Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Tuesday, March 26, 2013

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ?


"ഇങ്ങള് മുസ്ലീമാ?"

"അതേ"

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ? ങ്ങക്ക് നാണല്ല്യേ മുസ്ലീമായിട്ടു ങ്ങനോക്കെ നടക്കാൻ?"

ചോദിക്കുന്നത് ഒരു എട്ടു വയസ്സുകാരനാണ്. ബാർസലോണയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട്, കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്, തീക്ഷ്ണമായ ഒരു നോട്ടത്തോടെ !!!!

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, അതിനെ നിർവികാരതയോടെ മാത്രം നോക്കികാണുന്ന സമൂഹത്തിന്റെ ,കഥ പറയുന്ന കലാജാഥയുമായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ എത്തിയ ഞങ്ങളുടെ കൂട്ടത്തിലെ കലാകാരിയോടാണ് ചോദ്യം....

മലപ്പുറവും കോഴിക്കൊടും വയനാടും പിന്നിട്ട് പാലക്കാട്‌ എത്തിയ ഞങ്ങള്ക്ക് ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു അനുഭവം.

 അതും എന്റെ നാടായ പട്ടാമ്പിയിൽ വച്ചായത് എനിക്കും വല്ലാത്ത ആഘാതമായി..
പക്ഷെ ആ ചോദ്യം പട്ടാമ്പിയുടേത് മാത്രമല്ലെന്ന് എനിക്കുറപ്പാണ് ...

ഈ കൊച്ച് കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷം കുത്തി വച്ചത് ആരാണ് ?
ആ നിമിഷം മുതൽ എന്റെ മനസ്സിലെ ചോദ്യം അതായിരുന്നു
ലാസ്റ്റ് എഡിഷൻ: അതിനുത്തരമാണോ എന്നറിയില്ല....
രാത്രി, മുസ്ല്യാരുടെ എട്ടുകട്ട ടോർച്ചിന്റെ വെളിച്ചത്തിൽ വരിവരിയായി വീട്ടിലേക്ക് മടങ്ങുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടമുറികല്യാണത്തിൻറെ നോവുണങ്ങാത്ത കൊച്ചു മെസ്സിമാരും !!!!
ഈ നാടും, ഈ കൊച്ചു കുഞ്ഞുങ്ങളും എങ്ങോട്ടാണ് ?

Sunday, November 13, 2011

"തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്രം"!!!!!


       ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെതെന്നു പറയപ്പെടുന്ന മുടിയുടെ സൂക്ഷിപ്പിനായി "ശ അറെ മുബാറക് " എന്ന തിരുകേശ സൂക്ഷിപ്പ് കേന്ദ്രം കോഴിക്കോട് കാരന്തൂരില്‍ പണിതുയര്‍ത്താന്‍ പോകുകയാണ്.     തിരുകേശ സൂക്ഷിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി സമുച്ചയമാണ്‌ പണിതുയര്‍ത്താന്‍ പോകുന്നത്. പള്ളിയെക്കാള്‍ വലിയ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുടി നബിയുടെ അല്ലെന്നും ഇനി ആണെങ്കില്‍ തന്നെ അതിനെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നുമൊക്കെയുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു.  അതൊക്കെ അതിനെ കുറിച്ച് അറിവും വിവരവും ഉള്ളവര്‍ ചെയ്തോട്ടെ.

                        നബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്‌. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?

                        എന്നാല്‍  "തിരുകേശ"ത്തിന്റെ വിശ്വാസ്യതയെ തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതിനു പിന്നിലെ ചേതോ വികാരം വിശ്വാസപരം  മാത്രമാണോ  എന്നത് സംശയമാണ്.  ഈ മുടിപ്പള്ളി നിര്‍മാണത്തിന് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങള്‍ കൂടി ചര്‍ച്ചിക്കെണ്ടിയിരിക്കുന്നു. കോടികളുടെ പണപിരിവാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും "തിരുകേശ"പള്ളിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ആണ്. ഇന്നാട്ടിലും മറുനാട്ടിലുമായി പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ടാണ് തിരുകേശപ്പള്ളിയുടെ നിര്‍മാണം. അങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ്‌ പ്രശ്നം.

                      സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം  മുസ്ലിങ്ങളും  (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്.  കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും,  "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!

                        പൂത്ത കാശുള്ള വിശ്വാസിയെ സ്വര്‍ഗ്ഗ രാജ്യം കാട്ടി പ്രലോഭിപ്പിക്കാം, ജന ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ കോടികളുടെ പള്ളി പണിയുന്നതിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്യുന്നവനെ നരക തീ കാട്ടി വിരട്ടാം . അങ്ങനെ കോടികള്‍ പിരിച്ചു നമുക്ക് തിരുകേശത്തെ സൂക്ഷിക്കാം. കാരണം എന്തൊക്കെയായാലും  ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഒരു കഷ്ണം മുടി കേരളത്തില്‍ എത്തിയതില്‍ നമുക്ക് അഭിമാനിക്കാം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അന്വര്‍ത്തമായത് ശരിക്കും ഇപ്പോളാണ്.

                      "തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്ര"മായി കേരളം മാറിയത്  എങ്ങനെയാണ്?       എന്ത് കൊണ്ട് ഈ ഇതിനായി  കേരളത്തെ തിരഞ്ഞെടുത്തു എന്നത് നാം മറുപടി പറയേണ്ട  വിഷയമാണ്. ഇതെല്ലാം വിറ്റുപോകുന്ന ഒരു അന്തവിശ്വാസ മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ട് എന്നല്ലേ അത് കാണിക്കുന്നത്?

              പൊന്നമ്പലമേട്ടിലെ തീപന്തം കത്തിക്കല്‍ കോടികള്‍ കൊയ്യുന്ന നാടാണിത്. മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും. ഈ സംരക്ഷണം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് മുടിപ്പള്ളിയുമായി ഇറങ്ങാന്‍ AP മുസ്ല്യാര്‍ക്ക് ധൈര്യം നല്‍കിയത് എന്നുറപ്പ്.

                        ഉയര്‍ന്ന ഭൌതികജ്ഞാനവും മുടിഞ്ഞ പ്രബുബ്ധതയും ഉള്ളവരാണ് നമ്മള്‍ മലയാളീസ് എന്നൊരു വിചാരം പൊതുവേയുണ്ട്. കോപ്പാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ മുടിപ്പള്ളിയും പന്തം കൊളുത്തലുമെല്ലാം ഇന്നാട്ടില്‍ നടക്കുമായിരുന്നോ? അതോ ഈ പറഞ്ഞ സവിശേഷതകള്‍ മലയാളിക്ക് നഷ്ടപെടുകയാണോ?
         
              പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ അധികാരമില്ലാതിരുന്ന നാടാണ് കേരളം.
മാറ് മറയ്ക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി സമരം നടന്ന കേരളം . . .
തൊട്ടു കൂടായ്മയും തീണ്ടലും  കൊടികുത്തി വാണ കേരളം. . .
ഇതൊക്കെ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ "കേരളം ഒരു ഭ്രാന്താലയം ആണ്" എന്ന് വിശേഷിപ്പിച്ചത്. അനവധി നിരവധി സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ശേഷമാണ് ആ ചീത്തപ്പെരിനു അല്പമെങ്കിലും മാറ്റം വന്നത്.

