Saturday, December 7, 2013

"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത്"- ഒരു മോഷണ കഥ


കൊച്ചിയിലെ ഞങ്ങളുടെ ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം മുന്‍പ്‌ പുലര്‍ച്ചെ കള്ളന്‍ കേറി. അതും ചുമ്മാതങ്ങ്‌ കയറുകയല്ല.  അകത്തുനിന്നും വാതില്‍ പൂട്ടി കിടന്നുറങ്ങുകയായിരുന്ന ഞങ്ങളെ ഭദ്രമായി പുറത്തുനിന്നും പൂട്ടിയിട്ട് കള്ളന്‍ നൈസായി ജനലിലൂടെ കയ്യിട്ട് മേശമേല്‍ വച്ചിരുന്ന എന്റെ  സുഹൃത്തിന്‍റെ വിലപ്പിടിപ്പുള്ള  മൊബൈലും പേഴ്സും ഒരു കുപ്പി ബിസ്‌ലേരി വാട്ടറും അടിച്ചോണ്ട് പോയി. സുഹൃത്ത് ആ സമയത്ത്ഉണര്‍ന്നതുകൊണ്ടാകാം മേശമേല്‍ ഇരുന്നിരുന്ന എന്‍റെ ലാപ്ടോപ്‌ കള്ളന്‍ എടുക്കാന്‍ ശ്രമിച്ച ശേഷം ഉപേക്ഷിച്ചു. 

കള്ളന്‍ പുറത്തുനിന്നും പൂട്ടിയ റൂമില്‍ നിന്നും പുറത്തുകടക്കാന്‍ വാതിലില്‍ ചവിട്ടിയും ഇടിച്ചും അപ്പുറത്തുള്ള ആളുകളെ ഉണര്ത്താന്‍ ഉള്ള ശ്രമം നീണ്ടുപോയി. ആരെയെങ്കിലും വിളിക്കാമെന്നു വച്ചാല്‍ ആരെ വിളിക്കാന്‍? ഒടുവില്‍ പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ എന്ന് പറയപ്പെടുന്ന നൂറില്‍ വിളിച്ചു. ആരെടുക്കാന്‍?  ഒടുവില്‍ വാതിലില്‍ കസേര വച്ചുള്ള ആക്രമണത്തിന് ശേഷം ആരൊക്കെയോ വന്ന് വാതില്‍ തുറന്നുതന്നു.

വീണ്ടും നൂറില്‍ വിളിച്ചു, കളവ് നടന്നിട്ട് അധികനേരം ആയില്ലെന്നുറപ്പ്. നൂറു  വട്ടം വിളിച്ചിട്ടും നൂറില്‍ അനക്കമില്ല.  ഒടുക്കം ഹൈവെ പോലീസിനെ വിളിച്ചു, ഉറക്കം നഷ്ട്ടപ്പെട്ടവന്‍റെ മുഴുവന്‍ കലിപ്പോടെ ആരോ ഫോണ്‍ എടുത്തു. വിവരം മുഴുവന്‍ പറയുംമുന്പ് ആള് വീണ്ടും ഉറങ്ങിപ്പോയെനു തോന്നുന്നു, കട്ട്‌ ചെയ്ത് വീണ്ടും വിളിച്ചപ്പോ ഏതോ ഒരു സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, സംഭവം ഒക്കെ വിശദമായി കേട്ട ശേഷം മറുപടി, “സംഭവം ഒക്കെ ശരി, പക്ഷെ നിങ്ങളുടെ സ്ഥലം ഞങ്ങളുടെ സ്റ്റേഷന്‍ പരിധി അല്ലല്ലോ?”
വളരെ സന്തോഷം... ഒടുക്കം സ്ഥലത്തിന്റെ‍ ദിക്കും ദിശയും ഒക്കെ  പറഞ്ഞുകൊടുത്തപ്പോ അടുത്ത സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, വീണ്ടം കഥ മുഴുവന്‍ ആവര്ത്തി ച്ചു, ദെ വരുന്നു കിടിലോല്‍ക്കിടിലന്‍  ചോദ്യം,
“ആട്ടെ കള്ളന്‍ ഇപ്പൊ എവിടുണ്ട്?”
“ഇവിടിരുന്ന് കുബ്ബൂസ് ചാറില്‍ മുക്കി നക്കിക്കൊണ്ടിരിക്കാണ്” എന്ന് പറയാന്‍ നാവ് തരിച്ചു.
“കള്ളന്‍ ഒക്കെ ഓടിപ്പോയി സാര്‍”.              
“ആഹാ എന്നാ പിന്നെ നിങ്ങള്‍ നാളെ ഒരു പത്ത് മണിയാകുമ്പോ വന്ന് ഒരു പരാതി താ, ഇവിടിപ്പോ ആരുമില്ല”

ഡിം,  

അങ്ങനെ രാവിലെ തന്നെ സ്റ്റേഷനില്‍ എത്തി. കാര്യങ്ങള്‍ ഒക്കെ കേട്ട ശേഷം എസ്ഐ അന്വേഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയ ശേഷം പരാതി എഴുതി റൈറ്ററെ ഏല്പ്പി ക്കാന്‍ പറഞ്ഞു. ഉച്ചയോടെ അഡീഷണല്‍ എസ്ഐ വന്ന് റൂമൊക്കെ കണ്ടുപോയി.
കൊള്ളാലോ കേരളാ പോലീസ് !!!

IMEI  നമ്പറും ഒപ്പിച്ച് വീണ്ടും സ്റ്റെഷനിലേക്ക് തിരിച്ചു. റൈറ്ററെ കണ്ട് പരാതിയില്‍ IMEI നമ്പര്‍ എഴുതി ചേര്ത്തു്. പരാതി ഒക്കെ വായിച്ച ശേഷം റൈറ്റര്‍.

“പരാതിയൊക്കെ കൊള്ളാം, പക്ഷെ കളവ് പോയി എന്നല്ല, നഷ്ട്ടപ്പെട്ടു എന്ന് വേണം എഴുതാന്‍, അല്ലെങ്കില്‍ കേസ് എടുക്കേണ്ടി വരും, അതൊന്നും നടക്കില്ല,”

“അല്ല സാര്‍ റൂം പുറത്തുനിന്നും പൂട്ടി ജനലിലൂടെ കയ്യിട്ട് മോഷണം നടത്തിയതാണ് സാര്‍”

“പുറത്തു നിന്നു വാതില്‍ പൂട്ടാനോ? അത് വല്ല പ്രേതവും ആകുമെടെയ്” നിങ്ങള് പോയി പറഞ്ഞ പോലെ തിരുത്തിയിട്ട് വാ” റൈറ്റര്‍ സാര്‍  

കണ്ണ് തിരുമ്പി ചുറ്റും നോക്കി, മുതലകുഞ്ഞുങ്ങളെ ഒന്നും കാണാനില്ല. പോലീസ് സ്റ്റേഷന്‍ തന്നെ.

“കളവ് പോയതിനെ നഷ്ടപ്പെട്ടത് എന്ന് എഴുതാന്‍ പറ്റൂല സാര്‍” 


വീണ്ടും എസ്ഐയെ കണ്ടു, ആളെ റൂമിനകത്ത് പൂട്ടിയിട്ടാണ് മോഷണം നടന്നത്, അകത്ത് കിടന്ന് നൂറില്‍ വിളിച്ചിട്ട് കിട്ടിയില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു.
കേസ് എടുത്താല്‍ ഇരുട്ടിവെളുക്കും മുന്‍പ് കള്ളനെ പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, എന്നാലും ഇതിനു മുന്‍പും സമാനമായ മോഷണം നടന്ന സ്ഥലത്ത് ഇനിയെങ്കിലും ഇതു ആവര്‍ത്തിക്കരുത്, കേസ് എടുക്കില്ല എന്ന ഉറപ്പ് കള്ളന്മാര്‍ക്ക് ലഭിക്കരുത്‌ തുടങ്ങിയ "പൊതുതാല്‍പര്യങ്ങള്‍" ആണ് പുറകില്‍ എന്നൊക്കെ പറഞ്ഞ് നോക്കി .

പത്ത് മിനുട്ടിലധികം നീണ്ട ഉപദേശത്തിനൊടുവില്‍ കാര്യം മനസ്സിലായി. കേസ് എടുപ്പിക്കല്‍ നടക്കില്ലെന്നുറപ്പ്. 
ശരി അങ്ങനെ എങ്കില്‍ അങ്ങനെ, എന്നാ പിന്നെ കൊടുത്ത പരാതിയുടെ റെസീപ്പ്റ്റ് എങ്കിലും തരണം എന്ന് ന്യായമായും ആവശ്യപ്പെട്ടു, ഇനിയൊരിക്കല്‍ അന്വേഷിച്ചു വരുമ്പോ കാണിക്കാന്‍ ഒരു കള്ളാസ് എങ്കിലും വേണ്ടേ?

വീണ്ടും റൈറ്ററുടെ അടുത്തേക്ക്,

"പരാതി മാറ്റിഎഴുതാതെ ഒരു റെസീപ്പ്ട്ടും കിട്ടുമെന്ന് കരുതേണ്ട"      

"അങ്ങനെ പറയരുത് സാര്‍, മോഷണം നടന്നിട്ട്..."

"എന്തോന്ന് മോഷണമേടെയ് ?  ഫോണ്‍ കൊണ്ട് പോയി കളഞ്ഞിട്ട് മോഷണം എന്നും പറഞ്ഞ് ഇങ്ങു പോന്നോളും, ങാ പോ "

"കേസോ എടുക്കുന്നില്ല, തന്ന പരാതിക്ക് റെസീപ്റ്റ് എങ്കിലും കിട്ടാതെ എങ്ങനെ പോകാനാ?"

"ആഹാ, എന്നാ പിന്നെ നീ അങ്ങ് വാങ്ങിക്ക്, ഒന്ന് കാണട്ടെ" ...


വീണ്ടും എസ്ഐയുടെ അടുത്തേക്ക്..

"ശരി ശരി, അങ്ങനെ ഒക്കെ ആണെങ്കില്‍ രാത്രി ഞാന്‍ ഒരു സ്ക്വാഡിനെ അങ്ങോട്ടയക്കാം, അവര്‍ അന്വേഷിക്കട്ടെ,  നിനക്കുള്ള റെസീപ്റ്റ് നാളെ വാ, തരാം"

നിന്നിട്ട് കാര്യമില്ലെന്ന് ഉറപ്പായതോടെ അവിടെനിന്നിറങ്ങി..

രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും ജ്യോതിയും വന്നില്ല, സ്ക്വാഡും വന്നില്ല...

കയ്യിലെ കാശ് അടിച്ചുപോയ അവസ്ഥയില്‍ കൊച്ചിയില്‍ പട്ടിണി കിടക്കാനുള്ള കാശ് പോലും തികച്ചില്ല രണ്ടാളുടെയും കയ്യില്‍ എന്നതിനാല്‍ തിരിച്ച് നാട്ടിലേക്ക് വണ്ടി കയറി..    


ലാസ്റ്റ് എഡിഷന്‍:  രണ്ടു ചോദ്യങ്ങള്‍ മാത്രം ബാക്കി...

കേരളത്തിലെ പോലീസ് സ്റ്റെഷനുകള്‍ ഭരിക്കുന്നത്  ഡിപ്പാര്‍ട്ട്മെന്‍റ്ലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ ആണോ?

പരാതി ഒക്കെ വാങ്ങാം, കേസും എടുക്കില്ല, പരാതിക്ക് റെസീപ്റ്റും തരില്ല,
"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത് എന്നാ സിഐഡി മൂസ ലൈന്‍ !!!!" 
 അപ്പൊ തൂക്കിയിട്ട് നടക്കാനാണോ പിന്നെ സാര്‍ തോക്ക് ?

Monday, November 18, 2013

ഞാനും എന്‍റെ അടുക്കളത്തോട്ടവും കസ്തൂരിരംഗനും . . .

ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ ചൊല്ലി അതിഗംഭീരമായ വാദപ്രതിവാധങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഞങ്ങളുടെ ഗ്രന്ഥം മനപ്പാഠമാക്കാതെ ഞങ്ങടെ മതത്തെ വിമര്‍ശിക്കരുത് എന്ന അതെ ന്യായം ആണ് റിപ്പോര്‍ട്ട് രണ്ടും പഠിക്കാതെ അതില്‍ അഭിപ്രായം പറയരുത് എന്ന് പറയുന്നവരുടെതും. അതിനാല്‍ ആദ്യമേ പറയട്ടെ, ഞാന്‍ ഈ പറയുന്ന രണ്ടു റിപ്പോര്‍ട്ടും വായിച്ചിട്ടില്ല, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് വായിച്ചാല്‍ പ്രത്യേകിച്ചൊന്നും മനസ്സിലാകാന്‍ പോകുന്നില്ല എന്ന് മനസ്സിലായത് കൊണ്ടാണ് തല്‍ക്കാലം വായന വേണ്ടെന്നു വച്ചത്.

വിഷയത്തെ കുറിച്ച് അറിയാവുന്നവരും അതിനെ പറ്റി പഠിച്ചവരും പിന്നെ ലോകത്തുള്ള എന്തിനെ കുറിച്ചും ക്ഷണനേരത്തെ ശ്രമം കൊണ്ടു ആധികാരികമായി മനസ്സിലാക്കാന്‍ കഴിവുള്ളവരുമായ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചും മനസ്സിലാക്കിയിടത്തോളം മൂന്നു കാര്യങ്ങളിലാണ് തര്‍ക്കം നടക്കുന്നത്..

ഒന്ന് : ഈ രണ്ടു റിപ്പോര്‍ട്ടുകളും നടപ്പിലാക്കേണ്ട ആവശ്യമുണ്ടോ?

രണ്ട്: ഈ രണ്ടില്‍ ഏതാണ് നടപ്പിലാക്കേണ്ടത്?

മൂന്ന്: രണ്ടായാലും പാലിക്കപ്പെടേണ്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?


ഈ ചോദ്യങ്ങളും തര്‍ക്കങ്ങളും ഒക്കെ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനവും അതിനു പിറകെ അവിടെയും ഇവിടെയും മുക്കിലും മൂലയിലും ഒക്കെക്കൂടി നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ഹര്‍ത്താലുകളും ഒന്നും മഹാഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷ മല്ലൂസിനെ സ്വാധീനിച്ചതെയില്ലാ എന്നത് നാം കണ്ടതാണ്. "റബ്ബറിന്‍റെ വില പ്രശ്നത്തില്‍ അച്ചായന്മാര്‍ നടത്തുന്ന സമരമാണെന്ന് തോന്നുന്നു" എന്ന് ഹര്‍ത്താല്‍ വാര്‍ത്തകളോട് ആത്മഗതം ചെയ്തവരും കുറവല്ല...

തങ്ങള്‍ ഒറ്റപ്പെട്ടു എന്നും തികച്ചും മുതലെടുപ്പിന്‍റെതായ താല്‍പര്യക്കാരാല്‍ ഈ സമരം ഹൈജാക്ക് ചെയ്യപ്പെടാനും അക്രമ സമരമായി മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെടാനും പോകുകയാണ് എന്ന് സമരക്കാര്‍ എന്ന് നാം വിളിക്കുന്ന ഈ ഈ റിപ്പോര്‍ട്ട് നേരിട്ട് ബാധിക്കാന്‍ പോകുന്ന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സമരം താമരശ്ശേരിയില്‍ കണ്ടപോലെ അക്രമങ്ങളിലേക്ക് മാറിയത്. എന്നാല്‍ ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ് എന്നും മുഴുവന്‍ ജനങ്ങളും നിങ്ങളുടെ ആശങ്കയില്‍ പങ്കു ചേരുന്നു എന്ന പ്രഖ്യാപനമാണ് ഇന്നത്തെ ഹര്‍ത്താലിലൂടെ എല്‍ഡിഎഫ് നടത്തിയത്.

എന്നാല്‍ പ്രസ്തുതവിഷയം ഉയര്‍ത്തിപ്പിടിച്ച്‌ സംസ്ഥാനവ്യാപകമായ ഹര്‍ത്താലിന് ഇടതുപക്ഷജനാധിപത്യമുന്നണി ആഹ്വാനം ചെയ്തതോടെ  കേരളമാസകലം സടകുടഞ്ഞെണീറ്റ് ആദ്യം കസ്തൂരിരംഗനും പിന്നെ ഹര്‍ത്താലിനും ഏറ്റവുമൊടുവില്‍ പതിവുപോലെ സിപിഎമ്മിനും എതിരെ കൊടുവാളെടുക്കാന്‍ തുടങ്ങിയ കാഴ്ചയാണ് കാണുന്നത്. വന്നുവന്നിപ്പോ പശ്ചിമഘട്ടം എന്ന സാധനം കേരളത്തിന്‍റെ തെക്കാണോ വടക്കാണോ എന്ന് അറിയാത്തവന്‍ പോലും ഹര്‍ത്താല്‍ വിരോധികളുടെ അടിപ്പാവാടയില്‍ തൂങ്ങി സിപിഎമ്മിന് എതിരെ കുരച്ച് ചാടുകയാണ്. കൂടെ നിന്നവരുടെ കുന്നായ്മ പറച്ചില്‍ വേറെയും . . .

ഈ വിഷയവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ അങ്ങേയറ്റം മാതൃകാപരവും പക്വവുമായ നിലപാടെടുത്തത് സിപിഐഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ആണെന്നേ ഞാന്‍ പറയൂ. പരിസ്ഥിതി സംരക്ഷണം എന്ന കമ്മ്യൂണിസ്റ്റ്‌ ആശയത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തന്നെ ജനപക്ഷത്ത് നിന്നുകൊണ്ട് സംസാരിക്കാന്‍ സിപിഎമ്മിന് സാധിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം എന്ന ഉത്തരവാദത്തില്‍ നിന്ന് മാറിനിന്നുകൊണ്ട്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ട്ടിയെ തെല്ലും മനസ്സിലാക്കിയിട്ടില്ലെന്നു വേണം പറയാന്‍.

