Monday, December 24, 2012

എന്നാലും എന്റെ നീബ്രൂ, കോപ്പിലെ എടപാടായിപോയി

                എന്നാലും എന്റെ നീബ്രൂ, ഇത് വല്ലാത്ത ചതിയായിപോയി. ഡിസംബര്‍ 21 പോട്ടെ, ലോകം  ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന് കരുതി രണ്ടു മൂന്നു ദിവസം കൂടി കാത്തു. രക്ഷയില്ല!!!

                 ഇല്ലാത്ത കാശും കൊടുത്തു ക്യൂ നിന്ന് ഇടിയും വാങ്ങി ആ കോപ്പിലെ പടം കണ്ടിറങ്ങിയപ്പോ  മുതലുള്ള പ്രതീക്ഷയോടുള്ള  കാത്തിരിപ്പാണ് ആവിയായിപോയത് .
അല്ലാ , എനിക്കിതു തന്നെ വരണം, ഉള്ളിലെ യുക്തിവാദി ആയിരം വട്ടം പറഞ്ഞതാ, ഇതെല്ലാം സായിപ്പിന്റെ ഉഡായിപ്പാണെന്നു, കേട്ടില്ല, എന്നിട്ടിപ്പോ എന്തായി? ലോകം അവസാനിക്കുന്നത് പോയിട്ട് ഇന്റെര്‍വെല്‍ പോലും ആയ മട്ടില്ല. ഒരു മെഗാ സീരിയല്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.

           എന്തൊക്കെ ബഹളമായിരുന്നു? 2012 സിനിമ, മായന്മാരുടെ കലണ്ടര്‍, നീബ്രു ഗ്രഹം, ജ്യോതിഷ പ്രവചനം, ലോകാവസാനം, ഒലക്കേടെ മൂട്  !!!

             2012ല്‍ എല്ലാം കൂടി പണ്ടാരമടങ്ങും എന്ന് വിച്ചാരിച്ച്
 എത്ര ക്ലാസുകള്‍ ഞാന്‍ കട്ടാക്കി?,
എത്ര പരീക്ഷകള്‍ എഴുതാതിരുന്നു ?
എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ ഞാന്‍ തട്ടിയെറിഞ്ഞു ?(അതും നല്ല കിളി പോലത്തെ കൊച്ചുങ്ങള്‍ ),
അഞ്ചക്ക ശമ്പളമുള്ള  എത്രയെത്ര ജോലികള്‍ വേണ്ടെന്നു വച്ചു?,
അവസാനം പവനായി ശവമായി!!!

വണ്ടിയുടെ ഇന്‍ഷുറന്‍സ്  അടച്ചില്ല,
ലൈസന്‍സ് പുതുക്കിയില്ല,
ബാങ്ക് ലോണിന്റെ തവണ അടച്ചില്ല,
സിം കാര്‍ഡ്‌ ലൈഫ് ടൈം ആക്കിയില്ല,
ആന്‍ന്ട്രോയിഡ് ഉള്ള മോവീല് വാങ്ങിയില്ല,
ജിമ്മില്‍ പോയില്ല(കത്തി ചാമ്പലാകാന്‍ പോകുമ്പോ എന്തിനാ 6 പായ്ക്ക്?),
എന്തിനേറെ പറയുന്നു, പല്ലിന്റെ റൂട്ട് കനാല്‍ പോലും ചെയ്തില്ല!!!

            ഇനി എനിക്കൊന്നും നോക്കാനില്ല. ലോകം അവസാനിക്കുകയോ അവസാനിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ, ഞാനെന്റെ പാട് നോക്കാന്‍ പോവാ. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഹല്ല പിന്നെ !!!

ലാസ്റ്റ് എഡിഷന്‍ : പണ്ടേ തിലകന്‍ ചേട്ടന്‍ പറഞ്ഞതാ "കലണ്ടര്‍ മനോരമ തന്നെ" എന്ന്. കേട്ടില്ല . അവന്മാരുടെ ഒരു കലണ്ടെറും കോപ്പും. ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ ? മായന്മാര്‍ ആണത്രേ, മായന്മാര്‍!! ആരോ അറിഞ്ഞിട്ട  പേരാ, അക്ഷരം മാറിപോയോ എന്ന സംശയമേ ഉള്ളൂ !!! 

Thursday, August 30, 2012

ഞാനും നിങ്ങളും സന്തോഷ്‌ പണ്ഡിറ്റാണ്. . .

                            അങ്ങനെ ഒടുവില്‍ ഞാന്‍ അത് സാധിച്ചു, സന്തോഷ്‌ പണ്ഡിറ്റിന്‍റെ "കൃഷ്ണനും രാധയും" എന്ന പടം ഞാനങ്ങു കണ്ടു. തീയേറ്ററില്‍ പോയിട്ടല്ല, ലോകം സന്തോഷിനെ കണ്ടെത്തിയ യൂടുബില്‍ നിന്നും!!! ഒറ്റയടിക്ക് കാണാന്‍ ഉള്ള ത്രാണി ഇല്ലാത്തോണ്ട്  കഷ്ണം കഷ്ണമായി രണ്ടു മൂന്നു ദിവസം കൊണ്ടാണ് കണ്ടു തീര്‍ത്തത്. (അല്ലെങ്കില്‍ തന്നെ ഈ പവര്‍ കട്ട്‌ കാലത്ത്  രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി എങ്ങനെ  യൂടൂബ് ലോഡ് ആകും ?) സംഭവം ഇപ്പോളല്ല. കണ്ടിട്ട് രണ്ടു മൂന്നു മാസമായി. അന്ന് ഈ പോസ്റ്റ്‌ പകുതി എഴുതി വച്ചതാ. പിന്നെ വേണ്ടെന്നു വച്ചു.
          
                          എല്ലാരും സന്തോഷ്‌ പണ്ഡിറ്റ്‌നെ   പറ്റി ചര്‍ച്ച ചെയ്യുന്നു . ഇന്റര്‍വ്യൂ ചെയ്യുന്നു , ലേഖനം എഴുതുന്നു,ബ്ലോഗ്‌ എഴുതുന്നു , മെസ്സേജ് അയക്കുന്നു , ഫോണ്‍ വഴി തെറി വിളിക്കുകയും അത് റെക്കോര്‍ഡ്‌ ചെയ്ത്  നാട്ടാരെ കാണിച്ച് ആളാകുകയും ചെയ്യുന്നു, മുന്‍നിര ചാനലുകള്‍  അയാളെ പ്രൈംടൈമില്‍ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, ഓണ പരിപാടികളില്‍ അതിഥിയാക്കുന്നു. ഏതൊരു മലയാളിക്കും സുപരിചിതമായ പേരായി സന്തോഷ്‌ പണ്ഡിറ്റ്‌ മാറി.
                