                 എന്നാല്‍ ഇന്ന് ദിനേനയെന്നോണം പത്രങ്ങളില്‍ നിറയുന്നത് സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും കഥകളാണ്. അമ്പലത്തില്‍ ദൈവത്തെ കാണാഞ്ഞിട്ടാവാം ആളുകള്‍ ആശ്രമത്തില്‍ ദൈവത്തെ തേടി പോകുന്നത്.  പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടോ വകുപ്പ് മേധാവിയോ ഇരുന്ന ഓഫീസില്‍ അയാള്‍ക്ക് ശേഷം വരുന്ന മേല്ജാതിക്കാര്‍ ശുദ്ധികലശം നടത്തുന്ന വാര്‍ത്തകളും കുറവല്ല. അതായത് നൂറ്റാണ്ടുകളുടെ ദുരിതങ്ങളെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തകര്‍ത്തെറിഞ്ഞ നാം അറിഞ്ഞോ അറിയാതെയോ അവയെ തിരിച്ചു കൊണ്ട് വരികയാണ്.


ലാസ്റ്റ് എഡിഷന്‍: കോടികളുടെ മുതല്‍ മുടക്കില്‍ സര്‍ക്കാരിന്റെയും മത മേധാവികളുടെയും അനുഗ്രഹാശിസുകളോടെ നടക്കുന്ന മുടിക്കച്ചവടവും പന്തം കൊളുത്തലുമെല്ലാം അങ്ങനെ എഴുതിതള്ളാന്‍ ആകില്ല. കാരണം ഒരു പക്ഷെ ഇനി ഇതിന്റെ പേരിലാകും നാളെ കേരളം അറിയപ്പെടാന്‍ പോകുന്നത്.അപ്പോള്‍  വിവേകാനന്ദന്‍ വീണ്ടും ജനിച്ചാല്‍ "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" എന്ന് എഴുതി ഒപ്പിട്ടു തരുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇതിനെയൊക്കെ മുളയിലെ നുള്ളേണ്ടതുണ്ട്...

Tuesday, July 12, 2011

ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!

                               നമ്മുടെ തിരോന്തരത്തെ ശ്രീപത്മനാഭ ക്ഷേത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ട് കുറച്ചു ദിവസമായി.. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു ലക്ഷം കോടിയുടെ മൊതലാണ് പപ്പന്‍ ദൈവത്തിന്റെ  നിലവറയില്‍ ഒളിച്ചു വച്ച നിലയില്‍ കാണപ്പെട്ടത്. ഇമ്മിണി വല്ല്യേ ക്ഷേത്രത്തിന്റെ  നിലവറയില്‍ ഇത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടാകുമെന്നത് സാക്ഷാല്‍ ശ്രീപത്മനാഭന്‍ പോലും അറിഞ്ഞു കാണാനിടയില്ല. നിധികുംഭത്തിന്റെ പ്രൌഡികണ്ടു കണ്ണ് മഞ്ഞളിച്ച അഖില ലോക മലയാളീസും ഇപ്പൊ പത്മനാഭന്‍ ഫാന്‍സ്‌ ആയിമാറിയിരിക്കുകയാണ്.  കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്. ഇങ്ങനെ ഭക്തി മൂത്താല്‍ അനന്തപുരിയില്‍ ഖദര്‍ധാരികളെക്കാളും കൂടുതല്‍ കാഷായധാരികള്‍ ആകുമെന്നുറപ്പ്!!! എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു. എല്ലാം നിധി കൊണ്ട് വന്ന ഐശ്വര്യം ആണ്.  നിധിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നുറപ്പിച്ചാണ് ഫാന്‍സ്‌ നില്‍ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ പാവം കലാനാഥന്‍ മാസ്റ്ററുടെ നെഞ്ചത്തോട്ട് കാണിക്കുകയും ചെയ്തു.                 

                       എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം...    നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ്‌ ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.

                        ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു.  ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.                                                        
                      
                        സ്വത്തുക്കള്‍ ശ്രീപത്മനാഭന്റെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അത് കൈവശപ്പെടുത്താന്‍ പാടില്ലെന്നും അവിടെ തന്നെ സൂക്ഷിക്കണമെന്നുമാണ് വാദം. ശ്രീപത്മനാഭന്റെ എന്ന് പറയുമ്പോള്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ട് നിത്യ ചെലവിനു വേണ്ടി സൂക്ഷിച്ചു വച്ചത് എന്നൊന്നും അര്‍ത്ഥമില്ലെന്ന് കരുതുന്നു. ശ്രീപത്മനാഭന് അര്‍പ്പിക്കപ്പെട്ടത്‌ എന്ന് വേണേല്‍ പറയാം. എന്നാല്‍ ആ വാദം ഉയരുന്നത് ഒരു വലിയ നുണയില്‍ നിന്നുമാണ്.  ദൈവദര്‍ശനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  "രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല രാജ്യം തന്നെ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണ് എന്നും സ്വയം പത്മനാഭദാസന്‍ ആയി അവിടുത്തേക്ക് വേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രം രാജ്യം ഭരിക്കാന്‍ ആണ് തീരുമാനം" എന്ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അരുളി ചെയ്തതിന്റെ പിന്നില്‍ പത്മനാഭ ഭക്തിയല്ല, മറിച്ച് ചാണക്യനെ വെല്ലുന്ന രാജ്യ തന്ത്രമാണ് കാണാനാകുക.വൈദേശിക അക്രമികളും അയല്‍ രാജാക്കന്മാരും പോരാതെ പാളയത്തിലെ പടയുമെല്ലാം ഒറ്റയടിക്ക് നേരിട്ട് സ്വന്തം കിരീടവും സിംഹാസനവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ചെറുകിട നാട്ടു രാജാവ് കാണിച്ച അതി വെളവ് എന്ന് തന്നെ പറയാം. സ്വത്തുക്കള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ രാജാവ് സേഫ് ആയി. രാജ്യത്തിന്റെ ശത്രുക്കള്‍ അതോടെ ദൈവത്തിന്റെ ശത്രുക്കളാകും. വിവരമില്ലാത്ത ജനങ്ങള്‍ തനിക്കു പിന്നില്‍ ആനി ചേരും. രാജ്യവും സ്വത്തും സംരക്ഷിക്കപ്പെടും. അതായിരുന്നു മൂലം തിരുനാളിനെയും മാര്‍ത്താണ്ട വര്‍മ്മയും നയിച്ച വികാരം എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം ധാരാളം. 

                         അതായത് ഈ സ്വത്തുക്കള്‍ എല്ലാം രാജ കുടുംബത്തിന്റെ അഥവാ രാജ്യത്തിന്റെ ആണെന്ന് വ്യക്തം. നികുതിയായി പിരിചെടുത്തവയും കാലാ കാലമായി തുടരുന്ന യുദ്ധങ്ങളില്‍ പിടിചെടുത്തവയും എല്ലാം ആണ് ഈ സ്വത്തുക്കളില്‍ മുക്കാലും എന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ രാജ്യങ്ങളിലെ നാണയങ്ങളും അവിടുന്നുള്ള സ്മാരകങ്ങളും ഉള്ളതിനാല്‍ രാജ്യം വിദേശ കച്ചവടക്കാരുമായി നടത്തിയ കച്ചവടങ്ങളുടെ ലാഭവിഹിതവും ആ സ്വത്തിന്റെ ഭാഗമാണെന്നു കാണാം. അതായത് രാജ്യത്തിന്റെ സ്വത്തു വിറ്റ് കാശാക്കിയതിന്റെ നീക്കിയിരുപ്പ്. ബന്ധം സ്ടാപിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ള ഉപഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വ്യക്തമായും രാജ്യത്തിന്റെ വകയാണ് ഈ സ്വത്തുക്കള്‍ എന്നത് തെളിയിക്കപ്പെടും. 
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. 