പശ്ചിമഘട്ട സംരക്ഷണം പരമപ്രധാനമാണ് ഇടതുപക്ഷ നിലപാട് കൊണ്ട് തന്നെ ഗാഡ്ഗിലോ കസ്തൂരിരംഗനോ പോലുള്ള റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കളയാന്‍ സിപിഎമ്മിന് സാധിക്കില്ല. അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുമ്പോ അതത് പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകാനും പാടില്ല. അതിനാല്‍ തന്നെ സിപിഐഎം ആവശ്യപ്പെട്ട കാര്യം "റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ നടപ്പാക്കുന്ന പ്രദേശങ്ങള്‍ തീരുമാനിക്കുന്നതിന് ജനാധിപത്യപരമായ നടപടിക്രമം പിന്തുടരണം"എന്നാണു.

എന്താണ് ആ നിലപാടിലുള്ള തെറ്റ് ? ഒരുവലിയപ്രദേശത്തെ ലക്ഷക്കണക്കിന്‌ജനങ്ങളെബാധിക്കുന്ന ഒരു വിഷയത്തെ ഏതാനും ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും മാത്രം തീരുമാനിച്ചാല്‍ പോരാ, അവിടത്തെ ജനങ്ങളുടെ പൊതുവികാരം മാനിക്കപ്പെടുകയും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുകയും വേണം. അത് ഒരു ജനാധിപത്യരാജ്യത്തെ അവകാശമാണ്.

നിലവിലെറിപ്പോര്‍ട്ട് പ്രകാരം ഒരു വില്ലേജ് പ്രദേശത്തിന്‍റെ ഇരുപത് ശതമാനം പരിസ്ഥിതിസംരക്ഷിതപ്രദേശത്തിന്‍റെ പരിധിയില്‍ വരുമെങ്കില്‍ ആ പ്രദേശം മുഴുവന്‍ റിപ്പോര്‍ട്ട് പരിധിയില്‍ വരും വരും.ജനസാന്ദ്രതകൂടിയ കേരളം പോലൊരു സംസ്ഥാനത്ത് ഈ തീരുമാനം ജനജീവിതത്തെ വല്ലാതെ ബാധിക്കും. കര്‍ഷകര്‍ക്കും വലിയ ആശങ്കകള്‍ ഉണ്ട്. 

ഇതടക്കമുള്ള പരാതികളും ആശങ്കകളും പരിഹരിക്കപ്പെടാന്‍ ജനാധിപത്യവേദികള്‍ രൂപീകരിക്കുകയും ജനജീവിതത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധത്തില്‍ നടപടികള്‍ ഉണ്ടാകുകയും വേണം. ഈ നിലപാടിനെ മനസ്സിലാക്കാതെ അന്തമായ രാഷ്ട്രീയ എതിര്‍പ്പിന് ഈ വിഷയത്തെ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്....
പക്ഷേ നേരത്തെ പറഞ്ഞ പോലെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് കസ്തൂരിരംഗനും ഗാഡ്ഗിലും പശ്ചിമഘട്ടവും ഒന്നുമല്ല അതിന്‍റെ പേരില്‍ ഉണ്ടായ ഹര്‍ത്താലാണ് എന്നതാണ് ഖേദകരമായ വസ്തുത.

"ഈ വിഷയത്തില്‍ ബോധവല്‍ക്കരണം ആണ് ആദ്യം വേണ്ടത്" എന്ന മാന്യമായ നിലപാടിന് അല്‍പ്പം കയ്യടി കിട്ടാനും ഞങ്ങളൊരു കൂട്ടര്‍ ഇവിടുണ്ട് എന്ന് നാട്ടാരെ അറിയിക്കാനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് "ഹര്‍ത്താലിന് മുന്‍പ് ബോധവല്‍ക്കരണം ആയിരുന്നു നടത്തേണ്ടിയിരുന്നത്" എന്നൊക്കെ പറഞ്ഞുകളഞ്ഞത്. പശ്ചിമഘട്ട സംരക്ഷണം എന്ന് പറഞ്ഞാല്‍ പിണ്ണാക്കാണോ ഉണ്ടംപൊരിയാണോ എന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത എന്നെപ്പോലുള്ളവരെ ഇതൊന്നു മനസ്സിലാക്കി തരണം എന്ന് പറഞ്ഞ പരിഷത്ത് ചേട്ടന്മാരുടെ നിലപാട് എന്തായാലും സ്വാഗതാര്‍ഹമാണ്.ആപണിചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ ഉത്തരവാദിത്തം തങ്ങള്‍ക്കാണ് എന്ന് തിരിച്ചറിഞ്ഞ് നാളെ രാവിലെ മുതല്‍ പരിഷത്തുകാര്‍ ബോധവല്‍ക്കരണം തുടങ്ങും എന്നും പ്രതീക്ഷിക്കുന്നു.

ലാസ്റ്റ് എഡിഷന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് നിലപാട് അല്‍പം കടന്നുപോയി എന്ന് പറയേണ്ടി വരും. കാരണം റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം എന്ന്‍ ആവശ്യപ്പെട്ട എല്‍ഡിഎഫിന് "എന്നെയും എന്‍റെ വീട്ടിലെ ഏസിയെയും അടുക്കളത്തോട്ടത്തെയും ഒരുതരത്തിലും ബാധിക്കാത്ത കസ്തൂരിരംഗന്‍ നടപ്പായാലും കിടപ്പായാലും എനിക്കൊന്നുമില്ല" എന്ന മല്ലൂ ചിന്താഗതിയെ മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല എന്നത് തന്നെ!!!

Wednesday, August 28, 2013

ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും - മന്മഥനാഥ് ഗുപ്ത

        ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകളാണ് ഇന്ത്യന്‍ യുവജന വിപ്ലവ പ്രസ്ഥാനങ്ങളുടെത്. ഗാന്ധിജി നയിച്ച അഹിംസയിലൂന്നിയ സമരമാര്‍ഗങ്ങളുടെ ഭാഗമായതുകൊണ്ട് മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ട് സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍., അപ്പോളൊക്കെയും മറവിയിലേക്കോ തെറ്റിദ്ധാരണയുടെ പുകമറയിലെക്കോ ഒതുങ്ങികൂടാനായിരുന്നു പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെ നിയോഗം.  ഒരു പരിധി വരെയെങ്കിലും അതിനു അപവാദമെന്ന് പറയാനുള്ളത് ഒരു  ഭഗത്സിങ്ങും ഒരു ചന്ദ്രശേഖര്‍ ആസാദും ആയിരിയ്ക്കാം.

       ആസാദിന്‍റെ, ഭഗത് സിങ്ങിന്‍റെ, അവരുടെ സഖാക്കളുടെ, കഥ പറയുന്ന പുസ്തകമാണ് അവര്‍ക്കൊപ്പം വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മന്മഥനാഥ് ഗുപ്ത എഴുതിയ "ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും"  എന്ന കൊച്ചു പുസ്തകം. ആസാദിനും ഭഗത് സിങ്ങിനും ഒപ്പം നടത്തിയ സാഹസിക പോരാട്ടങ്ങളുടെ, ത്യാഗോജ്വലമായ സഹനസമരങ്ങളുടെ നേര്‍ വിവരണമാണ് ഈ പുസ്തകം. ഭാഷാപരമായോ സാഹിത്യപരമായോ വലിയ മേന്മകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സ്വാനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്ന് ഒരു  വിപ്ലവകാരിയുടെ തുറന്നെഴുത്തിന്‍റെ  ചൂടും ചൂരും ഈ പുസ്തകത്തിനുണ്ട്.

             ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്, മുണ്ടുടുത്ത് സിംഹത്തോലില്‍ ഇരുന്നു മീശപിരിച്ചുകൊണ്ടുള്ള ഒരു ചിത്രം. പുസ്തകത്തില്‍ ആസാദിനെ വരച്ചു കാട്ടാന്‍ മന്മഥനാഥ്‌ ഉപയോഗിക്കുന്നതും ആ ചിത്രമാണ്. ഒരേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്തോടും മരണത്തോടും കൊഞ്ഞനം കാട്ടി നടന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ നേര്‍ചിത്രം ഈ പുസ്തകത്തില്‍ കാണാം.

            ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മറ്റു വിപ്ലവകാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലായിരുന്നു ആസാദ് എന്നാണു മന്മഥനാഥ്‌ അഭിപ്രായപ്പെടുന്നത്. മറ്റു പലരെയും പോലെ പുസ്തകങ്ങള്‍ വായിച്ചോ പ്രഭാഷങ്ങള്‍ ശ്രവിച്ചോ അല്ല, തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ആസാദ് വിപ്ലവകാരിയാകുന്നത്, അതിന്‍റെ ആശയങ്ങളിലേക്ക്  അടുക്കുന്നത്. തന്‍റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിന്‍റെയാകെ നേത്രുത്വമായി ആസാദ് വളരുന്നത് നാം കാണും.

            ഭഗത്സിങ്ങും സുഖ്ദേവും യതീന്ദ്രനാഥും യശ്പാലും ബിസ്മില്ലും ആശ്ഫാക്കും ഉള്‍പ്പടെയുള്ള വിപ്ലവകാരികളെ കുറിച്ച് വിശദ്ധമായിത്തന്നെ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. വിപ്ലവകാരികളുടെ പ്രവര്‍ത്തന രീതികള്‍, ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനം, ഒളിവു ജീവിതത്തിലെ കഷ്ട്ടപ്പാടുകളും അവര്‍ അനുഭവിച്ച പട്ടിണിയും യാതനകളും ഒക്കെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിപ്ലവകാരി എന്ന നിലയില്‍ നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ നേരിട്ടും മറ്റു വിവരങ്ങളും വിശദാംശങ്ങളും സഹവിപ്ലവകാരികളുടെയും ചരിത്രകാരന്മാരുടേയും ആഖ്യായികളായും വിവരിയ്ക്കുന്ന രീതിയാണ് പുസ്തകത്തിന്.  

             സൈമണ്‍ കമ്മീഷന് എതിരായ സമരത്തെ കുറിച്ചും ലാലാ ലജ്പത്റായിയുടെ മരണത്തിനു പകരം ചെയ്യാനുറച്ച് സാന്‍റെഴ്സന്‍ വധത്തിനു വിപ്ലവകാരികള്‍ ഒരുങ്ങുന്നതുമെല്ലാം വിശദമായി വിവരിയ്ക്കുന്നുണ്ട്. ഭഗത് സിംഗ് ഉള്‍പ്പടെയുള്ള വിപ്ലവകാരികള്‍ ജയിലില്‍ വച്ച് നടത്തുന്ന നിരാഹാര സമരവും നിരാഹാരത്തെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച യതീന്ത്രദാസിന്‍റെ അന്ത്യ ദിനങ്ങളെ കുറിച്ചും വിവരിയ്ക്കുന്നത് ആവേശം ജനിയ്പ്പിയ്ക്കുന്നു.
 
              യതീന്ത്രന്‍റെയും ഭഗത്സിങ്ങിന്‍റെയും മറ്റും  രക്തസാക്ഷിത്വം രാജ്യത്ത് ഉണ്ടാക്കിയ യുവാക്കളുടെ സമരോല്‍സ്തുകയും  പ്രതികാരാഗ്നിയും വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതില്‍ ഉള്‍പ്പടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താല്പര്യപെട്ടില്ല. തന്‍റെ നിയന്ത്രണത്തില്‍ കീഴില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നു.  അഹിംസയുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിയ്ക്കുന്ന ഒരു നിലപാടും എടുക്കാന്‍ ഗാന്ധി തയ്യാരായിരുന്നില്ലെന്നു മാത്രമല്ല അതിനു തയ്യാരാകുന്നവരെ ഒറ്റപ്പെടുത്താനും ഗാന്ധി തയ്യാറായി.  ഇത്തരം ആരോപണങ്ങള്‍ മുന്‍പ് പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും കാര്യകാരണസഹിതം രൂക്ഷമായ ഭാഷയില്‍ ഈ പുസ്തകം ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിയ്ക്കുന്നു. വിപ്ലവകാരികള്‍ക്കെതിരായി കോണ്‍ഗ്രസില്‍ സ്വയം എഴുതിതയ്യാറാക്കിയ പ്രമേയം പാസ്സാക്കാന്‍ പോലും ഗാന്ധി പെടാപാട് പെട്ടെന്നും കോണ്‍ഗ്രസില്‍ തന്നെയുള്ള വലിയൊരു വിഭാഗം അമിത ഗാന്ധിഭക്തി മൂലം മാത്രമാണ്  ഒടുവില്‍ അതിനു തയ്യാറായതെന്നും ഗുപ്ത പറയുന്നു.

       നെഹ്രുവിന്‍റെ സ്വയം വിപ്ലവകാരി ചമയലിനെ കണക്കിന് കളിയാക്കുന്നുണ്ട് ഈ പുസ്തകം. ഗാന്ധിയുടെ നിഴല്‍പറ്റി വിപ്ലവകാരികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അനുകൂല നിലപാടുകള്‍ എടുക്കാന്‍ നെഹ്‌റു തയ്യാറായതായി ഗുപ്ത പറയുന്നുണ്ട്.  ഇന്ത്യയിലെ ഒരേ ഒരു സോഷ്യലിസ്റ്റും  വിപ്ലവകാരിയും താനാണ് എന്ന് വരുത്തിതീര്‍ക്കായിരുന്നു നെഹ്രുവിന്‍റെ ശ്രമം. സ്വാതന്ത്രസമര ചരിത്രതിലടക്കം  തിരുത്തലുകള്‍ നടത്താന്‍ ഇതിനായി നെഹ്‌റു തയ്യാറായെന്നു തെളിവുകള്‍ സഹിതം ഗുപ്ത ആരോപിക്കുന്നു.

               ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചോരതിളപ്പിക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ത്തു ദേശീയ വിപ്ലവപ്രസ്ഥാനം. ആ പ്രസ്ഥാനത്തില്‍ ഏറ്റവും പ്രശസ്തമായ ഒരു പേരാണ് ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന, ആസാദുമായി അടുത്തിടപഴുകയും ചെയ്ത മന്മഥനാഥ്‌ ഗുപ്ത ആസാദിന്‍റെയും മറ്റു വിപ്ലവകാരികളുടേയും ജീവിതത്തിലെ മര്‍മപ്രധാനമായ ചില സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തില്‍... ..

ഇന്ന് വരെ രക്തസാക്ഷികളുടെ സ്വപനം യാഥാര്‍ത്യമായിട്ടില്ലെന്നും ഉപഭൂഖണ്ഡത്തില്‍ സോഷ്യലിസം നടപ്പാകുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ എന്നും ഓര്‍മ്മപ്പെടുത്തിയാണ് പുസ്തകം അവസാനിയ്ക്കുന്നത്.

(നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്...)

Wednesday, August 21, 2013

കോഴിക്കോടന്‍ മീറ്റ്‌, ഒരു ബിരിയാണി ഉണ്ടാക്കിയ കഥ !!!


                 സംഭവബഹുലമായ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ ശുഭപര്യവസായിയായി. പരിപാടിയില്‍ ഒരുപാട് ബ്ലോഗ്ഗെര്‍മാരും ഫേസ്ബുക്ക്‌ പുലികളും ആവേശപൂര്‍വ്വം പങ്കെടുത്തതിലും നല്ല അഭിപ്രായം മാത്രം പറഞ്ഞതിലും പെരുത്ത് സന്തോഷം.          

                മര്യാദയ്ക്ക് മഴയും ആസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരു നട്ടപാതിരായ്ക്കാണ് കോഴിക്കൊടൊരു ഓണ്‍ലൈന്‍ മീറ്റ്‌ നടത്തണമെന്നൊരു പരിപാടിയുമായി ഫൈസല്‍ കൊണ്ടോട്ടിയും ശ്രീജിത്ത്‌ കൊണ്ടോട്ടിയും ഷജീര്‍ മുണ്ടോളിയും അടക്കമുള്ള ഗള്‍ഫ് ബ്ലോഗ്ഗെര്‍മാര്‍ വിളിക്കുന്നത്. മൂന്നു  ബ്ലോഗ്‌ മീറ്റുകളില്‍ മുന്‍പ് പങ്കെടുക്കുകയും കുറ്റം പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും ഒരു മീറ്റ് നടത്തിപ്പിന്‍റെ എട്ടിന്‍റെ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതും പാലക്കാട് പട്ടാമ്പിക്കാരന്‍ ആയ ഞാന്‍ ഒരു കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റിന്‍റെ സഹസംവിധായകന്‍ ആവുക!!! പക്ഷേ കോയിക്കോട്ടങ്ങാടി  നമ്മുടെ സ്വന്തം അങ്ങാടി ആയതുകൊണ്ട് സസന്തോഷം ഓക്കെ പറഞ്ഞു.

               ബേപ്പൂര്‍ സുല്‍ത്താന്‍റെ സ്വന്തം നാടായ ബേപ്പൂര്‍ ഭാഗത്തായാണ്‌ ആദ്യം മീറ്റ്‌ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചത്, മനസ്സിനിണങ്ങിയ സ്ഥലം കിട്ടാതായപ്പോ ആ പരിപാടി ഉപേക്ഷിച്ചു. പിന്നീടാണ് യാത്രാ സൗകര്യം അടക്കം പരിഗണിച്ചു കൊണ്ട്കോഴിക്കോടിന്‍റെ തിരക്കില്‍ നിന്നല്പംമാറി ഫറോക്ക് ചെറുവണ്ണൂര്‍ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ വേദിയായി തീരുമാനിച്ചത്.കഴിഞ്ഞ അഞ്ചാറു വര്‍ഷമായി താമസിക്കുന്നതും കുറച്ചധികം കാലം സജീവ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തിയതുമായ സ്ഥലം ആയതുകൊണ്ട് പട്ടാമ്പിയേക്കാള്‍ പരിചിതമാണ് ഫറോക്ക് എന്നതും ധൈര്യമായി.

