Saturday, December 17, 2011

കോളേജ് മാഗസിനിലെ അയിലയും നഗ്നതയും ആവിഷ്കാര സ്വാതന്ത്ര്യവും. . .

                     ആവിഷ്കാരസ്വാതന്ത്ര്യം എന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌. മുല്ലപ്പെരിയാറിനെ ആഘോഷമാക്കുന്ന പത്രത്താളുകളില്‍ ഈ വാര്‍ത്തകള്‍ ഏതോ മൂലയില്‍ ഒതുക്കപ്പെട്ടു.


                     നാട്ടികയിലെ വലപ്പാട്  ശ്രീരാമ പോളി ടെക്ക്‌നിക്കില്‍  കോളേജ് മാഗസിനില്‍ തൊടുപുഴയിലെ അധ്യാപകന്റെ  കൈവെട്ടു സംഭവത്തെ പറ്റി  ലേഖനം എഴുതിയ മാഗസിന്‍ എഡിറ്ററെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചത് ഈ ഡിസംബര്‍ 13 നു ആണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി താലിബാനിസം നടപ്പിലാക്കിയ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തിയെ വിമര്‍ശിച്ചു "അക്രമത്തില്‍ കുരുത്തതുണ്ടോ  ജനാതിപത്യത്തില്‍ വാടുന്നു?" എന്ന പേരില്‍ തന്റെ കോളേജ് മാഗസിനില്‍ ലേഖനം എഴുതിയതിനാണ് സാദിക്ക്‌ സാലിഹ് എന്ന വിദ്യാര്‍ഥിയെ പോപ്പുലര്‍ ഫ്രണ്ട് സംഘം ആക്രമിച്ചത്.. തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ പേരില്‍  2 വ്യത്യസ്ത ആക്രമണങ്ങളിലായി മൂന്നു വിദ്യാര്‍ഥികള്‍ കൂടി ആക്രമിക്കപ്പെട്ടു. 
   
            "ഇന്ത്യന്‍ ഭരണഘടനയിലോ ജനാതിപത്യതിലോ വിശ്വാസമര്‍പ്പിക്കാത്ത ഭീകരവാദികള്‍ അവരുടെ കാട്ടുനീതി നടപ്പാക്കി. ഒരു പച്ച മനുഷ്യന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ അവര്‍ക്ക് നിഷ്കരുണം കഴിഞ്ഞു. മത നിരപേക്ഷതയിലൂന്നിയുള്ള ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും നാം എതിര്‍ത്ത് പരാചയപ്പെടുത്തണം"     

    ഇതായിരുന്നു സാദിക്കിന്റെ വരികള്‍. ഇതിന്റെ പേരിലായിരുന്നു തൊടുപുഴ സംഭവം ആവര്‍ത്തിക്കനെന്നവണ്ണം വടിവാളും കോടാലിയുമായി പോപ്പുലര്‍ ഫ്രെണ്ടുകാര്‍ "ജിഹാദി"നിറങ്ങിയത്. രണ്ടു ദിവസങ്ങളിലായി പല സമയത്തായി മൂന്നു ആക്രമങ്ങളും നടത്തിയത് ഒരേ സംഘം തീവ്രവാദികള്‍ ആണെന്നതാണ് രസകരം. ആദ്യ ദിവസം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി ഇവരുടെ പേര് അടക്കം പറഞ്ഞിരുന്നു എങ്കിലും അവരെ പിടികൂടാതിരുന്ന പോലീസ്  പിറ്റേന്ന് രണ്ടു തവണ ഇതേ രീതിയില്‍ ആക്രമം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.

                 കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ മാഗസിന് നേരെ രംഗത്തെത്തിയത് ABVP യാണ്. M.F ഹുസൈന്റെ പ്രശസ്തമായ ചിത്രം ഉള്‍പ്പെടുതിയത്തിനാണ് RSS, സംഘാദികളുടെ കുട്ടിസംഘം പോരിനിറങ്ങിയത്. പുറത്തിറങ്ങിയ മാഗസിനുകള്‍ അഗ്നിക്കിരയാക്കിയാണ് ABVP പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ വിദ്യാര്‍ഥികളോന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും പത്തു വോട്ടിനു വേണ്ടി നടത്തുന്ന കള്ളനാടകം തിരിച്ചറിയുകയും ചെയ്തതോടെ ആപ്പിലായത് ഹൈന്ദവസംരക്ഷകര്‍ തന്നെയാണ്..
            
                  ഇന്ത്യയുടെ ഭൂപടത്തെ നഗ്നയായ സ്ത്രീരൂപമാക്കി ചിത്രീകരിച്ച M F ഹുസൈന്റെ പെയിന്റിംഗ് പണ്ട് മുതലേ വിവാദമായതാണ്. ഭാരതാംബയെ(?) അപമാനിച്ചെന്നും പറഞ്ഞ് RSS ഉം സംഘപരിവാറും കൂടി ചില്ലറ പുകിലോന്നുമല്ല അതിന്റെ പേരില്‍ ഉണ്ടാക്കിയത്. ഹുസൈന്റെ വീടും  പ്രദര്‍ശനശാലകളും അദ്ദേഹം പോലും പല തവണ ആക്രമിക്കപ്പെടുകയും അദ്ധേഹത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
               
             ഒടുക്കം ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ കാരണം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ അദ്ധേഹത്തെ പോലൊരു അനുഗ്രഹീത കലാകാരന്‍ ഈ മതേതര രാജ്യത്തെ പൌരത്വം പോലുമുപേക്ഷിച്ച് അറബ് രാജ്യത്ത് ഒരു അഭയാര്‍ഥിയായി കഴിയേണ്ടി വന്നു എന്നത് കടുത്ത നീതികേടായി. ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ലോകത്തോട് വിട പറയുമ്പോളും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ തയ്യാറാണെന്ന് അദ്ദേഹം നമ്മോട് കെഞ്ചിയിരുന്നു എന്നോര്‍ക്കണം.
       
                RSS നെ പ്രകോപിപ്പിച്ച ആ ചിത്രം ഇന്ന് ലോകപ്രശസ്തമാണ്. എത്രയോ സ്ഥലത്ത് പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്തു കാണും. ഇന്റര്‍നെറ്റില്‍ അടക്കം കോടിക്കണക്കിനു പേര്‍ ആ ചിത്രം കണ്ടതാണ്. ആയിരമോ രണ്ടായിരമോ കോളേജ് വിദ്യാര്‍ഥികള്‍ കൂടി അത് കണ്ടാല്‍ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ അറിയില്ല,,

                         കൈവെട്ടു കഥയിലെയും യാഥാര്‍ത്ഥ്യം മറിച്ചല്ല. അയില മുറിച്ചാല്‍ എത്ര കഷ്നമാണ് എന്ന്  ചോദിച്ചതിന് പടച്ചോനോട് പച്ചത്തെറി കേട്ട മുഹമ്മദിന്റെ കഥ ചോദ്യപേപ്പറില്‍ ഇട്ടതിനാണ് കോതമംഗലത്തെ അദ്യാപകന്റെ
കൈ വെട്ടാന്‍ NDF ഇറങ്ങിയത്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികള്‍  സംസ്ഥാനമൊട്ടാകെ  ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും ഇതിനെ അപലപിച്ചുകൊണ്ട് നിലപാടെടുക്കുകയും ചെയ്തതാണ്. സംസ്ഥാനത്തെ സകലമാന പത്രങ്ങളും പ്രാസംഗികരും ആനുകാലികങ്ങളും ഈ വിഷയം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്‌. അവരോടൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തീവ്രവാദികള്‍ക്ക് ഒരു കോളേജ് മാഗസിനോട് തോന്നിച്ചത് എന്തുകൊണ്ടാകാം എന്നതും അറിയില്ല.

                          അയിലയുടെ പേരില്‍ മുഹമ്മദ്‌ ദൈവത്തോട് തെറി കേട്ടതും ഭാരതംബക്ക് MF.ഹുസൈന്‍  മുല വരച്ചതും ക്യാമ്പസ്‌ എങ്ങനെ നോക്കിക്കാണുന്നു എന്നതല്ല ഇതില്‍ നിന്നും വിലയിരുത്തേണ്ടത്. സര്‍ഗാത്മക, പുരോഗമന ചര്‍ച്ചകള്‍ അന്യമായി കഴിഞ്ഞ കാമ്പസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എങ്ങനെയാണ് ബലാല്‍കാരം ചെയ്യപ്പെടുന്നതാണ് എന്നതാണ്. ഒരു ചെറു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനാകാത്ത ഇക്കൂട്ടര്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി  നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്... 


ലാസ്റ്റ് എഡിഷന്‍:  നായ് കാഷ്ടത്തിന്റെ രണ്ടു കഷണം തന്നിട്ട് "ഇതില്‍ ഇടത്തേ കഷ്നമാണോ വലത്തേ കഷ്നമാണോ  നല്ലത്?" എന്ന് ചോദിക്കും പോലാണ് RSS ന്റെയും NDF ന്റെയും കാര്യം. രണ്ടും ഒന്നിനൊന്നു മെച്ചം.  കഷ്ടകാലം എന്ന് പറയട്ടെ, ഈ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം മിക്കപ്പോളും ഇക്കൂട്ടരുടെ നെഞ്ചത്തോട്ടാണ് പ്രയോഗിക്കപ്പെടാറ്. ഇതൊരു  സ്വാഭാവികതയല്ല മറിച്ച് തങ്ങളുടെ തീവ്രവാദം പരത്താനുള്ള ഉത്തമ ഉപായമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നാം ജാഗ്രത പുലര്‍ത്തേണ്ട വസ്തുത !! 

Sunday, November 13, 2011

"തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്രം"!!!!!


       ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെതെന്നു പറയപ്പെടുന്ന മുടിയുടെ സൂക്ഷിപ്പിനായി "ശ അറെ മുബാറക് " എന്ന തിരുകേശ സൂക്ഷിപ്പ് കേന്ദ്രം കോഴിക്കോട് കാരന്തൂരില്‍ പണിതുയര്‍ത്താന്‍ പോകുകയാണ്.     തിരുകേശ സൂക്ഷിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി സമുച്ചയമാണ്‌ പണിതുയര്‍ത്താന്‍ പോകുന്നത്. പള്ളിയെക്കാള്‍ വലിയ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുടി നബിയുടെ അല്ലെന്നും ഇനി ആണെങ്കില്‍ തന്നെ അതിനെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നുമൊക്കെയുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു.  അതൊക്കെ അതിനെ കുറിച്ച് അറിവും വിവരവും ഉള്ളവര്‍ ചെയ്തോട്ടെ.

                        നബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്‌. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?

                        എന്നാല്‍  "തിരുകേശ"ത്തിന്റെ വിശ്വാസ്യതയെ തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതിനു പിന്നിലെ ചേതോ വികാരം വിശ്വാസപരം  മാത്രമാണോ  എന്നത് സംശയമാണ്.  ഈ മുടിപ്പള്ളി നിര്‍മാണത്തിന് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങള്‍ കൂടി ചര്‍ച്ചിക്കെണ്ടിയിരിക്കുന്നു. കോടികളുടെ പണപിരിവാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും "തിരുകേശ"പള്ളിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ആണ്. ഇന്നാട്ടിലും മറുനാട്ടിലുമായി പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ടാണ് തിരുകേശപ്പള്ളിയുടെ നിര്‍മാണം. അങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ്‌ പ്രശ്നം.

                      സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം  മുസ്ലിങ്ങളും  (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്.  കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും,  "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!

                        പൂത്ത കാശുള്ള വിശ്വാസിയെ സ്വര്‍ഗ്ഗ രാജ്യം കാട്ടി പ്രലോഭിപ്പിക്കാം, ജന ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ കോടികളുടെ പള്ളി പണിയുന്നതിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്യുന്നവനെ നരക തീ കാട്ടി വിരട്ടാം . അങ്ങനെ കോടികള്‍ പിരിച്ചു നമുക്ക് തിരുകേശത്തെ സൂക്ഷിക്കാം. കാരണം എന്തൊക്കെയായാലും  ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഒരു കഷ്ണം മുടി കേരളത്തില്‍ എത്തിയതില്‍ നമുക്ക് അഭിമാനിക്കാം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അന്വര്‍ത്തമായത് ശരിക്കും ഇപ്പോളാണ്.

                      "തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്ര"മായി കേരളം മാറിയത്  എങ്ങനെയാണ്?       എന്ത് കൊണ്ട് ഈ ഇതിനായി  കേരളത്തെ തിരഞ്ഞെടുത്തു എന്നത് നാം മറുപടി പറയേണ്ട  വിഷയമാണ്. ഇതെല്ലാം വിറ്റുപോകുന്ന ഒരു അന്തവിശ്വാസ മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ട് എന്നല്ലേ അത് കാണിക്കുന്നത്?

              പൊന്നമ്പലമേട്ടിലെ തീപന്തം കത്തിക്കല്‍ കോടികള്‍ കൊയ്യുന്ന നാടാണിത്. മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും. ഈ സംരക്ഷണം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് മുടിപ്പള്ളിയുമായി ഇറങ്ങാന്‍ AP മുസ്ല്യാര്‍ക്ക് ധൈര്യം നല്‍കിയത് എന്നുറപ്പ്.

                        ഉയര്‍ന്ന ഭൌതികജ്ഞാനവും മുടിഞ്ഞ പ്രബുബ്ധതയും ഉള്ളവരാണ് നമ്മള്‍ മലയാളീസ് എന്നൊരു വിചാരം പൊതുവേയുണ്ട്. കോപ്പാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ മുടിപ്പള്ളിയും പന്തം കൊളുത്തലുമെല്ലാം ഇന്നാട്ടില്‍ നടക്കുമായിരുന്നോ? അതോ ഈ പറഞ്ഞ സവിശേഷതകള്‍ മലയാളിക്ക് നഷ്ടപെടുകയാണോ?
         
              പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ അധികാരമില്ലാതിരുന്ന നാടാണ് കേരളം.
മാറ് മറയ്ക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി സമരം നടന്ന കേരളം . . .
തൊട്ടു കൂടായ്മയും തീണ്ടലും  കൊടികുത്തി വാണ കേരളം. . .
ഇതൊക്കെ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ "കേരളം ഒരു ഭ്രാന്താലയം ആണ്" എന്ന് വിശേഷിപ്പിച്ചത്. അനവധി നിരവധി സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ശേഷമാണ് ആ ചീത്തപ്പെരിനു അല്പമെങ്കിലും മാറ്റം വന്നത്.

                 എന്നാല്‍ ഇന്ന് ദിനേനയെന്നോണം പത്രങ്ങളില്‍ നിറയുന്നത് സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും കഥകളാണ്. അമ്പലത്തില്‍ ദൈവത്തെ കാണാഞ്ഞിട്ടാവാം ആളുകള്‍ ആശ്രമത്തില്‍ ദൈവത്തെ തേടി പോകുന്നത്.  പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടോ വകുപ്പ് മേധാവിയോ ഇരുന്ന ഓഫീസില്‍ അയാള്‍ക്ക് ശേഷം വരുന്ന മേല്ജാതിക്കാര്‍ ശുദ്ധികലശം നടത്തുന്ന വാര്‍ത്തകളും കുറവല്ല. അതായത് നൂറ്റാണ്ടുകളുടെ ദുരിതങ്ങളെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തകര്‍ത്തെറിഞ്ഞ നാം അറിഞ്ഞോ അറിയാതെയോ അവയെ തിരിച്ചു കൊണ്ട് വരികയാണ്.


ലാസ്റ്റ് എഡിഷന്‍: കോടികളുടെ മുതല്‍ മുടക്കില്‍ സര്‍ക്കാരിന്റെയും മത മേധാവികളുടെയും അനുഗ്രഹാശിസുകളോടെ നടക്കുന്ന മുടിക്കച്ചവടവും പന്തം കൊളുത്തലുമെല്ലാം അങ്ങനെ എഴുതിതള്ളാന്‍ ആകില്ല. കാരണം ഒരു പക്ഷെ ഇനി ഇതിന്റെ പേരിലാകും നാളെ കേരളം അറിയപ്പെടാന്‍ പോകുന്നത്.അപ്പോള്‍  വിവേകാനന്ദന്‍ വീണ്ടും ജനിച്ചാല്‍ "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" എന്ന് എഴുതി ഒപ്പിട്ടു തരുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇതിനെയൊക്കെ മുളയിലെ നുള്ളേണ്ടതുണ്ട്...

Sunday, October 23, 2011

വെസ്റ്റ് ഹില്‍ സ്ക്വയറില്‍ ഒരു സമര കാലത്ത് . . . നിര്‍മല്‍ മാധവ ചരിതം - 2


                   ഒരു സമരം, അത് ചരിത്രമാകുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ കരുത്തിലും അത് നേടിയെടുക്കുന്ന ബഹുജന പിന്തുണയിലും അതോടൊപ്പം അതിന്റെ അന്തിമ വിജയത്തിനെയും കണക്കിലെടുക്കുമ്പോള്‍ ആണ്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സംഭവിച്ചതും അതായിരുന്നു. കോഴിക്കോട് ഗവന്മെന്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ നിയമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ, കേരളത്തിലെ യുവത്വവും വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കം പൊരുതിയപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ചരിത്രം അവിടെ കുറിക്കപ്പെട്ടു. നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. 

              ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു  വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട്  രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന്‍ ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ്  യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍.  അത് കാണാന്‍ ഒറ്റ പോലീസുകാരന്‍ പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത  അച്ചടക്കതിന്റെയ്ജം തെളിവാണ്. 
                                   രാവെന്നോ പകലെന്നോ നോക്കാതെ, മഞ്ഞെന്നോ മഴയെന്നോ നോക്കാതെ, കൊടും ചൂടിനെ വെല്ലുന്ന സമരാഗ്നി നെഞ്ചില്‍ സൂക്ഷിച്ചു കൊണ്ട് വെസ്റ്റ് ഹില്ലിലെ സമരപന്തലില്‍ സമര സഖാക്കള്‍ക്കൊപ്പം കഴിഞ്ഞ അറുപതു മണിക്കൂറുകള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയാണ്. മൂന്നു ദിവസങ്ങളായി  ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ബാബാ രാംദേവിന്റെ  പഞ്ച നക്ഷത്ര സമരമായിരുന്നില്ല അത്. നടു റോഡില്‍ ടാര്‍ പായ വിരിച്ച  നിലത്ത് ഒരു മനസ്സോടെ ഒരേ ലക്ഷ്യത്തോടെ . . .
"പിള്ളേ നിന്നുടെ തോക്കിനു മുന്നില്‍ തോറ്റു മടങ്ങാന്‍ തയ്യാറല്ല " എന്നാ പ്രക്യാപനത്തോടെ . . . 

പോരാട്ട ഭൂവില്‍ നമ്മള്‍ ഒന്നിച്ചാണ് എന്നുറപ്പിച്ചു കൊണ്ട് DYFI സഖാക്കള്‍ സമരപന്തലിലേക്ക് ഒഴുകി. . . 

ഇന്നലെകളുടെ പോരാട്ടത്തിന്റെ കനല്‍ വഴികള്‍ താണ്ടിയെത്തിയവര്‍ യുവതയുടെ സമരത്തിന്‌ താങ്ങും തണലുമായി . . . 

വര്‍ഗ ബോധത്തെക്കാള്‍ വലുതൊന്നില്ല എന്ന തിരിച്ചറിവായി, സമര പന്തലിലേക്ക് ഒന്നിന് പുറകെ ഒന്നായി ഐക്യധാര്‍ട്യ പ്രകടനങ്ങള്‍ ഒഴുകിയെത്തി . . . 

 അങ്ങനെ  സമരം ചരിത്രമായി . . . 
നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. ....

                        ഈ സമരവുമായി ബന്ധപ്പെട്ടു വലിയതോതിലുള്ള പ്രചാരങ്ങങ്ങള്‍ ആണ് SFI എന്ന സംഘടനക്ക് നേരെ ഉയര്‍ന്നത്. കേവലം വ്യക്തി വിരോധം തീര്‍ക്കാനാണ് SFI ശ്രമിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനു എതിരായിരുന്നു സമരം. അതൊരിക്കലും നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് എതിരായിരുന്നില്ല. അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ആണ്. നൂറു ശതമാനവും ന്യായമായ ഒരു ആവശ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തെ വില കുറച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. നിര്‍മലിനു മാത്രമല്ല അര്‍ഹതയുള്ള ഏതൊരാള്‍ക്കും മെറിറ്റ്‌ അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു SFI എതിരല്ല. നിര്‍മലിനു തന്നെ യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിലും പ്രവേശനം  നല്‍കി പഠനം തുടരുന്നതിനെ SFI സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.

                          ഇവിടെ ഈ വിഷയത്തില്‍ നടന്നിരിക്കുന്നത് വ്യക്തമായ നിയമ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ വേണ്ടപ്പെട്ടവന്‍ എന്നൊരോറ്റ കാരണത്താല്‍ തീര്‍ത്തും അനര്‍ഹമായ ഒരു പാട് പരിഗണനകള്‍ നിര്‍മലിനു ലഭിച്ചു. 
രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാം എന്ന അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

                        താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞ് നിര്‍മല്‍ പരാതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് അച്ചുതാനന്തനാണ്. ഒരു പരാതി ലഭിച്ചാല്‍ ഏതൊരു മുഖ്യമന്ത്രിയും ചെയ്യുന്ന പോലെ അത്  ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിനായി കൈമാറുക എന്നതേ വിഎസ്സും ചെയ്തുള്ളൂ. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന പലരും പറഞ്ഞ് നടക്കും പോലെ മാനുഷിക പരിഗണന എന്ന വാക്ക് പോലും വി എസ് നല്‍കിയ കത്തില്‍ ഇല്ല. 

                        കേരളത്തില്‍ ഭരണ മാറ്റം കഴിഞ്ഞ ശേഷമാണ് യൂണിവേര്‍സിറ്റി അധികൃതര്‍ നിര്‍മലിനു വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത്. അത് പ്രകാരം വൈസ് ചാന്‍സിലറും ഹയര്‍ എജുകേഷനാല്‍ ഡയറക്ടര്‍ഉം  നിര്‍മലിനു അനുകൂലമായി നിലപാട് എടുക്കുകയും 4/7/11 നു നിര്‍മലിനു GEC യില്‍ പ്രവേശനം നല്‍കാനും പരീക്ഷകള്‍ നടത്തിക്കൊടുക്കാനും ഒക്കെ പറഞ്ഞ് കൊണ്ടുള്ള വിചിത്രമായ ഉത്തരവ് അസിസ്റ്റന്റ്‌ രേജിസ്ട്രാര്‍ പുറപ്പെടുവിപ്പികുകയും ചെയ്തത്. 


                 ഇവിടെ ആരും സമ്മതിക്കുന്ന വസ്തുത എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിധ മാനദണ്ടങ്ങളും ലംഘിക്കപ്പെട്ടു എന്നതാണ്. ഒരു ശതമാനത്തിനും അര ശതമാനത്തിനും ഇയര്‍ ഔട്ട്‌ ആയിപോകുന്ന എത്രയോ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉണ്ട് കാലിക്കറ്റ്‌ യൂണിവേര്‍സിറ്റിയില്‍. അവരോട് കാണിക്കാത്ത മാനുഷിക പരിഗണന നിര്‍മലിനു കിട്ടിയെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തു വരിക തന്നെ വേണം. 

                മുഖ്യമന്ത്രിയും PT തോമസ്‌ MP യും വൈസ് ചാന്‍സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ്‌ രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം. 

                      സമരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് സര്‍വ കക്ഷിയോഗങ്ങള്‍ നടക്കുകയും ഒരു അന്വേഷണ കമ്മീഷന്‍നെ നിയോഗിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതില്‍ നിന്നും മാറി തനിക്ക് തോന്നിയ പോലത്തെ ഒരു കമ്മിറ്റി ആണ് കളക്ടര്‍ ഉണ്ടാക്കിയത്. SFI അടക്കമുള്ളവര്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടവരെ തന്നെ കമ്മിറ്റിയില്‍ തിരുകികയറ്റി. ഒരു ഉത്തരവ് പരിശോധിക്കുന്ന കമ്മിറ്റിയില്‍ ആ  ഉത്തരവിട്ടവരും അതില്‍ ഒപ്പ് വച്ചവരും അത് നടപ്പാക്കിയവരും അതിന്റെ ഫോട്ടോസ്ടാറ്റ് എടുക്കാന്‍ പോയ പ്യൂണ്‍ വരെ അംഗങ്ങള്‍ ആകുന്ന സ്ഥിതിയായി !!!   കളക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റികള്‍ വാളകത്തെ അധ്യാപകനെ നാണിപ്പിക്കും വിധം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ തന്നെ കാരണം. PT തോമസ്‌ MP അടക്കം കമ്മിറ്റി അംഗങ്ങളെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട്‌ തിരുത്തി എഴുതിച്ചു എന്ന് പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വെറും ചട്ടുകമായി കളക്ടര്‍ മാറിയതോടെ അന്വേഷണ പരിപാടി പ്രഹസനമായി..  

                         ഒരു തെറ്റ്, അത് തെറ്റാണെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ മുഖ്യന്‍ വീണ്ടു വീണ്ടും ആ തെറ്റിനെ ന്യായീകരിക്കാനും അതിന്റെ ഭാഗമായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തത് കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൂടി അറിയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധരിപ്പിചിരിക്കാം എന്ന് പറഞ്ഞത് UDF കണ്‍വീനര്‍ PP തങ്കച്ചന്‍ ആണ്. കൂടെയുള്ളവര്‍ക്ക് തന്നെ എതിരഭിപ്രായം ഉണ്ടെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. പിന്നെ ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഇതൊക്കെ ചെയ്യുന്നത്?  ആരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഭയപ്പെടുന്നത് ?കള്ളന്മാരുടെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു. അത് ആര്‍ക്കു വേണ്ടിയാണ്? 

.                        ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ അഭിമാനമായ പൊതു മേഖല പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താന്‍. കേവലം ഒരു നിര്‍മല്‍ മാധവിനെ മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇന്നൊരു നിര്‍മല്‍ മാധാവിനു നേരെ കണ്ണടച്ചാല്‍ നാളെ നൂറു നിര്‍മല്‍ മാധവുമാര്‍ ഉണ്ടാകും.  മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട പൊതു മേഖല സ്ഥാപനങ്ങളുടെ മെറിറ്റ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമ്മളോട് കണക്ക്  ചോദിക്കും. . .

ലാസ്റ്റ് എഡിഷന്‍:  കഴിഞ്ഞ പോസ്റ്റില്‍ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം തന്നെ ആണെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ പറഞ്ഞതല്ല.  SFI യുടെ മഹാ പീഡനം  ഏറ്റു വാങ്ങിയ പാവം പുണ്യാളനാക്കി മനോരമ വരച്ച ചിത്രത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞ് വച്ചത്.  ഈ ഒരു സംഭവം ഉയര്‍ത്തിക്കാട്ടി SFI എന്ന സംഘടനയെ മൃഗീയമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ അത്രയെങ്കിലും പറയണ്ടേ? 
അനോണികളോട്  :  തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട്  അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്‍റെ പൂഞാറ്റിലെ ശിഷ്യന്മാര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ ആകില്ല . . .

Sunday, October 16, 2011

നിര്‍മല്‍ മാധവ ചരിതം : ഒറ്റ തന്തക്ക് പിറന്ന ബെര്‍ളിമാര്‍ വായിച്ചറിയുവാന്‍ . .

           
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ SFI സമരത്തിന്‌ നേരെ അസിസ്റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സമയമാണിത്. GEC ലെ നിയമ വിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ അവിടത്തെ വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച സമരം അതിനാല്‍ വലിയ ചര്‍ച്ച ആകുകയും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇച്ചാശക്തിക്ക് മുന്നില്‍ ഭരണകൂടം തലകുനിക്കെണ്ടിയും വന്നു. വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്നു.     
  