                              എന്നാലോ? കേരളമല്ലേ രാജ്യം? മലയാളീസ് അല്ലെ നമ്മള്‍? വിടുമോ? വിഷയം മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഇനി തര്‍ക്കമാകും, അടിയാകും, കല്ലേറാകും, കൈവെട്ടാകും, അവസാനം പവനായി ശവം തന്നെയാകും. ശ്രീപത്മനാഭാനും സ്വത്തുമൊക്കെ അവിടെ തന്നെ കിടക്കും. മലയാളി മലയാളിയുടെ പാട്ടിനു പോകും. 
                           
                      അപ്പൊ ഉടമസ്ഥാവകാശം ഏതാണ്ട് തീരുമാനമായി. ഇനി ഇതെല്ലാം കൂടി എന്ത് ചെയ്യണം എന്ന് ആലോചിക്കാം. ശ്രീപത്മനാഭന് എന്തായാലും സ്വത്തില്‍ താല്പര്യമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഇതെല്ലാം അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നതില്‍ കാര്യമില്ല. സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. എന്നിട്ടോ? 
അതാണ്‌ വലിയ ചോദ്യം. ഈ ലക്ഷം കോടി എന്നൊക്കെ മാധ്യമങ്ങള്‍ പടച്ചു വിടുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ ഒന്നും വ്യക്തമല്ല. എന്തായാലും മൊത്തം മൂല്യം എ.രാജ ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതാണ്‌ എന്നതുറപ്പ്. കിട്ടിയ ഐറ്റംസ്ന്റെ കാലപ്പഴക്കവും കലാമൂല്യവും (!!!) ഒക്കെ കണക്കിലെടുക്കുമ്പോള്‍ സായിപ്പിന് കൊടുത്താല്‍ നല്ലോണം വില പേശി ഇതിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാം. അവിടെയും രാജ ചെയ്ത പോലെ ആദ്യം വന്നവര്‍ക്ക് ഒന്നിച്ചങ്ങു വിളമ്പി സ്പെക്ട്രത്തില്‍ ചാടാതിരുന്നാ മതിയായിരുന്നു.

                           ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക്  പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന്  നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..

                         ഒരു അഭിപ്രായം ഉള്ളത്  ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കള്‍ കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ചു വക്കുകയും അതിനു അവിടെത്തന്നെ മതിയായ സുരക്ഷ  ഉറപ്പു വരുത്തുകയുമാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നിരുപദ്രവകരമായ നിര്‍ദേശം!!! പക്ഷെ അതിനു പിന്നിലെ വികാരം അത്ര നല്ലതല്ല. കാരണം  സ്വത്ത് ദേവന്റെതാണ് എന്നതും അതിനാല്‍ തന്നെ അത് ഹിന്ദു മതക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം താല്പര്യങ്ങള്‍ ആണ് സ്വത്തിനെ തൊട്ടു നോക്കാതെ തിരികെ വക്കണം എന്ന് പറയുന്നവരെ നയിക്കുന്നത്.   ഈ സ്വത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് പോലും പറഞ്ഞു കളഞ്ഞ വര്‍ഗീയ മുഖങ്ങളെ നാം കണ്ടതാണ്.  വികസന പ്രവര്‍ത്തനങ്ങള്‍ ആയാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയാലും അത് മതം നോക്കി മാത്രമേ നടത്താവൂ എന്ന് പറഞ്ഞവനെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ കൂടിപോകും.  സ്വത്തുക്കള്‍ ദേവന്റെതായത് എങ്ങനെയെന്നു നമ്മള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തായാലും ആ വാദത്തിനു നിലനില്‍പ്പില്ല.  പിന്നെ തിരുവിതാംകൂര്‍ രാജ്യം സ്ത്രീകളുടെ മുലക്ക് വരെ നികുതി ചുമത്തി ജനങ്ങളെ പിഴിയുമ്പോള്‍ ഉണ്ടാകാതിരുന്ന സമുദായ സ്നേഹം ഇപ്പോളും ഉണ്ടാകെണ്ടാതില്ല.  

                     പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും  കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..
                           
                      എന്ന് കരുതി കിട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റു കാശാക്കണം എന്ന് കരുതുന്നതും ശരിയല്ല. കാരണം ഈ ലക്ഷം കോടി എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതൊന്നും  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഗാന്ധിത്തലകള്‍ അല്ല എന്നതും സത്യമാണ്.  സ്വര്‍ണനാണയങ്ങള്‍ മുതല്‍ ചെമ്പും തകിടും മുത്തും മാണിക്യവും വിഗ്രഹവും ആഭരണങ്ങളും എല്ലാം ഈ നിധിയുടെ ഭാഗമാണ്.   ഇതിന്റെയൊക്കെ ചരിത്ര പശ്ചാത്തലം കൂടെ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോള്‍ ഇതിന്റെ വിപണി മൂല്ല്യം മാത്രമല്ല കൂടുന്നത്, പുരാവസ്തു വിഭാഗത്തില്‍പെടുന്ന ഇവയുടെ സാംസ്കാരികമായും ചരിത്രപരമായുമുള്ള മൂല്യം അതിനേക്കാള്‍ കൂടുതലാണ്.  അതിനാല്‍ അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നത്തിനും ഉള്ള സൌകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ഒരു മ്യുസിയം നിര്‍മിക്കുകയും ചരിത്രത്തിന്റെ ഈ ശേഷിപ്പുകളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കണം. ചരിത്ര മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും വിപണി മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

                       
                         ഇത്രയും വായിച്ചപ്പോ നിങ്ങള്‍ക്കുണ്ടായ ആ ഒരു ആശയകുഴപ്പം ഉണ്ടല്ലോ? അതിന്റെ ഇരട്ടിയാണ് ഇത് എഴുതുമ്പോ എനിക്കുണ്ടായതെന്നു പ്രത്യേകം പറയേണ്ടല്ലോ?. ഒന്നാമത് ഇത്ര വലിയ ഒരു തുകയൊക്കെ കേട്ടപ്പോ ഉണ്ടാകുന്ന കണ്ണ് മഞ്ഞളിപ്പില്‍ നിന്നാണ് ഈ ആശയ കുഴപ്പം ഉടലെടുക്കുന്നത്. അതോ ഇനി ശ്രീ പത്മനാഭന്‍ കണ്ടറിഞ്ഞു പണി തരുന്നതാണോ ആവോ !!!! എന്തായാലും സ്വത്തുക്കള്‍ അളന്നു തിട്ടപ്പെടുത്താന്‍ ഹര്‍ജി കൊടുത്ത് അഡ്വക്കേറ്റ് സുന്ദര്‍ രാജിന്റെ കയ്യില്‍ നിന്നൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോയി. എന്തായാലും ഇത്ര കുഴഞ്ഞു മറിഞ്ഞ സ്ഥിതിക് ഇതില്‍ നീതി ഉറപ്പാക്കണം എങ്കില്‍ കോടതികള്‍ ഇടപെടുക തന്നെ വേണം. അതും കണ്ട ശുംഭന്മാര്‍ ഒന്നും പോര. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ  തൃപ്തിയാകും വിധത്തില്‍ ആ സ്വത്ത് അങ്ങ് വീതം വച്ചോളും. നായര്‍ക്കും നസ്രാണിക്കും എന്ന് വേണ്ട ഈ ബ്ലോഗ്‌ എഴുതിയ വകയില്‍ എനിക്കും കമന്റ്‌ എഴുതിയാല്‍ അവര്‍ക്കും ഒക്കെ കിട്ടും ഓരോ പങ്ക്. ആ സമയം നമുക്ക് ബാക്കി നിധികള്‍ എവിടൊക്കെ ആണ് ഉള്ളത് എന്ന് തപ്പാന്‍ തുടങ്ങാം... 
 