             അങ്ങനെ പ്രവാസവും ബ്ലോഗ്ഗ്‌ എഴുത്തും അവസാനിപ്പിച്ച് നാട്ടില്‍ ബിസിനെസ്സ് നടത്താന്‍  തിരിഞ്ഞു കളിക്കുന്ന ബ്ലോഗ്ഗര്‍ തിരിച്ചിലാനെ പിടികൂടി. പിന്നെ   ഹാള്‍ ബുക്ക്‌ ചെയ്യാനും ഭക്ഷണം ഏര്‍പ്പാടാക്കാനും ഹോട്ടലുകള്‍ അന്വേഷിക്കാനും വാര്‍ത്ത കൊടുക്കാനും മീറ്റിന്‍റെ പെരുമ്പറ കൊട്ടുംപോലുള്ള തിരിച്ചിലാന്‍റെ പുള്‍സര്‍ ബൈക്കില്‍ ഞങ്ങള്‍ നാട്ടിലാകെ മണ്ടി നടന്നു. മീറ്റ്‌ ഹാളും കോയിബിരിയാണിയും ബ്ലോഗ്‌ മാഹാത്മ്യം വിളമ്പി ചുളു വിലയ്ക്ക് അടിച്ചെടുത്തതോടെ പിന്നീടെല്ലാം പെട്ടെന്നായി.  ബ്ലോഗ്ഗും ഫേസ്ബുക്കും വഴി പരസ്യം കൊടുത്തും ഐഎസ്ഡി വിളിച്ചും ആളെകൂട്ടാന്‍ ദുഫായിക്കാരും കച്ചകെട്ടി ഇറങ്ങിയതോടെ മീറ്റിനു കൊടികേറി.

                   ഓണ്‍ലൈന്‍ മീറ്റ്‌ എന്ന് പേരിട്ടത് ബ്ലോഗ്ഗിനു പുറത്ത് ഫേസ്ബുക്കിലും ട്വിട്ടെരിലും ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്. അതേതായാലും ഒരു പരിധി വരെ ഏറ്റു. ഒരു പ
രിധി വരെ മാത്രം. ബ്ലോഗ്ഗില്‍ എഴുതുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ബന്ധം  ഫേസ്ബുക്കില്‍ ലൈക്ക് അടിച്ച് അര്‍മാദിക്കുന്നവരില്‍ തുലോം കാണ്മാനില്ല എന്ന് പറഞ്ഞെ പറ്റൂ.  പരസ്പരം കാണാനും സൗഹൃദം പങ്കുവെക്കാനും ഉള്ള സുവര്‍ണ്ണാവസരത്തെ ബ്ലോഗ്‌ ഇതര ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ തീരെ അവഗണിച്ചു എന്നതാണ് അനുഭവം.

http://www.youtube.com/watch?v=QFjga9vsY5M

                പക്ഷേ ഏറെ ആവേശം ജനിപ്പിച്ച മറ്റൊരു കാര്യം ബ്ലോഗ്ഗിനെയും ഓണ്‍ലൈന്‍ എഴുത്തിനെയും പറ്റി അറിയാനും ഈ കൂട്ടായ്മയുടെ ഭാഗമാകാനും വേണ്ടി എത്തിയ ഒരു വലിയ എണ്ണം ആളുകളാണ്. അതും മീറ്റിന്‍റെ രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഓണ്‍ലൈന്‍ ലോകത്തിനു പുറത്ത് പത്രമാധ്യമങ്ങളിലൂടെ ഈ പരിപാടിയുടെ അറിയിപ്പുകള്‍ വന്നത് എന്നതുകൂടി കണക്കില്‍ എടുക്കുമ്പോള്‍. ദേശാഭിമാനിയുടെയും മാതൃഭൂമിയുടെയും ചെറിയ കോളം വാര്‍ത്തകണ്ട് ഏറെ ആകാംഷയോടെ  സംഘാടകരെ വിളിച്ചവര്‍ ഒരുപാടാണ്‌. ഓണ്‍ലൈന്‍ എഴുത്തിനെ അടുത്തറിയാന്‍ മീറ്റിനു എത്തിയവരില്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയെര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉണ്ടായിരുന്നു. ഈ മീറ്റ് സഫലമായതും അവരുടെ പങ്കാളിത്തത്താല്‍ ആണ്. പ്രിന്‍റ് മീഡിയ വഴിയും കോഴിക്കോട് കേന്ദ്രീകരിച്ചു മറ്റു വഴികളിലൂടെയും കൂടുതല്‍ പ്രചാരണം കൊടുക്കാന്‍ സാധിക്കാത്തതില്‍ ഏറെ വിഷമം തോന്നിയത് മീറ്റിനു തലേ ദിവസം രാത്രി പന്ത്രണ്ടിനോട് അടുത്ത് പരസ്യം കണ്ട ഒരാള്‍ ഒട്ടൊരു അങ്കലാപ്പോടെ വിളിച്ചപ്പോളാണ്, റെജിസ്സ്ട്രഷന്‍ സമയം കഴിഞ്ഞോ എന്നാണു വൈകി വിളിച്ചതിലുള്ള ക്ഷമാപണത്തോടൊപ്പം അദ്ദേഹം ചോദിച്ചത്!!!

            ഒരുപാട് പ്രതികൂലഘടകങ്ങള്‍ ഉള്ളതിനാലാകാം പല ബ്ലോഗ്ഗെര്‍മാര്‍ക്കും പരിപാടിയില്‍ എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. തുറന്ന മനസ്സോടെ പറയട്ടെ, ആ ഘടകങ്ങള്‍ക്കൊക്കെ അപ്പുറത്തേക്ക് ഓണ്‍ലൈന്‍ എഴുത്തുകാരുടെ വിശാലമായ കൂട്ടായ്മയ്ക്ക് കളമൊരുക്കാന്‍ അടുത്ത മീറ്റ്‌ ആകുംപോളെക്കുംനമുക്ക്സാധിക്കും എന്ന് എനിക്കുറപ്പാണ്. ചില്ലറ സൌന്ദര്യപിണക്കങ്ങള്‍  ഇന്നും ശൈശവദശ പിന്നിടാത്ത ഈ-എഴുത്തിനെ അപഹാസ്യമാക്കുംവിധം മാറ്റരുത് എന്ന അപേക്ഷയെയുള്ളൂ.

               ഒരുപാട് തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത്  മീറ്റിന് എത്തിയ ജയന്‍ ഡോക്ടര്‍ക്കും സജിം മാഷിനും ഷെരീഫ് ഇക്കയ്ക്കും അതുപോലെ പലര്‍ക്കും നന്ദി പറയാതെ വയ്യ. ബ്ലോഗ്‌ ശില്പശാല വിജയകരമാക്കിയ സാബു കൊട്ടോട്ടി, വിശക്കുന്ന വയറുകളെ മാജിക് കാട്ടി മയക്കിയ മജീഷ്യന്‍ പ്രദീപ്‌ ഹുടിനോ,  മീറ്റ്‌ ഉത്ഘാടനം ചെയ്ത ശ്രീ വി ആര്‍ സുധീഷ്‌ ഏവര്‍ക്കും നന്ദി. പുസ്തകം പ്രകാശനം ചെയ്ത ബ്ലോഗ്ഗര്‍ ശിവകാമിയ്ക്ക് അഭിനന്ദനങ്ങളും.  അതുപോലെ നാട്ടിലെത്താന്‍ കാത്തിരിക്കുംപോളും അങ്ങ് ദൂരെ ഇരുന്ന് മീറ്റിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വവും നിര്‍ദേശങ്ങളും നല്‍കിയ നാട്ടിലെത്തിയ ഉടന്‍ ഓടിയെത്തി സംഘാടനത്തിന് നേതൃത്വം നല്‍കിയ ബ്ലോഗ്ഗെര്‍മാര്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി, ഫൈസല്‍ കൊണ്ടോട്ടി, ഇസ്മയില്‍ ചെമ്മാട്, ഷജീര്‍ മുണ്ടോളി, ഇംതിയാസ് ആചാര്യന്‍, റഷീദ് പുന്നശ്ശേരി,ഫൈസല്‍ ബാബു, പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഗംഭീരമായ മീറ്റ്‌ ലോഗോ ഡിസൈന്‍ ചെയ്ത് മീറ്റിന്‍റെ ഭാഗമായ ബിജു കൊട്ടില, മീറ്റ്‌ "മ" റേഡിയോ വഴി തത്സമയം സംപ്രേക്ഷണം ചെയ്ത ദേവന്‍ തൊടുപുഴ.. അങ്ങനെ ഓരോരുത്തരും ആണ് ഈ മീറ്റ്‌ സാധ്യമാക്കിയത്.

                 മറ്റൊന്ന് നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് ഈ മീറ്റിനു ലഭിച്ച മാധ്യമ പിന്തുണയാണ്. റിപ്പോര്ട്ടര്‍, മനോരമ, പ്രാദേശിക ചാനല്‍ KCL തുടങ്ങിയ ചാനലുകള്‍, വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി, മാതൃഭൂമി, മനോരമ, കൌമുദി അടക്കമുള്ള പത്രങ്ങള്‍, ഇവരും ഈ മാദ്ധ്യമത്തെ ജനങ്ങളില്‍ എത്തിച്ചു.  മീറ്റ്‌ വാര്‍ത്ത അത്യധികം പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ചാനലിന് പ്രത്യേക നന്ദി.


ലാസ്റ്റ് എഡിഷന്‍:  ഈറ്റിനുള്ള കോഴിയെ പിടിക്കാന്‍ ഓടുന്ന തിരക്കിനിടയില്‍ അധികമാരെയും പരിചയപ്പെടാനും  സംസാരിക്കാനും സാധിച്ചില്ല എന്ന വിഷമം ബാക്കിയുണ്ട്.  പിന്നെ മീറ്റിനും ഗ്രൂപ്പിനും ബിരിയാണിക്കും അപ്പുറത്തേക്ക് ഒരു നിമിഷം മാത്രം ഓര്‍മയുണ്ട്, ഓണ്‍ലൈന്‍ എഴുത്തിനെ പറ്റിയറിയാന്‍ വന്ന് ആദ്യാവസാനം ആവേശപൂര്‍വ്വം പങ്കെടുത്ത് പോകാന്‍ നേരം "ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടെന്ന് അറിയാന്‍ ഏറെ വൈകി, ഒരു അടുത്ത ബന്ധു വീട്ടിലെ കല്ല്യാണത്തില്‍ പങ്കെടുക്കും പോലെ, ഇത്ര അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളുകള്‍!!! പങ്കെടുക്കാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷം" എന്ന് പറഞ്ഞ് പ്രായാധിക്യത്തിന്‍റെ ചുളിവ് വീണ ആ കൈകള്‍ എന്‍റെ കൈകള്‍ കൂട്ടി പിടിച്ച ആ നിമിഷം!!! അത് മാത്രം മതി ഈ കൂട്ടായ്മയുടെ ലോകം ഇവിടെ അവസാനിക്കില്ല എന്ന് ഉറപ്പിക്കാന്‍. . 

Sunday, July 14, 2013

നരേന്ദ്രമോഡിയുടെ പട്ടിത്തീട്ടങ്ങള്‍ !!!!

           
             ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപ്പിയുടെ തിരഞ്ഞെടുപ്പ് മുഖ്യപ്രാന്തുമായ നരേന്ദ്രമോഡി ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മിക്കതും വിവാദമായിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്തര്‍ദേശീയ മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി ഗുജറാത്ത് കലാപത്തിലെ ഇരകളെ കാറിനടിയില്‍ പെട്ട് ചത്ത പട്ടികളോട് ഉപമിച്ച വിവാദം.

താഴെ പറയും വിധമാണ് മേല്‍ പറഞ്ഞ പരാമര്‍ശത്തിന്‍റെ മലയാളം..

ചോദ്യം ഗുജറാത്ത് കലാപത്തില്‍ സംഭവിച്ചതില്‍ നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടോ?

മോഡി:  “ഞാന്‍ പറയാം, ഇന്ത്യയുടെ സുപ്രീം കോടതി നല്ലഒരു കോടതിയായി ആണ് കണക്കാക്കപ്പെടുന്നത്, ആ കോടതി ഒരു അന്വേഷണ കമ്മീഷനെ വച്ചു. ആ റിപ്പോര്‍ട്ട്‌  വന്നു. അതില്‍ എനിയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. പൂര്‍ണ്ണമായും ക്ലീന്‍ ചിറ്റ്. മറ്റൊരു കാര്യം, നമ്മള്‍ ഒരു കാര്‍ ഓടിയ്ക്കുന്നു, നമ്മള്‍ ആണ് ഡ്രൈവര്‍, പിന്നെ വേറൊരാള്‍ വണ്ടി ഓടിയ്ക്കുന്നു നമ്മള്‍ പുറകില്‍ ഇരിയ്ക്കുന്നു, അപ്പൊ ഒരു പട്ടി കാറിനടിയില്‍ പെട്ടാല്‍ നമുക്ക് കുറ്റബോധം തോന്നില്ലേ? അത് പോലെ  തോന്നി..

 പട്ടിയും പൂച്ചയും ഗുജറാത്തില്‍ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത സകലമാന പട്ടിതീട്ടങ്ങളും ഒരുപോലാണെന്നും അല്ലേ അതിന്‍റെ പച്ച മലയാളം?

             പറഞ്ഞത് അങ്ങനെയല്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വളച്ച്ഒടിച്ചതാണെന്നുമുള്ള സ്ഥിരം പല്ലവികളുമായി മോഡിഭക്തരും ഓണ്‍ലൈന്‍ തൊഴിലാളികളും ഇറങ്ങി. എന്നാല്‍ അമ്മാതിരി ക്ലീഷേ പരിപാടിയ്ക്കൊന്നും ഭാവി പ്രധാനമന്ത്രി നിന്നില്ല. പുള്ളി വേഗം ട്വിറ്റെര്‍ എടുത്ത് ഒരു പോസ്റ്റ്‌ അങ്ങിട്ടു, "ഞങ്ങളുടെ ആര്‍ഷഭാരതസംസ്കാരത്തില്‍ എല്ലാ ജീവജാലങ്ങളും ഒരുപോലാണെന്നും അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നും" ഒരു കിടിലന്‍ ട്വീറ്റ്.

            വെറുതെ അങ്ങനെ പറയാനും ഒടുവില്‍ തിരുത്താനും മോഡി അത്ര മണ്ടന്‍ ഒന്നുമല്ല.     താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ മുന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ അജണ്ട  മുന്നോട്ടു വയ്ക്കുകയാണ് മോഡി ചെയ്തത്.  വര്‍ഗീയത , ഹിന്ദുത്വം തുടങ്ങിയ ട്രം കാര്‍ഡുകള്‍ ഇറക്കിക്കളിക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായാണ് മോഡി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് വ്യക്തം. ആര്‍എസ്എസ്സിന്‍റെയും സംഘപരിവാരത്തിന്‍റെയും പിന്തുണ നേടിയെടുക്കാനും ഇത് മോഡിയെ സഹായിക്കും. ചുരുക്കത്തില്‍ ശശികല ടീച്ചര്‍ പറയുംപോലെ ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ മെല്ലെ തഴുകിയുണര്‍ത്തി "ആയിട്ടില്ല മക്കളെ കുറച്ചു കൂടി ഉറങ്ങിക്കോ" എന്ന് പറയുന്ന പരിപാടി. ഒടുക്കം എന്തായി ?   മോഡി പറഞ്ഞതും ഉദ്ദേശിച്ചതും മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. മതേതരവാദികളെയും മാധ്യമങ്ങളെയും നിയമങ്ങളെയും  പറ്റിക്കാനും കഴിഞ്ഞു.

            പ്രത്യേക അന്വേഷണഘത്തിന്‍റെ റിപ്പോര്‍ട്ട്‌ മോഡിയ്ക്ക് നല്‍കിയ ആത്മവിശ്വാസവും അഹങ്കാരവും കുറച്ചൊന്നുമല്ല.  ആ ആത്മവിശ്വാസമാണ് മോഡിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.  ഗുജറാത്ത് കലാപത്തിലും ഇസ്രത് ജഹാന്‍ കൊലപാതക കേസിലും അന്വേഷണ ഏജന്‍സികളെ വിലയ്കെടുക്കാനും ആരോപണങ്ങള്‍ തന്നിലേക്ക് നീളുന്നത് തടയാനും മോഡിയ്ക്ക് സാധിച്ചു.

              ഗുജറാത്ത് കലാപത്തിനു ശേഷം വര്‍ഗീയവാദിയെന്നും നരഭോജിയെന്നുമെല്ലാം ചീത്ത പേര് കേള്‍പ്പിച്ച മോഡി ആ ഇമേജ് മാറ്റിയെടുക്കാന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്. ആ പെടാപാടിന്‍റെ ഭാഗമായി രണ്ടും കല്‍പ്പിച്ച് ഗുജറാത്ത്  വികസിപ്പിക്കാനിറങ്ങി. വികസനവീരന്‍ എന്ന പേര് കേള്‍പ്പിക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ തോല്‍പ്പിക്കുന്ന മാര്‍ക്കറ്റിംഗും!!! അതില്‍ പലതും പൊളിഞ്ഞു പാളീസ് ആകുന്നത് ഇപ്പൊ നിത്യ സംഭവം ആയിരിയ്ക്കുന്നു എന്നത് വേറെ കാര്യം!!! ഇങ്ങനെ നേടിയെടുത്ത വികസനനായക പരിവേഷം കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നു മോഡിയ്ക്കും ബിജെപിയ്ക്കും നന്നായറിയാം. അതിനാലാണ് ഇത്തരം പ്രസ്ഥാവനകളിലൂടെ വര്‍ഗീയത ഇളക്കിവിടാനും അത്തരം വോട്ടു ബാങ്കുകളെ കൈക്കലാക്കാനും മോഡിയും ബിജെപിയും ലക്ഷ്യമിടുന്നത്.

 
                രാജ്യത്ത് ബിജെപ്പി അധികാരത്തില്‍ വരുന്നത് മതതീവ്രവാദത്തിനും വര്‍ഗീയചേരിതിരിവിനും കാരണമാകും എന്ന് തിരിച്ചറിയുന്നവര്‍ പോലും രാജ്യത്തെ പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇനിയും തുടരരുത് എന്നത് നിലനില്‍പ്പിന്‍റെ പ്രശ്നമായി മനസ്സിലാക്കുന്നു. അഴിമതിയില്‍ മുങ്ങികുളിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിയ്ക്കാന്‍ സാധിക്കാത്ത കഴിവുകെട്ട യുപിഎ ഭരണത്തിനെതിരായ ജനരോക്ഷം രാജ്യമെങ്ങും ഉയരുമ്പോള്‍ ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള പ്രതിവിധിയായി മുഖ്യപ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആണ്!!
 കടുത്ത യുപിഎ വിരുദ്ധ ചിന്താഗതിയിലേക്ക് അല്പം വര്‍ഗീയതയും കൂടി കയറ്റി വിട്ടാല്‍ ജയം എളുപ്പമാണ് എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ ഉള്ള ഒറ്റമൂലിയാണ് അവര്‍ക്ക് മോഡി..