              നമ്മുടെ ചാനലുകളോ? അവര്‍ സന്തോഷിന്‍റെ വിപണി പണ്ടേ തിരിച്ചറിഞ്ഞു. സിനിമ റിലീസ് ആകുന്നതിന്റെയും മറ്റും വിശദാംശങ്ങള്‍ ആയിരുന്നു ആദ്യം. പിന്നീടാണ് ചാനല്‍ ചര്‍ച്ചകളില്‍ സന്തോഷ്‌ സജീവമാകുന്നത്. ഒരു കൂട്ടം ബുദ്ധിജീവികള്‍  സന്തോഷിനെ മുടിയിഴ കീറി പരിശോധിച്ച്  അയാള്‍ക് ഭ്രാന്താണെന്ന് വിധിയെഴുതി. അയാളുടെ മുന്നില്‍ വച്ച് തന്നെ. അതൊക്കെ കേട്ട് അയാള്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പിന്നെ നമുക്കും അത് ഹരമായി. അങ്ങനെ അതൊരു സ്ഥിരം കലാപരിപാടിയായി. ഓണക്കാലത്ത് അടക്കം എത്രയോ പരിപാടികളില്‍ ഇത് ആവര്‍ത്തിച്ചു. സന്തോഷ്‌ അപ്പോളും ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.
"ആരെയും ഞാന്‍ ഭീഷണിപെടുത്തി ഈ സിനിമ കാണാന്‍ പറഞ്ഞില്ല. എന്നെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ ഈ സിനിമ കാണൂ."എന്ന്
                     
                           നിത്യ ജീവിതത്തിലെ സ്ഥിരം പ്രശങ്ങള്‍ ആ സിനിമയില്‍ ഉണ്ട്. അത് മിശ്രവിവാഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, അന്ത:വിശ്വസങ്ങളുടെ പൊള്ളത്തരങ്ങള്‍  ചര്‍ച്ച ചെയ്യുന്നുണ്ട്, മതേതര മൂല്യങ്ങള്‍ കാണിക്കുന്നു, മനുഷ്യന്റെ സാമ്പത്തിക പ്രശ്നങ്ങളും ജീവിതരീതികളും കാണിക്കുന്നു. ഗുണ്ടയായ രാഷ്ട്രീയക്കാരന്‍ ഉണ്ടതില്‍, മൊബൈല്‍ ഫോട്ടോ വച്ച് പെണ്‍കുട്ടിയെ ഭീഷണിപെടുത്തുന്ന പൂവാലന്‍ ഉണ്ട്, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ട്. 
പക്ഷെ എല്ലാം വികൃതമായ അവതരണ രീതി ആണെന്ന് മാത്രം.


ചുരുക്കി പറഞ്ഞാല്‍  സന്തോഷിന്‍റെ സിനിമയുടെ കഥക്ക് മലയാളത്തിലെ ഏതൊരു  ഒന്നാം കിട കണ്ണീര്‍ സീരിയലിനേക്കാളും നിലവാരമുണ്ട്. ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്ന പല സൂപ്പര്‍ താര ചിത്രങ്ങളെക്കാളും യുക്തിസഹമാണത്. 
 
 ഇനി വിഷയം സന്തോഷാണ് .

ആള്‍ അത്ര സുന്ദരന്‍ ഒന്നുമല്ല. മെലിഞ്ഞ് ഇരു നിറത്തില്‍ ഒരു ശരാശരി മലയാളിയുടെ ശരീരഘടനയാണ് സന്തോഷിന്.

മലയാള സിനിമയിലെ നായക സങ്കല്‍പ്പമായ ഒത്ത ശരീരവും പാല്‍ പോലെ വെളുത്ത നിറമൊന്നും  അയാള്‍ക്കില്ല.

അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല. (ഇന്നത്തെ സൂപര്‍ താരങ്ങളുടെ അത്ര പോലും)

അദ്ദേഹത്തിന് സിനിമ ഡയലോഗ് പറയാന്‍ ഒട്ടും അറിയില്ല.

സാധാരണ സംഭാഷണത്തില്‍ പോലും ആലങ്കാരികമായി സംസാരിക്കാനും അറിയില്ല.

ഏതൊരു സാധാരണക്കാരന്റെയും പോലെ  നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിന്റെ കൂടെ കൃത്രിമ ആവേശം കൂടി ആകുമ്പോള്‍ കൂടുതല്‍ വികൃതമാകുന്നു. അതാണ്‌ നാം സന്തോഷിന്റെ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും കണ്ടത്...

സിനിമ സംവിധാനം അറിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല്ലല്ലോ? ഒരു സിനിമ സെറ്റ് പോലും കാണാത്ത ആള്‍ തനിച്ചു പടം എടുക്കാനിറങ്ങിയാല്‍ ഇതേ ഉണ്ടാകൂ....



                          ഈ പറഞ്ഞ ഇല്ലായ്മകള്‍ സന്തോഷിന്‍റെത് മാത്രമല്ല, നമ്മളുടെതും കൂടിയാണ്. ഈ പറഞ്ഞ കഴിവുകളൊന്നും സന്തോഷിനെ കളിയാക്കി ചിരിക്കുന്ന, സന്തോഷിനെ തെറി വിളിക്കുന്ന, അതിനായി മാത്രം കൃഷ്ണനും രാധയും കാണാന്‍ പോകുന്ന, സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്യുന്ന, സന്തോഷിനെ പറ്റി ശാസ്ത്രീയമായി ചര്‍ച്ച നടത്തുന്ന, എന്തിനേറെ പറയുന്നു ? സന്തോഷിനെ പറ്റി ബ്ലോഗ്‌ എഴുതുന്ന നമുക്ക് മിക്കവര്‍ക്കുമില്ല !!!

                         എന്നാല്‍ ആ നമ്മളെയും സന്തോഷിനെയും വേര്‍തിരിക്കുന്ന ഘടകം എന്താണെന്ന് വച്ചാല്‍ ഈ ഇല്ലായ്മകളെ നാം മനസ്സിലാക്കിയിട്ടുണ്ട് എന്നാല്‍  സന്തോഷ്‌ ആകട്ടെ ഇതിനെ കുറിച്ച് ഒട്ടും തന്നെ ബോധവാനല്ല എന്നതുമാണ്‌...


                        നിര്‍ഭാഗ്യവശാല്‍ ആ വ്യത്യാസം തന്നെയാണ് നമ്മെ തെറി വിളിക്കുന്നവരും സന്തോഷിനെ നമ്മളുടെ പണം വാരുന്നവനും ആക്കി മാറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം!!!


ലാസ്റ്റ് എഡിഷന്‍: "രാത്രി ശുഭരാത്രി" എന്ന പാട്ട് ഇറങ്ങിയപ്പോ മുതല്‍ യൂടൂബ്  വഴി കേട്ടുകൊണ്ടിരിക്കുന്ന തെറികളും കളിയാക്കലുകളും കൂസാതെ അയാള്‍ തന്‍റെ  രണ്ടു പടങ്ങള്‍ പുറത്തിറക്കി. ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടി. നമ്മള്‍ വീണ്ടും വീണ്ടും അയാളെ കണ്ടു കൊണ്ടിരുന്നു. ഇപ്പൊ ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ , "ഇയാള്‍ക്ക് വട്ടാണോ അതോ നമുക്ക് മുഴുവന്‍ വട്ടാണോ ?"