ലാസ്റ്റ് എഡിഷന്‍ : ഒരു എസ്എംഎസ് തമാശ- 
ശബരിമല അയ്യപ്പന് ഒരു ഫോണ്‍ കാള്‍ വന്നു ...

ഹലോ ആരാ ?
ഞാനാ പത്മനാഭന്‍
എന്താ അളിയാ?
എന്റെ എല്ലാം പോയളിയാ...
എന്തേലും ഉണ്ടേല്‍ വേഗം മാറ്റിക്കോ .... 

Monday, February 7, 2011

മകരവിളക്ക് ആരുടെ വിശ്വാസത്തിന്റെ പ്രശ്നം?



"മകരവിളക്ക് മനുഷ്യനിര്‍മിതമാണോ? " എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ആദ്യമായി ചോദിച്ചത് ആരെന്നറിയില്ല. ഏറെക്കാലം യുക്തിവാദികളുടെയും കമ്മ്യൂണിസ്റ്റ്‌ ബു.ജികള്‍  ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഒക്കെ ഇടയില്‍ മാത്രം ചര്‍ച്ചചെയ്യപെട്ട ഈ ചോദ്യം പൊതുശ്രദ്ധ നേടുന്നത് പീരുമേട് ദുരന്തത്തെതുടര്‍ന്നാണ്‌. മകരവിളക്ക് അനുബന്ധിച്ചുണ്ടായ അമിതമായ തിരക്കും ആവേശവും ദുരന്തം ക്ഷണിച്ചുവരുത്തി എന്ന തരത്തില്‍ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി..  അതിനിടയിലാണ് എവിടുന്നോ നമ്മുടെ ബഹു:ഹൈക്കോടതി ഇതിനിടയിലേക്ക് ചാടി വീണത്. കാര്യം അയ്യപ്പന്മാരുടെയും വക്കീലന്മാരുടെയും വസ്ത്രത്തിന്റെ നിറം കറുപ്പാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം?,  കോടതിക്ക് ശബരിമലയെ പറ്റി ഒരു ചുക്കും അറിയില്ല. പത്രത്തിലും ചാനലിലും ഒക്കെ മകരവിളക്ക് കത്തിനില്കുമ്പോ കോടതിക്കും ഒരു സംശയം. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ? ആരോടെങ്കിലും ചോദിക്കണം എന്നുണ്ട്. പീരുമേട് വിഷയവുമായി മുന്നില്‍ എത്തിയ ദേവസ്വം വക്കീലിനോടല്ലാതെ പിന്നെ ആരോടാ ചോദിക്കാന്‍ പറ്റുക?  "മകരവിളക്ക് മനുഷ്യനിര്‍മിതമാണോ വക്കീലേ?". പാവം കോടതി ചോദിചു. 
മുഖത്തടിച്ച പോലെ ആയിരുന്നു മറുപടി. "മൈ ലോര്‍ഡ്‌, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നം ആണ്. കോടതി അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്". പാവം കോടതി ഞെട്ടിപ്പോയി. ഹെന്ത്? തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? കേരളമാകെ അടക്കി വാഴുന്ന നാം ഏത് വിഷയത്തില്‍ ഇടപെടണം എന്ന് തീരുമാനിക്കാന്‍ യെവനാര്? വിശാസത്തിന്റെ പ്രശ്നം ആയാലും അല്ലെങ്കിലും ആവശ്യം വന്നാന്‍ ഇടപെടും എന്നായി കോടതി. അതും പോരാഞ്ഞിട്ട് സര്‍ക്കാരിനോട് കുറെ ചോദ്യങ്ങളും, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണോ? മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്ത്?, പൊന്നമ്പലമേട് ധനസമാഹരണ മാര്‍ഗം ആയി മാറുന്നോ? ഇതൊക്കെ ഒന്ന് അന്വേഷിച്ചു കണ്ടുപിടിചുതാ എന്റെ വിഎസ്സേ...
കേട്ടപാതി കേള്‍ക്കാത്തപാതി വിഎസ് പറഞ്ഞു, "നടക്കില്ല കോടതിയേ, മകരവിളക്കൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ സത്യം അന്വേഷിച്ചു പോകാന്‍ സര്‍ക്കാരിന് സൌകര്യമില്ല". കണ്ടോ കണ്ടോ ജനാധിപത്യത്തിന്റെ ഒരു പവര്‍? പൊതുവഴിയില്‍ പൊതുയോഗം കൂടാന്‍ പാടില്ല, പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ പാടില്ല, ഹെല്‍മെറ്റ്‌ ധരിക്കാതെ വണ്ടിയോടിക്കാന്‍ പാടില്ല എന്നൊക്കെ വെച്ച്കാച്ചുമ്പോ ഓര്‍ക്കണമായിരുന്നു ഇങ്ങനെ കുറെ ആവശ്യങ്ങളും കൊണ്ട് ഞങ്ങടെ മുന്നില്‍ വരേണ്ടി വരും എന്ന് ശുംഭന്മാരെ . . . അങ്ങനെ കോടതിയുടെ കോടതിയുടെ പൊതുതാല്‍പര്യ ത്വരയെ വെട്ടിനിരത്തിക്കളഞ്ഞു മുഖ്യന്‍. ധീരമായ നിലപാട്. മതം മനുഷ്യനെ(വോട്ടറെ) മയക്കുന്ന കറുപ്പാണ് എന്നൊക്കെ സഖാവിനു നന്നായി അറിയാം. മകരവിളക്കില്‍ കൈവയ്ക്കാന്‍ രാഷ്ട്രിയപാര്‍ടികള്‍ ആരും ധൈര്യപ്പെടാത്തതും അതുകൊണ്ട് തന്നെയാണ്. ഇനി അതിന്റെ പുറകെ പോയി വിശ്വാസികളുടെ വോട്ട് നഷ്ടപെടുത്താന്‍ നില്‍കണ്ട എന്ന് കരുതിതന്നെയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. അല്ലാതെ സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുന്ന ഇമ്മാതിരി തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ ഒരു സര്‍ക്കാരിനും താല്പര്യം ഉണ്ടാകില്ല. എന്നാല്‍ മകരവിളക്കിന് പുറകിലെ തട്ടിപ്പ് പുറത്തുകൊണ്ട് വന്നിട്ട് വിശ്വാസത്തില്‍ ഇടപെട്ടതിന്റെ പഴി മുഴുവന്‍ ആജന്മശത്രുവായ  ജുഡീഷ്യറിയുടെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപെട്ടത് എന്ന് പറയാതെ വയ്യ.  ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഗജനാവിനു ലഭിക്കുന്ന കോടികളുടെ വരുമാനത്തേക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും പുരോഗമനവാദവും. 
                               അതൊക്കെ അവിടെ നില്‍ക്കട്ടെ, വക്കീലും മുഖ്യനും ഒക്കെ പറഞ്ഞ പോലെ ശരിക്കും ഈ മകരവിളക്ക് ജനകോടികളുടെ വിശ്വാസ സാധനം ആണോ? മകരവിളക്കിന് പുറകിലെ തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ മഹാതന്ത്രിയും ചെറുമകന്‍ തന്ത്രി രാഹുല്‍ ഈശ്വരനും തുടങ്ങി പത്തും നൂറും തവണ മകരവിളക്ക് കണ്ട  നാട്ടിന്‍പുറത്തെ ഗുരുസ്വാമികള്‍ വരെ പറഞ്ഞില്ലേ മകരവിളക്ക് തട്ടിപ്പാണ് എന്ന കാര്യം ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്ന് ? പിന്നെ ആരാണ് സുഹൃത്തേ നിങ്ങള്‍ പറയുന്ന ഈ വിശ്വാസികള്‍? യാഥാര്‍ത്ഥ്യം അഗീകരിക്കുന്നതില്‍  തന്ത്രിമാരും ഭക്തരും വരെ കാണിക്കുന്ന ആര്‍ജവം എന്തെ ഭരണകൂടവും പുരോഗമന യുവജനപ്രസ്ഥാനങ്ങളും കാണിക്കാന്‍ ഭയപ്പെടുന്നു? ഇനിയും സമയമുണ്ട്. കുഞ്ഞാലിക്കുട്ടി വിഷയവും പലജാതി സ്പെക്ട്രും കഥകളും ഒക്കെ ആഘോഷിച്ചു കഴിഞ്ഞിട്ട് മെല്ലെ മതി. അടുത്ത മകരവിളക്ക് കത്തിക്കല്‍ മുഹൂര്‍ത്തത്തിനു മുന്‍ബ്‌ എങ്കിലും ഇതില്‍ ഒരു നിലപാട് എടുക്കൂ. സര്‍ക്കാരിന് പേടി ആണെങ്ങില്‍ വേണ്ട. റിട്ടയര്‍ ചെയ്തു കുഴിയിലേക് കാലും നീട്ടി ഇരിക്കുന്ന ഒരു ജഡ്ജിയെ   ജീപ്പില്‍ കയറ്റി ആ പൊന്നമ്പലമേട്ടില്‍ കൊണ്ടുപോയി ഒരു ജഡീഷ്യല്‍  അന്വേഷണം എങ്കിലും നടത്തി ഇതിനു പിന്നിലെ സത്യാവസ്ഥ ഒന്ന് പുറത്തു കൊണ്ട് വരൂ. സാധിക്കും എങ്കില്‍ അന്നേ ദിവസം നാട്ടിലെ പ്രക്ഷുബ്ധ യുവത്വം ഒരു പൊന്നമ്പലമേട് ജാഥ കൂടി നടത്തിയാല്‍ ജോറായി . . . 
സ്വാമിയെ ശരണമയ്യപ്പ  . . . .