ലാസ്റ്റ് എഡിഷന്‍ : മോഡിയുടെ ഭാഷയില്‍ അമേന്‍ സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്"..   ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ അഴിമതി ഭരണത്തിനു മറുപടി വര്‍ഗീയ മുന്നണിയല്ല, നമുക്ക് വേണ്ടത് ജനപക്ഷത്തു നില്ല്ക്കുന്ന അഴിമതി രഹിത മതേതര ഭരണകൂടമാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ ബിജെപി ഇതര മുന്നണി !!!!

Friday, May 31, 2013

സത്നാമിനിന്നും നീതി അകലെയാണ് !!!!

              സത്നാം സിംഗ് മാൻ. ആ പേര് കേരളം മറന്നു കാണാൻ ഇടയില്ല. ബീഹാറിലെ പുണ്യ കേന്ദ്രം എന്ന്  കരുതപ്പെടുന്ന ഗയയിൽ നിന്നും താളം തെറ്റിയ മനസ്സുമായി നീണ്ട അലച്ചിലിനൊടുവിൽ സത്നാം എത്തിച്ചേർന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരുള്ള നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നാൽ ഉയര്‍ന്ന ചിന്താശേഷിയും മികച്ച അക്കാഡെമിക് നിലവാരവുമുള്ള  സത്നാമിന് മുന്നില്‍ ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറുകയായിരുന്നു.. 

          ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ അടുത്തേക്ക് ഓടിയടുത്തു എന്ന കൊടും പാതകത്തിനിടെ സത്നാം കയ്യോടെ പിടികൂടപ്പെട്ടു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി നിരായുധനും നിരാലംഭനുമായ അന്യസംസ്ഥാനക്കാരൻ  യുവാവിനെ അമ്മ ഭക്തർ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ അമൃതയുടെ പ്രിയശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ത സ്വന്തം ചാനെനിലൂടെ ആക്രോശിച്ചു, സത്നാം ബിസ്മി ചൊല്ലിയെന്നും ഇന്നത്തെ "പ്രത്യേക സാഹചര്യത്തിൽ" അത് നിസാരമായി കാണാൻ ആകില്ലെന്നും".സത്നാം മത തീവ്രവാദിയായി മുദ്ര കുത്തപ്പെടുകയായിരുന്നു. 

             പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഹർത്താലിനെ പോലും അവഗണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അമൃത സന്നിതിയിൽ പാഞ്ഞെത്തി. സാധാരണ ഗതിയിൽ ഒരു പെറ്റിയുമടിച്ചു മണ്ടക്കൊരു കിഴുക്കും കൊടുത്തു വിടുമായിരുന്ന കേരളാ പോലീസ് സട കുടഞ്ഞെണീറ്റു. സത്നാമിന് മേൽ ചാർത്തപ്പെട്ടതു വധശ്രമ കേസ്. ആദ്യം ജയിലിലേക്ക് മാറ്റപ്പെട്ട യുവാവ് നേരം ഇരുട്ടി വെളുത്തപ്പോ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസ്സിൽ ചുമ്മാ മരിച്ചു കിടക്കുന്നതായിരുന്നു കണ്ടത്... ഇരുമ്പ് ദണ്ട്‌ ഉപയോഗിച്ചുള്ളതടക്കം അൻപതിലേറെ മുറിവുകളായിരുന്നു സതാമിന്റെ ശരീരത്തിൽ !!!

           കൊലപാതകങ്ങൾ ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമ പേനയുന്തികളും ചർച്ചാ തൊഴിലാളികളും കുറ്റകരമായ മൌനം അവലംഭിച്ചു. ഒരു ആൽദൈവ മഠത്തിനു മുന്നില്‍ ഒരു സംസ്ഥാനത്തെ ഭരണ കൂടവും അവിടത്തെ മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ടു എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്യമാണ്. പേരൂര്‍ക്കട പോലീസ്  കോടതിയില്‍ പോലും ഹാജരാക്കാതെ വച്ച സത്നാമിന് മേല്‍ ആഭ്യന്തരമന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം  വധശ്രമ കേസ് ചാര്‍ജ് ചാര്‍ജ് ചെയ്യപ്പെട്ടത് എങ്ങനെയാണ്?  

                                   ഒട്ടേറെ ദുര്‍മരണങ്ങളുടെ  ഉള്‍പ്പടെ  ദുരൂഹത പേറുന്ന, ലോകമെങ്ങും ഭക്തരും ആശ്രിതരുമുള്ള സംവിധാനത്തിന്റെ ശത്രുതയാണ് സത്നാം നേടിയെടുത്തത്. സട്നാമിന്റെ മരണം ആസൂത്രിതമെന്ന് കരുതാന് അതിനാല്‍ തന്നെ കാരണങ്ങളുണ്ട്. സത്നാമിന്റെ ശരീരീത്തിൽ ഇത്രയേറെ മുറിവുകള്‍ എങ്ങനെയുണ്ടായി? എന്തിനാണ് സ്വാമി അമൃതസ്വരൂപാനന്ത അയാളെ മത തീവ്രവാദിയായി മുദ്രകുത്തിയത്? അമൃതാ മഠത്തിൽ നിന്നും മാനസികാരോഗ്യകേന്ദ്രത്തിലെ കക്കൂസിലേക്കുള്ള യാത്രക്കിടെ എന്താണ് സട്നാമിന് സംഭവിച്ചത്? 

    കേസ് അന്വേഷിച്ചത് അമ്മയുടെ തന്നെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ  അമ്മയും കേരളാ പോലീസിലെ കാക്കിക്കുള്ളിലെ കവയിത്രിയുമായ ശ്രീമതി ബി.സന്ധ്യ IPS. പൂക്കടയും ക്ഷണക്കത്തും മാഷാ അള്ളായുമൊക്കെ  തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന നാട്ടിൽ അമ്രിതനന്തമയി മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത അന്വേഷണം.. ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്ക് വാങ്ങാൻ പോന്ന ശേഷിയുള്ള മഠത്തിനും മഠധിപതികൾക്കും മുന്നിൽ ADGP യുടെ അന്വേഷണ റിപ്പോർട്ട്‌ സത്നാമിനെ പോലെ തന്നെ അകാല ചരമം പ്രാപിച്ചു. അതിനിടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അത്താഴ പട്ടിണിക്കാരയ രണ്ടു ജീവനക്കാര് സസ്പെന്റ് ചെയ്യപ്പെട്ട്. അവിടത്തെ ഭ്രാന്താൻമാരാരും പ്രതി ചേർക്കപ്പെടാത്തത് ആരുടെയോ ഭാഗ്യം...

           കേവലം മനുഷ്യകീടങ്ങളുടെ പോലീസും നിയമവും ഒരു ദൈവത്തെ ചോദ്യം ചെയ്യുമെന്ന് തല്‍കാലം പ്രതീക്ഷിക്കേണ്ട, പക്ഷേ എന്ത് കൊണ്ട് സ്വാമി അമൃതസ്വരൂപാനന്ത ഉള്‍പ്പടെയുള്ളവരെ പോലും ചോദ്യം ചെയ്യാന്‍ ADGP പോലും തയ്യാറായില്ല? മാനസികാരോഗ്യകേന്ദ്രത്തില്‍ അന്ന് രാത്രി വന്നു പോയവര്‍ അല്ലെങ്കില്‍ അവിടെ തന്നെയുള്ള അമ്മഭക്തര്‍ ആരൊക്കെയെന്നു വെറുതെയെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായോ? അതോ അമ്മ ഫാന്‍സ്‌ തന്ന റിപ്പോര്‍ട്ട് വെള്ളം കൂടാതെ വിഴുങ്ങുകയാണോ പോലീസ് ചെയ്തത്?

         ഇങ്ങനെ സട്നാമിന് നീതി നിഷേധിക്കപ്പെട്ടു. സട്നാമിന്റെ മാതാപിതാക്കൾ ഈയിടെ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. തങ്ങളുടെ മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താൻ CBI അന്വേഷണമാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം നടത്തികൊടുക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ആ ആവശ്യത്തിന്റെ ഗതിയെന്തായി എന്ന് ആർക്കുമറിയില്ല. അത് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കാനും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും തയ്യാറാകണം. ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറരുത്. . .

ലാസ്റ്റ് എഡിഷന്‍ :തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍  ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ,  ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊലയാടിമക്കളുടെ  തനിനിറം പുറത്തു വന്നേ തീരൂ!!!!!  

Thursday, May 23, 2013

വാർത്തകൾ വിൽപ്പനയ്ക്ക് . . .

                       സത്നാം സിംഗ് മാൻ, ആ പേര് നാം  മറന്നിരിക്കുന്നു.  ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ നേരെ ഓടിയടുതത്തിനു വധശ്രമ കേസ് ചാർത്തപ്പെട്ട മനോരോഗിയായ ബീഹാറി യുവാവ്. ഒടുവിൽ  ക്രൂരമായ മർദ്ധനത്തിനു  ഇരയായ് മാനസികരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണം. കിട്ടിയപാടെ കൈകാര്യം ചെയ്യുകയും മത തീവ്രവാദിയായി  മുദ്ര കുത്തുകയും ചെയ്ത മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത  അന്വേഷണ  റിപ്പോർട്ടും മാധ്യമ വാർത്തകളും ആ ചെറുപ്പക്കാരനെ പോലെ അകാല ചരമം പ്രാപിച്ചു.   

                     പിന്നീട് സരബ്ജിത് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം പാകിസ്താൻ ജയിലിൽ കഴിയുകയും ഒടുവിൽ സഹ തടവുകാരായ പാകിസ്ഥാൻകാരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യക്കാരാൻ. അതിർത്തി  ലംന്ഘിച്ചതിനും സ്പോടന കേസില  പ്രതി ചെർക്കപ്പെടുന്നതിനും അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ ഇരയാക്കപ്പെടുകായിരുന്നു സരബ്ജിത്. എന്നാൽ സരബ്ജിത് കൊലചെയ്യപെടുന്നത് ചരിത്രത്തിൽ ആദ്യമായി ഒരു ജനാതിപത്യ സർക്കാർ പാകിസ്ഥാനിൽ കാലാവധി പൂർത്തിയാക്കുകയും അവിടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയും ചെയ്ത  സാഹചര്യത്തിലാണ്.  പാക്കിസ്താനിൽ ഏറ്റവും എളുപ്പം വിറ്റുപോകുന്ന ചരക്കാണ് ഇൻഡോ-പാക്‌ പ്രശ്നം.   പ്രചരണം കൊഴുപ്പിക്കാൻ അവര്ക്കൊരു സനാവുല്ലയെ വേണമായിരുന്നു, സരബിലൂടെ അതവർ നേടിയെടുത്തു. നമ്മൾ ആ കെണിയിൽ വീണു കൊടുത്തു എന്നതാകും ശരി. 

                         എന്നാൽ ഈ  രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നോക്കികണ്ടത് ? ഒരു ജ്യോതിയ്ക്കോ സൌമ്യയ്ക്കോ ലഭിച്ച ഈ മാധ്യമ,ഭരണകൂട,ജന ശ്രദ്ധ നേടിയെടുക്കാൻ അന്ന് സട്നാമിനോ ഇന്ന് സരബിണോ സാധിക്കാതിരുന്നത് എന്തുകൊണ്ട്?
അവിടെയാണ് ജനം വിഡ്ഢികൾ ആക്കപ്പെടുന്നത്. എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

                        ഒരു സരബ്ജിത്തും ജ്യോതിയും ഒക്കെ കൊണ്ടാടപ്പെടുമ്പോൾ കൊണ്ടാടപ്പെടുമ്പോൾ അര്ഹതയുള്ള പല വിഷയങ്ങളും വിസ്മരിയ്ക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ തന്നെ പലരുടെയും താല്പര്യങ്ങലാൽ വെള്ളം ചേർക്കപ്പെടുന്നു. അങ്ങനെ പലതിനും മറയാക്കാൻ,പരിച്ചയാക്കാൻ വാർത്തകൾ സൃഷ്ട്ടിക്കപ്പെടുകയും അകാല ചരമം പ്രാപിക്കപ്പെടുയും ചെയ്യന്നു. നമുക്ക് മുന്നില് എൻഡോസൽഫാനും മുല്ലപ്പെരിയാറും ഇറ്റാലിയൻ നാവികരുമുണ്ട്.

                        ഭരണകൂടത്തിനു ഇത് പയറ്റി തെളിഞ്ഞ തന്ത്രമാണ്.ഈയിടെ  അവസാനിച്ച  പാർലിമെന്റ് സമ്മേളനം അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. ഈ സമ്മേളനത്തിന്റെ മൂന്നു ആഴ്ച കാലയളവിൽ സഭ സമ്മേളിച്ചത് പത്തു മണിക്കൂർ മാത്രമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സമയം!! വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രതിപക്ഷ ബഹളം തന്നെ കാരണം.  സഭ നടത്തികൊണ്ട് പോകേണ്ടത് സര്ക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിനവർ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ പ്രൊകൊപിപ്പിച്ചു സഭാന്തരീക്ഷം കലുഷിതമാക്കി നില നിർത്താനാണ് ശ്രമിച്ചത്. സ്വയം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന സര്ക്കാരിന്റെ തന്ത്രപരമായ  ഒളിച്ചോട്ടം. ഇതിനിടയിൽ ചർചപൊലും ചെയ്യാതെ  പാസ്സാക്കപ്പെട്ട ബില്ലുകളെത്ര ? ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങളെത്ര? ഒരു മാധ്യമവും അതിന്റെ പുറകെ പോവില്ല, ഒരു പൊതുജന കഴുതയും അത് തിരിച്ചറിയുകയുമില്ല. 

 ലാസ്റ്റ് എഡിഷൻ: അതെ,  എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

Friday, May 3, 2013

ഒരു മേശവണ്ടിയോടിച്ച കഥ !!!!

       
           ആദ്യത്തെ തവണ  പ്രായപൂർത്തി അയതിന്റെ പിറ്റേന്ന് തന്നെ ഓടിപ്പോയി ബൈക്ക് ലൈസൻസ് എടുത്തെങ്കിലും നാല് ചക്രത്തിന്റെ കാര്യം നീണ്ടു നീണ്ടു പോയി, ഒടുവിൽ ഒരുപാട് വൈകി ഈയടുത്താണ് കാർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. 

        പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ. അതേതാ ഈ ഗ്രിണ്ട്ലേയ്സ് എന്നാരും സംശയിക്കേണ്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഗ്രിണ്ട്ലേയ്സ് ബാങ്കിൽ പ്യൂണ്‍ ആയി ജോലി ചെയ്ത എന്റെ അച്ചാച്ചൻ റിട്ടയർ ചെയ്തു പോരുമ്പോ കൊണ്ട് വന്നതെന്ന് പറയപ്പെടുന്ന ഒരു പഴയ മരമേശയാകുന്നു  ഗ്രിണ്ട്ലേയ്സ് കാർ. (അച്ഛമ്മയുടെ വക പുളു ആണോ എന്നറിയില്ല).  പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിമാറിയെങ്കിലും മരിക്കും വരെ അച്ചാച്ചൻ ബാങ്കിനെ ഗ്രിണ്ട്ലേയ്സ് എന്നാണു പറഞ്ഞുകൊണ്ടിരുന്നത്... 


               മേശ എന്ന് പറയുമ്പോ തറവാട് വീടിന്റെ ഉമ്മറത്ത് പിന്നീട് ടിവി വെക്കാൻ ഉപയോഗിക്കുകയും  അന്നൊക്കെ  റേഡിയോ വെയ്ക്കാനും  ഇസ്തിരിയിടാനും ഉപയോഗിക്കപ്പെട്ടിരുന്നതുമായ മേശ. അതിന്റെ അടിയിൽ ഇരുന്നാണ് ഞാൻ ആദ്യമായി "വളയം പിടിക്കുന്നത്". വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ  ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു!!!   
        
                       ഞങ്ങടെ നാട് മുഴുവൻ കുന്നും മലയും കയറ്റവും ഇറക്കവും ഒക്കെ ആയോണ്ട്    ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരും. അതിനും വഴിയുണ്ട്, മേശയുടെ ചവിട്ടു പലകയിൽ കെട്ടിവച്ച പ്ലാസ്റ്റിക്‌ ക്രിക്കറ്റ്‌ ബാറ്റ് നല്ല ഉഗ്രൻ ഗിയർ ആയിരുന്നു. അമ്മയുടെ വീട്ടിലേക്കു പോകാനുള്ള MR ബസ്സിലെ ഡ്രൈവറും എന്റെ വല്ല്യമ്മയുടെ പഴയ ക്ലാസ്സ്മേറ്റും അന്നത്തെ എന്റെ ആരാധനാ പാത്രവുമായിരുന്ന മണികണ്ടൻ ചേട്ടന്റെ സ്വാധീനമാകാം ഗിയർ പൊട്ടി കയ്യിൽ പോരുന്നത് നിത്യ സംഭവം ആയി. പഴയ ബസ്സിന്റെ ഒരു ഗിയർ കൊച്ചിയിലും മറ്റേത് കൊയിലാണ്ടിയിലും ആയിരിക്കുമല്ലോ? 

               ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ കിടിലൻ ഹവായ് ചപ്പലുകൾ ചരിച്ചു വച്ചിട്ടുണ്ടാകും ചവിട്ടുപലകയിൽ. അതിങ്ങനെ അമർത്തിച്ചവിട്ടിയാൽ വണ്ടി പറപറക്കും.  എന്നാലും ബ്രേക്ക് ഇടയ്ക്കിടെ ചവിട്ടി നോക്കും. വേറൊന്നും കൊണ്ടല്ല, ഒരിക്കൽ അമ്മവീട്ടിൽ പോകും  വഴി MR ബസ്‌ ബ്രേക്ക് പോയി കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടതിൽ ഇടിച്ചു നിന്നപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഫ്രെണ്ടിൽ തന്നെ!!!    

          വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!!  കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! അതുകൊണ്ട് തന്നെ മേശയുടെ മുകളിൽ നിന്നും പഴയ മീറ്റെർ സ്കേൽ ഒരെണ്ണം  തൂക്കിയിടാൻ മറക്കാറില്ല  . . .

ലാസ്റ്റ് എഡിഷൻ : കാർ ആണെങ്കിലും ബസ്‌ ആണെങ്കിലും പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ ആണ് സ്ഥിരമായി ഓടാറ്. ആ റൂട്ടിലെ കുണ്ടും കുഴിയും വളവും തിരിവുമൊക്കെ നമുക്ക് മനപ്പാഠമാണല്ലോ!!! അങ്ങനെ ഓടിച്ചോടിച്ച്‌ ഒരു 4 C യിൽ ഒക്കെ എത്തിയപ്പോളാണ് നമ്മൾ ആ ഡ്രൈവിംഗ് നിർത്തുന്നത്. ഇപ്പൊ എന്തോ  ഒരിക്കൽ കൂടി ആ നാലാം ക്ലാസ്സുകാരൻ ആകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ ഒരു മോഹം . .  .!!!!!

Friday, April 19, 2013

ജീവൻ നില നിർത്താൻ ഒരു കൈ സഹായം . . .


സഹായ അഭ്യർഥനാ പോസ്റ്റുകൾ സാധാരണ അവഗണിക്കുകയോ വായിച്ച് വിടുകയോ ആണ് ചെയ്യാറ്. മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ പരിതപിക്കാരുമുണ്ട്. ഇതൊക്കെ സത്യം തന്നെയാണോ എന്ന് സംശയിക്കാറുമുണ്ട്. പക്ഷേ ആശുപത്രി വരാന്തയിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ നിസ്സഹായാവസ്ഥക്ക് സ്വയം സാക്ഷിയാകുന്ന കഴിഞ്ഞ ദിവസം വരെ...

എറണാങ്കുളം ലൂർദ് ആശുപത്രിയിൽ ICU വിൽ കഴിയുന്ന വിനോദ് എന്ന ചെറുപ്പക്കാരനും അയാളുടെ ചുരുക്കം ബന്ധുക്കളും നമ്മുടെ സഹായംഅർഹിക്കുന്നുണ്ട്.

കേബിൾ ജോലിക്കാരൻ ആയ വിനോദ് ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതിനാൽ ഒരു രാത്രി മുഴുവൻ ആ അവസ്ഥയിൽ കിടന്നുപോയി. ഇത് പരിക്ക് കൂടുതൽ ഗുരുതരമാക്കി.

നിർധന കുടുംബത്തിന് നാട്ടുകാരുടെയും സുഹൃത്തുക്കളും തുണയായി. മൂന്ന് ശസ്ത്രക്രിയകളിലൂടെ ജീവൻ തിരിച്ചു പിടിച്ചു. ഇപ്പോൾ കഴുത്തിന് താഴേക്ക്‌ തളർന്നുപോയ അവസ്ഥയിൽ രണ്ടു മാസത്തോളമായി അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലാണ് വിനോദ് .., വെൻടിലേറ്ററിലൂടെയല്ലാതെ ശ്വസിക്കാൻ സാധിക്കില്ല. ഇനി മറ്റൊന്നും ചെയ്യാനില്ലാത്ത ഈ അവസ്ഥയിൽ കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിന്റെ ജീവൻ നിലനിർത്താൻ ഉള്ള മാർഗമാണ് കണ്ടെത്തേണ്ടത്‌.

ആശുപത്രിയിലെ വെൻടിലേറ്ററിൽ ഏറെ നാൾ തുടരാനുള്ള സാമ്പത്തിക ചിലവ് താങ്ങാൻ ഈ കുടുംബത്തിനു സാധിക്കില്ല.ഒരു മൊബൈൽ വെൻടിലേറ്റർ വാങ്ങി വിനോദ്നെ വീട്ടിലേക്ക് മാറ്റാനാണ് ഇവർ ശ്രമിക്കുന്നത്. അതിനു സാധിച്ചാൽ പതിയെ പതിയെ എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ വിനോദന് നു കഴിയുമെന്നു ഇവർക്കുറപ്പുണ്ട്.

"മൊബൈൽ വെൻടിലേറ്റർ വാങ്ങുന്നതിന് ഏതാണ്ട് രണ്ടര ലക്ഷത്തോളം ചിലവുണ്ട്. വെൻടിലേറ്റർ വാടകയ്ക്ക് എടുക്കാൻ പോലും മാസം മുപ്പതിനായിരം രൂപ വേണം. നമ്മളാൽ ആകുന്ന സഹായം ഈ കുടുംബത്തിനു നൽകാനായാൽ മാത്രമേ ഇത് സാധ്യമാകൂ."

ഇനിയും അസ്തമിക്കാത്ത പ്രതീക്ഷകളുമായി ആശുപത്രി വരാന്തയിൽ പ്രാർഥനയോടെ കാത്തിരിക്കുന്ന വിനോദ്ന്റെ ഭാര്യ ബിൻസിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, "ഈ അവശേഷിക്കുന്ന ഒരിറ്റു ജീവനോടെ ആണെകിൽ പോലും വിനോദിനെ തിരിച്ചുകിട്ടിയാൽ മതി. നാല് വയസ്സായ കൃഷ്ണപ്രിയയെയും ഒന്നര വയസ്സുകാരൻ സൂര്യയെയും കൊണ്ട് ജീവിതത്തെ നേരിടാൻ ബിൻസി തയ്യാറാണ്, ഇല്ലെങ്കിൽ . . . "

ഈ കുടുംബത്തിനു ഒരു കൈത്താങ്ങ്‌ നൽകാൻ സാധിക്കുന്നവർ അത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു ....

വിനോദ്നെ സഹായിക്കാൻ പഞ്ചായത്ത്‌ അംഗം കെ കെ ശിവന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ അക്കൗണ്ട്‌ നമ്പർ : IFSC CODE FDRL 0001291
(ഫെഡറൽ ബാങ്ക് കുറുപ്പംപടി ശാഖ)

വിനോദ്ന്റെ സഹോദരി ഭർത്താവ് സുരേഷ് : 9961533200
എറണാങ്കുളം ലൂർദ് ഹോസ്പിടൽ : 04844123456, lourdeshospital@vsnl.com
വിനോദ്നെ ചികിത്സിക്കുന്ന ഡോക്ടർ : ബിജു C.J

Tuesday, March 26, 2013

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ?


"ഇങ്ങള് മുസ്ലീമാ?"

"അതേ"

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ? ങ്ങക്ക് നാണല്ല്യേ മുസ്ലീമായിട്ടു ങ്ങനോക്കെ നടക്കാൻ?"

ചോദിക്കുന്നത് ഒരു എട്ടു വയസ്സുകാരനാണ്. ബാർസലോണയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട്, കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്, തീക്ഷ്ണമായ ഒരു നോട്ടത്തോടെ !!!!

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, അതിനെ നിർവികാരതയോടെ മാത്രം നോക്കികാണുന്ന സമൂഹത്തിന്റെ ,കഥ പറയുന്ന കലാജാഥയുമായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ എത്തിയ ഞങ്ങളുടെ കൂട്ടത്തിലെ കലാകാരിയോടാണ് ചോദ്യം....

മലപ്പുറവും കോഴിക്കൊടും വയനാടും പിന്നിട്ട് പാലക്കാട്‌ എത്തിയ ഞങ്ങള്ക്ക് ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു അനുഭവം.

 അതും എന്റെ നാടായ പട്ടാമ്പിയിൽ വച്ചായത് എനിക്കും വല്ലാത്ത ആഘാതമായി..
പക്ഷെ ആ ചോദ്യം പട്ടാമ്പിയുടേത് മാത്രമല്ലെന്ന് എനിക്കുറപ്പാണ് ...

ഈ കൊച്ച് കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷം കുത്തി വച്ചത് ആരാണ് ?
ആ നിമിഷം മുതൽ എന്റെ മനസ്സിലെ ചോദ്യം അതായിരുന്നു
ലാസ്റ്റ് എഡിഷൻ: അതിനുത്തരമാണോ എന്നറിയില്ല....
രാത്രി, മുസ്ല്യാരുടെ എട്ടുകട്ട ടോർച്ചിന്റെ വെളിച്ചത്തിൽ വരിവരിയായി വീട്ടിലേക്ക് മടങ്ങുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടമുറികല്യാണത്തിൻറെ നോവുണങ്ങാത്ത കൊച്ചു മെസ്സിമാരും !!!!
ഈ നാടും, ഈ കൊച്ചു കുഞ്ഞുങ്ങളും എങ്ങോട്ടാണ് ?

Thursday, March 14, 2013

മാനം പോയി യുവര്‍ ഓണര്‍ !!!!!!


                    അങ്ങനെ അവരങ്ങ് പോയി.. ഇറ്റാലിയന്‍ നാവികര്‍......  കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയ്ക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരെക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു,നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ  കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി ?

                  കടല്‍ കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി കപ്പലിലെ 2 നാവികരെ  ചുമ്മാ പിടികൂടിയത് ആദ്യത്തെ തെറ്റ്. അറസ്റ്റ് ചെയ്യേണ്ടതും നടപടി എടുക്കേണ്ടതും കപ്പലിലെ ക്യാപ്റ്റനെയും  കപ്പല്‍ കമ്പനി അധികൃതരെയും ആയിരുന്നു. അത് ചെയ്യാതെ കമ്പനിയുടെയും ഇറ്റാലിയന്‍ അധികൃതരുടെയും വാക്ക് വിശ്വസിച്ച് രണ്ട് നാവികരെ അറസ്റ്റ് ചെയ്തു കേസ് ലഘൂകരിച്ചത് രണ്ടാമത്തെ തെറ്റ്.

                 സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തലകുത്തി നിന്ന് വാദിച്ചാലും സുപ്രീം കോടതിയില്‍ പോയിട്ട് സാദാ മുന്‍സിഫ്‌ കോടതിയില്‍ പോലും  ആ നാവികര്‍ക്ക് എതിരായ കുറ്റം തെളിയിക്കാന്‍ ആകുമായിരുന്നില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.  വെടി വച്ചത് സല്ലുവും മസ്സിയുമാണെന്ന് (ഞങ്ങള്‍ അങ്ങനെയാ !!!) തെളിയിക്കുന്ന എന്തെങ്കിലും നമ്മുടെല്‍  ഉണ്ടെന്നു തോന്നുന്നില്ല. തെളിവുകളില്ല, സാക്ഷികളില്ല എന്തിന് കേസ് എടുക്കാനുള്ള അധികാരം ഉണ്ടെന്നുപോലും ഉറപ്പില്ല !!! പിന്നെങ്ങനെ ആ കേസ് കരയ്ക്കടുക്കും?

                     ഈ പറയുന്ന നാവികര്‍ തന്നെയാണ് കൊല നടത്തിയത് എങ്ങനെ ഉറപ്പിക്കാന്‍? പ്രശ്നം പെട്ടെന്ന് ഒതുക്കിതീര്‍ക്കാമെന്ന ഉറപ്പില്‍ കപ്പല്‍ അധികൃതര്‍ നമുക്കിട്ടു തന്ന ഡമ്മികളായിക്കൂടേ ഈ രണ്ടു നാവികര്‍? 
ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരക്കിട്ട് എത്തിച്ചേര്‍ന്നതും സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതും ആ ഉറപ്പു പാലിക്കാന്‍ ആയിക്കൂടെ?

              രാജ്യാന്തര നയതന്ത്രബന്ധവും അന്താരാഷ്‌ട്ര നിയമങ്ങളുടെ നൂലാമാലകളും ഒക്കെ കണക്കിലെടുത്താല്‍ കപ്പലുടമകളില്‍ നിന്നും മതിയായ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിലും  പ്രതികള്‍ക്കെതിരായ നിയമനടപടികളോട് അവരെ സഹകരിപ്പിക്കുന്നതിനും വേണ്ടി നമ്മുടെ കയ്യില്‍ ഉണ്ടായിരുന്ന തുരുപ്പു ചീട്ടായിരുന്നു Encrica Lexie എന്ന ചരക്ക് കപ്പല്‍.  കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവിടെ ഗംഭീര ചര്‍ച്ചകളും നടന്നിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇവിടെ ക്യാമ്പ്‌ ചെയ്ത് അതിനു വേണ്ടിയുള്ള ശ്രമങ്ങളും നടത്തി.

                 കപ്പല്‍ തീരം വിട്ടുപോയാല്‍ എല്ലാരും കൂടി അതിനെ ചേസ്‌ ചെയ്ത് പിടിക്കും എന്ന സ്ഥിതിയായി. കപ്പലിവിടെ കിടന്നിരുന്നെങ്കില്‍ നാവികര്‍ വോട്ട് ചെയ്യാനല്ല, മൂത്രമൊഴിക്കാന്‍ പോലും എങ്ങും പൊകുമായിരുന്നില്ല. . എന്നാല്‍ പിണറായി വിജയനും പ്രകാശ്‌ കാരാട്ടും കൂടി തലയില്‍ മുണ്ടിട്ടുപോയി ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്‍റെ പിറ്റേന്ന് വൈകീട്ട് കപ്പലങ്ങു പൊയി. വിപ്ലവകാരി വധകേസ് അന്വേഷണത്തിന്‍റെ  തിരക്കിലായിരുന്ന  പ്രതികരണതൊഴിലാളികള്‍ അറിഞ്ഞതുപോലുമില്ല!!!അതോടെ പകുതി യുദ്ധം ഇറ്റലി ജയിച്ചു.

.                 പിന്നീടങ്ങോട്ട് ഇറ്റലിയുടെ നയതന്ത്ര സാമര്‍ത്യവും ഇന്ത്യയുടെ നട്ടെല്ലില്ലായ്മയും തമ്മിലുള്ള മത്സരമായിരുന്നു. ആദ്യം ക്രിസ്ത്മസ്നും പിന്നീട്  വോട്ട് ചെയ്യാനും നാവികര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ നിലപാട് അസംബന്ധം എന്നേ പറയാനാകൂ. എന്നാല്‍ അത്തരത്തില്‍ വിധി പറയുന്നതിലേക്ക് കോടതിയെ എത്തിച്ച വസ്തുതകളും പരിശോധിക്കണം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ ശക്തമായി ഈ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നെങ്കില്‍ ഒരുപക്ഷെ നാവികര്‍ക്ക് കോടതി ജാമ്യം അനുവധിക്കില്ലായിരുന്നു. അതിനു കേന്ദ്രം തയ്യാരായില്ല. അതിനുള്ള കാരണം ഇറ്റാലിയന്‍ അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ നയതന്ത്ര ധാരണയാണ്.  ആ ധാരണയാണ് അതി ദാരുണമായി അട്ടിമറിക്കപ്പെട്ടത്. (ചോറ് ഇവിടെയും കൂറ് അവിടെയുമുള്ളവര്‍ രാജ്യഭരണത്തെ നിയന്ത്രിക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം.)  ഒരു രാജ്യം മറ്റൊരു രാജ്യത്തെ വഞ്ചിച്ചു!!! 

                ഈ രാജ്യത്തിനും അതിന്‍റെ നീതിന്യായ പീഠത്തിനും തീര്‍ത്താല്‍  തീരാത്ത നാണക്കേടായി മാറി ആ തോല്‍വി.  രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇതിലും വലിയൊരു മാനക്കേട്‌ ഈ രാജ്യത്തിനു വരാനുണ്ടോ? ഒരു രാജ്യത്തോടും അതിലെ പരമോന്നത നീതി പീഠത്തോടും മറ്റൊരു രാജ്യം ഇത്ര വലിയ വിശ്വാസ വഞ്ചന കാണിച്ചിട്ട് ഇതുവരെ മറ്റൊരു രാജ്യവും പ്രതികരിച്ചു കാണാത്തത് എന്താണ്?

                 ഈ രാജ്യത്തിന്‍റെ അഭിമാനവും സ്വന്തം ഇമേജും സംരക്ഷിക്കാന്‍ ശ്രീമാന്‍ മന്‍മോഹന്‍ സിങ്ങിനുള്ള അവസാന അവസരമാണിത്. നട്ടെല്ല് എന്ന സാധനം മദാമ്മയും മക്കളും പുഴുങ്ങിതിന്നിട്ടില്ല എന്ന് പ്രധാനമന്ത്രിക്ക് സ്വയമെങ്കിലും വിശ്വസിക്കാന്‍ ഇതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. അത് വെറും പാര്‍ളിമെണ്ടിലെ വാചക കസര്‍ത്ത് മാത്രമാകരുത്.  അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ അനുകൂല നിലപാട് നേടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കനം. ഐക്യരാഷ്ട്ര സഭയിലും മറ്റു വേദികളിലും ഈ വിഷയം ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് സാധിക്കണം. അങ്ങനെയേ ഈ നാണക്കേടിന് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കൂ.

           അതിനൊന്നും സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് കോണ്‍ഗ്രസ്‌ തന്നെയാകും. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതൊരു ദേശീയതാ പ്രശ്നമായി ഉയര്‍ത്തികൊണ്ട് വരാന്‍ ബിജെപി ഒട്ടും മടിക്കില്ലെന്നുറപ്പ്. രാജ്യത്തെ ഇത്രവലിയ നാണക്കെടിലേക്ക് തള്ളി വിട്ടിട്ട്  കയ്യുംകെട്ടി നോക്കി നിന്നാല്‍ സ്വാഭാവികമായും അത് ജനങ്ങളെ സ്വാധീനിക്കുകയും, സര്‍ക്കാരിന്‍റെ പാവകൂത്തിനു നിന്നുകൊടുക്കുന്ന "പരമോന്നത" നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം  നഷ്ടപ്പെടുത്തുകയും  ചെയ്യും.

ലാസ്റ്റ് എഡിഷന്‍ : "നമ്മളെ ഒരുമാതിരി ആസ്സാക്കിയിട്ട് നാവികരെ കൊണ്ട്പോയ  ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി രണ്ടെണ്ണം പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്. അവന്‍റെ അമ്മേടെ,.... അല്ലാ, അവന്‍റെ അമ്മേടെ ഏടത്തി ഒന്നുമല്ലല്ലോ അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത്ര താല്പര്യമെടുത്ത് പിള്ളേരെ കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍?"