                   ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ വേണ്ടി ഒരു വെടിയുണ്ടയെ ന്യായീകരിക്കുന്ന ആളുകളോട് ചില വസ്തുതകള്‍ പറയാതെ വയ്യ. രാഷ്ട്രീയ തിമിരം കാരണം കണ്ട വെടി വീരന്മാരെയൊക്കെ താങ്ങാന്‍ നാണമില്ലേ സുഹൃത്തുക്കളെ? ജനാധിപത്യ രാജ്യത്തെ ഏതു നിയമമാണ് ഇങ്ങനെ ഒരു തോന്നിവാസം കാണിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ധൈര്യം നല്‍കുന്നത്? 


ഇവനെന്താ അതിനിത്ര ദെണ്ണം എന്ന് ചോദിക്കരുത്. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പിള്ള കാഞ്ചി വലിച്ചത് എന്റെ കൂടി നെഞ്ചിനു നേരെയാണ്. ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ.  അത് കൊണ്ട് എനിക്കിത്തിരി ദെണ്ണം ഉണ്ടെന്നു കൂട്ടിക്കോ. 


ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗ്ഗില്‍ കണ്ട വാക്കുകള്‍ ആണ് താഴെ . . .


            " "നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം." "

        
                     പ്രിയപ്പെട്ട ബെര്‍ലിച്ചായാ,    ബൂലോകത്തെ ബയങ്കര സംബവം ആയ താങ്കള്‍ SFI നടത്തിയ വെസ്റ്റ് ഹില്‍ സമരത്തെ കുറിച്ചെഴുതിയ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ കോള്‍മയിര് കൊണ്ടു. ഞാന്‍ മാത്രമല്ല, ഒറ്റ തന്തക്ക് പിറന്ന സകല SFIകാരും അത് കൊണ്ടു കാണും എന്നുറപ്പ്.  രാധാകൃഷ്ണപ്പിള്ള തോക്ക് ജാമാകുന്നത് വരെ നാല് റൌണ്ട് വെടിയുണ്ടകള്‍ SFI കാര്‍ക്ക് നേരെ ഉതിര്‍ത്തപ്പോള്‍ അതുപോലത്തെ കുറെ പോസ്റ്റുകള്‍ താങ്കളും ഉതിര്‍ത്തു. പിള്ള പറഞ്ഞത് പോലെ ആകാശത്തെക്കല്ല, അവന്മാരുടെ നെഞ്ഞത്തേക്ക് തന്നെ. (പിന്നെന്തേ ബ്ലോഗ്‌ ജാമായിപോയോ? )
                     താങ്കളുടെ ഉയര്‍ന്ന പൌരബോധത്തെയും അതിലും ഉയര്‍ന്ന നിഷ്പക്ഷതയെയും ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഇക്കാര്യത്തില്‍ താങ്കളുടെ അന്നദാധാവായ മാത്തുക്കുട്ടിച്ചായന്റെ മഞ്ഞ പത്രത്തിന്റെ അതേ പാതയാണ് താങ്കളും പിന്‍ തുടരുന്നത് എന്ന് അഭിനന്ദനീയം തന്നെ. 
നമുക്ക് കാര്യത്തിലേക്ക് വരാം. 
ഒരു പാട് തെറ്റിധരിപ്പിക്കപ്പെടുകയും വളച്ചോടിക്കപ്പെടുകയും ചെയ്ത ഒരു പ്രശ്നമാണിത്. അതിന്റെ മേലാണ് ഒരു ഞായറാഴ്ച പതിപ്പ് ഉഴിഞ്ഞു വച്ചുകൊണ്ട് മനോരമ പത്രം നിര്‍മല്‍ മാധവന്റെ കഥന കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. മനോരമയുടെ തറ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരു പൈങ്കിളി കഥ. നിര്‍മല്‍ മാധവ് എന്ന കൊല്ലംകാരന്‍ വിദ്യാര്‍ഥിയെ ക്രൂരരായ SFIകാര്‍ പീഡിപ്പിക്കുന്നു എന്നതാണ് കഥയുടെ രത്നചുരുക്കം. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനപുറകെ നടന്നു പീഡിപ്പിക്കാന്‍  ഇത്തിരിപോന്ന ഈ ചെക്കനാര് എന്ന് ചോദിക്കരുത്. മനോരമക്ക് എന്തുമാകാം.  

പ്രധാനമായും രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം വേണ്ടത്. 

1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?

                          നിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം. മാത്തുക്കുട്ടിച്ചായന്റെയും ബെര്‍ലിചായന്റെയും മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്‍. 
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ്‌ എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ്  അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?   
(ട്വന്റി20 എന്ന ചിത്രത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഞാനൊരു പാവം മലഞ്ചരക്ക് വ്യാപാരി, ദേവന്‍. ദേവ രാജന്‍, ദേവ രാജ പ്രതാപ വര്‍മ!!!)

                             അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്‍മലന്‍ +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്‍മലന്‍ അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്‍കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന്‍  കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ്‌ യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു. 

                       മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !! 
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്.  സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം.
അതിന്റെ വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

റാഗിങ്ങ്: തന്നെ കോളേജിലെ വിദ്യാര്‍ഥികളായ ഒന്‍പത്  SFI പ്രവര്‍ത്തകര്‍ അതി ക്രൂരമായി റാഗ് ചെയ്തു എന്ന് നിര്‍മല്‍ പരാതി നല്‍കി. എന്നാല്‍ പരാതി പ്രകാരം റാഗ്ഗിംഗ് നടന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ദിവസത്തിലാണ്. നിര്‍മല്‍ പറയുന്ന 9 പേരില്‍ 7 പേരും അന്നേ ദിവസം മറ്റു ജില്ലകളിലുള്ള തങ്ങളുടെ ബൂത്തുകളില്‍ വോട്ട് ചെയ്തവരാണ്. അതായത് റാഗ് ചെയ്തതായി പറയുന്ന ദിവസം അവര്‍ ആരും മലപ്പുറം ജില്ലയില്‍ പോലും ഇല്ലായിരുന്നു എന്നത് വ്യക്തം. അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആ പരാതി  തള്ളിപ്പോയി. അങ്ങനെ ഏതെങ്കിലും കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നെന്തിനാണ് ഇല്ലാത്ത പരാതി പിന്‍വലിക്കാന്‍ വേണ്ടി SFI കാര്‍ നിര്‍മലിനെ ഭീഷണിപ്പെടുത്തുന്നത്?

ആത്മഹത്യ ശ്രമം: മുകളില്‍ പറഞ്ഞ പോലത്തെ അതി ഭീകരമായ റാഗിങ്ങില്‍ മനം നൊന്ത് നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. വസ്തുത ഇങ്ങനെയാണ്. കോഴിക്കോട് താമസിക്കുന്ന നിര്‍മല്‍ ഒരു ദിവസം തേഞ്ഞിപ്പലത്തെ ഹോസ്റ്റലില്‍  മാസിന്‍ എന്ന സുഹൃത്തിന്റെ റൂമില്‍ എത്തി. മാസിന്‍ കുളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ പുതപ്പും കെട്ടി നിര്‍മല്‍ താഴെ വീണു കിടക്കുന്നു. ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നെ ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും നിര്‍മല്‍ മാസിനോട് ആവശ്യപ്പെട്ടു. അതിനു വേണ്ടി രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയ ശേഷം മാസിന്‍ SFI പീഡനം കാരണം നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അതിഗുരുതരമായ അവസ്ഥയില്‍ ഉള്ള നിര്‍മലിനെ ആശുപത്രിയിലേക്ക് അയച്ചെന്നും മറ്റു കുട്ടികളെ അറിയിക്കാന്‍ ഓടിപ്പോയി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍? തിരൂരങ്ങാടിയിലെക്ക് പോകാന്‍ നിര്‍മലും സുഹൃത്തുക്കളും കൂടി കയറിയ ഓട്ടോറിക്ഷ വഴിക്ക് വച്ച്   ഒരു ബൈക്കില്‍ ഇടിച്ചു, കൂട്ടുകാര്‍ക്ക് രണ്ടു പേര്‍ക്കും നല്ല പരിക്കും പറ്റി, ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിര്‍മല്‍ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്നവരേയും കൊണ്ട് നിര്‍മല്‍ രാമനാട്ടുകര ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പരിക്കേറ്റവരെ അവിടെ എത്തിച്ചു അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ പണി പാളിയെന്ന് നിര്‍മലിനു ബോധ്യമായി. തിരൂരങ്ങാടി ആശുപത്രിയില്‍ എത്തി ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, എന്നെ അഡ്മിറ്റ്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ നിര്‍മലിനെ ആശുപത്രി അധികൃതര്‍ ഓടിച്ചു വിട്ടു എന്നല്ലാതെ എന്ത് പറയാന്‍ !!!! ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ആത്മഹത്യ ശ്രമം. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്ന നിര്‍മലിന്റെ പേരില്‍ തേഞ്ഞിപ്പലം സ്റ്റേഷനില്‍ അത്തരം ഒരു കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും അന്വേഷിക്കാം.  

               നിര്‍മല്‍ നല്‍കിയ പരാതി പ്രകാരം യൂനിവേര്സിടിയിലെ SFI നേതാവ് നിര്‍മലില്‍ നിന്ന് 3500 രൂപ കടം വാങ്ങിയതായി പറയുന്നു. വേറെ കോളേജിലേക്ക് മാറ്റം വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്താണത്രേ പണം വാങ്ങിയത്.  അതായത് കോളേജ് മാറണം എന്ന ആഗ്രഹം നിര്‍മലിനു അന്നേ ഉണ്ടായിരുന്നു. അപ്പൊ SFI പീഡനം മൂലം ആണ് കോളേജ് മാറേണ്ടി വന്നത് എന്ന വാദം എന്തായി? മനോരമക്കാരന്റെ കുരുട്ടു ബുദ്ധിയില്‍ ഉയര്‍ന്ന ഈ കടം വാങ്ങല്‍ കഥ അങ്ങനെ നിര്‍മലിനു  തന്നെ പാരയായി. എന്നാല്‍ വസ്തുത എന്താണ്? നിര്‍മല്‍ പല കൂട്ടുകാര്‍ക്കും പണം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ കഥയും തിരക്കഥയും ഒക്കെക്കൂടി ആയതോടെ ആ പണം കിട്ടാതായി. ഒടുക്കം യൂസിറ്റി കോളേജില്‍ നിന്നും TC വാങ്ങാന്‍ വന്ന നിര്‍മലിന്റെ  അച്ഛനെ പണം കിട്ടാനുള്ളവര്‍ സമീപിക്കുകയും വേറെ വഴിയില്ലാതെ അദ്ദേഹം തേഞ്ഞിപ്പലം ATM ല്‍ നിന്നും പണം പിന്‍വലിച്ചു കടം വീട്ടുകയും ചെയ്തു.  

                    അങ്ങനെ യൂനിവേര്സിടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൂന്നാം സെമെസ്റ്റെറിനു മുന്‍പേ നിര്‍മല്‍ പടിയിറങ്ങി. കോളേജില്‍ ആ വര്‍ഷം അടുത്ത സെമെസ്റ്റെരില്‍ ഇരിക്കാന്‍ ആവശ്യമായ അറ്റെന്റന്‍സ് ശതമാനം ഇല്ലാത്ത ആറു പേരില്‍ ഒരാള്‍ നിര്‍മല്‍ ആയിരുന്നു എന്നത് മറ്റൊരു കാര്യം. അങ്ങനെയാണ് പുന്നപ്രയിലെ CAPE ന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ പ്രവേശനം നേടുന്നത്. ആദ്യം പഠിച്ച മെക്കാനിക്കലിന് പകരം ഇത്തവണ സിവില്‍ എഞ്ചിനീയറിംഗ്!!! അവിടെ പഠിക്കുന്ന സമയത്താണ് താന്‍ അതി ഭീകരമായ അവകാശ നിഷേധനത്തിനു വിധേയനായെന്നും പറഞ്ഞു നിര്‍മല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. മുഖ്യമന്ത്രി പതിവുപോലെ അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അപ്പോളേക്കും ഭരണം മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സാധാരണ ഒച്ചിഴയുന്നത്തിന്റെ പുറകെ ഇഴയുന്ന കാലിക്കറ്റ്‌ യൂനിവേര്സിടി സടകുടഞെണീറ്റു. ബന്ധപ്പെട്ട കടലാസുകള്‍ ഓഫീസില്‍ നിന്ന് ഓഫീസുകളിലേക്ക് പറ പറന്നു.

                   ഒറ്റ ചാന്ദ്രമാസം കൊണ്ട് വൈസ് ചാന്‍സ്ലര്‍, ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ അന്ഗീകരിച്ചുകൊണ്ട് അസിസ്ടന്റ്റ് രേജിസ്ട്രാര്‍ ഉത്തരവായി. എഞ്ചിനീയറിംഗ് എന്ട്രന്സില്‍ 22719 റാങ്കുകാരനായ നിര്‍മല്‍ അങ്ങനെ 1300ല്‍ താഴെ റാങ്ക് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായി.  അതും മൂന്നും നാലും സെമെസ്റെര്‍ പഠിക്കാത്ത ആള്‍ നേരിട്ട് അഞ്ചാം സെമെസ്റ്റെരില്‍!!. വേറൊരു യൂനിവേര്സിടിയില്‍ വേറൊരു കോളേജില്‍ വേറൊരു സെമെസ്റ്റെരില്‍ വേറൊരു ബ്രാഞ്ചില്‍ പഠിച്ചിരുന്ന കാലത്ത് നടന്ന മുഴുവന്‍ ഇന്റെര്‍ണല്‍, എക്സ്റ്റെണല്‍ പരീക്ഷകളും  നിര്‍മലിനു വേണ്ടി മാത്രം നടത്തി കൊടുക്കാനും ഉത്തരവായി. 2009 ബാച്ചിന്റെ നിയമ പ്രകാരം ഇത്തരത്തില്‍ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ നേരം ഇരുട്ടി വെളുക്കും മുന്‍പ് മാനന്തവാടിയിലെക്ക് സ്ഥലം മാറ്റപ്പെട്ടതും കൊപ്രകച്ചവടക്കാരന്റെ മാന്ത്രികവിദ്യ തന്നെ ആയിരിക്കാം!!!