Sunday, December 26, 2010

പുലിമടയില്‍ കുറച്ചു യുക്തിവാദം

                          കോഴിക്കോട്  MSM സംഘടിപ്പിച്ച ഒരു ഇസ്ലാം എക്സിബിഷണില്‍  പങ്കെടുത്ത അനുഭവം ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. റൂട്സ് എന്നായിരുന്നു പരിപാടിയുടെ പേര്.മരണാനന്തര ജീവിതത്തിന്റെ വക്താക്കള്‍ ആയ MSM എന്തിന്റെ വേരുകള്‍ ആണ് തേടുന്നത് എന്നറിയാന്‍ ഉള്ള ആകാംക്ഷ ആണ് എന്നെയും എന്റെ സുഹൃത്ത്നെയും അങ്ങോട്ട് ആകര്‍ഷിച്ചത്. പരിപാടി നടക്കുന്ന സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും പരിസരവും ആകെ മാറിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് സമീപ കോളേജിലെ വിദ്യാര്‍ഥി സഖാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ആ സ്ഥലം ഇപ്പോള്‍ പച്ച പരവതാനി വിരിച്ചു അറബികഥയിലെ രാജധാനി പോലെ തോന്നിച്ചു.
                                നബി വചനങ്ങളും ഖുറാന്‍ സൂക്തങ്ങളും ബഹുവര്‍ണ്ണ പോസ്റെരുകളായി    തൂങ്ങിആടുന്നു. ഓരോന്നായി വായിച്ചു മുന്നോട്ട് നീങ്ങിയ ഞങ്ങളെ സഹായിക്കാന്‍ താടി നീട്ടി വളര്‍ത്തിയ, നെറ്റിയില്‍ നിസ്കാര തഴമ്പുള്ള,ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ച, ഒരു മധ്യ വയസ്കന്‍ എത്തി. സര്‍വശക്തനും പരമകാരുണികനും ആയ ദൈവം ഭൂമിയിലേക്ക് അയച്ച വിവിധ പ്രവാചകന്മാരുടെ പേരുകള്‍ എഴുതിയ ബോര്‍ഡ്‌ വായ്ച്ചു അവരുടെ കാലവും പ്രവര്‍ത്തന രീതികളും അദ്ദേഹം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി വിശദീകരിച്ചു തന്നു. "ഇതില്‍ എല്ലാ പ്രവാചകരും  അറബ്  രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?" എന്ന നിര്ധോഷകരമായ ചോദ്യത്തിലൂടെ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്ന പരിപാടിക്ക് ഞങ്ങള്‍ തുടക്കമിട്ടു. . .
                               "ലോകത്തിന്റെ പല ദിക്കിലേക്കും അനേകം പ്രവാചകര്‍ വന്നിടുണ്ട്, അതില്‍ ചിലര്‍ ഇന്ത്യയിലും വന്നേക്കാം, എന്നാല്‍ അത് ആരൊക്കെ ആണ് എന്ന് ഖുറാന്‍ പറയുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞത് ഒരു അല്മാഗതം പോലെ ആണ്. മുപ്പത്തിമുക്കോടി  ഹിന്ദു ദൈവങ്ങളില്‍ ആരെങ്ങിലും ഒരാള്‍ പ്രവാചകന്‍ ആണ് എന്ന ഒരു വാചകം ഖുറാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ത്യയെ  ഒരു ഇസ്ലാം രാഷ്ട്രം ആക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം നഷ്ടപെടുമായിരുന്നോ?   ചോദിച്ചില്ല.  ഇഹലോകത്തെയും പരലോകത്തെയും സര്‍വകാര്യങ്ങളും പതിനാലു നൂറ്റാണ്ട് മുന്പേ പറഞ്ഞു വച്ച ദൈവീക സര്‍വവിജ്ഞാനകോശം  ആയ ഖുറാന്‍ അറബ് സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേധിക്കുന്നതില്‍ പരാജയപെട്ടതിന് അദ്ദേഹം എന്ത് പിഴച്ചു ?
                               ആധുനിക ശാസ്ത്ര ശാഖകള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടു പിടിച്ച പല സത്യങ്ങളും 1400 വര്‍ഷം മുന്‍പ് ഖുറാനില്‍ എഴുതിവച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പല പോസ്റ്ററുകള്‍ ചൂണ്ടികാട്ടി അദ്ദേഹം വിശധീകരിച്ച് തന്നു. "എന്നാല്‍ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്ങില്‍ ഇത്തരം ഗവേഷണങ്ങള്‍ക് ഉപയോഗിച്ച പണവും സമയവും ലാഭിക്കമായിരുന്നില്ല്ലേ?" എന്ന ചോദ്യത്തിനു മറുപടി "ഈ വിഷയങ്ങള്‍ ബാഹ്യലോകം  ചര്‍ച്ച ചെയ്യപെടുന്നത് ഇപ്പോള്‍ അല്ലെ? ഏത് കൊണ്ടാണ് ഇപ്പോള്‍ ഇത് ഞങ്ങള്‍ പറയുന്നത് എന്നായിരുന്നു . "ഇത് ഇപ്പൊ എല്ലാം പുറത്ത് വന്നു കഴിഞ്ഞപ്പോ പോസ്റെരുമായി ഇറങ്ങുന്നത് പഴയ ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞു  "അയിന്റെ ആള് ഞമ്മള്‍ ആണേ" എന്ന് പറഞ്ഞു ആന കുഞ്ഞിന്റെ പിത്രുതം ഏറ്റെടുത്ത പോലെ അല്ലെ?" എന്ന് കൂടി ചോദിക്കണം എന്നുണ്ടായിരുന്നു.   
                                      ഖുറാന്‍ ദൈവീകം ആണ് എന്നതിന്റെ ഏക തെളിവായി അദ്ദേഹം പറഞ്ഞത്  (വെല്ലുവിളിച്ചത് എന്ന് തന്നെ പറയാം) പരിശുദ്ധ ഖുറാനില്‍ ഒരു തെറ്റ് പോലും ഇല്ല എന്ന സ്ഥിരം പല്ലവിയുമായാണ്. ഖുറാന്‍ അടക്കമുള്ള എല്ലാ മത ഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും ഏറ്റവും വലിയ ആശ്രയവും ആത്മവിശ്വാസവും ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്നത് തന്നെ ആണ്. ഹോസ്റ്റല്‍ മുറികളിലെ പാതിരാ ചര്‍ച്ചകളില്‍ ഇത് പല തവണ ഞങ്ങള്‍ തെളിയിച്ചതും ആണ്. എന്നാലും സുഹൃത്ത് സദസ്സുകളില്‍ പറയും പോലെ ഇവിടെ പറയുന്നതിലെ ഔചിത്യം ഞങ്ങളെ അലട്ടി. ഒടുവില്‍ രണ്ടും കല്പ്പിച്ചു ചോദ്യം എറിഞ്ഞു. സൂര്യന്‍ അസ്തമിക്കുന്നതിനെ പറ്റി സൂറത്ത് 18:86 പ്രകാരം "സൂര്യാസ്തമയ സ്ഥലത്ത് എത്തിയ സുല്‍- ഖുര്നൈന്‍ എന്ന യാത്രക്കാരന്‍ സൂര്യന്‍ ഒരു ചളികുണ്ടിനു അപ്പുറം മറയുന്നതായി കണ്ടു" എന്ന് പറയുന്നതിനെ പറ്റി എന്ത് പറയുന്നു? ഒരു നിമിഷത്തെ നിശബ്ദതയും വിളറിയ ഒരു പുഞ്ചിരിയും ആയിരുന്നു മറുപടി. കലാനാഥന്‍ മാസ്ററെ പോലുള്ളവരുടെ സ്ഥിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു റെഡിമൈഡ് ഉത്തരം ചുണ്ടിന്റെ അറ്റത്ത് നിര്‍ത്തിയാകണം അദ്ദേഹം അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്. അതിനാല്‍ ആകും  ഇതിനുള്ള മറുപടി അദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു, "മുകളിലെ കൌണ്സിലിംഗ് സെന്ററില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള മറുപടി ലഭിക്കും" എന്ന് പറഞ്ഞു അദ്ദേഹം തടി തപ്പി. താടി വച്ച ഒരു പണ്ഡിതനെ വാഗ്വാതത്തില്‍ തോല്‍പ്പിച്ചതിന്റെ അതിയായ അഹങ്കാരം ഞങ്ങളെ മദിച്ചു.