ലഡ്ഡു പൊട്ടിയത് മോഡിജിയുടെ മനസ്സിലാണ്. തിരഞ്ഞെടുപ്പിങ്ങു വന്നോട്ടെ, ഈ വകുപ്പില്‍ ബിജെപ്പി ഒരു കലക്ക് കലക്കും...

Wednesday, February 27, 2013

ഭൂമി കുലുക്കവും ഇല അനക്കവും !!!!


എവിടെ?

എന്ത്?

സ്റ്റേറ്റ് കാര്‍ ?

എനിക്ക് വിശക്കുണൂ !! ഏഴു ദിവസമായി ആഹാരം കഴിച്ചിട്ട് !!!

"മൂന്നാറിലെ എസ്റ്റെസ്റ്റില്‍ വേലക്കാര്‍ ഇല്ലായിരുന്നോ വെച്ച് വിളമ്പി തരാന്‍? "

"ശവത്തില്‍ കുത്തരുത് സഖാവേ .... "

"സഖാവേ എന്നല്ലല്ലോ അന്ന് വിളിച്ചത് ???"

"സാര്‍ എന്ന് വിളിക്കാറുണ്ട്, ഘടകകക്ഷി എന്ന് പറയാറുമുണ്ട് .. എന്താ അതൊരു തെറ്റാ?"

"അല്ലാ, മകനെ കേന്ദ്ര മന്ത്രി ആക്കാനും ആക്കാനും മിച്ചഭൂമി കയ്യേറാനും ഒക്കെ വേണ്ടി ഇവിടുന്നു ഇറങ്ങി പോകുമ്പോ വേറൊരു പേരാണല്ലോ വിളിച്ചത്?

"എന്നാ ഞാനൊരു സത്യം പറയട്ടെ? "

"ആ പറ . . . "

"എനിക്കതൊന്നും ഓര്‍മയില്ല" !!!!

"എനിക്കോര്‍മയുണ്ട്, അഴിമതിക്കാരാ എന്ന് വിളിച്ചില്ലേ?"

"തനിക്കിനിയും മതിയായിട്ടില്ലേ? ദേ  ഇയാളൊരുത്തനാ ഇതൊക്കെ വരുത്തി വച്ചത് ..  ഭൂമി കയ്യേറ്റം തടുക്കും എന്നും പറഞ്ഞെന്നെ പേടിപ്പിച്ചു. സ്വന്തമായി മന്ത്രിസഭ ഉണ്ടാക്കുമ്പോ ഇവിടത്തെ തല്ലിപ്പൊളി പണി കളഞ്ഞിട്ട് എന്‍റെ കൂടെ 
മുഖ്യമന്ത്രി ആകാമെന്നു പറഞ്ഞു. ദേ നോക്കണത് കണ്ടില്ലേ? ഹേ .... 


ഇനി കുറച്ചു ഫ്ലാഷ് ബാക്ക് 


"ഡോ"

"താന്‍ ഇതെവിടെക്കാ നോക്കണേ ? 
താന്‍ എന്താ പൊട്ടന്‍ കളിക്ക്യ?
ഞാന്‍ തന്ന്യാ വിളിച്ചത്"

"ഡോ ഖാദിയുടെ ഷര്‍ട്ടും ഇട്ട് ഒരു ചുവന്ന കൊടിയും കയ്യില്‍ പിടിച്ച് കാറ്റും വെളിച്ചവും കേറാത്ത എകെജി സെന്‍ററില് ഇങ്ങനെ ഞെളിഞ്ഞിരുന്നാ സഖാവാവില്ല". 
നിന്നെ ഇന്ന് ഞാന്‍ ശരിയാക്കി തരാടാ 

"എടാ മോരട്ടു തത്ത്വവാധീ,  പാര്‍ലമെണ്ടീന്ന് വിളിക്കാന്‍ തുടങ്ങിയതല്ലെടോ താന്‍ എന്നെ അവസരവാദീന്നു ? 
ഇത്രയും നാള്‍ ഞാനത് കേട്ടതേ എന്‍റെ ഗതികെടോണ്ടാ,  ഏതു പാര്‍ട്ടിക്കും ജനപിന്തുണ ഉണ്ടായാല്‍ ഏതു ഈര്‍ക്കില്‍ പാര്‍ട്ടീനേയും കയ്യേറ്റക്കാരനെനു  വിളിക്കാം "

"കാലം കുറെ താന്‍ എന്നെ തെറി വിളിച്ചില്ലേ? ആ തെറിയൊക്കെ ഞാനിപ്പോ തന്നെ വിളിച്ചെന്ന് കൂട്ടിക്കൊ. "

"ഡാ"

"എന്ത് ഡാ ന്നാ?"
"വലിച്ചു നിന്‍റെ മുന്നണിയെ ഞാന്‍ താഴെയിടും.. "

"താന്‍ എന്താ വിചാരിച്ചേ?

ജീവിതകാലം മുഴുവന്‍ ഞാന്‍ തന്‍റെ മുന്നണീടെ ചെരുപ്പ് നക്കി ഇവിടെ കഴിയുമെന്നൊ?"

"ഘടകകക്ഷികളോട് എങ്ങനെ പെരുമാറണം എന്നുള്ളത് ഞാന്‍   തനിക്ക് കാണിച്ചു തരാം. കുറച്ചു ഘടക കക്ഷികളെ ഞാന്‍ എന്റെ കൂടെ കൂട്ടുന്നുണ്ട്. 
എന്നിട്ട് ഞാന്‍ തന്നെ വന്നു വിളിച്ചു കാണിക്കാം "!!!
"ഡോ ഇങ്ങ്ഡു നോക്കടോ ദ ബ്ടെ, 
താനിപ്പോ വിയാരിക്കുന്നുണ്ടാകും മൂര്‍ക്കന്‍ പാമ്പിനെ ആണല്ലോ ഞാന്‍ ഈശ്വരാ പാല് കൊടുത്തു  വളര്‍ത്തീന്നു !!
അതേടാ മൂര്‍ക്കന്‍ പാമ്പിനെ തന്നെയാ താന്‍ പാല് കൊടുത്തു വളര്‍ത്തിയത്."!!!

"എത്ര പേരെ ആണെടോ താന്‍ അഴിമതി കേസില്‍ കുടുക്കിയത്?
അതിന്‍റെ പാപം ഒക്കെ അനുഭവിക്കാതെ ഇവിടുന്നു പോകാന്‍ പറ്റൊടോ?"

"ഞങ്ങള്‍ പോയി കഴിഞ്ഞാ ഉണ്ടല്ലോ താന്‍ പ്രതിപക്ഷത്തിരുന്നു മൂക്കൊണ്ട് ഇക്ഷ ഇഞ്ഞ ഇട്ട ഞ്ഞ ഞഞ്ഞ പിഞ്ഞ ഖ ക്ക ട്ടട്ട വരയ്ക്ക്യോടോ. അത് കാണാന്‍ഞങ്ങള്‍ ഞങ്ങടെ മക്കള്‍  കേന്ദ്ര മന്ത്രീടെ സ്വന്തം കാറില് വരും. ഞങ്ങള്‍ടെ  സ്വന്തം കാറില് വരും. "

"അഹങ്കാരം കൊണ്ട് പറയല്ലെടാ പട്ടീടെ മോനെ ,,,"

ഫാ നിര്‍ത്തെടാ റാസ്ക്കല്‍""

"നീ പോടാ മ മ മ അത്  വേണ്ട മത്തങ്ങാ തലയാ 
ധൈര്യണ്ടെങ്കില്‍ ഇങ്ങട് വാടാ പുറത്തേക്ക്,  ഇങ്ങടെ വാടാ .. . ആഹാ . . . . "

"മത്തങ്ങാ തലയാ കൊല്ലോടാ നിന്നെ " !!!!! 


ലാസ്റ്റ് എഡിഷന്‍ : ഈ സംഭാഷണത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി 'പാലാ' ബന്ധവും കാണും. അങ്ങനെ തോന്നിയാല്‍ അത് വെറും  'കയ്യേറ്റം'  മാത്രമാണ്.  അതില്‍ വല്ല പരാതിയും ഉള്ളവര്‍ രണ്ടിലയോ മോതിരമോ വാങ്ങി തലയില്‍ വച്ച് ഇങ്ങോട്ട് പോരെ. . .  ഹല്ലാ പിന്നെ !!!!

Thursday, February 21, 2013

പണിമുടക്കാന്‍ എല്ലാര്‍ക്കും ഓരോരോ കാരണങ്ങള്‍ !!!

               രാജ്യത്തിന്റെ ചരിത്രത്തിന്‍റെ തന്നെ ഭാഗമാകാന്‍ പോകുന്ന ദേശീയ പൊതു പണിമുടക്കിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്  വിലക്കയറ്റം തടഞ്ഞു നിര്‍ത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുക,പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതുള്‍പ്പടെയുള്ള  പ്രസക്തവും അടിയന്തിര പ്രാധാന്യം അര്‌ഹിക്കുന്നവയുമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടക്കുന്ന 48  മണിക്കൂര്‍ നീണ്ടു  നില്‍ക്കുന്ന പണിമുടക്കില്‍ രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകള്‍ എല്ലാം  ഭാഗമാണ്.
 
  പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത സമയം ആയതിനാല്‍ രാവിലെ തൊട്ടേ ടിവിക്ക് മുന്നില്‍ കുത്തിയിരിപ്പായിരുന്നു.   പ്രാദേശികവും ദേശീയവുമായ ചാനെലുകളായ  ചാനെലുകളൊക്കെ  പണിമുടക്ക് ആഘോഷമാക്കുകയാണ്. മലയാളത്തിലെ പോലും മിക്കവാറും എല്ലാ  ചാനലുകളും തിരോന്തരം മുതല്‍ ഡല്‍ഹി വരെ ഏതാണ്ടെല്ലാ വന്‍ നഗരങ്ങളിലും  റിപ്പോര്‍ട്ടര്‍ കൊച്ചുങ്ങളെ നടുറോഡില്‍ നിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.  ദോഷം പറയരുതല്ലോ, പണിമുടക്ക് കാരണം പച്ച വെള്ളം കിട്ടികാണാന്‍ വഴിയില്ലെങ്കിലും ഈ നേരം വരെ  നല്ല ആവേശത്തിലാണ് മാധ്യമ കുഞ്ഞുങ്ങളൊക്കെ!!!

              ഓരോ സ്ഥലങ്ങളിലും ഓരോ സ്ഥാപനങ്ങളിലും പണിമുടക്ക് എങ്ങനെയൊക്കെ ബാധിക്കുന്നു  തുടങ്ങി നഗരത്തില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം വരെ പലരും കൃത്യമായിപറയുന്നു . പണിമുടക്ക് ദിവസം ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവര്‍ മുതല്‍ ചുമ്മാ ടൂറിനു ഇറങ്ങിയവന്‍ വരെ പെരുവഴിയില്‍ ആയതിന്റെ  കദനകഥകള്‍  മുക്കിലും മൂലയിലും നിന്നും  ഒപ്പിയെടുത്ത് sensational ബത്ത ഒപ്പിക്കുന്നവരുമുണ്ട്.  

              പണിമുടക്ക്  തലേന്ന് ഒരു പ്രമുഘ മലയാളം ചാനല്‍ റിപ്പോര്‍ട്ടര്‍ പെട്രോള്‍ പമ്പില്‍ ക്യൂ നില്‍ക്കുന്ന  ആളുകള്‍ക്കരികിലേക്ക് മൈക്കുമായി ചെന്ന് നടത്തിയ അഭിമുഖം  തോന്നി.  പണിമുടക്ക്  പ്രമാണിച്ച് നാട്ടില്‍ പോകാനും മറ്റുമായി ഫുള്‍ ടാങ്ക് അടിക്കാന്‍ എത്തിയവരാണ് പലരും. "പണിമുടക്ക് ബുദ്ധിമുട്ടായോ ? പണിമുടക്കിന്റെ  കാരണം എന്താണെന്നറിയോ?" തുടങ്ങിയ ചോദ്യങ്ങളോടോക്കെ തന്നെ വളരെ പോസിറ്റിവ് ആയാണ് ജനം പ്രതികരിച്ചത്. ഒടുവില്‍ ചാനെല്‍ ചര്‍ച്ചയ്ക്ക് എരിവു കൂട്ടാനായി പരുങ്ങികളിച്ച റിപ്പോര്‍ട്ടര്‍ ഒരു പ്രമുഖ മോട്ടോര്‍ കമ്പനി തൊഴിലാളിയെ കണ്ടെത്തി ഇതേ ചോദ്യങ്ങള്‍  ചോതിചെങ്കിലും നിരാശയായിരുന്നു ഫലം. പണിമുടക്കിന്റെ കാരണങ്ങള്‍ ന്യായമാണെന്നും  അതോര്‍ത്തു ഇതിന്‍റെ ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാനും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാ തയ്യാറാണെന്ന്മണ് അയാളും പറഞ്ഞത്. ഇത്തരത്തില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ഈ പണിമുടക്കിന്റെ സാഹചര്യം മനസ്സിലാക്കുകയും അത് വിജയിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയും  ചെയ്തിട്ടുണ്ടെന്ന് വേണം കരുതാന്‍.  
    
              പക്ഷെ പറയാന്‍  വന്ന കാര്യം അതല്ല. ഇത്രയൊക്കെ ആത്മാര്‍ഥതയോടെ പണിമുടക്ക്  വാര്‍ത്തകള്‍  ജനങ്ങളില്‍ എത്തിക്കാന്‍ കഠിന  ശ്രമം നടത്തികോണ്ടിരിക്കുന്ന  മാധ്യമങ്ങള്‍ ഒന്നുപോലും പണിമുടക്കിന് ആധാരമായ പ്രശ്നങ്ങളെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല !!!!   
പണിമുടക്കിന്റെ പ്രത്യേക ബുള്ളറ്റിനുകള്‍ പോലും വിലകയറ്റമെന്നോ തൊഴിലില്ലായ്മയെന്നോ ഒരു വാക്കുപോലും ഉച്ചരിക്കുന്നത്  കേള്‍ക്കാന്‍ സാധിച്ചില്ല.   പണിമുടക്കിന് ആധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ പണിമുടക്ക് വാര്‍ത്തകള്‍ എങ്ങനെ പൂര്‍ണമാകും? 

                     പണിമുടക്കിന്റെ വാര്‍ത്തകള്‍ക്ക് നല്ല കവറേജ് നല്‍കാന്‍ മാധ്യമങ്ങള്‍  ശ്രമിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ ഒട്ടുമിക്ക തൊഴിലാളി സംഘടനകളും ഭാഗമാകുന്ന  ഈ പണിമുടക്ക് എന്തിനാണെന്നും 10 കോടിയില്‍ പരം ആളുകള്‍ അംഗമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ പണിമുടക്കിന്റെ ചരിത്ര പ്രാധാന്യമെന്തെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം രാജ്യത്തെ മാധ്യമങ്ങള്‍ക്കുണ്ട്.    


         പണിമുടക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങളുടെ നിറം പിടിപ്പിച്ച കണക്കുകള്‍ കാണിച്ചു ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ മൂലം ജനങ്ങള്‍ക്ക്  ഉണ്ടാകുന്ന നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും കണക്കുകള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു  

                പണിമുടക്കില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളി വിഭാഗങ്ങള്‍ക്കും പണിമുടക്കിന് അനുഭാവം പ്രകടിപ്പിക്കുന്ന മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും ഈ സമരത്തിന്റെ  ഭാഗമാകുന്നതിന്  അവരുടെതായ കാരണങ്ങള്‍ഉണ്ട്.

രാജ്യം അഭിമുഘീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമായ വിലകയറ്റം തടഞ്ഞു നിര്‍ത്താന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യമാനുള്ളത്. അതിനെതിരായ താക്കീതാണ് ഈ സമരം. .... 


രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതില്‍ ഉള്ള ഉത്തരവാധിതത്തെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുന്നു. പെട്രോള്‍,ഡീസല്‍, പാചകവാതക വിലകയറ്റം ഉടന്‍ തന്നെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഈ സമരം ആവശ്യപ്പെടുന്നു..... 

ലോകം വലിയ സാമ്പത്തിക  പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോ അതിന്റെ കെടുതികളില്‍ നിന്നും ഒരു പരിധിവരെ എങ്കിലും രക്ഷപ്പെടാന്‍ രാജ്യത്തിന് കഴിഞ്ഞത് നമ്മുടെ പൊതുമെക്ഷലാ സ്ഥാപനഗല്‍ മൂലം ആണെന്നത് സര്‍ക്കാര്‍പോലും അംഗീകരിച്ച കാര്യമാണ്. എന്നിട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനും സ്വകാര്യവല്‌ക്കാരിക്കാനുമുള്ള നടപടികള്‍ തുടരുന്ന സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറണം എന്ന് ഈ സമരം ആവശ്യപ്പെടുന്നു ... 

സാമ്പത്തിക മാന്ദ്യം ആദ്യം കീഴടക്കിയതും തകര്‍ത്ത്  കളഞ്ഞതും ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ മേഖലകളെ ആണ്. എന്നിട്ടും ഈ മേഖലകളെ സ്വകാര്യവല്‍ക്കാരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അപകടത്തിലെക്കാന് എന്ന് സമരം ഓര്‍മപ്പെടുത്തുന്നു...... 

                  ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളാണ് ഈ സമരത്തിനാധാരം. നേരിട്ട് ഇവര്‍ പണിമുടക്കിലേക്ക് എതുകയല്ല ചെയ്തത്. മറിച്ച് ഏറെ കാലം സര്‍ക്കാരിനെ നിവേദനം നല്‍കുകയും സൂചനാ സമരങ്ങള്‍ നടത്തുകയും പ്രതിഷേധ മാര്ച്ചുകളും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പികയും ചെയ്ത ശേഷവും സര്‍ക്കാര്‍ ഇവര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളോട് മുഖം തിരിച്ചു നിന്നപ്പോളാണ്  ഇത്തരത്തില്‍ ഒരു സമരവുമായി മുന്നോട്ട് പോകേണ്ടി വന്നത് എന്നതും  ശ്രദ്ധിക്കേണ്ടതാണ്.  