Sunday, August 19, 2012

ബലാത്സംഗ വീരന്‍ ജൂലിയന്‍ അസ്സഞ്ചെ !!!!

                           നിങ്ങള്‍ക്ക് അറിയുമോ എന്ന് എനിക്കറിയില്ല പാവം അമേരിക്കയെ പറ്റി നമ്മള്‍ ഇത്രകാലം വിശ്വസിച്ചതൊക്കെ തെറ്റായിരുന്നു !! ലോകത്തെ സകല സ്ത്രീപീഡകരെയും പിടികൂടി ഗോണ്ട്വനാമോയില്‍ അടക്കുക എന്ന ചരിത്ര ദൌത്യം ഏറ്റെടുത്തവരാണ് അമേരിക്കന്‍ ഭരണകൂടം !! അതിനു വേണ്ടി ഏതറ്റം വരെയും അവര്‍ പോകും. നിങ്ങള്‍ കണ്ടില്ലേ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ പതുങ്ങിയിരിക്കുന്ന ജൂലിയന്‍ അസ്സാഞ്ചെ എന്ന ഭൂലോക സ്ത്രീപീഡകനെ പിടികൂടാന്‍ കച്ചയ്യും കെട്ടി ഇറങ്ങിയിരിക്കുന്നത്? ബ്രിട്ടീഷ് പോലീസിന്‍റെ അറസ്റ്റ് പേടിച്ച് പയ്യന്‍ ഓടിക്കയറിയതാണ് ഇക്വഡോര്‍ എംബസിക്കകത്ത്, അവരാണെങ്കില്‍ കയ്യോടെ അഭയവും കൊടുത്തു.

                                 മര്യാദക്ക് പറഞ്ഞതാ ഇക്വഡോറിനോട്‌ അസ്സഞ്ചിനെ വിട്ടു തരാന്‍.., തന്നില്ല എന്ന് മാത്രമല്ല, "തരാന്‍ സൌകര്യമില്ല" എന്നും പറഞ്ഞു. കേട്ടപാതി ബ്രിട്ടന്‍റെ ഇക്വഡോര്‍ അംബാസിഡാര്‍ പെട്ടിയും കിടക്കയുമെടുത്തു ഞാനെന്‍റെ വീട്ടില്‍ പോവാ എന്നും പറഞ്ഞു പോന്നു കാണും . (അല്ലേല്‍ അവന്മാര്‍ വിളിച്ചു വരുത്തി ഞെട്ടിച്ചാലോ). അതും പോരാഞ്ഞ് വേണ്ടി വന്നാല്‍ എംബസിക്ക് അകത്തു കയറി പിടിക്കും എന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറഞ്ഞു. പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയുമൊക്കെ കുടുംബ സമേതം ടൂര്‍ അടിക്കുന്ന സമയം ആയോണ്ട് വിദേശ കാര്യ സെക്രട്ടറി വില്ല്യം ഹേഗ് ആണ് ഈ ഡയലോഗ് ഒക്കെ അടിച്ചത്. അങ്കിള്‍ ബണ്ണിനോടുള്ള കൂറ് കാണിച്ചതാണെന്ന് കൂട്ടിക്കോ. പക്ഷെ അമിതാവേശം ഇപ്പൊ വിനയായ മട്ടാണ്. അന്താരാഷ്‌ട്ര കരാര്‍ അനുസരിച്ച് മറ്റൊരു രാജ്യത്തിന്‍റെ എംബസിക്ക് അകത്തു കയറി അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇപ്പൊ ദേ ലാറ്റിന്‍ അമേരിക്കയിലെ അസൂയാലുക്കളായ അയല്‍രാജ്യങ്ങള്‍ ഒക്കെ ഇക്വഡോറിനു പിന്തുണയും കൊടുത്തിരിക്കുന്നു!!! പണി പാളും എന്നുറപ്പ്...

                          അസ്സഞ്ചെ ആണെങ്കിലോ, ഇത് പരമാവധി മുതലെടുക്കാനുള്ള പരിപാടിയിലാണ്. എംബസ്സിയുടെ ബാല്‍കണിയില്‍ നിന്ന് കൊണ്ട് കക്ഷി ഒരു പത്രസമ്മേളനം വരെ പാസ്സാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നൊക്കെ പറഞ്ഞു കളഞ്ഞു പുള്ളി . നേരത്തെ പറഞ്ഞ കരാര്‍ കാരണം അങ്ങേരു അവിടെ നിന്ന് തുണി പൊക്കി കാണിച്ചാ പോലും ഒന്നും ചെയ്യാനും പറ്റില്ല. അസ്സഞ്ചെ എംബസ്സിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പൊക്കാന്‍ നില്‍ക്കുകയാണ് ബ്രിട്ടീഷ് പോലീസ്. ഇനി ബ്രിട്ടനെ കൊണ്ട് ഒറ്റക്ക് പൊന്തിയില്ലെങ്കില്‍ പൊക്കാന്‍ തങ്ങളും കൂടാം എന്ന് അമേരിക്ക ഉറപ്പും കൊടുത്തിട്ടുണ്ട്. കാരണം ഈ പറയുന്ന നിയമത്തില്‍ തങ്ങള്‍ ഒപ്പ് വച്ചിട്ടില്ല എന്നൊക്കെയാണ് അവര് പറയുന്നത്. അവന്മാര് പറച്ചില്‍ മാത്രമാകില്ല, ചിലപ്പോ ചെയ്തുകളയും. ഹും ആറ്റം ബോംബും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ബില്‍ ലാദനെ തട്ടിയിട്ടുണ്ട് അങ്ങ് പാക്കിസ്ഥാനില്‍ കയറി , പിന്നാ ഈ പീക്കിരി പയ്യന്‍ !!!