                                           അടുത്ത സെഷന്‍ "ഖുറാനും ബൈബിളും തമ്മില്‍ ഉള്ള അകലം എന്ത്" എന്ന് വ്യക്തമാക്കുന്നതായിരുന്നു.  ഇത്തവണ സുന്ദരനും സുമുഗനും കഷ്ടപ്പെട്ട് താടി വളര്തുന്നവനും ആയ ഒരു ചെറുപ്പക്കാരന്‍ ആണ് ഞങ്ങളുടെ മുന്നില്‍ പൊട്ടി വീണത്. നേരത്തെ കണ്ട താടിക്കാരന്‍ പറഞ്ഞു വിട്ടതാണ് എന്ന് തോന്നുകയേ ഇല്ല. തന്‍റെ അറിവ് വെളിപ്പെടുത്തുന്നതില്‍ അതിയായ ആനന്ദവും ഉത്സാഹവും അയാള്‍ക് ഉണ്ടായിരുന്നു. ആനയുടെ വാലിലെ രോമം മാത്രം എടുത്ത് കാണിച്ചു കൊണ്ട് ആന മെലിഞ്ഞു പോയി  എന്ന് പറയുന്ന പോലെ ആയിരുന്നു പോസ്റെരുകളിലെ ബൈബിള്‍ വിമര്‍ശനം. വിശാലമായ ഒരു അദ്ധ്യായത്തിന്റെ  ഉള്ളില്‍ നിന്നും ഒരു വരി മാത്രം അടര്‍ത്തിയെടുത് അത് വികൃതമായി വ്യാക്യാനിക്കുക.എന്നാല്‍ ബൈബിളില്‍ വിമര്‍ശനാല്‍മകമായ അറിവ് ധാരാളം ഉള്ള എന്റെ സുഹൃത്തിന്റെ മുന്നില്‍ ആ യുവാവ് വിയര്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസം ആയിരന്നു. 
                      ഇത്ര ആയപോളെക്കും കുട്ടികള്‍ അടക്കം സാമാന്യം നല്ല ഒരു കൂട്ടം ശ്രോതാക്കള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ബൈബിള്‍ വിമര്‍ശകന്‍ ആയ വളണ്ടിയരെ സഹായിക്കാന്‍ രണ്ടു മൂന്ന് പേര്‍ കൂടി എത്തുകയും ചെയ്തു. ഞങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ശ്രോതാക്കളെ പിന്തിരിപ്പിക്കാന്‍ വളണ്ടിയര്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. 
ഒടുവില്‍ നേരത്തെ പറഞ്ഞ കൌണ്സിലിംഗ് സെന്റെരിലെക് ഉള്ള വഴി കാണിച്ചു തരാനേ അവര്‍ക്കും സാധിച്ചുള്ളൂ. ഞങ്ങള്‍ അഹങ്കാരത്തിന്റെ  ഉത്തുങ്കശ്രിന്ങ്കഗളില്‍ എത്തി.  
                         അടുത്ത സെക്ഷന്‍ "ഖുറാനും ഹിന്ദു മതവും തമ്മില്‍ ഉള്ള അകലം" ആയിരുന്നു.പ്രോടോകോള്‍ പ്രകാരം ഹിന്ദു ആയ ഞാന്‍ ആണല്ലോ ഇതില്‍ തല ഇടേണ്ടത് ? എന്നാല്‍ ഹിന്ദു മതവുമായി എനിക്കുള്ള പരിചയം എന്ന് പറയാവുന്നത് പണ്ട് ടെലിവിഷനില്‍ ജയ് ഹനുമാന്‍ പോലെ ഉള്ള സീരിയലുകള്‍ കണ്ടത് മാത്രം ആണ്. അതിനാല്‍ തന്നെ ആ ഭാഗത്തേക്  പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി. 
                                    ഇത്ര നേരം വളണ്ടിയര്‍ സുഹ്രത്തുക്കള്‍ കരുതിയത് ഞങള്‍ രണ്ടു ഇസ്ലാം വിമര്സകര്‍ ആണെന്നായിരുന്നു. എല്ലാ മതങ്ങളെയും  വിമര്‍ശിച്  ഞങ്ങളുടെ മതനിരപെക്ഷത അവരെ ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ഞങ്ങളെ എത്തിച്ചത് സൃഷ്ടിവാദവുമായി ബന്ധപെട്ട ചര്‍ച്ചകളിലേക്ക് ആണ്. ആ ചര്‍ച്ച എത്ര നീണ്ടാലും എവിടെയും എത്തില്ല എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ പിടിച്ച മുയലിനു  4 കൊമ്പു എന്ന നിലപാടില്‍ നിന്നും ആ സുഹൃത്തുക്കള്‍ പിന്മാറില്ല എന്നത് തന്നെ പ്രശ്നം.
                                    അങ്ങനെ  ഒടുവില്‍ കൌണ്സിലിംഗ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ എത്തി നോക്കി. നെഞ്ചിനു താഴെ വരെ എത്തുന്ന താടിയും മുട്ടിനു താഴെ മാത്രം എത്തുന്ന പാന്റ്സും ധരിച്ച ഒരു പണ്ഡിതന്‍ ആയിരുന്നു  അകത്ത്.  പുലിമടയില്‍ കയറി തല വച്ചു കൊടുക്കുന്നത് മണ്ടത്തരം ആണെന്ന ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് പറഞ്ഞു. സത്യം പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടി മാറ്റപെടുന്ന ഒരു അവസ്ഥയെ പറ്റിയുള്ള ഭയം ഞങളുടെ മനസ്സിന്റെ ഏതോ കോണില്‍ ചിറകടിച്ചു എന്നത് തന്നെ ആകാം കാരണം. മുകളിലെ നിലയില്‍ ഒരുക്കിയ ഇരുണ്ട മുറിയില്‍ ഇരുന്നു വീഡിയോ ഷോ കാണുമ്പോളും ആ ഭയം ഞങ്ങളില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അധിക സമയം ഇനി അവിടെ തുടരുന്നതിനെ പറ്റി അകാരണമായ ഭയം ഞങ്ങളെ പിന്തുടര്‍ന്നു. മാധ്യമങ്ങളും  സാമ്രാജ്യത്വ ശക്തികളും  അത്തരം ഒരു ഇമേജ് ആണല്ലോ ഈ മതത്തിനു ചാര്‍ത്തികൊടുത്തത്. 
                                     അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. അത്ര നേരാന്‍ തര്‍ക്കിച്ചു നിന്ന MSM പ്രവര്‍ത്തകരോട് യാത്ര പറയാന്‍ അവരുടെ അടുതെത്തി.എന്നാല്‍ ഞങ്ങളുടെ  പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചു കൊണ്ട് അത്രനേരം നടത്തിയ വാഗ്വതങ്ങള്‍ ഉണ്ടായ ലക്ഷണമേ  ഇല്ലാത്ത തരത്തില്‍  അതീവ ഹൃദ്യമായ പെരുമാറ്റം ആണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പുറത്ത് കടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരു സമ്മാനം ഉള്ളതായി അവര്‍ പറഞ്ഞു.  ഭയത്തിന്റെ ചിറകൊടി ഞാന്‍ വ്യക്തമായും കേട്ടു..എന്നാല്‍ സമ്മാനം മറ്റൊന്നും ആയിരുന്നില്ല. നബിനിന്ദയെ പറ്റി എം.എം അക്ബര്‍ എഴുതിയ   ഒരു പുസ്തകവും ഒരു സി.ഡി യും കുറച്ചു ലഘുലേഖകളും ആയിരുന്നു അവരുടെ സ്നേഹസമ്മാനം.. 
  