           ഇവര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ വഴി ഈ വിഷയങ്ങള്‍  ഒരു പരിധിവരെ ജനങ്ങളില്‍ എത്തിയിട്ടുണ്ട് വിശ്വസിക്കാം. ഈ സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ സര്‌ക്കാരിനാകില്ല. തങ്ങളുടെ നിലപാടുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാരാകനം. അതിനവര്‍ തയ്യാറല്ലെങ്കില്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സംഘശക്തിക്ക് മുന്നില്‍ അവര്‍ക്ക് മുട്ട് കുത്തെണ്ടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട... 

ലാസ്റ്റ് എഡിഷന്‍ : പണിമുടക്ക് കൊണ്ടോ ഹര്‍ത്താലുകൊണ്ടോ വില കുറയുമോ എന്നുള്ള ചോദ്യത്തിന്  "ദണ്ഡിയാത്ര കൊണ്ടോ ഉപ്പ് കുറുക്കിയതുകൊണ്ടോ മാത്രമല്ല  ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചത്" എന്നേ മറുപടി പറയാന്‍ ആകൂ.  അനവധി നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലായി  വൈദേശിക അക്രമികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് നമ്മുടേത്‌..... . 
സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്തെ മുച്ചൂടും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് എതിരായി സമീപ ഭാവിയില്‍ തന്നെ വരാനിരിക്കുന്ന വലിയ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യപ്പെടലാണ് ഈ പണിമുടക്ക്. ഇതില്‍ നിന്ന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ജനദ്രോഹ നയങ്ങളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്...   

Monday, December 24, 2012

എന്നാലും എന്റെ നീബ്രൂ, കോപ്പിലെ എടപാടായിപോയി

                എന്നാലും എന്റെ നീബ്രൂ, ഇത് വല്ലാത്ത ചതിയായിപോയി. ഡിസംബര്‍ 21 പോട്ടെ, ലോകം  ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന് കരുതി രണ്ടു മൂന്നു ദിവസം കൂടി കാത്തു. രക്ഷയില്ല!!!

                 ഇല്ലാത്ത കാശും കൊടുത്തു ക്യൂ നിന്ന് ഇടിയും വാങ്ങി ആ കോപ്പിലെ പടം കണ്ടിറങ്ങിയപ്പോ  മുതലുള്ള പ്രതീക്ഷയോടുള്ള  കാത്തിരിപ്പാണ് ആവിയായിപോയത് .
അല്ലാ , എനിക്കിതു തന്നെ വരണം, ഉള്ളിലെ യുക്തിവാദി ആയിരം വട്ടം പറഞ്ഞതാ, ഇതെല്ലാം സായിപ്പിന്റെ ഉഡായിപ്പാണെന്നു, കേട്ടില്ല, എന്നിട്ടിപ്പോ എന്തായി? ലോകം അവസാനിക്കുന്നത് പോയിട്ട് ഇന്റെര്‍വെല്‍ പോലും ആയ മട്ടില്ല. ഒരു മെഗാ സീരിയല്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.

           എന്തൊക്കെ ബഹളമായിരുന്നു? 2012 സിനിമ, മായന്മാരുടെ കലണ്ടര്‍, നീബ്രു ഗ്രഹം, ജ്യോതിഷ പ്രവചനം, ലോകാവസാനം, ഒലക്കേടെ മൂട്  !!!

             2012ല്‍ എല്ലാം കൂടി പണ്ടാരമടങ്ങും എന്ന് വിച്ചാരിച്ച്
 എത്ര ക്ലാസുകള്‍ ഞാന്‍ കട്ടാക്കി?,
എത്ര പരീക്ഷകള്‍ എഴുതാതിരുന്നു ?
എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ ഞാന്‍ തട്ടിയെറിഞ്ഞു ?(അതും നല്ല കിളി പോലത്തെ കൊച്ചുങ്ങള്‍ ),
അഞ്ചക്ക ശമ്പളമുള്ള  എത്രയെത്ര ജോലികള്‍ വേണ്ടെന്നു വച്ചു?,
അവസാനം പവനായി ശവമായി!!!

വണ്ടിയുടെ ഇന്‍ഷുറന്‍സ്  അടച്ചില്ല,
ലൈസന്‍സ് പുതുക്കിയില്ല,
ബാങ്ക് ലോണിന്റെ തവണ അടച്ചില്ല,
സിം കാര്‍ഡ്‌ ലൈഫ് ടൈം ആക്കിയില്ല,
ആന്‍ന്ട്രോയിഡ് ഉള്ള മോവീല് വാങ്ങിയില്ല,
ജിമ്മില്‍ പോയില്ല(കത്തി ചാമ്പലാകാന്‍ പോകുമ്പോ എന്തിനാ 6 പായ്ക്ക്?),
എന്തിനേറെ പറയുന്നു, പല്ലിന്റെ റൂട്ട് കനാല്‍ പോലും ചെയ്തില്ല!!!

            ഇനി എനിക്കൊന്നും നോക്കാനില്ല. ലോകം അവസാനിക്കുകയോ അവസാനിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ, ഞാനെന്റെ പാട് നോക്കാന്‍ പോവാ. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഹല്ല പിന്നെ !!!

ലാസ്റ്റ് എഡിഷന്‍ : പണ്ടേ തിലകന്‍ ചേട്ടന്‍ പറഞ്ഞതാ "കലണ്ടര്‍ മനോരമ തന്നെ" എന്ന്. കേട്ടില്ല . അവന്മാരുടെ ഒരു കലണ്ടെറും കോപ്പും. ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ ? മായന്മാര്‍ ആണത്രേ, മായന്മാര്‍!! ആരോ അറിഞ്ഞിട്ട  പേരാ, അക്ഷരം മാറിപോയോ എന്ന സംശയമേ ഉള്ളൂ !!! 

Thursday, August 30, 2012

ഞാനും നിങ്ങളും സന്തോഷ്‌ പണ്ഡിറ്റാണ്. . .

                            അങ്ങനെ ഒടുവില്‍ ഞാന്‍ അത് സാധിച്ചു, സന്തോഷ്‌ പണ്ഡിറ്റിന്‍റെ "കൃഷ്ണനും രാധയും" എന്ന പടം ഞാനങ്ങു കണ്ടു. തീയേറ്ററില്‍ പോയിട്ടല്ല, ലോകം സന്തോഷിനെ കണ്ടെത്തിയ യൂടുബില്‍ നിന്നും!!! ഒറ്റയടിക്ക് കാണാന്‍ ഉള്ള ത്രാണി ഇല്ലാത്തോണ്ട്  കഷ്ണം കഷ്ണമായി രണ്ടു മൂന്നു ദിവസം കൊണ്ടാണ് കണ്ടു തീര്‍ത്തത്. (അല്ലെങ്കില്‍ തന്നെ ഈ പവര്‍ കട്ട്‌ കാലത്ത്  രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി എങ്ങനെ  യൂടൂബ് ലോഡ് ആകും ?) സംഭവം ഇപ്പോളല്ല. കണ്ടിട്ട് രണ്ടു മൂന്നു മാസമായി. അന്ന് ഈ പോസ്റ്റ്‌ പകുതി എഴുതി വച്ചതാ. പിന്നെ വേണ്ടെന്നു വച്ചു.
          
                          എല്ലാരും സന്തോഷ്‌ പണ്ഡിറ്റ്‌നെ   പറ്റി ചര്‍ച്ച ചെയ്യുന്നു . ഇന്റര്‍വ്യൂ ചെയ്യുന്നു , ലേഖനം എഴുതുന്നു,ബ്ലോഗ്‌ എഴുതുന്നു , മെസ്സേജ് അയക്കുന്നു , ഫോണ്‍ വഴി തെറി വിളിക്കുകയും അത് റെക്കോര്‍ഡ്‌ ചെയ്ത്  നാട്ടാരെ കാണിച്ച് ആളാകുകയും ചെയ്യുന്നു, മുന്‍നിര ചാനലുകള്‍  അയാളെ പ്രൈംടൈമില്‍ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, ഓണ പരിപാടികളില്‍ അതിഥിയാക്കുന്നു. ഏതൊരു മലയാളിക്കും സുപരിചിതമായ പേരായി സന്തോഷ്‌ പണ്ഡിറ്റ്‌ മാറി.
                
              നമ്മുടെ ചാനലുകളോ? അവര്‍ സന്തോഷിന്‍റെ വിപണി പണ്ടേ തിരിച്ചറിഞ്ഞു. സിനിമ റിലീസ് ആകുന്നതിന്റെയും മറ്റും വിശദാംശങ്ങള്‍ ആയിരുന്നു ആദ്യം. പിന്നീടാണ് ചാനല്‍ ചര്‍ച്ചകളില്‍ സന്തോഷ്‌ സജീവമാകുന്നത്. ഒരു കൂട്ടം ബുദ്ധിജീവികള്‍  സന്തോഷിനെ മുടിയിഴ കീറി പരിശോധിച്ച്  അയാള്‍ക് ഭ്രാന്താണെന്ന് വിധിയെഴുതി. അയാളുടെ മുന്നില്‍ വച്ച് തന്നെ. അതൊക്കെ കേട്ട് അയാള്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പിന്നെ നമുക്കും അത് ഹരമായി. അങ്ങനെ അതൊരു സ്ഥിരം കലാപരിപാടിയായി. ഓണക്കാലത്ത് അടക്കം എത്രയോ പരിപാടികളില്‍ ഇത് ആവര്‍ത്തിച്ചു. സന്തോഷ്‌ അപ്പോളും ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.
"ആരെയും ഞാന്‍ ഭീഷണിപെടുത്തി ഈ സിനിമ കാണാന്‍ പറഞ്ഞില്ല. എന്നെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ ഈ സിനിമ കാണൂ."എന്ന്
                     
                           നിത്യ ജീവിതത്തിലെ സ്ഥിരം പ്രശങ്ങള്‍ ആ സിനിമയില്‍ ഉണ്ട്. അത് മിശ്രവിവാഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, അന്ത:വിശ്വസങ്ങളുടെ പൊള്ളത്തരങ്ങള്‍  ചര്‍ച്ച ചെയ്യുന്നുണ്ട്, മതേതര മൂല്യങ്ങള്‍ കാണിക്കുന്നു, മനുഷ്യന്റെ സാമ്പത്തിക പ്രശ്നങ്ങളും ജീവിതരീതികളും കാണിക്കുന്നു. ഗുണ്ടയായ രാഷ്ട്രീയക്കാരന്‍ ഉണ്ടതില്‍, മൊബൈല്‍ ഫോട്ടോ വച്ച് പെണ്‍കുട്ടിയെ ഭീഷണിപെടുത്തുന്ന പൂവാലന്‍ ഉണ്ട്, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ട്. 
പക്ഷെ എല്ലാം വികൃതമായ അവതരണ രീതി ആണെന്ന് മാത്രം.


ചുരുക്കി പറഞ്ഞാല്‍  സന്തോഷിന്‍റെ സിനിമയുടെ കഥക്ക് മലയാളത്തിലെ ഏതൊരു  ഒന്നാം കിട കണ്ണീര്‍ സീരിയലിനേക്കാളും നിലവാരമുണ്ട്. ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്ന പല സൂപ്പര്‍ താര ചിത്രങ്ങളെക്കാളും യുക്തിസഹമാണത്. 
 
 ഇനി വിഷയം സന്തോഷാണ് .

ആള്‍ അത്ര സുന്ദരന്‍ ഒന്നുമല്ല. മെലിഞ്ഞ് ഇരു നിറത്തില്‍ ഒരു ശരാശരി മലയാളിയുടെ ശരീരഘടനയാണ് സന്തോഷിന്.

മലയാള സിനിമയിലെ നായക സങ്കല്‍പ്പമായ ഒത്ത ശരീരവും പാല്‍ പോലെ വെളുത്ത നിറമൊന്നും  അയാള്‍ക്കില്ല.

അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല. (ഇന്നത്തെ സൂപര്‍ താരങ്ങളുടെ അത്ര പോലും)

അദ്ദേഹത്തിന് സിനിമ ഡയലോഗ് പറയാന്‍ ഒട്ടും അറിയില്ല.

സാധാരണ സംഭാഷണത്തില്‍ പോലും ആലങ്കാരികമായി സംസാരിക്കാനും അറിയില്ല.

ഏതൊരു സാധാരണക്കാരന്റെയും പോലെ  നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിന്റെ കൂടെ കൃത്രിമ ആവേശം കൂടി ആകുമ്പോള്‍ കൂടുതല്‍ വികൃതമാകുന്നു. അതാണ്‌ നാം സന്തോഷിന്റെ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും കണ്ടത്...

സിനിമ സംവിധാനം അറിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല്ലല്ലോ? ഒരു സിനിമ സെറ്റ് പോലും കാണാത്ത ആള്‍ തനിച്ചു പടം എടുക്കാനിറങ്ങിയാല്‍ ഇതേ ഉണ്ടാകൂ....



                          ഈ പറഞ്ഞ ഇല്ലായ്മകള്‍ സന്തോഷിന്‍റെത് മാത്രമല്ല, നമ്മളുടെതും കൂടിയാണ്. ഈ പറഞ്ഞ കഴിവുകളൊന്നും സന്തോഷിനെ കളിയാക്കി ചിരിക്കുന്ന, സന്തോഷിനെ തെറി വിളിക്കുന്ന, അതിനായി മാത്രം കൃഷ്ണനും രാധയും കാണാന്‍ പോകുന്ന, സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്യുന്ന, സന്തോഷിനെ പറ്റി ശാസ്ത്രീയമായി ചര്‍ച്ച നടത്തുന്ന, എന്തിനേറെ പറയുന്നു ? സന്തോഷിനെ പറ്റി ബ്ലോഗ്‌ എഴുതുന്ന നമുക്ക് മിക്കവര്‍ക്കുമില്ല !!!

                         എന്നാല്‍ ആ നമ്മളെയും സന്തോഷിനെയും വേര്‍തിരിക്കുന്ന ഘടകം എന്താണെന്ന് വച്ചാല്‍ ഈ ഇല്ലായ്മകളെ നാം മനസ്സിലാക്കിയിട്ടുണ്ട് എന്നാല്‍  സന്തോഷ്‌ ആകട്ടെ ഇതിനെ കുറിച്ച് ഒട്ടും തന്നെ ബോധവാനല്ല എന്നതുമാണ്‌...


                        നിര്‍ഭാഗ്യവശാല്‍ ആ വ്യത്യാസം തന്നെയാണ് നമ്മെ തെറി വിളിക്കുന്നവരും സന്തോഷിനെ നമ്മളുടെ പണം വാരുന്നവനും ആക്കി മാറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം!!!


ലാസ്റ്റ് എഡിഷന്‍: "രാത്രി ശുഭരാത്രി" എന്ന പാട്ട് ഇറങ്ങിയപ്പോ മുതല്‍ യൂടൂബ്  വഴി കേട്ടുകൊണ്ടിരിക്കുന്ന തെറികളും കളിയാക്കലുകളും കൂസാതെ അയാള്‍ തന്‍റെ  രണ്ടു പടങ്ങള്‍ പുറത്തിറക്കി. ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടി. നമ്മള്‍ വീണ്ടും വീണ്ടും അയാളെ കണ്ടു കൊണ്ടിരുന്നു. ഇപ്പൊ ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ , "ഇയാള്‍ക്ക് വട്ടാണോ അതോ നമുക്ക് മുഴുവന്‍ വട്ടാണോ ?"

Sunday, August 19, 2012

ബലാത്സംഗ വീരന്‍ ജൂലിയന്‍ അസ്സഞ്ചെ !!!!

                           നിങ്ങള്‍ക്ക് അറിയുമോ എന്ന് എനിക്കറിയില്ല പാവം അമേരിക്കയെ പറ്റി നമ്മള്‍ ഇത്രകാലം വിശ്വസിച്ചതൊക്കെ തെറ്റായിരുന്നു !! ലോകത്തെ സകല സ്ത്രീപീഡകരെയും പിടികൂടി ഗോണ്ട്വനാമോയില്‍ അടക്കുക എന്ന ചരിത്ര ദൌത്യം ഏറ്റെടുത്തവരാണ് അമേരിക്കന്‍ ഭരണകൂടം !! അതിനു വേണ്ടി ഏതറ്റം വരെയും അവര്‍ പോകും. നിങ്ങള്‍ കണ്ടില്ലേ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ പതുങ്ങിയിരിക്കുന്ന ജൂലിയന്‍ അസ്സാഞ്ചെ എന്ന ഭൂലോക സ്ത്രീപീഡകനെ പിടികൂടാന്‍ കച്ചയ്യും കെട്ടി ഇറങ്ങിയിരിക്കുന്നത്? ബ്രിട്ടീഷ് പോലീസിന്‍റെ അറസ്റ്റ് പേടിച്ച് പയ്യന്‍ ഓടിക്കയറിയതാണ് ഇക്വഡോര്‍ എംബസിക്കകത്ത്, അവരാണെങ്കില്‍ കയ്യോടെ അഭയവും കൊടുത്തു.

                                 മര്യാദക്ക് പറഞ്ഞതാ ഇക്വഡോറിനോട്‌ അസ്സഞ്ചിനെ വിട്ടു തരാന്‍.., തന്നില്ല എന്ന് മാത്രമല്ല, "തരാന്‍ സൌകര്യമില്ല" എന്നും പറഞ്ഞു. കേട്ടപാതി ബ്രിട്ടന്‍റെ ഇക്വഡോര്‍ അംബാസിഡാര്‍ പെട്ടിയും കിടക്കയുമെടുത്തു ഞാനെന്‍റെ വീട്ടില്‍ പോവാ എന്നും പറഞ്ഞു പോന്നു കാണും . (അല്ലേല്‍ അവന്മാര്‍ വിളിച്ചു വരുത്തി ഞെട്ടിച്ചാലോ). അതും പോരാഞ്ഞ് വേണ്ടി വന്നാല്‍ എംബസിക്ക് അകത്തു കയറി പിടിക്കും എന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറഞ്ഞു. പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയുമൊക്കെ കുടുംബ സമേതം ടൂര്‍ അടിക്കുന്ന സമയം ആയോണ്ട് വിദേശ കാര്യ സെക്രട്ടറി വില്ല്യം ഹേഗ് ആണ് ഈ ഡയലോഗ് ഒക്കെ അടിച്ചത്. അങ്കിള്‍ ബണ്ണിനോടുള്ള കൂറ് കാണിച്ചതാണെന്ന് കൂട്ടിക്കോ. പക്ഷെ അമിതാവേശം ഇപ്പൊ വിനയായ മട്ടാണ്. അന്താരാഷ്‌ട്ര കരാര്‍ അനുസരിച്ച് മറ്റൊരു രാജ്യത്തിന്‍റെ എംബസിക്ക് അകത്തു കയറി അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇപ്പൊ ദേ ലാറ്റിന്‍ അമേരിക്കയിലെ അസൂയാലുക്കളായ അയല്‍രാജ്യങ്ങള്‍ ഒക്കെ ഇക്വഡോറിനു പിന്തുണയും കൊടുത്തിരിക്കുന്നു!!! പണി പാളും എന്നുറപ്പ്...