എന്നാലും ഇവരെല്ലാം ഇങ്ങനെ പുറകെ നടക്കാന്‍ ആരാണീ കൊടും കുറ്റവാളി എന്നല്ലേ? അതാണ്‌ കഥയിലെ ട്വിസ്റ്റ്‌ !!സ്വീഡനിലെ ഒരു പ്രമാദമായ ഒരു ബലാത്സംഗ കേസിലെ പ്രതിയാണിയാള്‍.., നമ്മുടെ നാട്ടില്‍ ഈ വിധുര, സൂര്യനെല്ലി എന്നൊക്കെ പറയുന്ന ഉഡായിപ്പ് പരിപാടിയല്ല. സുഹൃത്തും സഹപ്രവര്‍ത്തകയുമായ രണ്ടു മദാമ്മമാരെ ആണ് കക്ഷി ബലാല്‍സംഗം ചെയ്തത്. ഒരാളെ കോണ്ടം ഇടാതെയും ഒരാളെ കീറിയ കോണ്ടം ഇട്ടിട്ടും!!! ബലാസംഗം ചെയ്യുമ്പോള്‍ കോണ്ടം ഇടുവിപ്പിക്കാന്‍ തങ്ങള്‍ ആവതും ശ്രമിച്ചെന്നും എന്നാല്‍ സുതാര്യതയുടെ വക്താവായ അസ്സഞ്ചെ ലീക്ക് ഉള്ള കോണ്ടം ഇട്ട് തങ്ങളെ പറ്റിച്ചെന്നുമാണ് പരാതി. അങ്ങനെ ലീക്ക് ഉള്ള കോണ്ടം ഇടുന്നത് കൊണ്ടാണത്രേ ഇയാളെ "വിക്കിലീക്സ് സ്ഥാപകന്‍" ""എന്നൊക്കെ വിളിക്കുന്നത്

              അമേരിക്കയില്‍ അസ്സഞ്ചിന്‍റെ പേരില്‍ ഒരു പോക്കെറ്റടി കേസ് പോലുമില്ല. ഓസ്ട്രെലിയകാരനായ അസ്സാഞ്ചിന്‍റെ പേരില്‍ റേപ്പ് കേസ് ഉള്ളത് അങ്ങ് സ്വീഡനിലാണ്. അസ്സഞ്ചെ ഉള്ളത് ബ്രിട്ടനിലും. അഭയം കൊടുത്തത് ഇക്വഡോര്‍ എംബസ്സിയും. പിന്നെ അമേരിക്കക്ക് ഇത് എന്തിന്‍റെ സൂക്കേടാ എന്ന് ചോദിക്കരുത്, അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത് അമേരിക്കയെ പറ്റി നമ്മള്‍ക്ക് വല്ലാത്ത തെറ്റിധാരണ ആണ് ഉള്ളത് എന്ന്. യേത്?

സ്ത്രീപീഡകര്‍ക്ക് എതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച അമേരിക്കയെ നാം പിന്തുണക്കുകയല്ലേ വേണ്ടത്? അസ്സഞ്ചിനു അഭയം കൊടുത്ത ഇക്വഡോറിനെ ചന്തിക്ക് രണ്ടു പെട കൊടുത്ത് അയാളെ ഇങ്ങു പിടിച്ചു കൊണ്ട് വരാന്‍ അമേരിക്കക്ക് വല്ല പാടും ഉണ്ടോ? പിന്നെ ഇക്വഡോറില്‍ രാസായുധം ഉണ്ടെന്നോ മറ്റോ പറഞ്ഞു ഒരു യുദ്ധവും പ്രഖ്യാപിച്ചാല്‍ സംഗതി ക്ലീന്‍ !!!


ലാസ്റ്റ് എഡിഷന്‍ :: അമേരിക്കയും സാമന്ത രാജ്യങ്ങളും ചെയ്ത തൊട്ടിത്തരങ്ങളും തെമ്മാടിത്തരങ്ങളും പുറത്തുകൊണ്ട് വന്ന വിക്കിലീക്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാണ് ജൂലിയന്‍ അസ്സഞ്ചെ. അമേരിക്ക പതിനെട്ടടവും പയറ്റിയിട്ടും വിക്കിലീക്സ്നെ തകര്‍ക്കാന്‍ ആയില്ല. ബലാത്സംഗകഥയൊക്കെ തട്ടിപ്പാണെന്നും അസ്സഞ്ചിനെ കുടുക്കാന്‍ പെങ്കൊച്ചുങ്ങളെ ഉപയോഗിച്ച് അമേരിക്ക ഒപ്പിച്ച പത്തൊന്‍പതാം അടവാണിതെന്നുമൊക്കെ പാണന്മാര്‍ പാടി നടക്കുന്നുണ്ട്. തന്നെപറ്റി അപവാദം എഴുതിയ സുപ്രസിദ്ധ നോവലിസ്റ്റ്‌ സാഗര്‍ കോട്ടപ്പുറത്തിനെ പീഡന കേസില്‍ കുടുക്കിയ തഹസില്‍ദാര്‍ ആണോ അമേരിക്ക? അതോ സര്‍വരാജ്യ സ്ത്രീജനങ്ങളുടെ സംരക്ഷകരോ?

Friday, August 10, 2012

സത്നാം സിങ്ങിന്‍റെ കൊലപാതകവും അമ്മേടെ നായന്മാരും

 ആള്‍ ദൈവം അമ്രിതാനന്ദമയിയുടെ അടുത്തേക്ക് ഓടിയടുതത്തിനു പോലീസ് പിടിയിലായ സത്നാം സിംഗ് എന്ന ഗയക്കാരന്‍ യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ടത് അധികനാളായില്ല. 

                      തള്ളയുടെ അനുഗ്രഹവും പൂത്ത കാശും കൈനീട്ടി വാങ്ങുന്ന മുഖ്യധാര മാധ്യമ ചെറ്റകള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായില്ല എന്നതും സ്വാഭാവികം. ദിവസങ്ങള്‍ നീളുന്ന ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.  കാരണം സത്നാം ഒരു രാഷ്ട്രീയ നേതാവല്ല. സത്നാമിന് വേണ്ടി ചാനല്‍ ചര്‍ച്ച നടത്താനും തെരുവില്‍ ചോര ചിന്താനും വേണ്ടി ആരുമില്ല. സത്നാം എന്ന ചെറുപ്പകാരന്‍റെ  മരണം അമ്രിതനന്ദമായി മഠവുമായി  ബന്ധപെട്ട അനവധി ദുരൂഹതകളില്‍  ഒന്ന് മാത്രമായി അവസാനിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു ...........

                   ദര്‍ശന പുണ്യം തേടുന്ന അനേകം ഭക്തര്‍ക്ക് ഇടയില്‍ നിന്നും സുധാമണിയുടെ അടുത്തേക്ക് ഓടി അടുത്തതിനാണ് സത്നാമിനെ പിടികൂടിയത്.  അമ്മക്ക് ചുറ്റും ഒരു പ്രഭാവലയം കണ്ടതിനാലാണ് താന്‍ അടുത്തേക്ക് ഓടിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.പ്രാഥമിക അന്വേഷണത്തില്‍ തന്നെ കക്ഷിക് മാനസിക വിഭ്രാന്തി ഉള്ളതായി മനസിലായി.എന്നാല്‍ അക്കാര്യം പോലീസ് കോടതിയില്‍ ബോധിപ്പിച്ചില്ല. സാധാരണ നിലയ്ക്ക് മണ്ടയ്ക്ക് ഒരു കിഴുക്കും കൊടുത്ത് പെറ്റി അടിച്ചു വിടുന്ന കേരള പോലീസ് സടകുടഞ്ഞെണീറ്റു. വധശ്രമ കേസാണ് സത്നമിന്റെ പേരില്‍ ചാര്‍ത്തപെട്ടത്. ഭീകരനായ സത്നാം ആര്‍ക്കും ഒരു പോറല്‍ പോലും എല്പ്പിച്ചില്ല എന്നതൊന്നും ആരും കണക്കിലെടുത്തില്ല. 

              പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റപെട്ട യുവാവ്‌ രാത്രിയില്‍ ചുമ്മാ മരിച്ചു കിടക്കുന്ന നിലയിലാണത്രെ  കാണപ്പെട്ടത്.!!!! ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റതു മൂലമാണ് മരണം സംഭവിച്ചത് എന്നും പിന്നീട് അറിയാനായി. കിട്ടിയപാടെ ഭക്ത ശിരോമണികളും പോലീസ് ഏമാന്മാരും നല്ലത് പോലെ കൈകാര്യം ചെയ്തു എന്നുറപ്പ്!!!  അവനെ ആര് കൊന്നെന്നോ എങ്ങനെ മരിച്ചെന്നോ ഒരുത്തനും അന്വേഷിച്ചില്ല. അമ്മച്ചി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞു ഹര്‍ത്താല്‍ ദിനത്തില്‍ പോലും പാഞ്ഞെത്തിയ ആഭ്യന്തര മന്ത്രി അടക്കം ഒരുത്തനും സത്നാമിനെ തിരിഞ്ഞു നോക്കിയില്ല. നിയമ സഭയില്‍ നിന്നും ആരും ഇറങ്ങിപ്പോക്ക് നടത്തിയില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. 
  
                 സത്നാമിനെ അന്വേഷിചു  എത്തിയ ബന്ധുക്കള്‍ക്ക് വണ്ടിക്കൂലിയും കൊടുത്ത് നാട്ടിലേക്ക് വച്ച്പിടിച്ചുകൊള്ളന്‍ പറഞ്ഞു നമ്മുടെ മുഖ്യന്‍, ദോഷം പറയരുതല്ലോ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 



            സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആരുമാകാം. സത്നാമിനെ കൊണ്ടുപോയ പോലീസുകാര്‍, ജയില്‍ അധികൃതര്‍, മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, അങ്ങനെ ഏതെങ്കിലും അമ്മ ഭക്തര്‍. അതുമെന്തിനു?  ലവളു തന്നെ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഗുണ്ടാ സംഘം തന്നെ പോരെ? അമൃത ആശുപത്രിക്ക് ഉള്ളില്‍ വച്ച് നഴ്സിംഗ്  സംഘടനാ നേതാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ചു അതേ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു കഴിവ് തെളിയിച്ചവര്‍!!!! സത്നാം പിടിയിലായ ഉടന്‍ അയാളില്‍ ഭീകര ബന്ധം ആരോപിക്കുകയും മാനസിക രോഗി എന്ന പരിഗണന പോലും ലഭിക്കാത്ത വിധം അയാളില്‍ വധശ്രമ കുറ്റം ചാര്‍ജ് ചെയ്യാന്‍ ചരട് വലിക്കുകയും ചെയ്ത ട്രസ്റ്റ്‌ ഭാരവാഹികള്‍ ഉള്‍പ്പടെ ആരും !!! 
  
                 സത്നാമിന് എങ്ങനെ നീതി കിട്ടുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?  അമ്മച്ചിയോടുള്ള ആരാധന മൂത്ത് കൈയ്യില്‍ കിട്ടിയ ഭ്രാന്തനെ തല്ലികൊല്ലാന്‍ കൂട്ട് നിന്ന കേരള പോലീസാണോ നീതി നടപ്പാക്കുക?
അതോ 'അമ്മ'ക്ക് നേരെ ആക്രമണം ഉണ്ടായെന്നറിഞ്ഞ ഉടന്‍ ഹര്‍ത്താല്  പോലും നോക്കാതെ അങ്ങോട്ടോടിയ തിരുവഞ്ചൂരിന്‍റെ ആഭ്യന്തര മന്ത്രാലയമോ/     അതോ അവരോടുള്ള അടങ്ങാത്ത പ്രേമം മൂത്ത് അവരുടെ കാലു കഴുകിയ വെള്ളം കുടിക്കുന്ന സംസ്ഥാനത്തെ മോസ്റ്റ്‌ എലിജിബിള്‍ 'നിരീശ്വരവാദി' ആയ എ കെ ആന്റണിയുടെ കോണ്‍ഗ്രസ്‌ സര്‍ക്കാരോ?


                      അമ്രിതാനന്ദമയി ട്രസ്റ്റ്‌ എന്ന പ്രസ്ഥാനത്തിന്‍റെ സ്വാധീനം എത്രത്തോളമാണ് എന്നത് ഈ മരണത്തിനു മുന്‍പേ അറിയാവുന്നതാണ്. അമ്രിതാനന്ദമയി നേരിട്ട് ഓര്‍ഡര്‍ ഇട്ട് സത്നാമിനെ  കൊന്നു എന്നൊന്നും ആരും പറഞ്ഞില്ല. ഭക്തിയുടെ മറവില്‍ മയി നടത്തുന്ന, അല്ലെങ്കില്‍ ഭക്തിയുടെയും മയിയുടെയും മറവില്‍ ട്രസ്റ്റ്‌ നടത്തുന്ന കോടികളുടെ കള്ളപ്പണ - കള്ളക്കടത്ത് ബിസിനെസ്സ്ന്റെ കാണാകഥകള്‍ പുറത്തു വരാത്തോളം കാലം ഒരാളും ഇതൊന്നും വിശ്വസിക്കുകയുമില്ല.  സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്കാരിക രംഗത്ത് ഇവരുടെ ആരാധകരും ഭക്തരും പിടിയാളുകളും ഉണ്ടെന്നുറപ്പ്. ആ സാഹചര്യത്തില്‍  ഈ അന്വേഷണം പ്രഹസനം മാത്രമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട 

                 എന്തായാലും കേരളത്തില്‍ വച്ച് കേരള പോലീസിന്‍റെ കയ്യില്‍ വച്ച് ഒരു അന്യസംസ്ഥാനകാരനും അഭ്യസ്തവിധ്യനുമായ യുവാവ് ഒരു കൂട്ടം ആള്‍ദൈവ ലോബിയുടെ കരങ്ങളാല്‍ കൊല്ലെപ്പെട്ടെങ്കില്‍ അതിന്‍റെ പുറകിലുള്ളവരെ പുറത്തു കൊണ്ട് വരിക തന്നെ വേണം. സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആയവരെയും അതിനുള്ള സാഹചര്യം ഒരുക്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇതുപോലത്തെ തട്ടിപ്പുകാരുടെ ആത്മീയ മുഖം മൂടി വലിച്ചു കീറണം.!