ലാസ്റ്റ് എഡിഷന്‍ : കോഴിക്കോട്ടെ കോളേജിലേക്ക് നിര്‍മലിനെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നത് വ്യക്തം. അതെന്താണ് എന്നറിയണമെങ്കില്‍ കോഴിക്കോട് അമൃത വിദ്യാലയത്തിലെയും തൃക്കരിപ്പൂര്‍ LBS കോളേജിലെയും ഒടുവില്‍ കോഴിക്കോട് GEC യിലെയും വിദ്യാര്‍ഥി രജിസ്റ്റര്‍ പരിശോധിക്കേണ്ടി വരും. ഈ മൂന്നു സ്ഥലത്തും നിര്‍മല്‍ മാധവനൊപ്പം ഒരു വിദ്യാര്‍ഥിനി കൂടി ഉണ്ടായിരുന്നു എന്നത്  അപ്പോള്‍ മനസ്സിലാകും. പേരറിയാത്ത  ഒരു നിര്‍മല്‍ മാധവി !!!!
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പണ്ടേ പൂര്‍വികര്‍ പറഞ്ഞു വച്ചിട്ടുള്ളതിനാല്‍ ഇക്കണ്ട പുകിലുകളുടെ എല്ലാം പുറകിലെ ചേതോവികാരം ഒരു മാധവ-മാധവി ബാന്ധവം ആണെന്നത് തിരിച്ചറിയുമ്പോള്‍ ആരും അമ്പരക്കേണ്ട!!!!

നിര്‍മല്‍ മാധവ് ആരാണെന്നതും എന്താണവന്റെ പ്രശ്നം എന്നതും മനസ്സിലായിക്കാണുമല്ലോ?

അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 
അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) 

Monday, September 19, 2011

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ !!!!


നിങ്ങള്‍ പറയുന്നു ഞങ്ങള്‍ അക്രമകാരികള്‍ ആണെന്ന്..

എന്തിനെ ആണ് നിങ്ങള്‍ അക്രമം എന്ന് വിളിക്കുന്നത്? 

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനെയാണോ അക്രമം എന്ന് പറയുന്നത്?

അതോ നീതിക്ക് വേണ്ടി ശബ്ധമുയത്തുന്നതിനെയോ?

അങ്ങനെയെങ്കില്‍ ഞങ്ങള്‍ അക്രമകാരികള്‍ തന്നെയാണ്.. ഈ അക്രമം തുടരുകയും ചെയ്യും...
 
അപ്പോള്‍ നിങ്ങള്‍ ആരാണ്?

നിങ്ങള്‍ ചെയ്യുന്ന എന്തിനെയാണ് സമാധാന പ്രവര്‍ത്തനം എന്ന് പറയുന്നത്????


പതിനഞ്ചു മാസത്തിനിടെ 25 രൂപ പെട്രോളിന് വില വര്‍ധിപ്പിക്കുന്നതാണോ സമാധാനപ്രവര്‍ത്തനം? 

അതോ വില നിയന്ത്രണം അപ്പാടെ പെട്രോളിയം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്നതോ?

സ്പെക്ട്രവും കോമണ്‍വേല്തുമൊക്കെയായി 6 ലക്ഷം കോടിയുടെ അഴിമതി നടത്തിയതോ? 

രാജ്യത്തെ വ്യാപാര രംഗം വിദേശ കുത്തകള്‍ക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊടുക്കുന്നതോ?

രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കും വിധം കരാറുകള്‍ ഒപ്പിടുന്നതോ?

രാജ്യത്തെ പൊള്ളുന്ന വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നത് സമാധാന പ്രവര്‍ത്തനമാണോ?

മുക്കിലും മൂലയിലും വര്‍ഗീയ കക്ഷികളും മതമൌലീക വാദികളുമായി കൈ കോര്‍ക്കുന്നതോ?

പാര്‍ലമെന്റ് മുതല്‍ പൊതു നിരത്തുകള്‍ വരെ കുരുതിക്കളമാക്കാന്‍ ഭീകരവാദികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോ?

അതോ ഓരോ മുപ്പതു മിനുട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന, എഴുപതു ശതമാനം ആളുകളും ഇരുപതു രൂപയില്‍ താഴെ മാത്രം ദിവസ വരുമാനമുള്ള ഒരു രാജ്യത്ത് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നാല് ലക്ഷം കോടി രൂപ നികുതിയിളവ് കൊടുക്കുന്നതോ? 

അതോ ഇതിനെല്ലാമെതിരെ തെരുവിലിറങ്ങി  മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തല തല്ലിപ്പൊട്ടിക്കുന്നതോ ?

ഇതൊക്കെ സമാധാനപ്രവര്‍ത്തനങ്ങള്‍ ആണെന്നാണോ നിങ്ങള്‍ പറയുന്നത്?
ഞങ്ങള്‍ പറയുന്നു ഇതൊക്കെയാണ് ഏറ്റവും വലിയ അക്രമ പ്രവര്‍ത്തനങ്ങള്‍. . .

നിങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അക്രമകാരികള്‍ !!!!

അത് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. . .

നിങ്ങള്‍ അവരുടെ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കോളൂ, അവരെ തുറുങ്കിലടച്ചോളൂ , അവര്‍ തളരുകില്ല.

കാരണം അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ്. . .
വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരാണ് . . . 
നിങ്ങള്‍ക്കെതിരെ അവര്‍  പ്രതികരിക്കും, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ശക്തമായി..

അതിനെ തടയിടാന്‍ നിങ്ങള്‍ക്കാവില്ല. ..
കാരണം  ചോരയൊഴുകുന്ന പോരാട്ട വീഥികളില്‍ അവര്‍ ഒറ്റക്കാവില്ല..

നീതിക്ക് വേണ്ടി, നില നില്‍പ്പിനു വേണ്ടി, തലമുറകള്‍ക്ക് വേണ്ടിയുള്ള ചരിത്രപോരാട്ടത്തില്‍ നിങ്ങളുടെ നിഴലുകള്‍ പോലും അവര്‍ക്കൊപ്പം ചേരും!!!!

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ  !!!!

ഈ പെട്രോള്‍ മുതലാളിമാരെ സമ്മതിക്കണം !!

                             കണ്ട സായിപ്പന്മാരുടെയും അറബികളുടെയും ഇടയില്‍ കിടന്നു കടിപിടികൂടി, അങ്ങ് ദുഫായിലെ പാടത്തോ അറബികടലിന്റെ അടിയിലോ നിന്നൊക്കെ കുഴിച്ചെടുത്ത കണകുണയോക്കെ  സംസ്കരിച്ച് പെട്രോളും ഡീസലുമൊക്കെയാക്കി നമുക്ക് എത്തിച്ചു തരുന്ന സാമൂഹ്യ സേവകരാണ് ഇന്നാട്ടിലെ  പെട്രോളിയം കമ്പനി ഉടമകള്‍.
                          
                            പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. ഈ ക്രൂഡോയില്‍ ഒക്കെ പൊന്നും വില കൊടുത്തു വാങ്ങി ആദായ വിലയ്ക്ക്  നമുക്ക് തരുമ്പോ ഇവര്‍ക്ക് വളരെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഓരോ ലിറ്റര്‍ പെട്രോളിനും രണ്ടും മൂന്നും രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വില്പന എന്ന് നിങ്ങള്‍ പത്രത്തില്‍ വായിക്കാറില്ലേ?  എന്നാല്‍ അവരെ ഒന്ന് സഹായിക്കാന്‍ നിങ്ങള്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എന്നാലും അവര്‍ അതൊക്കെ സഹിക്കുന്നു, ക്ഷമിക്കുന്നു..
                      
                         എന്നാല്‍ നിങ്ങള്‍ക്കറിയുമോ എന്ന് എനിക്കറിയില്ല,  പല പെട്രോള്‍ കമ്പനി മുതലാളിമാരുടെയും വീട്ടില്‍ അടുപ്പെരിയുന്നില്ല. അടിക്കടി ഉണ്ടാകുന്ന നഷ്ടങ്ങള്‍ അവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നു. അതേ, ഇന്ത്യ വേദനിക്കുന്ന കോടീശ്വരന്മാരുടെ നാടായി മാറുകയാണ്!!!

                     നമ്മള്‍ ഓരോരുത്തരും പെട്രോള്‍ അടിച്ച് കറങ്ങി അടിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ ഓര്‍ത്ത് കടപ്പുറത്തുള്ള തന്റെ കുടിലിന്റെ മുപ്പത്തിനാലാം നിലയിലെ മട്ടുപ്പാവില്‍ ഇരുന്നു കണ്ണീര്‍ വാര്‍ക്കുന്ന ഒരു  പാവം മുതലാളിയുടെ മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . . .

                     തന്റെ മകന്‍ മുതലാളിക്ക് വീക്കെന്റ് സമ്മാനമായി ഒരു ലംബോര്‍ഗിനി കാര്‍ മാറ്റി രണ്ടു ഫെരാരി കാര്‍ വാങ്ങി നല്കാനാകാത്ത വിഷമത്തില്‍ സ്വന്തം എയര്‍ലൈന്‍സിലെ സുന്ദരിമാരുടെ മടിയില്‍ തല ചായ്ച്ചു കണ്ണീര്‍ വാര്‍ക്കുന്ന അച്ഛന്‍ മുതലാളിയും എന്റെ ദുസ്വപ്നങ്ങളിലെ പതിവുകാരന്‍ ആയിരിക്കുന്നു . . . 

                ഫോണ്‍ ചോരുമോ ചോരുമോ എന്ന പേടിയില്‍ ഇപ്പൊ മൊബൈല്‍ ഉപയോഗിക്കാതെ കോയിന്‍ ബോക്സ്‌ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്ന വലിയ മുതലാളിയും അങ്ങേയറ്റം വിഷമത്തില്‍ ആണ്..
                                ഇവരുടെ വേദന കാണാന്‍ ഒരു സര്‍ക്കാര്‍ ഈ രാജ്യത്തുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം. 
            
           കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി കുഞ്ഞിനെ വളര്‍ത്തുന്ന അമ്മമാരേ പോലെ ക്രൂഡോയില്‍ വില കൂടുന്നോ ഡോളര്‍ മൂല്ല്യം കൂടുന്നോ എന്ന് നോക്കി ഇവരെ സ്നേഹിക്കുന്ന ഒരു സര്‍ക്കാര്‍. 

              പെട്ടെന്ന് ഒരു ദിവസം ക്രൂഡോയില്‍ വില കൂടിയപ്പോള്‍, അറബിയുടെ ക്രൂഡോയില്‍ കടയുടെ  മുന്നില്‍ കൈയ്യിലെ  പൈസ തികയാതെ വിഷമിച്ചു നില്‍ക്കുന്ന  മുതലാളിമാര്‍ക്ക് കോടിക്കണക്കിനു രൂപ സബ്സിഡി നല്‍കാന്‍ ദൈവദൂതനെ പോലെ അവതരിച്ച സര്‍ക്കാര്‍!!!!

                രൂപയുടെ മൂല്ല്യം കുറഞ്ഞ് കൈയ്യിലുള്ള പണം തിരിച്ചുള്ള വണ്ടിക്കാശിനു പോലും തികയാതെ നിന്ന മുതലാളിക്കും കോടിക്കണക്കിനു ഡോളേഴ്സ് പുസ്പം പോലെ എറിഞ്ഞു കൊടുക്കാന്‍ മനസ്സുണ്ടായ സര്‍ക്കാര്‍ !!!!!

              ഒടുവില്‍ ഇനിയും ഈ ദുഃഖം സഹിക്കാനാകില്ല എന്ന് പറഞ്ഞു കൊണ്ട് നെഞ്ച് പൊട്ടി കരഞ്ഞ് കൊണ്ട് "എത്ര വേണേല്‍, എങ്ങനെ വേണേല്‍ വില കൂട്ടി വിറ്റോടാ മക്കളേ" എന്ന് പറഞ്ഞു പെട്രോളിന്റെ വില നിയന്ത്രണം അവരെ തന്നെ ഏല്‍പ്പിച്ച സര്‍ക്കാര്‍ !!!!

               പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും  തലയടിച്ചു പൊട്ടിച്ചു ചോര കുടിച്ചു കിരാത നൃത്തമാടുന്ന സര്‍ക്കാര്‍....

            ശ്രീപത്മനാഭന്റെ "ഒന്നര ലച്ചം കോടി"യുടെ  നിധി കണ്ടു അന്താളിച്ചു കുന്തം വിഴുങ്ങി നില്‍ക്കുന്ന പുവര്‍ മലയാളീസേ, നിങ്ങള്‍ക്കറിയുമോ കഴിഞ്ഞ ഒരൊറ്റ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ മുതലാളിമാരുടെ കണ്ണീരൊപ്പാന്‍ അവരുടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി തിരുകി കൊടുത്തത് "നാല് ലക്ഷം കോടി" രൂപയാണെന്ന്????
                     
             അതുകൊണ്ട് പെട്രോള്‍ വില കൂടട്ടെ. കഴിഞ്ഞ പതിനഞ്ചു മാസത്തില്‍ കൂടിയത് ഇരുപത്തി അഞ്ചു രൂപയാണ്. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ആകുംപോളെക്കും വില നൂറു കടക്കും.   എഴുപത് കൂടി നൂറോ ഇരുനൂറോ ആകട്ടെ. അതിനു അനുസൃതമായി അവശ്യ സാധനങ്ങള്‍ക്കും വില കൂടട്ടെ.  അഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ.  ഹര്‍ത്താലും  പണി മുടക്കും പ്രതിഷേധ പ്രകടനവും ഒക്കെ നടത്തുന്നവനോക്കെ മുടിഞ്ഞു പോട്ടെ. . .