                          അസ്സഞ്ചെ ആണെങ്കിലോ, ഇത് പരമാവധി മുതലെടുക്കാനുള്ള പരിപാടിയിലാണ്. എംബസ്സിയുടെ ബാല്‍കണിയില്‍ നിന്ന് കൊണ്ട് കക്ഷി ഒരു പത്രസമ്മേളനം വരെ പാസ്സാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നൊക്കെ പറഞ്ഞു കളഞ്ഞു പുള്ളി . നേരത്തെ പറഞ്ഞ കരാര്‍ കാരണം അങ്ങേരു അവിടെ നിന്ന് തുണി പൊക്കി കാണിച്ചാ പോലും ഒന്നും ചെയ്യാനും പറ്റില്ല. അസ്സഞ്ചെ എംബസ്സിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പൊക്കാന്‍ നില്‍ക്കുകയാണ് ബ്രിട്ടീഷ് പോലീസ്. ഇനി ബ്രിട്ടനെ കൊണ്ട് ഒറ്റക്ക് പൊന്തിയില്ലെങ്കില്‍ പൊക്കാന്‍ തങ്ങളും കൂടാം എന്ന് അമേരിക്ക ഉറപ്പും കൊടുത്തിട്ടുണ്ട്. കാരണം ഈ പറയുന്ന നിയമത്തില്‍ തങ്ങള്‍ ഒപ്പ് വച്ചിട്ടില്ല എന്നൊക്കെയാണ് അവര് പറയുന്നത്. അവന്മാര് പറച്ചില്‍ മാത്രമാകില്ല, ചിലപ്പോ ചെയ്തുകളയും. ഹും ആറ്റം ബോംബും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ബില്‍ ലാദനെ തട്ടിയിട്ടുണ്ട് അങ്ങ് പാക്കിസ്ഥാനില്‍ കയറി , പിന്നാ ഈ പീക്കിരി പയ്യന്‍ !!!

എന്നാലും ഇവരെല്ലാം ഇങ്ങനെ പുറകെ നടക്കാന്‍ ആരാണീ കൊടും കുറ്റവാളി എന്നല്ലേ? അതാണ്‌ കഥയിലെ ട്വിസ്റ്റ്‌ !!സ്വീഡനിലെ ഒരു പ്രമാദമായ ഒരു ബലാത്സംഗ കേസിലെ പ്രതിയാണിയാള്‍.., നമ്മുടെ നാട്ടില്‍ ഈ വിധുര, സൂര്യനെല്ലി എന്നൊക്കെ പറയുന്ന ഉഡായിപ്പ് പരിപാടിയല്ല. സുഹൃത്തും സഹപ്രവര്‍ത്തകയുമായ രണ്ടു മദാമ്മമാരെ ആണ് കക്ഷി ബലാല്‍സംഗം ചെയ്തത്. ഒരാളെ കോണ്ടം ഇടാതെയും ഒരാളെ കീറിയ കോണ്ടം ഇട്ടിട്ടും!!! ബലാസംഗം ചെയ്യുമ്പോള്‍ കോണ്ടം ഇടുവിപ്പിക്കാന്‍ തങ്ങള്‍ ആവതും ശ്രമിച്ചെന്നും എന്നാല്‍ സുതാര്യതയുടെ വക്താവായ അസ്സഞ്ചെ ലീക്ക് ഉള്ള കോണ്ടം ഇട്ട് തങ്ങളെ പറ്റിച്ചെന്നുമാണ് പരാതി. അങ്ങനെ ലീക്ക് ഉള്ള കോണ്ടം ഇടുന്നത് കൊണ്ടാണത്രേ ഇയാളെ "വിക്കിലീക്സ് സ്ഥാപകന്‍" ""എന്നൊക്കെ വിളിക്കുന്നത്

              അമേരിക്കയില്‍ അസ്സഞ്ചിന്‍റെ പേരില്‍ ഒരു പോക്കെറ്റടി കേസ് പോലുമില്ല. ഓസ്ട്രെലിയകാരനായ അസ്സാഞ്ചിന്‍റെ പേരില്‍ റേപ്പ് കേസ് ഉള്ളത് അങ്ങ് സ്വീഡനിലാണ്. അസ്സഞ്ചെ ഉള്ളത് ബ്രിട്ടനിലും. അഭയം കൊടുത്തത് ഇക്വഡോര്‍ എംബസ്സിയും. പിന്നെ അമേരിക്കക്ക് ഇത് എന്തിന്‍റെ സൂക്കേടാ എന്ന് ചോദിക്കരുത്, അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത് അമേരിക്കയെ പറ്റി നമ്മള്‍ക്ക് വല്ലാത്ത തെറ്റിധാരണ ആണ് ഉള്ളത് എന്ന്. യേത്?

സ്ത്രീപീഡകര്‍ക്ക് എതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച അമേരിക്കയെ നാം പിന്തുണക്കുകയല്ലേ വേണ്ടത്? അസ്സഞ്ചിനു അഭയം കൊടുത്ത ഇക്വഡോറിനെ ചന്തിക്ക് രണ്ടു പെട കൊടുത്ത് അയാളെ ഇങ്ങു പിടിച്ചു കൊണ്ട് വരാന്‍ അമേരിക്കക്ക് വല്ല പാടും ഉണ്ടോ? പിന്നെ ഇക്വഡോറില്‍ രാസായുധം ഉണ്ടെന്നോ മറ്റോ പറഞ്ഞു ഒരു യുദ്ധവും പ്രഖ്യാപിച്ചാല്‍ സംഗതി ക്ലീന്‍ !!!


ലാസ്റ്റ് എഡിഷന്‍ :: അമേരിക്കയും സാമന്ത രാജ്യങ്ങളും ചെയ്ത തൊട്ടിത്തരങ്ങളും തെമ്മാടിത്തരങ്ങളും പുറത്തുകൊണ്ട് വന്ന വിക്കിലീക്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാണ് ജൂലിയന്‍ അസ്സഞ്ചെ. അമേരിക്ക പതിനെട്ടടവും പയറ്റിയിട്ടും വിക്കിലീക്സ്നെ തകര്‍ക്കാന്‍ ആയില്ല. ബലാത്സംഗകഥയൊക്കെ തട്ടിപ്പാണെന്നും അസ്സഞ്ചിനെ കുടുക്കാന്‍ പെങ്കൊച്ചുങ്ങളെ ഉപയോഗിച്ച് അമേരിക്ക ഒപ്പിച്ച പത്തൊന്‍പതാം അടവാണിതെന്നുമൊക്കെ പാണന്മാര്‍ പാടി നടക്കുന്നുണ്ട്. തന്നെപറ്റി അപവാദം എഴുതിയ സുപ്രസിദ്ധ നോവലിസ്റ്റ്‌ സാഗര്‍ കോട്ടപ്പുറത്തിനെ പീഡന കേസില്‍ കുടുക്കിയ തഹസില്‍ദാര്‍ ആണോ അമേരിക്ക? അതോ സര്‍വരാജ്യ സ്ത്രീജനങ്ങളുടെ സംരക്ഷകരോ?

Friday, August 10, 2012

സത്നാം സിങ്ങിന്‍റെ കൊലപാതകവും അമ്മേടെ നായന്മാരും

 ആള്‍ ദൈവം അമ്രിതാനന്ദമയിയുടെ അടുത്തേക്ക് ഓടിയടുതത്തിനു പോലീസ് പിടിയിലായ സത്നാം സിംഗ് എന്ന ഗയക്കാരന്‍ യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ടത് അധികനാളായില്ല. 

                      തള്ളയുടെ അനുഗ്രഹവും പൂത്ത കാശും കൈനീട്ടി വാങ്ങുന്ന മുഖ്യധാര മാധ്യമ ചെറ്റകള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായില്ല എന്നതും സ്വാഭാവികം. ദിവസങ്ങള്‍ നീളുന്ന ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.  കാരണം സത്നാം ഒരു രാഷ്ട്രീയ നേതാവല്ല. സത്നാമിന് വേണ്ടി ചാനല്‍ ചര്‍ച്ച നടത്താനും തെരുവില്‍ ചോര ചിന്താനും വേണ്ടി ആരുമില്ല. സത്നാം എന്ന ചെറുപ്പകാരന്‍റെ  മരണം അമ്രിതനന്ദമായി മഠവുമായി  ബന്ധപെട്ട അനവധി ദുരൂഹതകളില്‍  ഒന്ന് മാത്രമായി അവസാനിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു ...........

                   ദര്‍ശന പുണ്യം തേടുന്ന അനേകം ഭക്തര്‍ക്ക് ഇടയില്‍ നിന്നും സുധാമണിയുടെ അടുത്തേക്ക് ഓടി അടുത്തതിനാണ് സത്നാമിനെ പിടികൂടിയത്.  അമ്മക്ക് ചുറ്റും ഒരു പ്രഭാവലയം കണ്ടതിനാലാണ് താന്‍ അടുത്തേക്ക് ഓടിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.പ്രാഥമിക അന്വേഷണത്തില്‍ തന്നെ കക്ഷിക് മാനസിക വിഭ്രാന്തി ഉള്ളതായി മനസിലായി.എന്നാല്‍ അക്കാര്യം പോലീസ് കോടതിയില്‍ ബോധിപ്പിച്ചില്ല. സാധാരണ നിലയ്ക്ക് മണ്ടയ്ക്ക് ഒരു കിഴുക്കും കൊടുത്ത് പെറ്റി അടിച്ചു വിടുന്ന കേരള പോലീസ് സടകുടഞ്ഞെണീറ്റു. വധശ്രമ കേസാണ് സത്നമിന്റെ പേരില്‍ ചാര്‍ത്തപെട്ടത്. ഭീകരനായ സത്നാം ആര്‍ക്കും ഒരു പോറല്‍ പോലും എല്പ്പിച്ചില്ല എന്നതൊന്നും ആരും കണക്കിലെടുത്തില്ല. 

              പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റപെട്ട യുവാവ്‌ രാത്രിയില്‍ ചുമ്മാ മരിച്ചു കിടക്കുന്ന നിലയിലാണത്രെ  കാണപ്പെട്ടത്.!!!! ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റതു മൂലമാണ് മരണം സംഭവിച്ചത് എന്നും പിന്നീട് അറിയാനായി. കിട്ടിയപാടെ ഭക്ത ശിരോമണികളും പോലീസ് ഏമാന്മാരും നല്ലത് പോലെ കൈകാര്യം ചെയ്തു എന്നുറപ്പ്!!!  അവനെ ആര് കൊന്നെന്നോ എങ്ങനെ മരിച്ചെന്നോ ഒരുത്തനും അന്വേഷിച്ചില്ല. അമ്മച്ചി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞു ഹര്‍ത്താല്‍ ദിനത്തില്‍ പോലും പാഞ്ഞെത്തിയ ആഭ്യന്തര മന്ത്രി അടക്കം ഒരുത്തനും സത്നാമിനെ തിരിഞ്ഞു നോക്കിയില്ല. നിയമ സഭയില്‍ നിന്നും ആരും ഇറങ്ങിപ്പോക്ക് നടത്തിയില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. 
  
                 സത്നാമിനെ അന്വേഷിചു  എത്തിയ ബന്ധുക്കള്‍ക്ക് വണ്ടിക്കൂലിയും കൊടുത്ത് നാട്ടിലേക്ക് വച്ച്പിടിച്ചുകൊള്ളന്‍ പറഞ്ഞു നമ്മുടെ മുഖ്യന്‍, ദോഷം പറയരുതല്ലോ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 



            സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആരുമാകാം. സത്നാമിനെ കൊണ്ടുപോയ പോലീസുകാര്‍, ജയില്‍ അധികൃതര്‍, മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, അങ്ങനെ ഏതെങ്കിലും അമ്മ ഭക്തര്‍. അതുമെന്തിനു?  ലവളു തന്നെ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഗുണ്ടാ സംഘം തന്നെ പോരെ? അമൃത ആശുപത്രിക്ക് ഉള്ളില്‍ വച്ച് നഴ്സിംഗ്  സംഘടനാ നേതാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ചു അതേ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു കഴിവ് തെളിയിച്ചവര്‍!!!! സത്നാം പിടിയിലായ ഉടന്‍ അയാളില്‍ ഭീകര ബന്ധം ആരോപിക്കുകയും മാനസിക രോഗി എന്ന പരിഗണന പോലും ലഭിക്കാത്ത വിധം അയാളില്‍ വധശ്രമ കുറ്റം ചാര്‍ജ് ചെയ്യാന്‍ ചരട് വലിക്കുകയും ചെയ്ത ട്രസ്റ്റ്‌ ഭാരവാഹികള്‍ ഉള്‍പ്പടെ ആരും !!! 
  
                 സത്നാമിന് എങ്ങനെ നീതി കിട്ടുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?  അമ്മച്ചിയോടുള്ള ആരാധന മൂത്ത് കൈയ്യില്‍ കിട്ടിയ ഭ്രാന്തനെ തല്ലികൊല്ലാന്‍ കൂട്ട് നിന്ന കേരള പോലീസാണോ നീതി നടപ്പാക്കുക?
അതോ 'അമ്മ'ക്ക് നേരെ ആക്രമണം ഉണ്ടായെന്നറിഞ്ഞ ഉടന്‍ ഹര്‍ത്താല്  പോലും നോക്കാതെ അങ്ങോട്ടോടിയ തിരുവഞ്ചൂരിന്‍റെ ആഭ്യന്തര മന്ത്രാലയമോ/     അതോ അവരോടുള്ള അടങ്ങാത്ത പ്രേമം മൂത്ത് അവരുടെ കാലു കഴുകിയ വെള്ളം കുടിക്കുന്ന സംസ്ഥാനത്തെ മോസ്റ്റ്‌ എലിജിബിള്‍ 'നിരീശ്വരവാദി' ആയ എ കെ ആന്റണിയുടെ കോണ്‍ഗ്രസ്‌ സര്‍ക്കാരോ?


                      അമ്രിതാനന്ദമയി ട്രസ്റ്റ്‌ എന്ന പ്രസ്ഥാനത്തിന്‍റെ സ്വാധീനം എത്രത്തോളമാണ് എന്നത് ഈ മരണത്തിനു മുന്‍പേ അറിയാവുന്നതാണ്. അമ്രിതാനന്ദമയി നേരിട്ട് ഓര്‍ഡര്‍ ഇട്ട് സത്നാമിനെ  കൊന്നു എന്നൊന്നും ആരും പറഞ്ഞില്ല. ഭക്തിയുടെ മറവില്‍ മയി നടത്തുന്ന, അല്ലെങ്കില്‍ ഭക്തിയുടെയും മയിയുടെയും മറവില്‍ ട്രസ്റ്റ്‌ നടത്തുന്ന കോടികളുടെ കള്ളപ്പണ - കള്ളക്കടത്ത് ബിസിനെസ്സ്ന്റെ കാണാകഥകള്‍ പുറത്തു വരാത്തോളം കാലം ഒരാളും ഇതൊന്നും വിശ്വസിക്കുകയുമില്ല.  സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്കാരിക രംഗത്ത് ഇവരുടെ ആരാധകരും ഭക്തരും പിടിയാളുകളും ഉണ്ടെന്നുറപ്പ്. ആ സാഹചര്യത്തില്‍  ഈ അന്വേഷണം പ്രഹസനം മാത്രമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട 

                 എന്തായാലും കേരളത്തില്‍ വച്ച് കേരള പോലീസിന്‍റെ കയ്യില്‍ വച്ച് ഒരു അന്യസംസ്ഥാനകാരനും അഭ്യസ്തവിധ്യനുമായ യുവാവ് ഒരു കൂട്ടം ആള്‍ദൈവ ലോബിയുടെ കരങ്ങളാല്‍ കൊല്ലെപ്പെട്ടെങ്കില്‍ അതിന്‍റെ പുറകിലുള്ളവരെ പുറത്തു കൊണ്ട് വരിക തന്നെ വേണം. സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആയവരെയും അതിനുള്ള സാഹചര്യം ഒരുക്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇതുപോലത്തെ തട്ടിപ്പുകാരുടെ ആത്മീയ മുഖം മൂടി വലിച്ചു കീറണം.!

ലാസ്റ്റ് എഡിഷന്‍ ; എന്തായാലും കേരളാ പോലീസ് ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.   സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍  സത്നാമിനെ ഭീകരവാദിയായും തീവ്രവാധിയായും ചിത്രീകരിച്ചു ചാനല്‍ പ്രസ്താവന നടത്തിയ അമ്മയുടെ പ്രിയപുത്രന്‍ സ്വാമി അമൃത സ്വരൂപാനന്ത പുരിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുമോ ! പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തരാന്‍ അയാള്‍ക് സാധിക്കും എന്നുറപ്പ് !!!  എങ്ങാനും  IG ശ്രീലേഖ IPS ന്‍റെ  അന്വേഷണം കാര്യത്തോട് അടുത്താല്‍  പോലീസും പത്രക്കാരും ചാനല്‍ ബു.ജികളും  എല്ലാം അമ്രിതാനന്തമയി അമ്മേടെ നായന്മാര്‍ ആയി   അത്താഴപട്ടിണിക്കാരായ കുറച്ചു പോലീസുകാരെയും ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു  അന്വേഷണ റിപ്പോര്‍ട്ട്‌ അടുപ്പില്‍ കളയാതിരുന്നാല്‍  ഭാഗ്യം . . . 
Related Posts Plugin for WordPress, Blogger...