ലാസ്റ്റ് എഡിഷന്‍ ; എന്തായാലും കേരളാ പോലീസ് ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.   സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍  സത്നാമിനെ ഭീകരവാദിയായും തീവ്രവാധിയായും ചിത്രീകരിച്ചു ചാനല്‍ പ്രസ്താവന നടത്തിയ അമ്മയുടെ പ്രിയപുത്രന്‍ സ്വാമി അമൃത സ്വരൂപാനന്ത പുരിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുമോ ! പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തരാന്‍ അയാള്‍ക് സാധിക്കും എന്നുറപ്പ് !!!  എങ്ങാനും  IG ശ്രീലേഖ IPS ന്‍റെ  അന്വേഷണം കാര്യത്തോട് അടുത്താല്‍  പോലീസും പത്രക്കാരും ചാനല്‍ ബു.ജികളും  എല്ലാം അമ്രിതാനന്തമയി അമ്മേടെ നായന്മാര്‍ ആയി   അത്താഴപട്ടിണിക്കാരായ കുറച്ചു പോലീസുകാരെയും ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു  അന്വേഷണ റിപ്പോര്‍ട്ട്‌ അടുപ്പില്‍ കളയാതിരുന്നാല്‍  ഭാഗ്യം . . . 

Saturday, April 14, 2012

ഒരു നോമ്പ് തുറയും കുറെ തറകളും . . .

                  ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

അടുത്തുള്ളതെല്ലാം ഫാറൂക്ക് കോളേജ് അദ്ധ്യാപകരുടെ വീടുകളും ക്വാട്ടേഴ്സ്കളുമാണ്. ആകെ മൊത്തം ശാലീന കുലീനമായൊരു പ്രദേശത്ത് രണ്ടു നില കെട്ടിടത്തില്‍ എട്ടു അലംബന്മാര്‍!!!!!!!!!!!!!!..... ... .. !!!
 എന്നാലും പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തും എന്നല്ലാതെ മറ്റു പ്രശ്നം ഒന്നും ഞാങ്ങളായിട്ട് ഉണ്ടാക്കിയിട്ടില്ല കേട്ടോ.

                അതൊരു നോമ്പ് കാലം ആയിരുന്നു. ഞങ്ങളെ സംബന്ധിടത്തോളം നോമ്പ്തുറക്കാലം. ക്ലാസ്സിലെ നല്ലവരായ മുസ്ലിം സുഹൃത്തുക്കള്‍ വീട്ടിലേക്കു ക്ഷണിച്ചു മ്രിഷ്ട്ടാന്ന ഭോജനം ഒരുക്കിത്തരുന്ന നല്ല കാലം. എന്നാല്‍ ആ വര്‍ഷം പരീക്ഷ സമയമായതുകൊണ്ടാണോ അതോ മുന്‍ വര്‍ഷത്തെ ഭീതിതമായ ഓര്‍മ്മകള്‍  കൊണ്ടാണോ എന്നറിയില്ല, അധികം നോമ്പ് തുറ പരിപാടികള്‍ ഒന്നും ഒത്തുകിട്ടിയിരുന്നില്ല. അതിന്‍റെ ഒരു നഷ്ടബോധവും പിന്നെ റൂമിലെ ഏക നോമ്പുകാരനായവന്‍ വീട്ടിലേക്ക് വിളിക്കുന്നത് പോയിട്ട് നോമ്പിന്‍റെ വകയായി ഒരു കപ്പലണ്ടി മിട്ടായിപോലും വാങ്ങി തരാത്തതിന്‍റെ തീരാത്ത കലിപ്പും കൊണ്ടിരിക്കുകയാണ് ഞങ്ങള്‍... ...
.
  
                   സാധാരണ പരീക്ഷാകാലത്ത് വിദ്യാര്‍ഥികളില്‍ വിശപ്പില്ലായ്മ കാണപ്പെടാറുണ്ട് എന്നാണു ശാസ്ത്രം. എന്നാല്‍ ഇവിടെ നേരെ മറിച്ചായിരുന്നു. പരീക്ഷ അടുത്ത ദിവസങ്ങളില്‍ ഒടുക്കത്തെ വിശപ്പാണ്. കൃത്യ സമയത്ത് ഭക്ഷണത്തിനായി ഹോട്ടെലിലേക്ക് ഓടും. പറ്റ് ബുക്ക്‌ നിറഞ്ഞു കവിയുന്നത് കാണുമ്പോള്‍ ഹോട്ടെലുടമ തലയിലെ വിഗ്ഗ് ഊരി വിയര്‍പ്പു തുടയ്ക്കും.

                        അങ്ങനെ പരീക്ഷാ വിശപ്പ്‌ പുര നിറഞ്ഞു നില്‍ക്കുന്ന നേരത്താണ് കഥാനായകനായ അയല്‍പ്പക്കത്തെ അടുക്കള കൊതിപ്പിക്കുന്ന മണവുമായി രംഗപ്രവേശനം ചെയ്യുന്നത്. അയലത്തെ അടുക്കളക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. സ്വന്തം വീട്ടിലെ ചിക്കന്‍ ബിരിയാണിയേക്കാള്‍ അടുത്ത വീട്ടിലെ ഉള്ളിചമ്മന്തിയുടെ   മണമായിരിക്കും നാവില്‍ വെള്ളമൂറ്റുന്നത്. അപ്പൊ പിന്നെ ഹോട്ടെല്‍ ഭക്ഷണം മടുത്തിരിക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

                     ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ചുകൂട്ടിയുള്ള നോമ്പ് തുറപരിപാടി ആണോ അതോ സാധാരണ നോമ്പ് തുറ ഒന്ന് കൊഴുപ്പിച്ചതാണോ എന്നറിയില്ല അടുത്ത വീട്ടിലെ അടുക്കളയില്‍ വിഭവങ്ങള്‍ ഏറെയുണ്ട് എന്നുറപ്പ്!!!! സ്വാഭാവികമായും അതെങ്ങനെയെകിലും പങ്കുപറ്റാന്‍ ഉള്ള വഴിയെന്ത് എന്നാ ചിന്ത എല്ലാരുടെയും മനസ്സില്‍ ഒരുമിച്ചുണര്‍ന്നു. ആരും പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും. . .

                      പഠിക്കാനെന്നും പറഞ്ഞു വരാന്തയില്‍ ഇരിപ്പാണ് എന്നതിനാല്‍ ഞങ്ങളും അടുക്കളയും തമ്മില്‍ മൂന്നു മീറ്റര്‍ ദൂരം കഷ്ടിയാണ്‌........ അത് കൊണ്ട് തന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അവിടെ കേള്‍ക്കും എന്നുറപ്പ്. (ഞങ്ങള്‍ക്ക് വേണ്ടതും അതാണല്ലോ!)