ലാസ്റ്റ് എഡിഷന്‍ :  പെട്രോളിന് വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്തടിച്ചാണെങ്കിലും  പെട്രോള്‍ കമ്പനി ഉടമകളുടെ വീടുകളിലെ പട്ടിണി മാറ്റി, ഇന്നാട്ടിലെ വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പുന്ന UPA സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍..
കോണ്‍ഗ്രസിന്‌ അഭിമാനിക്കാം തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും എംപിമാരെ ചാക്കിട്ടു പിടിക്കാനും  കോടികള്‍ ഒഴുക്കുന്ന തങ്ങളുടെ  കോര്‍പ്പറേറ്റ്  യജമാനന്‍മാരോട് നന്ദി കാണിച്ചെന്ന്!!!!

Saturday, September 17, 2011

കണ്ണൂര്‍ മീറ്റ്: ചുവന്ന മണ്ണിലെ ബൂലോക മീറ്റ്


               സംശയം ആയിരുന്നു, പോകണോ പോകണ്ടേ എന്നത്. പോകണം എന്ന് തീരുമാനിച്ചപ്പോ അടുത്ത സംശയം. ഇന്ന് പോണോ അതോ നാളെ പോണോ എന്നായി. നല്ല നേരത്തൊന്നും ഒരു വണ്ടിയുമില്ല. തിരൂര്‍ ഡോക്ടര്‍ പറഞ്ഞ പുലര്‍ച്ചത്തെ വണ്ടിക്ക് കേറണമെങ്കില്‍ ഞാന്‍ തലേന്ന് പോയി റെയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങേണ്ടി വരും!!  അപ്പോളാണ് വാല്യക്കാരന്റെ വിളി. ശ്രീജിത്ത്‌ കൊണ്ടോട്ടിയെയും വിളിച്ചു. മലബാറിയെയും ഡോക്ടറെയും വിളിച്ചെങ്കിലും കിട്ടിയില്ല. എന്തായാലും തലേന്ന് തന്നെ പോകാന്‍ തീരുമാനമായി. പക്ഷെ അതൊരു ഒന്നൊന്നര പോക്കാകും എന്ന് പ്രതീക്ഷിച്ചതെയില്ല !!! 
          
                 ഒരു ഉച്ച ഉച്ചര ആകുംപോളെക്കും പട്ടാമ്പിയില്‍ നിന്നും ട്രെയിന്‍ കേറി. കാറുമായി നാമൂസ് വരുമെന്ന പരിപാടി ക്യാന്‍സല്‍ ആയെന്നു കേട്ടതോടെ തോന്നി പണി പാളിയെന്ന്. അപ്പോളാണ് ശ്രീജിത്ത്‌ കൊണ്ടോട്ടി കാറുമായി വരുന്നു എന്നറിഞ്ഞത്. അങ്ങനെ കോഴിക്കോടിറങ്ങി മേലോട്ടും നോക്കി നിന്നു.  രണ്ടു മണിക്കൂറായി മേലോട്ടും നോക്കി നില്‍ക്കുന്ന പോന്മാളക്കാരനെയും  ജഡ്ജിയദ്ധേഹം ഷെരിഫ് കൊട്ടാരക്കരയെയും സമാധാനിപ്പിച്ചു നില്‍ക്കുമ്പോളെക്കും കൊണ്ടോട്ടിക്കാര്‍ രണ്ടും എത്തി. പോകുന്നത് ആജന്മശത്രുവായ അഞ്ചരകണ്ടിയുടെ  നാട്ടിലേക്കാണ് എന്നതിനാലാകാം ബോഡി ഗാര്‍ഡായി ആരോഗ്യദൃതരാഷ്ട്രരായ വാല്ല്യക്കാരനെ കൂടെതന്നെ ഇരുത്താന്‍ കൊണ്ടോട്ടി മറക്കാതിരിന്നത്.

                 അങ്ങനെ ആ യാത്ര ആരംഭിച്ചു. കോഴിക്കോട് നഗരം വിട്ട് കണ്ണൂര്‍ പാതയിലേക്ക് പ്രവേശിച്ചു. റോഡ്‌ നിറയെ കുഴിയാണ് എന്ന് കണ്ണൂര്‍കാരന്‍ സുഹൃത്ത്‌ പറഞ്ഞിരുന്നു. എന്നാല്‍ "കുഴികള്‍ക്കപ്പുറം കുറച്ചെങ്കിലും റോഡുണ്ടാകും" എന്ന പ്രതീക്ഷയില്‍ ആണ് ഓരോ കുണ്ടും കയറിയിറങ്ങിയത്. ദേശീയപാതയും കൊള്ളാം സംസ്ഥാന പാതകളും കൊള്ളാം. അറിയാന്‍ മേലാഞ്ഞിട്ടു  ചോദിക്കുവാ, ഈ റോഡിന്‍റെയൊക്കെ  ചുമതല പാക്കിസ്ഥാന്‍കാര്‍ക്കാണോ? ചാടിച്ചാടി ആദ്യം ഒടിയുന്നത് ശ്രീജിത്തേട്ടന്റെ വണ്ടിയുടെ ആക്സില്‍ ആകുമോ അതോ സ്വന്തം തടിയുടെ നട്ടെല്ലാകുമോ എന്നത് മാത്രമായിരുന്നു സംശയം. നാട്ടുകാരുടെ മുഴുവന്‍ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ബോര്‍ഡ്‌ വാല്യക്കാരന്‍ ആണ് കാട്ടിതന്നത് "റോഡുണ്ട് സൂക്ഷിക്കുക"!!! പോരെ പൂരം ?

                ഷെരിഫ് സാറിന്റെ ജഡ്ജി കഥകള്‍ രസകരമായിരുന്നു. ശ്രീജിത്ത്‌ കൊണ്ടോട്ടിയോട് പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന് ഉണ്ടെന്നു ഉറപ്പുവരുത്തേണ്ട A-F യോഗ്യതകളെ പറ്റി വിശദമായി തന്നെ വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ കോഫീ ഹൌസിന്റെ രുചിഭേദം മുതല്‍ വരെ വിക്കിലീക്സ് വെളിപ്പെടുത്തല്‍ വരെ ഇടതു പക്ഷ വിമര്‍ശനത്തിനായി ഉപയോഗപ്പെടുത്തുന്ന പോന്മാളക്കാരന്‍ അഞ്ചരകണ്ടിക്ക് ഭീഷണിയാകുമെന്നുറപ്പ്.(തമാശയാണേ!!) ബൂലോകത്തെയും ഭൂലോകത്തെയും സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.  പയ്യോളിയില്‍ നിന്ന് കിടിലന്‍ ഒരു ലഘു ഭക്ഷണവും (ചായും കടിയും അല്ല പിന്നെ!!) കഴിച്ച ശേഷം പോന്മാളക്കാരന്‍ സാരഥ്യം ഏറ്റെടുത്തു. ബാങ്കിലെ അക്കൗണ്ട്‌സ് പരിശോധിക്കുന്ന കൃത്യതയോടെ കുണ്ടിനും കുഴിക്കും പ്രതിപക്ഷ ബഹുമാനം നല്‍കി പൊന്മള ഞങ്ങളെ മുന്നോട്ട് നയിച്ചു. മദ്യത്തിന്റെ സ്വന്തം നാടായ മാഹിയിലൂടെ ഉള്ള യാത്ര മറക്കാനാകില്ല. ഏതാനും കിലോമീറ്ററെ ദൂരമുള്ളൂ, പറഞ്ഞിട്ടെന്താ? റോഡിനു ഇടതും വലതുമായി ഒരു നൂറ്റമ്പതു മദ്യ ഷാപ്പുകള്‍ എങ്കിലും ഉണ്ട്. ഒറ്റ ഒന്നിലും പേരിനു പോലും ഒരു ക്യൂ  ഇല്ല. കണ്ടു കണ്ടു കൈ വിറക്കുന്നുണ്ടോ എന്ന് വരെ സംശയമായി. മയ്യഴി പുഴയുടെ തീരത്ത് അല്‍പ നേരം ചിലവഴിക്കാനും മറന്നില്ല. കേന്ദ്ര ഭരണ പ്രദേശത്ത് മൂത്രശങ്ക തീര്‍ക്കാനുള്ള ഭാഗ്യവും ലഭിച്ചു.
 
                    എന്തായാലും രസകരമായിരുന്നു ആ യാത്ര.  ഒരു പത്തു പതിനഞ്ചു തവണ എങ്കിലും വഴി തെറ്റി. അതെങ്ങനാ?  വഴി ചോദിക്കുന്നവരും കൊള്ളാം, വഴി പറഞ്ഞു തരുന്നവരും കൊള്ളാം!! ഒരു തവണ വഴി ചോദിക്കും, പിന്നെ കുറേ നേരം ആ വഴി പറഞ്ഞു തന്നവന്റെ ജാതകവും ജീവചരിത്രവും രാഷ്ട്രീയവും ഒക്കെ ചര്‍ച്ച ചെയ്യും. ഒടുവില്‍ ഒരു തീരുമാനം ആകുംപോളെക്കും വഴി തെറ്റിയെന്നു തിരിച്ചറിയും. അങ്ങനെ അടുത്ത ആളെ തിരയും. അങ്ങനെ മണി എട്ടായി, ഒന്‍പതായി,  ഒടുവില്‍ തപ്പി തപ്പി മാടായിപാറയോക്കെ കടന്നു മുന്നോട്ടു പോയി. അടയാളം പറയാന്‍ പോലും പറ്റാത്ത റോഡില്‍  ചെ ഗുവേരയുടെ അമ്പലം കണ്ടു (അമ്പലത്തിനു മുന്നില്‍ ചെ ഗുവേരയുടെ മുഖമുള്ള ബോര്‍ഡ്‌,അത് എനിക്കങ്ങു സുഖിച്ചു!!! ).  ഒടുവില്‍ നല്ലവനായ ഒരു ഓട്ടോക്കാരന്‍ "എന്റെ പുറകെ പോന്നോളൂ, ഞാന്‍ എത്തിച്ചു തരാം" എന്ന് പറഞ്ഞു. എന്നാല്‍ കുറേ ദൂരം അയാള്‍ക്ക് പുറകെ ഓടിയ ശേഷം ദുഷ്ടന്മാരായ ഞങ്ങള്‍ അയാളെയും സംശയിച്ചു. വീണ്ടും വഴിയില്‍ ഇറങ്ങി ചോദിച്ച്, അതും പോരാഞ്ഞ് ബിജു കൊട്ടിലയോട് ബൈക്ക് എടുത്തു വരാനും പറഞ്ഞ് ഗസ്റ്റ് ഹൌസ് റോഡില്‍ എത്തിയപ്പോള്‍ പാവം ഓട്ടോക്കാരന്‍ അവിടെ ഞങ്ങളെ കാത്തു നില്‍ക്കുന്നു!!!!

                  അങ്ങനെ ഞങ്ങളും മീറ്റിനെത്തി. റെജിചേട്ടനും മേല്‍പ്പത്തൂരാനും ഒക്കെ കൂടി ഒരു മീഡിയ സെന്റര്‍ തന്നെ കൊണ്ട് നടക്കുന്നുണ്ട്. ബ്ലോഗ്‌ ഹെല്‍പ് ആണ് സംഭവം.വീണ്ടും ആരുടെയെങ്കിലും ഫോളോവേര്‍സിനെ കാണാതായികാണും !!! ആ വഴിക്ക് അധികം പോയില്ല. ബ്ലോഗൊക്കെ എന്നാ ഉണ്ടായത് ? ബ്ലോഗ്ഗെര്‍മാര്‍ അതിനു മുന്‍പും ഉണ്ടായിരുന്നു.  ഇത്രയധികം ബ്ലോഗ്ഗെര്‍മാര്‍ ജീവനോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ബ്ലോഗ്ഗിനെ ആര് നോക്കാന്‍ ? അങ്ങെനെ പരിച്ചയപെടല്‍ ആരംഭിച്ചു. അപരിചിതത്വം ഒന്നും ആരിലും കണ്ടില്ല. മാടായി കുന്നില്‍ എല്ലാരും പരിചിതര്‍ തന്നെ. കുമാരേട്ടനും ബിജു കൊട്ടിലയും കൊട്ടിലയുടെ കൊട്ടിലക്കാരായ സുഹൃത്തുക്കളും ചേര്‍ന്ന് ഞങ്ങളെ നല്ലോണം സല്‍കരിച്ചു!!!
               
                നെയ്ച്ചോറും ചിക്കന്‍ കറിയും വയറു നിറച്ചു അകത്താക്കിയ ശേഷം ഗാനമേള ആരംഭിച്ചു. കൊട്ടില കവിതാലാപനത്തില്‍ നിന്നും തുടങ്ങി നാടന്‍ പാട്ടിലെത്തി. ഉമേഷ്‌ പീലിക്കോടും കൊട്ടില സുഹൃത്തുക്കളും കൂടെ കൂടിയതോടെ പരിപാടി കൊഴുത്തു. വട്ടത്തില്‍ ഇരുന്നു തുടങ്ങിയ പരിപാടി അവസാനം ചവിട്ടു നാടകത്തില്‍ ആണ് അവസാനിച്ചത്‌.  കൊട്ടിലയുടെ സുഹൃത്ത് അനൂപേട്ടനെ മറക്കാനാകില്ല. (എന്നെ കണ്ടാല്‍ ഇരുപത്തി ആറ് വയസ്സെങ്കിലും പറയും എന്ന് ആദ്യമായി പറഞ്ഞ ഒരാളെ മറക്കുന്നതെങ്ങിനെ!!!!) തേങ്ങ ചിരകളും പച്ചക്കറി അരിയലും ഒക്കെ കഴിഞ്ഞു മൂന്നു മണിയായപ്പോ ഞാന്‍ മെല്ലെ ഒന്ന് സൈഡായി. പുലര്‍ച്ചെ അഞ്ചു മണിക്ക് ഗസ്റ്റ് ഹൌസില്‍ വേറേതോ ഗസ്റ്റുകള്‍ വന്ന തിരക്കില്‍ ഉണര്‍ന്നു നോക്കിയപ്പോ ദെ കിടക്കുന്നു പിന്നേം പച്ചക്കറി!!. വീട്ടിലെ ഓണസദ്യക്ക് ഉപ്പ് നോക്കാന്‍ പോലും അമ്മയെ സഹായിക്കാതിരുന്ന എനിക്ക് ഇത് തന്നെ വരണം!!
           
