്ഘിച്ചതിനും സ്പോടന കേസില  പ്രതി ചെർക്കപ്പെടുന്നതിനും അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ ഇരയാക്കപ്പെടുകായിരുന്നു സരബ്ജിത്. എന്നാൽ സരബ്ജിത് കൊലചെയ്യപെടുന്നത് ചരിത്രത്തിൽ ആദ്യമായി ഒരു ജനാതിപത്യ സർക്കാർ പാകിസ്ഥാനിൽ കാലാവധി പൂർത്തിയാക്കുകയും അവിടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയും ചെയ്ത  സാഹചര്യത്തിലാണ്.  പാക്കിസ്താനിൽ ഏറ്റവും എളുപ്പം വിറ്റുപോകുന്ന ചരക്കാണ് ഇൻഡോ-പാക്‌ പ്രശ്നം.   പ്രചരണം കൊഴുപ്പിക്കാൻ അവര്ക്കൊരു സനാവുല്ലയെ വേണമായിരുന്നു, സരബിലൂടെ അതവർ നേടിയെടുത്തു. നമ്മൾ ആ കെണിയിൽ വീണു കൊടുത്തു എന്നതാകും ശരി. 

                         എന്നാൽ ഈ  രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നോക്കികണ്ടത് ? ഒരു ജ്യോതിയ്ക്കോ സൌമ്യയ്ക്കോ ലഭിച്ച ഈ മാധ്യമ,ഭരണകൂട,ജന ശ്രദ്ധ നേടിയെടുക്കാൻ അന്ന് സട്നാമിനോ ഇന്ന് സരബിണോ സാധിക്കാതിരുന്നത് എന്തുകൊണ്ട്?
അവിടെയാണ് ജനം വിഡ്ഢികൾ ആക്കപ്പെടുന്നത്. എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

                        ഒരു സരബ്ജിത്തും ജ്യോതിയും ഒക്കെ കൊണ്ടാടപ്പെടുമ്പോൾ കൊണ്ടാടപ്പെടുമ്പോൾ അര്ഹതയുള്ള പല വിഷയങ്ങളും വിസ്മരിയ്ക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ തന്നെ പലരുടെയും താല്പര്യങ്ങലാൽ വെള്ളം ചേർക്കപ്പെടുന്നു. അങ്ങനെ പലതിനും മറയാക്കാൻ,പരിച്ചയാക്കാൻ വാർത്തകൾ സൃഷ്ട്ടിക്കപ്പെടുകയും അകാല ചരമം പ്രാപിക്കപ്പെടുയും ചെയ്യന്നു. നമുക്ക് മുന്നില് എൻഡോസൽഫാനും മുല്ലപ്പെരിയാറും ഇറ്റാലിയൻ നാവികരുമുണ്ട്.

                        ഭരണകൂടത്തിനു ഇത് പയറ്റി തെളിഞ്ഞ തന്ത്രമാണ്.ഈയിടെ  അവസാനിച്ച  പാർലിമെന്റ് സമ്മേളനം അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. ഈ സമ്മേളനത്തിന്റെ മൂന്നു ആഴ്ച കാലയളവിൽ സഭ സമ്മേളിച്ചത് പത്തു മണിക്കൂർ മാത്രമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സമയം!! വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രതിപക്ഷ ബഹളം തന്നെ കാരണം.  സഭ നടത്തികൊണ്ട് പോകേണ്ടത് സര്ക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിനവർ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ പ്രൊകൊപിപ്പിച്ചു സഭാന്തരീക്ഷം കലുഷിതമാക്കി നില നിർത്താനാണ് ശ്രമിച്ചത്. സ്വയം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന സര്ക്കാരിന്റെ തന്ത്രപരമായ  ഒളിച്ചോട്ടം. ഇതിനിടയിൽ ചർചപൊലും ചെയ്യാതെ  പാസ്സാക്കപ്പെട്ട ബില്ലുകളെത്ര ? ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങളെത്ര? ഒരു മാധ്യമവും അതിന്റെ പുറകെ പോവില്ല, ഒരു പൊതുജന കഴുതയും അത് തിരിച്ചറിയുകയുമില്ല. 

 ലാസ്റ്റ് എഡിഷൻ: അതെ,  എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 
Related Posts Plugin for WordPress, Blogger...