Wednesday, December 8, 2010

സാഗര്‍ കോട്ടപ്പുറം എന്ന ജൂലിയന്‍ അസ്സാഞ്ചെ


                    ലോകത്ത് നടക്കുന്ന ബലാത്സംഗങ്ങളുടെ എല്ലാം സൂത്രധാരന്‍ ആയ ജൂലിയന്‍ അസ്സഞ്ചെ അങ്ങനെ അഴികള്‍ക്കുള്ളില്‍ ആയി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത, കുര്‍ദുകളെ കൂട്ടകൊല ചെയ്ത, സര്‍വസംഹാരിയായ അണുവായുധം കൈവശം വച്ചവരെ ഒക്കെ പിടികൂടി കാലപുരിക്ക് അയച്ച അതെ ആവേശത്തില്‍ ആണ് അമേരിക്ക അസ്സഞ്ചെക്കു പുറകെ ഓടിയത്. ഭീകരനും ആഭാസനും കശ്മലനും ആയ അസ്സഞ്ചെയെ  ഇന്റര്‍പോളും സി.ഐ.എ യും എഫ്.ബി.ഐയും അടക്കം അഖിലലോക കുറ്റാന്വേഷകര്‍ എല്ലാം കൂടി പുറകെ നടന്നു പിടികൂടി. സ്വീഡനില്‍ എവിടെയോ ഏതോ സെമിനാറിന് വന്ന രണ്ടു മാന്യ വനിതകളെ ബലാല്‍സംഗം ചെയ്തതാണ്, അത് മാത്രമാണ് അസ്സഞ്ചെ ചെയ്ത കുറ്റം. പിന്നെ ഏതോ കേബിള്‍ മോഷ്ടിച്ച കേസും ഉണ്ടെന്നു ആരോ പറഞ്ഞു കേള്‍കുന്നു. എന്തായാലും ആ പ്രശ്നവുമായി ഈ അറസ്റ്റ്നു യാതൊരു ബന്ധവും ഇല്ലെന്നു പച്ചക്ക് പറഞ്ഞു കളഞ്ഞു ലോക പോലീസ്. 
                        തങ്ങള്‍ക്കിട്ട് ഇങ്ങനെ പണി തന്ന അസ്സാഞ്ചെ പയ്യനെ അമേരിക്ക പൂമാല ഇട്ടു സ്വീകരിക്കും എന്നൊന്നും ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ ലോകത്തിന്റെ മുന്നില്‍ അമേരിക്കയുടെ വിശ്വാസ്യത കളങ്കപെടുത്തിയ ജൂലിയന്‍ അസ്സാഞ്ചെ അനിവാര്യമായ പകപോക്കലിന്റെ ഭാഗമാണെന്നു ആര്‍ക്കും മനസിലാകും വിധം ഒരു സ്ത്രീപീഡന കേസില്‍ അകത്തു പോയത്  ലോകത്തെ ഞെട്ടിച്ചു. ലോകവ്യാപകമായി അതിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നു എന്നാണു കേള്‍ക്കുന്നത്.  
              എന്നാല്‍ ഞങ്ങള്‍ മലയാളികള്‍ ഇത് പണ്ടേ പ്രതീക്ഷിച്ചതാ. "ഒരു ഗസറ്റെഡ് യക്ഷി" എന്ന പേരില്‍ മഞ്ചാടി മാസികയില്‍ അശ്ലീലകഥകള്‍  എഴുതി തഹസില്‍ധാരെ അപമാനിക്കാന്‍ ശ്രമിച്ച സാഗര്‍ കോട്ടപ്പുറം എന്ന എഴുത്തുകാരന്റെ ഗതി എന്തായി എന്നത് "അയാള്‍ കഥ എഴുതുകയാണ്" എന്ന ചിത്രത്തില്‍ മലയാളികള്‍ കണ്ടതാണ്. അന്ന് ലാലേട്ടന്റെ കഥാപാത്രത്തെ ആള്‍കൂട്ടം വിളിച്ച വിളി അമേരിക്കക്കു vendi  അസ്സാഞ്ചെയുടെ മുഖത്ത് നോക്കി ഞങ്ങള്‍ ഒന്ന് വിളിച്ചോട്ടെ "അമ്പട ബലാല്‍സംഗ വീരാ". 
               അമേരിക്കയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും.  വിക്കിലീക്സ് വെബ്‌സൈറ്റ്നും ജൂലിയന്‍ അസ്സാഞ്ചെക്കും ഇഹലോകത്തും പരലോകത്തും ബൂലോകത്തും സമാധാനം കൊടുക്കില്ല എന്ന ഉറപിച്ചു തന്നെ ആണ് അങ്കിള്‍ സാം ഇത്തവണ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഇഹലോകത്ത് ഇതുപോലത്തെ നാറ്റകേസുകള്‍  ആണെങ്ങില്‍ ഇന്റര്‍നെറ്റ്‌ ലോകത്ത് ബഹിഷ്കരണത്തിന്റെയും നിസ്സഹകരണത്തിന്റെയും മാര്‍ഗങ്ങളിലൂടെ വിക്കിലീക്സ്നെ ഒറ്റപെടുത്താനും വേട്ടയാടാനും ഉള്ള സമ്മര്‍ധ  തന്ത്രങ്ങള്‍ വ്യക്തമാണ്. ലോകത്തെ ഞെട്ടിച്ച വെളിപ്പെടുതലുമായി പുറത്ത് വന്ന വികിലീക്സ് വെബ്‌സൈറ്റ്നു  പല തവണ മേല്‍വിലാസം മാറ്റേണ്ടതായി വന്നു. വിക്കി വെബ്സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വര്‍ ഉടമകള്‍ അവരെ പുറത്താക്കിയതാണ് ഇതിനു കാരണം. wikileaks.org എന്ന പേരില്‍ നിന്നും തുടങ്ങിയ ഓട്ടം ഇത് വരെ തീര്‍ന്നിട്ടില്ല. എന്നാല്‍ അമേരിക്ക കരുതും പോലെ അത്ര എളുപ്പം ആയിരിക്കില്ല കാര്യങ്ങള്‍ എന്നത് ഇതോടെ വ്യക്തമായി. ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പത് എണ്ണം വേറെ തുറക്കും എന്ന് പറഞ്ഞ പോലെ ആണ് കാര്യങ്ങള്‍. വിക്കിക്ക് നിലനില്‍ക്കാന്‍ ആയിരത്തില്‍പരം ഇടങ്ങള്‍ ബൂലോകത്ത് ഉണ്ട് എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
                   സാമ്പത്തികമായും വിക്കിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബിന്‍ലാദന്‍ , വീരപ്പന്‍ പോലെ ഉള്ളവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതില്‍ പോലും മസ്സില് പിടിക്കുന്ന സ്വിസ്ബാങ്ക് വരെ പാവം അസ്സഞ്ചേയുടെ അക്കൗണ്ട്‌ ഫ്രീസ്സിംഗ് വരെ ഭംഗിയായി ചെയ്തെന്നു കേള്‍ക്കുന്നു. വിക്കിലീക്സ്  ഫൌണ്ടേഷന്‍നു കിട്ടുന്ന വന്‍ തുകയുടെ ഡൊനെഷന്‍ നടപടികള്‍ക്ക് സഹായിച്ചിരുന്ന paypal , visa പോലെ ഉള്ള ഏജന്‍സികളും പല ന്യായങ്ങള്‍ പറഞ്ഞു തടിയൂരി.  ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വിക്കിലീക്സ് തന്നെ പറയുന്നത് ട്വിറ്റെര്‍ ഇനി മുതല്‍ വിക്കിലീക്സ് ട്വീട്സ് സെന്‍സര്‍ ചെയ്യും എന്നാണ്. വിക്കി പ്രവര്‍ത്തകര്‍ പൊതുജനവുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന പ്രധാന ഉപാധികളില്‍ ആയ ട്വിറ്റെര്‍, ഫേസ്ബുക്ക്‌ എന്നിവയില്‍ നിന്നും പൊലും ഇവരെ അകറ്റിനിര്‍ത്തി അവരുടെ വാര്‍ത്തകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റി ഇല്ലാതാക്കാന്‍ ഉള്ള ബോധപൂര്‍വ്വം ഉള്ള ശ്രമങ്ങള്‍ ആണ് ഇവ ഓരോന്നും. പത്രസ്വാതന്ത്ര്യം പോയിട്ട് മൌലിക അവകാശങ്ങള്‍ വരെ നിഷേധിക്കുന്ന നടപടിയാണ് ഈ സ്ഥാപനങ്ങള്‍ ചെയ്യുന്നത്.
വിക്കിയുടെ നടപടികള്‍ക്ക് കൂട്ടുനില്കുന്നതിലൂടെ അമേരിക്കയുടെ വിരോധം ക്ഷണിച്ചു വരുത്തണ്ട എന്ന് കരുതി രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിക്കുകയാണോ ഇവര്‍ ചെയ്യുന്നത് ? അതോ അങ്കിള്‍ സാം ഇവരെ ചന്തിക് നുള്ളി പേടിപ്പിച്ചോ എന്നും അറിയില്ല.                    
                  ബലാസംഗ കേസില്‍ അസ്സഞ്ചെയെ ഒരു ആഴ്ചത്തേക്ക് കസ്റ്റഡിയില്‍  വിട്ടു എന്നാണു കേള്‍ക്കുന്നത്.രഹ്യങ്ങള്‍ പുറത്തു പറഞ്ഞു പോയി എന്ന കുറ്റം ചെയ്ത പ്രതിയെ ഇടിച്ചു ഇഞ്ജ പരുവം ആക്കി ഇനി എന്താണ് ഇവര്‍ക്ക് ചോര്‍ത്താന്‍ ഉള്ളത്? എന്തായാലും അസ്സാഞ്ചെ അകത്തു പോയിട്ടും രഹസ്യങ്ങള്‍ പുറത്തു വരുന്നതിനു കുറവൊന്നും ഇല്ല. വിക്കിലീക്സ് ന്റെ ചുണക്കുട്ടികള്‍ കേബിളുകള്‍ മുറിച്ചുകൊണ്ടേ ഇരിക്കുന്നു.


ലാസ്റ്റ് എഡിഷന്‍ : പ്രിയപ്പെട്ട അമേരിക്ക, സ്വീഡനിലെ തെളിവെടുപ്പ് കഴിഞ്ഞാല്‍ അങ്ങേരെ കുറച്ചു ദിവസം ഇന്ത്യക്കു വിട്ടു തരിക. ഇവിടെയും കുറെ കേബിള്‍ ചോര്‍ത്താന്‍ ഉണ്ട്. ഇവിടുത്തെ ഡൂക്കിലീക്സ് ഒന്നിനും കൊള്ളില്ല. അത് കൊണ്ട് പ്ലീസ്‌ പറ്റില്ല എന്ന് പറയരുത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...