                  രാവിലെ കുളത്തില്‍ പോകാതിരുന്നത് നഷ്ടമായി. (സര്‍ക്കാര്‍ വെള്ളത്തില്‍ കുളിക്കാന്‍ വേണ്ടിയാ, അല്ലാതെ കുളത്തിലെ തണുപ്പ് പേടിച്ചിട്ടൊന്നുമല്ല!!). അങ്ങനെ രാവിലെ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നും ഫുഡ്‌ അടിച്ച ശേഷം ഒന്‍പതു മണിയോടെ ഞങ്ങളും മീറ്റ്‌ ഹാളില്‍ എത്തി. ഒരു വണ്ടി നിറയെ സുഹൃത്തുക്കളുമായി (ബോഡി ഗാര്‍ഡ്സ്) എത്തിയ അകംപാടത്തിന്റെ മുന്നിലാണ് ചെന്നിറങ്ങിയത്. അധികം പരിചയമില്ലെങ്കിലും തൊപ്പി കണ്ടതോടെ എനിക്ക് ആളെ പിടികിട്ടി. അകത്തു ചെന്നപ്പോള്‍ രേജിസ്ട്രെഷന്‍ തിരക്ക്. ഒരൊറ്റ ഗാന്ധിയില്‍ ഇതെങ്ങനെ മുതലാകുമോ ആവോ!!! പക്ഷെ ഹാള്‍ മിക്കവാറും കാലിയാണ്. നിറയുമായിരിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് കുമാരേട്ടന്‍. വിശാലമായ ഹാളില്‍ സംഘാടകരുടെ പ്രതീക്ഷ പോലെ കസേരകള്‍ നിരന്നു കിടക്കുന്നു. ആളുണ്ടെന്നു തോന്നിപ്പിക്കാന്‍ കസേരകള്‍ ഒളിപ്പിച്ചു വെയ്ക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് സ്വാഭാവികമായും എന്റെ സംഘടനാ മനസ്സ് ചിന്തിച്ചത്!!!!
 
                 ആദ്യം തന്നെ തിരൂര്‍ ഡോക്ടറെയും സജിം മാഷെയും കണ്ട്  തിരൂരെ പോലെ അവൈലബിള്‍ പിബി കൂടി. തിക്കൊടിക്കാരനെ പെട്ടെന്ന് കണ്ടപ്പോ മനസിലായില്ല. ഇനിയൊട്ടു മറക്കുകയുമില്ല.  തിരൂരില്‍ "ചെറുതല്ലേ എന്ന് കരുതിയാണ് പത്രക്കാരനെ പരിചയപ്പെടാതിരുന്നത്" എന്ന് കമന്റ്‌ ഇട്ട ഷാനവാസ് സാര്‍ ഇത്തവണ അടുത്തേക്ക് വിളിച്ചു പരിചയം പുതുക്കി. ആഹാ അപ്പൊ ഹോര്‍ലിക്ക്സ് ഏല്‍ക്കുന്നുണ്ട് !!!!  വെള്ളയും വെള്ളയും ഒക്കെ ഇട്ടു മാന്യനായി നടക്കുന്ന നൌഷാദ് വടക്കേലിനെ കണ്ടപ്പോ വള്ളിക്കുന്ന് ബ്ലോഗിലെ കമന്റ്‌ യുദ്ധം ആണ് ഓര്‍ത്തത്‌. കണ്ട് സംസാരിച്ചപ്പോ എനിക്ക് ആളെ പെരുത്തിഷ്ടമായി. അപ്പോളേക്കും ക്ലാരയെ തേടി കാമുകന്‍ മഹേഷ്‌ വിജയനുമെത്തി. ഇങ്ങേര്‍ക്ക് ഈ നടപ്പ് തന്നെയേ വിധിച്ചിട്ടുള്ളൂ. എന്തായാലും കുറേ ക്ലാര കഥകള്‍ കേള്‍ക്കാമല്ലോ,അത് മതി.  മുക്താറിക്കയെ കണ്ടു. യാതൊരു അപരിചിതത്വവുമില്ല. പിന്നെ  . .   മതി മതി ആളെ പേരെടുത്തു പറയല്‍. രണ്ടു ദിവസം കണ്ണാടി നോക്കാതിരുന്നാല്‍ എന്നെ തന്നെ മറന്നു പോകുന്ന അസുഗമുള്ള ആളാ ഞാന്‍. അത് കൊണ്ട് ഇനിയും പറയാന്‍ തുടങ്ങിയാല്‍ ആരെ എങ്കിലും വിട്ടു പോകും.അത് വേണ്ട.

                 ഷെരിഫ് സാറിന്റെ കാര്‍മികത്വത്തില്‍ പരിചയപ്പെടുത്തലുകള്‍ ആരംഭിച്ചു. എന്റെ പരിപാടി ആദ്യമേ കഴിഞ്ഞത് കൊണ്ട് കുറച്ചു കഴിഞ്ഞപ്പോ എണീറ്റു. ഒന്ന് കറങ്ങി വരാമെന്ന് കരുതി. കറങ്ങി തിരിഞ്ഞു നടക്കുന്നവരെ കൂടി പരിചയപ്പെട്ടു. അപ്പോളാണ് ഷിജു കൊട്ടില ഓടിക്കിതച്ചു വരുന്നത് കണ്ടത്. മാടായിപാറയില്‍ നിന്നും ഭക്ഷണവും കൊണ്ടുള്ള വരവാണ്!! ദുഷ്ടാ ഇതാണല്ലേ ഭക്ഷണം എടുക്കാന്‍ കൂടെ വരണം, പത്ത് മണിക്ക് എന്തായാലും ഹാളില്‍ എത്തിക്കാം എന്ന് പറഞ്ഞത്? ബ്ലോഗനാര്‍കാവിലമ്മയാ എന്നെകൊണ്ട് ആ പരിപാടിയില്‍ നിന്നും ഊരാന്‍   തോന്നിപ്പിച്ചത്. എന്തായാലും കൊട്ടില ചേട്ടന് മീറ്റിന്റെ നല്ല ഭാഗം കുറേ മിസ്സായി. മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരിക്കാതെ അവിടേം ഇവിടേം കറങ്ങിയ എനിക്കും ബിലാത്തിയുടെ മാജിക്കും നാമൂസിന്റെ തൌദാരവും അടക്കം കുറേ പരിപാടികള്‍ മിസ്സായി.

                             നാമൂസിനെ പറ്റി പറയാതെ വയ്യ. ഇയാള്‍ക്ക് കുറച്ചു വട്ടുണ്ടോ എന്നെനിക്ക് സത്യമായിട്ടും സംശയം ഉണ്ട്. ഫേസ്ബുക്ക്‌ കൂട്ടായ്മ കോഴിക്കോട് നടത്തിയ ഇറോം ഷര്‍മിള ഐക്യധാര്‍ട്യ പരിപാടിയില്‍ പങ്കെടുക്കാനാണ് നാമൂസ് ഗള്‍ഫില്‍ നിന്നെത്തിയത് എന്നാണു പറഞ്ഞത്. കണ്ണൂര്‍ മീറ്റിനു മുന്‍പ് തിരിച്ചു പോകുമെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് പക്ഷെ അന്നേ തോന്നിയതാ നാമൂസ് പോകില്ലെന്ന്. അത് തന്നെ സംഭവിച്ചു.
                   പിന്നെ ഒരാളുണ്ട്. ഓണ ലീവിന് നാട്ടില്‍ വന്നിട്ട് മര്യാദക്ക് ഓണം  കൂടാതെ, പന്ത്രണ്ട് പെണ്ണ് കാണലുകള്‍ മാറ്റി വച്ചിട്ട് കണ്ണൂരിലേക്ക് മീറ്റാന്‍ വന്ന ശ്രീജിത്ത്‌ കൊണ്ടോട്ടി. തന്റെ കമന്റുകളുമായി ബൂലോകത്ത് പുര നിറഞ്ഞു നില്‍ക്കുന്ന കൊണ്ടോട്ടിയെ മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലര്‍ (എനിക്ക് കല്യാണ പ്രായം ആകുംവരെ മാത്രം) ആയി പ്രക്യാപിക്കണം എന്ന് ഞാന്‍ പറയുന്നത് നയാ പൈസ ചിലവില്ലാതെ എന്നെ കോഴിക്കോട് നിന്നും കണ്ണൂര്‍ വരെ എത്തിച്ചതിന്റെ സ്നേഹം ആണെന്ന് കരുതരുത്.
                  വാല്യക്കാരനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. വാല്യക്കാരന്‍ ഇല്ലായിരുന്നെങ്കില്‍ മീറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഞാനായേനെ എന്നാണു എനിക്ക് തോന്നുന്നത്. വാല്യക്കാരന്‍ നീണാള്‍ വാഴട്ടെ!!!


               മീറ്റിലെ പ്രധാന ഇനമാണല്ലോ ഈറ്റ്. സദ്യ കണ്ടാല്‍ വിളമ്പാതെ വിടുന്ന ശീലം നമുക്ക് പണ്ടേയില്ല. അതിപ്പോ സ്വന്തം കല്യാണസദ്യ ആയാലും ഒരു റൌണ്ട് എങ്കിലും വിളംബിയിട്ടെ ബാക്കി ഡയലോഗ് ഉള്ളൂ. അങ്ങനെ മീറ്റിന്റെ ഓണസദ്യ സഹബ്ലോഗ്ഗെര്‍മാക്ക് വലിച്ചു വാരി വിളമ്പി. അവിയല്‍ എടുത്തു കുടുങ്ങി എന്ന് പറഞ്ഞാല്‍ പോരെ? കമന്റ്‌ കിട്ടാനുള്ള ആക്രാന്തം പോലെ ആണ് ഓരോരുത്തര്‍ക്ക് അവിയല്‍ കാണുമ്പോള്‍ !!! കമന്റ്‌ ഇടാനുള്ള മടിയൊന്നും വിളമ്പുന്നതില്‍ കാണിച്ചില്ല. പത്രക്കാരന് കമന്റ്‌ ഇടുന്നവര്‍ക്ക് കറികള്‍ കുറച്ചധികം കൊടുക്കാനും മറന്നില്ല. ഒറ്റ റൌണ്ടില്‍ പരിപാടി തീര്‍ന്നു.എന്നാലും രെജിസ്സ്ട്രെഷന്‍ ഫോമും ഇലയും ഒന്ന് എണ്ണി തുല്യത ഉറപ്പാക്കുന്നത് നന്നാകും.

               ഈറ്റ് കഴിഞ്ഞതോടെ നാമൂസിനും തിക്കൊടിക്കാരനും കൊണ്ടോട്ടിക്കും വാല്ല്യക്കാരനുമോപ്പം അല്പം ശുദ്ധവായു ശ്വസിക്കാനിറങ്ങി. ഉച്ചക്ക് ശേഷം ബ്ലോഗ്‌ പഠിപ്പീരാണ്. ബൂലോക പുലിയായ നമുക്കെന്തു പഠിക്കാന്‍ !!! അപ്പോളേക്കും എല്ലാരും വീട് പറ്റാനുള്ള തിരക്കില്‍ ആയിരുന്നു. ഞാനും യാത്ര പറയാനൊരുങ്ങി. ഷാനവാസ് സാറിനോടും കെപിഎസ്സിനോടും ഉപചാരം പറഞ്ഞു. മേല്‍പ്പത്തൂരാനെ കെട്ടിപിടിച്ചു കരഞ്ഞു(ചുമ്മാ കിടക്കട്ടെ).
നാമൂസിനു നല്ല നമസ്കാരം പറഞ്ഞു. നാട്ടിലേക്ക് എത്താന്‍ ട്രെയിന്‍ ആണ് സുഖപ്രദം എന്നതിനാല്‍ കണ്ണൂരിന്റെ റോഡുകള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ കൊണ്ടോട്ടി ആന്‍ഡ്‌ കമ്പനിയെ അനുഗ്രഹിച്ചു കൊണ്ട് രണ്ടു പഞ്ചാര ഡോക്ടര്‍മാര്‍ക്കൊപ്പം റെയില്‍വേ സ്റ്റെഷനിലെക്ക് യാത്രയായി..

                  ഇങ്ങനെ ഒരു മീറ്റ്സം ഒരുക്കി തന്ന സംഘാടകരോട് നന്ദി പറയാതിരിക്കാന്‍ ആകില്ല. കുമാരേട്ടനും കൊട്ടിലയും വിധു ചോപ്രയും ബിന്‍സി ചേച്ചിയും അടക്കം മീറ്റുമായി സഹകരിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. അഞ്ചരകണ്ടിയുടെ വിമര്‍ശനം ഒക്കെ കാരണവര്‍ കോംപ്ലെക്സ്  ആയി കണ്ടാല്‍ മതി. ആള്‍ക്കൂട്ടത്തിലെ വേറിട്ട ശബ്ദമായി ശ്രദ്ധിക്കപ്പെടാനുള്ള കെപിഎസ് എന്ത് തറ വേലയും കാണിക്കും എന്നതിന് എന്‍ഡോസള്‍ഫാന്‍ വിഷയം തന്നെ ധാരാളം.  പ്രാതിനിത്യം കുറഞ്ഞു പോയി എന്നതൊഴിച്ചാല്‍ ഈ മീറ്റ് വന്‍ വിജയമായിരുന്നു എന്നാണു എന്റെ അഭിപ്രായം. അതിനു സംഘാടകര്‍ കുറ്റക്കാരല്ല. വരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചവരോട് ബ്ലോഗനാര്‍കാവിലമ്മ ചോദിച്ചോളും.