                        നോമ്പ് തുറക്ക് വിളിക്കാത്ത കൂട്ടുകാരനോടുള്ള കലിപ്പ് തീരത്തെ ഇരിക്കുന്നതിനാല്‍ തുടക്കം അതില്‍ തന്നെ ആകട്ടെ എന്ന് കരുതിയാകും , ചാലക്കുടിക്കാരന്‍ സുഹൃത്ത്  ആദ്യത്തെ വെടി പൊട്ടിച്ചു 
"എന്നാലും മച്ചാ അവന്‍ നമ്മളെ നോമ്പ് തുറക്കാന്‍ വിളിചില്ലല്ലോടാ!!" എന്ന ഒരു നിരുപദ്രവകരമായ ആത്മഗതം. (ആത്മഗതം പക്ഷെ അപ്പുറത്തെ കവല വരെ കേട്ടുകാണും എന്നുറപ്പ് !!) 

ഏതു സിക്സ്‌ത് സെന്‍സ് ആണെന്നറിയില്ല, സഹമുറിയന്മാര്‍ എട്ടു പേരും ജാഗരൂകരായി. 


"അതെ, ഇത്ര അടുത്ത വീടായിട്ടും അവന്‍ നമ്മളെ വിളിക്കാത്തത് മോശമായി" ആരോ ഏറ്റുപിടിച്ചു. . . 

"നമ്മളെ വിളിക്കും എന്ന് തന്നെ ഞാനും കരുതി. ഒന്നുമില്ലേലും ഒരു കുടുംബം പോലെ കഴിയുന്നതല്ലേ?" ഒരുത്തന്‍ ഇപ്പം കരയും എന്ന മട്ടായി...

ഈ പ്രാകുന്ന കൂട്ടുകാരന്‍ ഞങ്ങളെ കൂട്ടാതെ വീട്ടില്‍ പോയെന്നേ കേള്‍ക്കുന്ന ആരും കരുതൂ, പക്ഷെ ആള് മുകളിലെ നിലയില്‍ നോമ്പിന്‍റെ ആലസ്യത്തില്‍ മയങ്ങുകയാണ് എന്ന സത്യം ഞങ്ങക്കല്ലേ അറിയൂ !!!

"അതിന്നു നിന്നെയൊക്കെ വീട്ടില്‍ കേറ്റാന്‍ കൊള്ളുമോടാ? അത്കൊണ്ടാകും വിളിക്കാത്തത്" ആരോ സെല്‍ഫ് ഗോളടിച്ചു !!!!

"വീട്ടില്‍ കേറ്റിയില്ലെങ്കില്‍  വേണ്ട, ഉണ്ടാക്കിയത് കുറച്ചു കൊണ്ട് വന്നു തന്നൂടെ?" ഞാന്‍ ആ ഗോളൊന്നു തടുക്കാന്‍ നോക്കി !!

ഓരോ പറച്ചിലുകളും അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ശബ്ധത്തില്‍ ആയതുകൊണ്ട് കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ട് എന്നുറപ്പ്. പക്ഷെ അവിടുന്ന് വെള്ളപ്പുക ഉയരുന്ന ലക്ഷണം മാത്രം കാണുന്ന ലക്ഷണം ഇല്ല  !! 

പണി പാളുകയാണോ? വായില്‍ കപ്പലോടിക്കാന്‍ വെച്ച വെള്ളം തുപ്പിക്കളയെണ്ടി വരുമോ? എല്ലാര്‍ക്കും ഒരേ സമയം സംശയം മൊട്ടിട്ടു !!!

ഇനി പറഞ്ഞത് മനസ്സിലാകാത്തതാകുമോ? അതോ മനസ്സിലായിട്ടും കേട്ടില്ലെന്നു നടിക്കലോ?
പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാരും മുഖത്തോട് മുഖം നോക്കി..

അപ്പോളാണ് പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്. പാതി തുറന്ന ജനല്‍ പാളികളില്‍ കൂടെ ഞങ്ങളെ നോക്കി ചിരിക്കുന്ന രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ !!!!


അയല്‍പ്പക്കത്തെ ഏറ്റവും ഇളയ സന്തതികള്‍ രണ്ടും ഞങ്ങളുടെ സംസാരം കേട്ട് വായ്‌ പൊത്തി ചിരിക്കുകയാണ് !!!


നഷ്ടപെട്ട ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ ആ കാഴ്ച ധാരാളമായിരുന്നു.

ഇനിയിപ്പോ നാണവും മാനവും നോക്കിയിട്ട് കാര്യമില്ല. (അല്ലെങ്കില്‍ തന്നെ ഇല്ലാത്ത കാര്യത്തെ പറ്റി എന്തിനാ ടെന്‍ഷന്‍ !!). രണ്ടും കല്‍പ്പിച്ചു തന്നെ ഇറങ്ങാന്‍ ഞങ്ങളും തീരുമാനിച്ചു..


"അവനെ മാത്രം പറഞ്ഞിട്ടെന്താ? ഇവിടെ തൊട്ടടുതുള്ളവര്‍ പോലും ഒന്ന് വിളിച്ചു ഒരു കട്ടന്‍ ചായ പോലും തന്നിട്ടില്ല, പിന്നെന്തിനാ അവനോട് ദേഷ്യപ്പെടുന്നത്?!!" ആരോ ഒരു ത്രൂ പാസ്‌ അടിച്ചു

"അതെ, ഒന്നുമില്ലേലും ഒരേ മാവിന്‍റെ തണലില്‍ കഴിയുന്നവരല്ലേ? ഒന്ന് വിളിച്ചു അന്വേഷിക്കാമായിരുന്നു, വല്ലതും വേണോ എന്ന്"!!!

"മാത്രമല്ല, ഈ മണം മുഴുവന്‍ സഹിക്കുന്നത് ഈ പാവങ്ങള്‍ അല്ലെ എന്ന് പോലും ആരും ഓര്‍ത്തില്ല"

"പ്രത്യേകിച്ചും ഇന്ന് ഞായറാഴ്ച, ഒറ്റ ഹോട്ടലും തുറന്നിട്ടില്ല. പഠിക്കുന്ന പിള്ളേരല്ലേ? വിശന്നു വലഞ്ഞു ഇരിക്യാണെന്ന വിചാരം ആര്‍ക്കുമില്ല"
പല്ലിന്റെ ഇടയില്‍ ടൂത്ത്പിക്ക് ഇട്ടു കുത്തികൊണ്ടിരുന്ന കൂട്ടുകാരന്‍റെ അടുത്ത   ആത്മഗതം  !!!!


അയല്‍പ്പക്കത്ത്‌ നിന്നും അടക്കിപ്പിടിച്ച പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ  നേരത്തെ പറഞ്ഞ രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ ആരോ പിടിച്ചു മാറ്റിയാലെന്ന പോലെ പുറകോട്ടു മറയുകയും ജനവാതില്‍ വലിച്ചടക്ക്പ്പെടുകയും ചെയ്തു..

ഇനി രക്ഷയില്ല. നോമ്പ്‌ തുറ മോഹം ഗോവിന്ദ!!!


ഇനിയിപ്പോ  അലമ്പാക്കുക തന്നെ.
നെടുമുടി വേണു ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് എല്ലാരും സമൂഹ മിമിക്രി തുടങ്ങി.