വാല്‍കഷ്ണം: അടുത്ത് തന്നെ ഉള്ള സെക്ഷനില്‍ വളണ്ടിയര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ ആയിരുന്നു. തന്‍റെ മേല്‍നോട്ടത്തില്‍ ഉള്ള പോസ്റ്ററുകള്‍ വായിക്കാതെ മുന്നോട്ട് നീങ്ങിയ രണ്ടു പര്‍ദ ദാരികളോട് അവര്‍  പറയുന്നത്  കേട്ടു ," ഇദ് വായിച്ചിട്ട് പോയ്ക്കൊളീ , അല്ലെങ്ങില്‍ ആളോള് ഓരോന്ന് ചോയിക്കുമ്പോ ഇങ്ങക്ക് മുണ്ടാട്ടം മുട്ടി പോവും"..

Thursday, November 25, 2010

ശബരിമല: മകരവിളക്ക് വഞ്ചന കഠിനം തന്നയ്യപ്പാ

      കേരളത്തിന്റെ ദേവസ്വം ബോര്‍ഡ്‌ നു  തിലകക്കുറി ചാര്‍ത്തികൊണ്ട് ശബരിമല ടൂറിസം തേരോട്ടം തുടരുന്നു.അമ്പലത്തിലെ കാണിക്ക 4 കോടിയും അരവണ വില്പന 3.5 കോടിയും അപ്പ വിപണി 1.5 കോടിയും അടക്കം 12 കോടി രൂപ ആണ് ഇത് വരെ ഈ സീസണ്‍ നേടിയ വരുമാനം. ദിനം പ്രതി ഒരു കോടിയില്‍ അധികം വരുമാനം എന്ന നിലയില്‍ മുന്നേറുന്ന ശബരിമലക്കും അയ്യപ്പ ഭക്തര്‍ക്കും പത്രക്കാരന്റെ അഭിവാദ്യങ്ങള്‍.
                      മണ്ഡല കാലം അവസാനിക്കുമ്പോള്‍ ഇത് എത്ര കോടി കടക്കും എന്ന് പ്രവചിക്കാന്‍ ആര്‍കും ആകില്ല.(വിശേഷിച്ചും ഭക്തി കൂടുക അല്ലാതെ കുറയുന്ന ലക്ഷണം കാനുന്നില്ലാത്തത് കൊണ്ട്). കാനന വാസാ ഇതാണ് സമയം നന്നാവുക എന്ന് പറയുന്നത്. ഇനി ഇതൊന്നും അല്ല,യഥാര്‍ത്ഥ വരവ് കാണാന്‍ ഇരിക്കുന്നത്തെ ഉള്ളു. മകരവിളക്ക് എന്ന അത്ഭുത പ്രതിഭാസം ജന കോടികള്‍ കണ്‍ കുളിര്‍ക്കെ കാണുമ്പോള്‍ ഈ കിട്ടിയതിന്റെ ഇരട്ടി ഉണ്ടാക്കാം.
                   ഈ ഭക്തജന തിരക്കിന്റെയും കോടികളുടെ കണക്കുകളുടെയും ബഹളത്തിനിടയില്‍ നാം സൌകര്യപൂര്‍വ്വം മറന്നുപോയ കുറച്ചു യാഥാര്‍ത്യങ്ങള്‍ ഉണ്ട്.  അത് തെളിയിക്കുന്ന ചില  വീഡിയോ ദ്രിശ്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്..  ശബരിമലയിലെ വിശുദ്ധ പ്രതിഭാസം എന്ന് വിശ്വസിക്കപെടുന്ന മകര വിളക്, മകര ജ്യോതി എന്ന പൊന്‍ മുട്ട ഇടുന്ന രണ്ടു താറാവിന്‍ കുഞ്ഞുങ്ങളെ ഒറ്റ അടിക്ക് വെറും തട്ടിപ് എന്ന് തെളിയിച്ചത്  ഈ വിളക്കുകള്‍ തെളിയിക്കപെടുന്ന പൊന്നമ്പലമെട് എന്ന കുന്നിന്‍ പുറത്ത് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ ആണ്.. മകര വിളക്ക് കൃത്രിമമായി കത്തിക്കുന്ന സ്ഥലവും അതിനു ഉപയോഗിക്കുന്ന സാധന സാമഗ്രികളും അതിലൂടെ നാം കണ്ടു. പിന്നീടും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി.കുറച്ചു നിരീശ്വര വാദികള്‍ അവിടെ പോയി രണ്ടാമത് ഒരു വിളക്ക് കൂടി കത്തിചതായും ആ വര്‍ഷം ഭക്തര്‍ക്ക് ഇരട്ടി പുണ്യം കിട്ടി എന്നോ  മറ്റോ കൂടി പറഞ്ഞു കേള്‍കുന്നു. അതിലൂടെ ഇതിനു പിന്നിലെ ഒരു പാട്  യാഥാര്‍ത്യങ്ങള്‍  പുറത്ത് വന്നു. . എന്നാല്‍ ഇതിനെ ഒക്കെ നേരെ  മുഖം തിരിക്കുകയാണ് സാക്ഷര സാംസ്കാരിക കേരളം ചെയ്തത്.
                  ഈ അടുത്ത് മകര വിളക്  സര്‍ക്കാര്‍ കത്തിക്കുന്നതാണ് എന്ന് അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്‍ വെളിപെടുതിയതുമായി വിവാദങ്ങള്‍ ഉണ്ടായപോഴും വേണ്ടത്ര ചര്‍ച്ചയോ പഠന റിപ്പോര്‍ട്ടുകളോ ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ പുറത്തു വിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തന്ത്രി കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിദ്വാന്‍ ( വിദ്യാഭ്യാസം കൂടിപോയ പ്രശ്നം ഉള്ള ഈ ചെറിയ തിരുമേനിക്ക് പേരിന്റെ  കൂടെ ഈശ്വരന്‍ എന്ന് ചേര്‍ക്കുന്ന ശീലവും  ഉണ്ട് )  പെട്ടെന്ന് മകര ജ്യോതി  പോലെ പൊട്ടി വീഴുകയും മലയാളം ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് അതി വിദഗ്ധമായി ഈ പ്രശ്നത്തില്‍ ഒരു വഴി തിരിവ് ഉണ്ടാക്കുകയും ചെയ്തു.  "മകര വിളക്കിന്റെ  യാഥാര്‍ത്ഥ്യം മാത്രമേ പുറത്തു വന്നുള്ളൂ, മകര ജ്യോതി ബാക്കി ഉണ്ട്, അതാണ്‌ ദൈവീകം" എന്നാണു അദ്ധേഹത്തിന്റെ വാദം. (ഇങ്ങനെ ഒരു വിവാദം വന്നപ്പോള്‍ അതില്‍ വിദഗ്ധ ഉപദേശം നല്‍കാന്‍  ഈ മാന്യനെ ആരാണാവോ ചുമതല പെടുത്തിയത് !!!!.)