ലാസ്റ്റ് എഡിഷന്‍ : ഈ ഉച്ചക്ക് ശേഷമുള്ള പരിപാടിക്ക് കുറച്ചു കൂടി പബ്ലിസിറ്റി ആകാമായിരുന്നു എന്നാണു തോന്നുന്നത്. കുറച്ചു കോളേജ് വിദ്യാര്‍ഥിനികള്‍ കൂട്ടമായി വന്നില്ലായിരുന്നെങ്കില്‍ ആ പരിപാടി ആകെ പാളിയേനെ. ഇനിയുള്ള ബ്ലോഗ്‌ മീറ്റുകളില്‍ ഇത്തരം പഠന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തുകയും അതിനു കോളേജുകളും ലൈബ്രറികളും സാംസ്കാരിക വേദികളും കേന്ദ്രീകരിച്ചു കൊണ്ട് നല്ല രീതിയില്‍ പ്രചാരണം നല്‍കി നടത്തുകയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം. രാവിലെ ബ്ലോഗ്‌ മീറ്റും ഉച്ചക്ക് ശേഷം, (അല്ലെങ്കില്‍ മീറ്റിനു സമാന്തരമായി) പരിപാടി നടക്കുന്ന നാട്ടില്‍ ഉള്ളവര്‍ക്ക് അടക്കം ബ്ലോഗിനെ പറ്റി അറിയാനും പഠിക്കാനും അവസരമൊരുക്കുന്ന ഒരു ശില്പശാല കൂടി നടത്തുവാന്‍ സാധിച്ചാല്‍ നല്ലത്. കാരണം അപ്പോള്‍ ബ്ലോഗ്‌ മീറ്റുകള്‍ കൂടുതല്‍ ജനകീയമാവുകയും തുടരെ തുടരെ ഉണ്ടാകുന്ന മീറ്റുകള്‍ ബ്ലോഗ്‌ മീറ്റുകളുടെ തന്നെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മീറ്റുകള്‍ ജനകീയമാകുമ്പോള്‍ ബ്ലോഗ്‌ ലോകത്തിനു പുറത്തുള്ള,  ചെറുപ്പക്കാരും എഴുത്തിന്റെയും വായനയുടെയും അസുഖമുള്ളവരും ഒക്കെ അടങ്ങുന്ന നല്ലൊരു കൂട്ടായ്മയെ മീറ്റിന്റെ സംഘാടനത്തിലും പ്രാതിനിധ്യതിലും  ഉറപ്പു വരുത്താനും സാധിക്കും. ഈ കൂട്ടായ്മയില്‍ നിന്ന് നല്ല ബ്ലോഗ്ഗെര്‍മാരും നല്ല ബ്ലോഗ്‌ വായനക്കാരും ഉയര്‍ന്നു വരികയും ചെയ്യും. എഴുത്തിന്റെ വഴി നമുക്കും സാധ്യമാക്കിയ,  ഇന്നും ശൈശവത്തില്‍ നില്‍ക്കുന്ന ബൂലോകത്തിന്, നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാകുമത് . .


വാല്യക്കാരന്‍ സ്പോണ്‍സര്‍ ചെയ്ത മീറ്റ് ചിത്രങ്ങളിലൂടെ .....


ബ്ലോഗ്‌ മീറ്റില്‍ നിന്നും ചൂടുള്ള വാര്‍ത്തകളുമായി പത്രക്കാരന്‍ (ഞാന്‍ തന്നെ)


              ഞാനാ ഇവിടുത്തെ വാല്യക്കാരന്‍.. എന്റെ കണ്ണ് വെട്ടിച്ചു അകത്തു കേറാമെന്നു കരുതണ്ടാ...


എന്റെ നമ്പര്‍ എപ്പോ വരും ? സജിം മാഷ്‌ പ്രസന്ഗിക്കാന്‍ മുട്ടി ഇരിക്കുന്നു. കൂടെ പാവം ഞാനും


           ഞങ്ങളുടെ വഴി രണ്ടാണ് എങ്കിലും ലക്‌ഷ്യം ഒന്നാണ് !!! കൂട്ടി മുട്ടുമോ ആവോ !!!


ആട് പാമ്പേ ആടാട് പാമ്പേ ....കൊട്ടില നയിക്കുന്ന ഗാനളേമ  !!!


ഇത് തിളപ്പിച്ചതിനു ശേഷമാണോ ഉപ്പ് ഇട്ടതു? പൊന്മല സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ സ്റ്റൈലില്‍




     ഇതിന്റെ കോപ്പി വേണ്ടവര്‍ പൈസ ക്ലാസ്സ്‌ ടീച്ചറെ ഏല്‍പ്പിക്കണം!!!

Thursday, September 8, 2011

"ദൈവം ഉണ്ടോ"? ചോദ്യം നിങ്ങളോടാണ്‌ !!

അലങ്കരിച്ച സ്റ്റേജില്‍ മതപുരോഹിതരും യുക്തിവാദികളും നിരന്നിരുന്നു ...

താടി വളര്‍ത്തിയ ഉസ്താദ് കാല്‍ പാദത്തിനു മുകളില്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ പാന്റ്സ് മാറ്റാത്തത് പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള ഫോറിന്‍ വാച്ചാണ്..

ശുഭ്രവസ്ത്രധാരിയായ പുരോഹിതന്‍ നിറമുള്ള ഉടുപ്പിടാത്തതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കൈയ്യിലിരിക്കുന്നത് എസ് ക്ലാസ്സ്‌ ബെന്‍സിന്റെ താക്കോലാണ്...

രുദ്രാക്ഷ മാലയിട്ട സ്വാമി നഗ്നത മറയ്ക്കാത്ത കാഷായവസ്ത്രം ധരിച്ചതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം ഈ പരിപാടി നടക്കുന്ന എയര്‍ കണ്ടിഷന്‍ ഹാള്‍ സ്പോണ്‍സര്‍ ചെയ്തത് അദ്ധേഹത്തിന്റെ ആശ്രമമാണ്!!!

വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെ വേണ്ടും വിധം വളച്ചൊടിച്ച് തങ്ങളുടെ ദൈവത്തിന്റെ അസ്തിത്വവും അപ്രമാധിത്വവും തെളിയിക്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു ഓരോ പുരോഹിതനും ..
കൂട്ടത്തില്‍ അപരന്റെ ദൈവത്തെക്കാള്‍ തന്റെ ദൈവത്തിനുള്ള മേന്മകള്‍ ഉയര്‍ത്തിക്കാട്ടാനും മറന്നില്ല....

വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെയും സൂക്തങ്ങളുടെ പിശകുകളെയും വൈരുധ്യങ്ങളെയും ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകളും ചൂണ്ടിക്കാട്ടി യുക്തിവാദികളും കളം നിറഞ്ഞു ....


രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടില്‍ പൊതു ജനവും സദസ്സില്‍ കുത്തിയിരിപാണ്...

"ദൈവം ഉണ്ടോ" എന്നതായിരുന്നു ചര്‍ച്ചാ വിഷയം ...

മനുഷ്യന്‍ "ഉണ്ടോ" എന്നത് ആരും ചോദിച്ചില്ല!!!!

ഞാനൊന്ന് പറയട്ടെ? മനുഷ്യന്‍ ഉണ്ടിട്ടില്ല, അവനു വിശക്കുന്നുണ്ട് !!!!

അവന്‍ തിരിഞ്ഞു നടന്നു . . .

ഭക്ഷണം തേടി . . .

കാരണം അവന്റെ കുഞ്ഞും വിശന്നു കരയുന്നുണ്ട് . . .


ലാസ്റ്റ് എഡിഷന്‍ :



Wednesday, August 24, 2011

വിചാരധാരയില്‍ വഴി പിഴച്ചവര്‍

                         മതത്തിനും മതവിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും മറ്റെന്തിനെക്കാളും  വിലകല്പ്പിക്കുന്നവരുടെ നാടാണ് ഇന്ത്യ. ലോകത്തുള്ള ഒരു മാതിരിപെട്ട മതങ്ങളുടെ എല്ലാം വിളനിലമാണെന്നും പറയാം.മക്കയെ വെല്ലുന്ന മലപ്പുറവും വത്തിക്കാനെ വെല്ലുന്ന കോട്ടയവും ഉള്ള കൊച്ചു കേരളം അതിനു മുതല്‍കൂട്ടാണെന്നും കാണാം. . .

               തൊട്ടു കൂടായ്മയും തീണ്ടലും ജന്മിയും കുടിയാനും കൊള്ളയും കോളറയും പട്ടിണിയും പരിവട്ടവും വര്‍ഗീയലഹളയും നവോഥാനപ്രസ്ഥാനങ്ങളും എല്ലാം കൊണ്ടും അഖിലലോക സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു പരിശ്ചേതം കൂടിയാണ് കേരളം.. എന്നാല്‍ ഇതെല്ലാം വിളഞ്ഞിട്ടും പച്ച പിടിക്കാത്ത ഒരു കൂട്ടരുണ്ട് ഇന്നാട്ടില്‍ ..
മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമുദായത്തിനെ പ്രതിനിധാനം ചെയ്യുന്ന, രാമരാജ്യ സൃഷ്ടിയുടെ മുന്നണിപോരാളികള്‍ എന്നൊക്കെ (അവര്‍ മാത്രം) അവകാശപ്പെടുന്ന ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കാണ്  ഈ ദുര്‍വിധി. RSS, VHP, സംഘപരിവാര്‍ തുടങ്ങി ശിവസേനയും ശ്രീരാമസേനയും അടക്കം ബിജെപി എന്ന ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന സകലമാന കാവിക്കാരും വംശനാശ ഭീഷണിയെ നേരിടുകയാണ്. 

               തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ പൊള്ളത്തരം തന്നെയാണ് ഇവരെ ചതിക്കുന്നത്. വര്‍ഗീയത എന്ന ആശയം വിലപ്പോവില്ലെന്ന് കണ്ടാണ്‌ ദേശീയത എന്നൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത്. എന്നാല്‍ പട്ടിണി കിടന്നും നൂല് നൂറ്റും ഉപ്പ് കുറുക്കിയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കൈയ്യില്‍ നിന്നും ദേശത്തിന് സ്വാതന്ത്ര്യം ഇരന്നു വാങ്ങി തന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്സേയുടെ പ്രേതം RSS ന്റെ ദേശീയതയുടെ പുറകെ ഇന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇവന്മാരുടെ ദേശീയതയും രാജ്യസ്നേഹവുമെല്ലാം എന്താണെന്ന് നാട്ടുകാര്‍ക്കൊക്കെ തിരിച്ചറിവുണ്ട്.              

                                    പത്തോ മുപ്പതോ ഗ്രന്ഥങ്ങളിലായി മുപ്പത്തിമുക്കോടി  ദൈവങ്ങളും മധുമോഹന്റെ മെഗാസീരിയല്‍നെ വെല്ലുന്ന കഥകളും ഉപകഥകളുമായി  അല്ലെങ്കില്‍ തന്നെ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ കിടക്കുകയും അതിന്റെ പുറമേ ജാതിയുടെയും ഉപജാതിയുടെയും പേരില്‍ വീണ്ടും മുറിച്ചു നാശകോശമാവുകയും ചെയ്തു ഹിന്ദു മതത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

ആത്മീയ നേതാവ് ഗുരുജി ഗോള്‍വള്‍ക്കര്‍  രചിച്ച വിചാരധാര എന്ന ഗ്രന്ഥമാണ് RSS ന്റെ വേദം. പച്ചക്ക് ഉളുപ്പില്ലാതെ ഗോള്‍വള്‍ക്കര്‍ അതില്‍ സമുദായ വിരോധം കുത്തി നിറച്ചിട്ടുണ്ട്.  വളരെ എളുപ്പത്തില്‍ ഇളക്കാവുന്ന ഒരു വികാരമാണ് വര്‍ഗീയത. അത് കണ്ടറിഞ്ഞു കൊണ്ട് തന്നെ ഗോള്‍വള്‍ക്കര്‍ എഴുതിയ അതിലെ ഓരോ വരിയും  മത വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍  ധാരാളമാണ്. അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടുകള്‍ വികലമായി വളച്ചൊടിച്ച് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് വിചാരധാര.
ഗോള്‍വള്‍ക്കറുടെ വിചാരധാരക്കപ്പുറത്തേക്ക്  പോകാന്‍ ഇനിയും ഒരു RSS കാരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യം അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിലപാട് എടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല.

                                        ഡോക്ടര്‍ ഹെഡ്ഗെവാറും ഗുരുജി ഗോള്‍വല്‍ക്കറും അടങ്ങുന്ന ഭൂലോകഹിന്ദുക്കളെ കടത്തി വെട്ടുകയാണ് സുകുമാരപണിക്കരും വെള്ളാപ്പള്ളിയുമെല്ലാം.     ദേശീയ തലത്തില്‍ ആണെങ്കില്‍ പ്രാദേശിക നീര്‍ക്കോലി കക്ഷികള്‍ വരെ ദേശീയ പാര്‍ട്ടിയുടെ കുത്തിനു പിടിക്കുന്നു.ഏറെകാലമായി ബിജെപി ആണ് ഹൈന്ദവ സംഘടനകളുടെ ജനകീയ മുഖം. എന്നാല്‍ ഹൈന്ദവ സമുദായത്തിന്റെ പോയിട്ട് ഹൈന്ദവ സംഘടനകളെ പോലും ഒന്നിപ്പിക്കാന്‍ അതിനു സാധിച്ചിട്ടില്ല.
                     