"ഇവിടൊന്നും കിട്ടീല, ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!

ആത്മഗതങ്ങള്‍ അശരീരി പോലെ മുഴങ്ങി ...

റോഡിലൂടെ വല്ല പിച്ചക്കാരും പോയിരുന്നെങ്കില്‍ അവര് പോലും നാണിച്ചുപോയേനെ !!!

അങ്ങനെ പവനായി ശവമായി !!!
ഉള്ള മാനവും പോയി, വായിലെ വെള്ളവും വറ്റി.  
ഇനിയിപ്പോ കവി പറഞ്ഞപോലെ "ഓണമുണ്ട വയറേ ചൂളം പാടിക്കിട" തന്നെ രക്ഷ     !!!

അടുക്കളയുടെ മണത്തെ വെല്ലാന്‍ ഓരോ കുന്തിരിക്കം "പുകയ്ക്കുക" തന്നെ . അത്ര നേരം പഠിച്ചതല്ലേ!!!! ക്ഷീണം മാറ്റാന്‍ ഒന്ന് കിടക്കാമെന്ന് ഞാനും കരുതി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. കാളിംഗ് ബെല്‍   രണ്ടടിച്ചു. പട്ടാപ്പകല്‍ ഈ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങുകയോ? അതും പ്രൈവറ്റ് ബസ്സിന്‍റെ ഡോര്‍ പോലെ ഇതു നേരവും തുറന്നിരിക്കുന്ന മുന്‍വാതില്‍ ഉള്ളപ്പോ!!!

ആരപ്പാ ഇത് എന്നറിയാന്‍ അഴിഞ്ഞു പോയ ലുങ്കിയും വാരിച്ചുറ്റി ഒരുത്തന്‍ താഴേക്കിറങ്ങി പോയി. പോയതിനേക്കാള്‍ വേഗത്തില്‍ അവന്‍ തലയില്‍ കൈവച്ചു തിരിച്ചോടി വരുന്നതാണ് പിന്നെ കണ്ടത്!!!


"ഓരോന്ന് ഉണ്ടാക്കി വച്ചിട്ടിപ്പോ എന്തായി?  താഴെ പോയി നോക്കിനെടാ"
 അവന്‍ ശബ്ദം പുറത്തുവരാതെ അലറി !!!


എവിടുന്നു ഉണ്ടാക്കിയ അടിയാവോ തിരിച്ചു കിട്ടാന്‍ പോകുന്നത് എന്ന് അല്ഭുതപ്പെട്ടുകൊണ്ട് എല്ലാരും കൂടി താഴേക്ക് ഓടി ചെന്നു. ചെന്നവര്‍ ചെന്നവര്‍ ഒരു  വളിച്ച    ഉപചാര ചിരിചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് പുറകെ ചെന്നവരെല്ലാം കണ്ടത്!!!

കൈയ്യില്‍ ഓരോ വലിയ പാത്രങ്ങളുമായി അയല്‍പ്പക്കത്തെ കുട്ടികള്‍ മുറ്റം നിറഞ്ഞു നില്‍ക്കുന്നു !!!!
മതിലിനു അപ്പുറത്തായി അവരുടെ ഉപ്പയും ഉമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നു !!!


"നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാ, പരീക്ഷ ആയോണ്ട് സമയം മെനക്കെടുത്തണ്ട എന്ന് കരുതിയാ ഇങ്ങോട്ട് കൊണ്ട്  വന്നത്. മുഴുവന്‍ കഴിക്കണം കേട്ടോ. പാത്രങ്ങള്‍ മതിലില്‍ വച്ചാല്‍ മതി, ഞാന്‍ പിന്നെ എടുത്തോളാം" ഉമ്മ പറഞ്ഞു !!!


"ഓ ഇതൊന്നും വേണ്ടായിരുന്നു" ഞാന്‍ ആ വളിച്ച ചിരിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

"ഹേ അതൊന്നും സാരമില്ല, ഞങ്ങടെ ഒരു സന്തോഷത്തിനാ എന്ന് കരുതിയാ മതി" ഉപ്പയും ഉപചാരം വിട്ടില്ല...


"പത്തിരീം കോയിക്കറീം ആണ്, ബിരിയാനീം ണ്ട്" കൂട്ടത്തില്‍ ചെറിയവന്‍ ചിരിച്ചോണ്ട് പറഞ്ഞു.


"ഓ ആയിക്കോട്ടെ" നമ്മള്‍ ഇതെത്ര കണ്ടതാ !!!


പാത്രങ്ങള്‍ ഒക്കെ മെല്ലെ എടുത്തു അകത്തു വച്ച്‌ വാതില്‍ അടച്ചു. എല്ലാരും മുഖത്തോട് മുഖം നോക്കി. 

സാധാരണ ഇങ്ങനെ ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ കൂട്ടത്തല്ല് കൂടി പിടിച്ചു പറിച്ചു തിന്നാറാണ് പതിവ്. ഇന്ന് പക്ഷെ ആര്‍ക്കും ആ ആവേശം കാണുന്നില്ല.


"എന്താന്നറിയില്ല, തൊണ്ടയില്‍ ആരോ പിടിച്ച പോലെ, അങ്ങോട്ട് ഇറങ്ങുന്നില്ല" ഒരു പത്തിരി കഷ്ണം കയ്യില്‍ പിടിച്ചുകൊണ്ട് വീണ്ടും ആത്മഗതം !!!  

പിന്നെയൊരു കൂട്ട ചിരി ആയിരുന്നു. പൊട്ടിച്ചിരിച്ചും പരസ്പരം കളിയാക്കിയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നോമ്പ് തുറ ഞങ്ങള്‍ ആഘോഷമാക്കി  . .


ലാസ്റ്റ് എഡിഷന്‍ : കഴിച്ചു കഴിഞ്ഞ് പാത്രം തിരികെ കൊടുക്കുന്നതിനെ പറ്റി ആലോചിച്ചപ്പോ ഒരു സംശയം. ഭക്ഷണം നമുക്ക് വേണ്ടി ഉണ്ടാക്കിയതല്ലെന്നും ഇവിടുന്നു വിളിച്ചു പറഞ്ഞ ആത്മഗതങ്ങള്‍ കേട്ടിട്ട് സഹികെട്ട് തന്നതാണെന്നും ഉറപ്പ്. പക്ഷേ, നമ്മളെ അങ്ങോട്ട് വിളിക്കാതെ ഭക്ഷണം ഇവിടെ കൊണ്ട് വന്നു തന്നതും പാത്രം വീട്ടിലേക്ക് കൊണ്ട് വരാന്‍ പറയാതെ മതിലില്‍ വച്ചാ മതി എന്ന് പറഞ്ഞതും നമ്മുടെ പഠനം മുടക്കണ്ട എന്ന് കരുതി തന്നെ ആകുമല്ലേ?

ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . .  ഹേയ് അതൊന്നും ആകില്ല അല്ലെ?????? 
Related Posts Plugin for WordPress, Blogger...