                    എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? മകരവിളക്ക് തട്ടിപ്പാണ് എന്ന വസ്തുത പകല്‍ പോലെ തെളിഞ്ഞ സ്ഥിതിക് മകര വിളക്കിന്റെ കാര്യത്തില്‍ കൂടി ശാശ്ത്രീയമായ ഒരു വിലയിരുത്തല്‍ അനിവാര്യമല്ലേ?
                      മകര ജ്യോതി എന്ന നക്ഷത്രം  ഒരു സ്വാഭാവിക പ്രതിഭാസം (മറ്റു ഏതു നക്ഷത്രം പോലെയും) ആണെന്നും അത് ആ സമയത്ത് അവിടെ പ്രത്യക്ഷപെടുന്നതല്ല മറിച്ച്‌ പൊന്നമ്പലമേട് എന്ന ഉയരമുള്ള പര്‍വതത്തിന്റെ മറവില്‍ നിന്നും പുറത്തു വരുന്നതാണ്  എന്നും ശാസ്ത്രിയമായ  തെളിയിക്കപെട്ട വസ്തുത ആണ്. ഈ സമയം കണക്കാകി ആണ് ദേവസ്വം നിയോഗിക്കുന്ന ആളുകള്‍ പൊന്നമ്പലമെട് എന്ന കുന്നില്‍ മുകളിലെ തറയില്‍ ആ വിളക് കത്തിക്കുന്നതും , ചാക്ക് ഇട്ടു മൂടി അത് മൂന്നു തവണ അണക്കുന്നതും എന്നത്  അധികൃതര്‍ സമ്മതിക്കുന്നതും തെളിയിക്കപെട്ടതും  ആണ് .. ഭൂമിയുടെ കറക്കത്തിന്‌ സമാനമായി നക്ഷത്രങ്ങളും നീങ്ങുന്നു  എന്ന വസ്തുത കണക്കില്‍ എടുക്കുക.അങ്ങനെ നോക്കുമ്പോള്‍ വീഡിയോ യില്‍ കാണുന്നത് പോലെ കുന്നിന്‍ മറവില്‍ നിന്നും പുറത്തു വരുന്ന ഈ നക്ഷത്രത്തെ പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപെട്ടതായെ ആര്‍കും തോന്നു. അതിനെ ദൈവീകമായി കണ്ട നമ്മുടെ പൂര്‍വികരെ കുറ്റം പറയാന്‍ പറ്റില്ല.
                     എന്നാല്‍ ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നു. ലോകവും ശാസ്ത്രവും ഇത്രയും വളര്‍ന്നു കഴിഞ്ഞ ഈ കാലഘട്ടത്തില്‍  കോടി  കണക്കിന് മനുഷ്യരെ അറിഞ്ഞു കൊണ്ട് വിഡ്ഢികള്‍ ആക്കുന്നതിനും ഒരു പരിധി ഇല്ലെ?  അവരുടെ വിശ്വാസം തകര്‍ക്കുന്നത് തെറ്റാണ് എന്ന ചിന്ത നമ്മെ എവിടെയും എത്തിക്കില്ല. മറിച്ച്‌ നമുക്ക് ചുറ്റും ഉള്ള ലോകം ശാസ്ത്രത്തിന്റെ വീഥിയില്‍ മുന്നേറുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇതാണോ? ഒരിക്കല്‍ അവര്‍ സത്യം മനസിലാക്കുമ്പോള്‍, വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് പറയാന്‍ മറുപടികള്‍ ഉണ്ടാകില്ല.മകര വിളക്കിന്റെ ദര്‍ശന  സൌഭാഗ്യം prime time സമയത്ത് ലൈവ് ആയി കാണിക്കുന്ന ചാനലുകള്‍ക്കും പിറ്റേന്നു എട്ടു കോളം വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും ഇതില്‍ കുറ്റവാളികള്‍ ആണ്.
                എല്ലാം അറിഞ്ഞു കൊണ്ട് ആളുകള്‍ ആരാധന നടത്തുന്നു എങ്കില്‍ അത് അവരുടെ ഇഷ്ടം. ലോകത്തെ ഇതൊരു ആരധനാലയവും പോലെ ശബരിമലയും നില നില്‍ക്കട്ടെ.ഈ മകര വിളക് കത്തിച്ചില്ല എങ്കില്‍, മകര ജ്യോതിയുടെ സത്യാവസ്ഥ തുറന്നു സമ്മതിച്ചു എങ്കില്‍ നമുക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല.മറിച്ച്‌ നാം ഭാവി തലമുറയോട് ചെയ്യുന്ന വലിയൊരു നന്മ ആകും അത്.

ഒരു കാര്യം കൂടി : എങ്ങനെ ഒക്കെ ആയാലും സര്‍ക്കാര്‍ ഗജനാവിനു ശബരിമല നല്‍കുന്ന സേവനം പ്രശംസനീയം തന്നെ ആണ്. ഇപ്പോള്‍ പറഞ്ഞു കേള്‍കുന്ന ശബരിമല ദര്‍ശനം വര്‍ഷം മുഴുവന്‍ ആക്കുക, സ്ത്രീകള്‍ക്ക് കൂടി ദര്‍ശനം അനുവദിക്കുക  എന്ന ആവശ്യങ്ങള്‍  കൂടി  പരിഗണിച്ചാല്‍ സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടപെട്ട തുക പുഷ്പം പോലെ ഉണ്ടാക്കാം . .
Related Posts Plugin for WordPress, Blogger...