                        വര്‍ഗീയതക്കാണെങ്കില്‍ ഇപ്പൊ പഴയ പോലെ സ്കോപ് ഒന്നുമില്ല എന്നതും ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. ജിഹാദ് വരുന്നേ ജിഹാദ് വരുന്നേ എന്നും പറഞ്ഞ് പേടിപ്പിച്ചു കൂടെ നിര്‍ത്തിയവര്‍ ഒക്കെ കാത്തിരുന്നു ബോറടിച്ചു അവരുടെ പാട്ടിനു പോയി. പിന്നെ ഉള്ളത് കുറച്ചു സംസ്കാര കളിയും പ്രാദേശിക വാദവുമാണ്. ആണും പെണ്ണും തമ്മില്‍ കാണാനും മിണ്ടാനും പാടില്ലെന്നും കണ്ടാലുടന്‍ പിടിച്ചു കെട്ടിക്കുമെന്നും പറഞ്ഞു മാമാ പണി ചെയ്യാനിറങ്ങിയ ശ്രീരാമ സേനക്കാരന്‍ പ്രമോദ് മുത്തലക്ക് ആണ്‍പിള്ളാരുടെ കയ്യുടെ ചൂടും കരിഓയില്‍ ന്റെ മണവും പേടിച്ചു ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറില്ല. കലാപം നടത്താന്‍ കാശ് വാങ്ങുന്നത് തെളിവ് സഹിതം പിടിച്ചതോടെ ആദര്‍ശദീര ശ്രീരാമന്‍ കട്ടപ്പുറത്തായി.  പിന്നെ ഉള്ളത് ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദമാണ്. അത് കൊണ്ട് താക്കറെ ടീമിനല്ലാതെ മറ്റാര്‍ക്കും ഉപയോഗമില്ലെന്നു മാത്രമല്ല, പുറത്ത് ചീത്തപ്പേരുമാണ്. ഗുജറാത്തില്‍ തിളങ്ങുന്നത് വര്‍ഗീയ വിഷജന്തുക്കള്‍ കടിച്ചു തുപ്പിയ ജീവിതങ്ങളുടെ കണ്ണീരാണ് എന്നതും സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു...                      

                       ഇവിടെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന വികാരം ഉണര്‍ത്തി രാജ്യത്ത് വര്‍ഗീയവിഷം ചീറ്റുന്ന മുപ്പത്തിമുക്കോടി ഭൂരിപക്ഷ ന്യൂനപക്ഷ ഭീകരസംഘടനകളെ സൃഷിക്കുന്നതില്‍ RSS സംഘാദികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ബാബറി മസ്ജിദ്  തകര്‍ത്തെറിഞ്ഞ് മതേതര രാഷ്ട്രത്തിന്റെ കടക്കല്‍ കത്തി വച്ച ഇക്കൂട്ടരാണ് ഇവിടെ ന്യൂനപക്ഷ വര്‍ഗീയതയുടെ വിത്തിന് വെള്ളവും വളവും നല്‍കിയത്. കേണല്‍ പുരോഹിതിനെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ള വിഷങ്ങള്‍ മതേതര ഇന്ത്യയുടെ തീരാകളങ്കങ്ങള്‍ ആണ്. 
                     
                          അതുമല്ല വര്‍ഗീയത പറഞ്ഞു ആളെ ഇളക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. അതുകൊണ്ട് നില്‍പ്പിനായി ദേശീയതയും കുറുവടിയുമെല്ലാം മാറ്റി വച്ച് വികസനവും അഴിമതിവിരുദ്ധതയുംമെല്ലാം എടുത്തണിയേണ്ട  ഗതി കേടിലാണ് ഇക്കൂട്ടര്‍...
RSS നു പെട്ടെന്നുണ്ടായ കള്ളപ്പണതിനെതിരായ ബോധോധയവും കേരളത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ABVP ചാടി വീണതും എല്ലാം ഇതിനോട് കൂട്ടി വായിക്കാം. വര്‍ഗീയത എന്നതിന് പകരം ദേശീയത എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ സംസ്കാരത്തെ വ്യഭിചരിച്ചു നടക്കുന്ന ഇക്കൂട്ടരുടെ കള്ളനാടകം രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്.

ലാസ്റ്റ് എഡിഷന്‍ : പശുവാണോ പശിയാണോ വലുത് എന്ന കാര്യത്തില്‍ ഹിന്ദു സംഘടനകള്‍  ഉടന്‍ ഒരു തീരുമാനത്തില്‍ എത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍, എങ്ങാനും ഈ രാജ്യം RSS സംഘാദികളുടെ കൈയ്യില്‍ വന്നാല്‍ ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാകും. !!!! മനുഷ്യന്റെ വിശപ്പടക്കാന്‍ പശുവിനെ കൊല്ലുന്നതാണോ , പശുവിനു വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി ചാകുന്നതാണോ നല്ലത്?  

Friday, August 5, 2011

"പേറുക വന്നീ പന്തങ്ങള്‍"

                                                        
                          അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ സമൂഹത്തില്‍ പൊതുസമൂഹത്തിന്റെ പരിശ്ചേദമായ കാമ്പസുകളും വല്ലാതങ്ങ് അരാഷ്ട്രീയവല്ക്കരിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മോശപ്പെട്ട കാര്യമാണെന്നും ക്യാമ്പസ് രാഷ്ട്രീയം അനാവശ്യമാണെന്നും അരാഷ്ട്രീയവാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനും വിദ്യാര്‍ഥി സമരങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുമുള്ള ബോധപൂര്‍വശ്രമങ്ങള്‍ നടക്കുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ അച്ചടക്കനടപടിക്ക് വിധേയരാക്കിയും കള്ളകേസില്‍ കുടുക്കിയും ക്യാമ്പസ് രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ പുത്തന്‍ തലമുറ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ക്ക് മടിയില്ല.   നാളത്തെ പൌരന്മാരായ ഇന്നിന്റെ യുവത്വത്തിനു രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബബ്തതയും പാടില്ലെന്നുള്ള ഹിമാലയന്‍ വങ്കത്തരം വിളമ്പുന്നവരുടെ കുഴലൂത്തുകാരായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ ലോകവും മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് വിഷയങ്ങള്‍ക്കപ്പുറത്ത് കടന്നു ചെല്ലാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.

                               അങ്ങനെ രാഷ്ട്രീയവും കലയും സംസ്കാരവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കലാലയങ്ങളില്‍ അപകടകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഈ ശൂന്യതയിലേക്ക് കടന്നു ചെല്ലുന്നത് ആരാജകത്വതിന്റെയും വര്‍ഗീയതയുടെയും ആശയങ്ങളാണ്. മദ്യ-മയക്കുമരുന്ന് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന ഗ്യാങ്ങുകളും ക്യാമ്പസുകളില്‍ രൂപം കൊള്ളുന്നു. ജാതി മത വര്‍ഗീയ സംഘടനകള്‍ ക്യാമ്പസുകളില്‍ വേരുറപ്പിക്കുന്നു. മതേതര സമൂഹത്തിന് ഒരേ പോലെ ഭീഷണിയായ ഭൂരിപക്ഷ-ന്യൂനപക്ഷ മത വര്‍ഗീയ സംഘടനകളുടെ പേരിലാണ് ഇവയുടെ നിലനില്‍പ്പ്‌. മതാതിഷ്ടിത രാഷ്ട്രനിര്‍മാണമെന്നുള്ള ലക്‌ഷ്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ റിക്രൂട്ട്മെന്റ് ഏജന്‍സികല്‍ മാത്രമാണ് വര്‍ഗീയ വിദ്യാര്‍ഥി സംഘടനകള്‍. യാതൊരുവിധ രാഷ്ട്രീയ നിലപാടുകളോ സാമൂഹിക പ്രതിബബ്ധതയോ ഇവര്‍ക്കില്ല.  വിദ്യാര്‍ഥി  സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ലവലേശം താല്പര്യം കാണിക്കാത്ത ഇവര്‍ അരാഷ്ട്രീയതയുടെ ചുവടുപറ്റി ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാലമത്രയും വിദ്യാഭ്യാസവിഷയങ്ങളില്‍  പേരിനു പോലും ഇടപെടല്‍ നടത്താതെ ലോകത്തെ ഏറ്റവും വലിയ സംഘ ശക്തിയായ വിദ്യാര്‍ഥിസമൂഹത്തെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. ക്യാമ്പസുകളെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായി ഇത്തരത്തില്‍ വര്‍ഗീയത വളര്‍ന്നു വരുന്നു. 

                                 ഇത്തരത്തിലുള്ള രണ്ടു പ്രവണതകള്‍ക്കും പിന്നിലെ അണിയറ രഹസ്യം വ്യക്തമാണ്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ ചൂണ്ടയിലെ ഇരകളാണ് അരാഷ്ട്രീയതയും വര്‍ഗീയവല്‍ക്കരണവും. റിയല്‍ എസ്റ്റേറ്റ്‌ - മണല്‍ മാഫിയകളെ വെല്ലുന്ന രീതിയില്‍ കേരളത്തില്‍ വിദ്യാഭ്യാസ മാഫിയകള്‍ വളര്‍ന്നിരിക്കുന്നു.   പ്രതിരോധമുയര്‍ത്തേണ്ടവര്‍ നിഷ്ക്രിയരായപ്പോ, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോ പണക്കൊഴുപ്പ് മാത്രമല്ല, ജാതി,മത, സാമുദായിക ഘടകങ്ങളെയും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയാണ് ഇവര്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കീഴടക്കാനിറങ്ങിയയത്. വിദ്യാഭ്യാസ കച്ചവടം ഇന്നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ മുച്ചൂടും നശിപ്പിക്കാന്‍ അധിക നാള്‍ വേണ്ടി വരില്ല

                               "കറുത്തവന്റെ മക്കള്‍ക്ക് അക്ഷരമില്ലെങ്കില്‍ വെളുത്തവന്റെ പാഠം കൊയ്യാതിരിക്കട്ടെ" എന്ന് പറഞ്ഞ നവോഥാന നായകരുടെ നാട്ടില്‍ "ഭരിക്കുന്നവന്റെയും പണക്കാരന്റെയും മക്കള്‍ക്ക് സീറ്റുണ്ടെങ്കില്‍ പാവപ്പെട്ടവന്റെ മക്കള്‍ തെണ്ടിക്കോട്ടേ" എന്ന അവസ്ഥയാണ് ഇന്നുള്ളത്. വിദ്യാഭ്യാസം ജാതി മതശക്തികളും കോര്‍പറേറ്റ്കളും വീതം വച്ചിരിക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് തോന്നിയവരെ തങ്ങള്‍ക്ക് തോന്നിയ പൈസ വാങ്ങിച്ച് തങ്ങള്‍ക്ക് തോന്നിയത് പഠിപ്പിക്കും എന്ന് പൊതു സമൂഹത്തോടും ജനാതിപത്യ സംവിധാനങ്ങളോടും  നീതിന്യായ വ്യവസ്ഥകളോടും വെല്ലുവിളിക്കാന്‍ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ ധൈര്യപ്പെടുന്നു. അച്ചന്മാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അച്ചന്മാരും അമ്മമാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അമ്മമാരും മാത്രം തീരുമാനിക്കും എന്ന അവസ്ഥ. ഇതിനു കൂട്ടുനില്‍ക്കാന്‍ കച്ചവട താല്പര്യങ്ങള്‍ മാത്രമുള്ള സര്‍ക്കാരും. ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ.  
                                            
                              ആരാഷ്ട്യീയതയുടെ പേരില്‍ ഷണ്ടീകരിക്കപ്പെട്ട, വര്‍ഗീയതയുടെ പേരില്‍ വിഘടിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സമൂഹത്തിനു ഇതിനെതിരെ ചെറുത്തുനില്‍ക്കാനാകില്ല. വിദ്യാഭ്യാസരംഗത്തെ കാലികമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്,  വിദ്യാര്‍ഥിപക്ഷത്തുനിന്ന് ആ വ്യവസ്ഥയോട് എതിരുടുകയും ചെയ്യുക എന്ന ലക്ഷ്യത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ്  SFI എന്ന പൊരുതുന്ന വിദ്യാര്‍ഥിപ്രസ്ഥാനം. 


                           നാല് പതിറ്റാണ്ടായി നമ്മുടെ ക്യാമ്പസുകളുടെ സര്‍ഗാത്മകതയുടെയും പോരാട്ടവീറിന്റെയും മുഖമുദ്രയായി മാറിയ വിപ്ലവ വിദ്യാര്‍ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ. ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണലിപികളാല്‍ കുറിക്കപ്പെട്ട അനവധി നിരവധി സമരപോരാട്ടങ്ങളിലൂടെ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ കാവലാളായി, പകരംവയ്ക്കാനാകാത്ത സംഘശക്തിയായി SFI എന്ന വിദ്യാര്‍ഥിസംഘടന ഇന്നും നമ്മുടെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നു. നീതിക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളില്‍ വലതു പക്ഷ വര്‍ഗീയ ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ക്കായി രക്തംചിന്തിയ ധീരരക്തസാക്ഷികളുടെ ഓര്‍മ്മകള്‍ കരുതാക്കിയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു SFI രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയായി മാറിയത്...              
                               വിദ്യാഭ്യാസരംഗത്തെ സാമൂഹിക പ്രതിബബ്തതയോടുള്ള നിരന്തരമായ ഇടപെടലുകളാണ് SFI എന്ന സംഘടനയെ ക്യാമ്പസുകള്‍ക്ക് പ്രിയങ്കരരാക്കിയത്. വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. വിദ്യാഭ്യാസ രംഗത്തെ കാലികമായ വിഷയങ്ങളെ ഗൌരവമായി പഠിക്കുകയും വിദ്യാര്‍ഥിവിരുദ്ധ സമീപനങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും  പുരോഗനാത്മക ചിന്താഗതികളുള്ള നവ സമൂഹത്തിന്റെ നിര്‍മിതിക്കായി നിലകൊള്ളുകയും ചെയ്തിട്ടുള്ള SFI   "പേറുക വന്നീ പന്തങ്ങള്‍, അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസകച്ചവടത്തിനുമെതിരെ" എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  രണ്ട്  സംസ്ഥാന ജാഥകള്‍ നയിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ചരിത്രമായി മാറുന്ന ഈ ജാഥ, വിദ്യാഭ്യാസ മേഖലയിലെ പുഴുകുത്തുകള്‍ക്കതിരായി വിദ്യാര്‍ഥി സമൂഹം നല്‍കുന്ന ശക്തമായ താക്കീതാകും എന്നുറപ്പ്. 


                                                                  
Related Posts Plugin for WordPress, Blogger...