Friday, February 4, 2011

പൊതുയോഗനിരോധനം : ഒരു അയോദ്ധ്യന്‍ സ്വപ്നം


പൊതു നിരത്തില്‍ പൊതുപരിപാടികള്‍ കണ്ടുപോകരുത് എന്ന് ഇന്ത്യന്‍ പരമോന്നത കോടതി വിധിച്ചു. ഈ വിധി രാജ്യത്തെമ്പാടും വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചു.വാദപ്രതിവാധങ്ങളും വിവാദങ്ങളും ചാനല്‍ ചര്‍ച്ചകളും അലതല്ലി. വിധിവന്ന ദിവസം എല്ലാ വര്‍ഷവും കരിദിനമായി ആചരിക്കാന്‍ ഏതോ ഈര്‍ക്കില്‍ പാര്‍ടി ആഹ്വാനവും ചെയ്തു. ഇത് വലിയൊരു ക്രമസമാധാനപ്രശ്നമായി മാറുന്നു എന്ന് കണ്ട സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കാന്‍ ആയി അയോധ്യ വിധിയിലൂടെ നീതിന്യായ വ്യവസ്ഥയ്ക് നാട്ടുമധ്യസ്ഥയുടെ ഭാഷ്യം നല്‍കിയ അലഹബാദ്‌ ഹൈക്കോടതിയെ ഏല്‍പ്പിച്ചു . രാജ്യം മുഴുവന്‍ അടിയന്തിരാവസ്ഥ പ്രക്യാപിച്ചു സര്‍കാര്‍ സുരക്ഷ ഉറപ്പുവരുത്തിയ ഒരു ദിവസം ഹൈക്കോടതി വിധി പ്രക്യാപിച്ചു.
                           വിധി പ്രകാരം "തര്‍ക്കത്തിന്  ആധാരമായ റോഡിനെ മൂന്നായി ഭാഗിക്കണം.ഒരു ഭാഗം വാഹനങ്ങള്‍ക്ക് ഉള്ളതാണ് .ഹെല്‍മെറ്റ്‌ ധരിച്ചും സീറ്റ്‌ബെല്‍റ്റ്‌ ഇട്ടും ഏതൊരാള്‍ക്കും അതിലൂടെ വാഹനത്തില്‍ ചീറിപ്പായാം.
                           രണ്ടാമത്തെ ഭാഗം രാഷ്ട്രിയക്കാര്‍ക്കും ആഘോഷ കമ്മറ്റികള്‍ക്കും ഉള്ളതാണ്.അവര്‍ക്ക് അവിടെ പ്രകടനമോ തെക്ക് വടക്ക് യാത്രയോ നബിദിന റാലിയോ മുത്തപ്പന്‍കാവിലെ എഴുന്നെള്ളിപ്പോ  നടത്താം.
                             "മൂന്നാമത്തെ ഭാഗം ദുര്‍മോഹി ആഘാഡ എന്നാ സംഘടനക്കാണ്.മാന്യന്മാര്‍,പ്രവാസികള്‍,ബ്ലോഗ്ഗെര്മാര്‍,കമന്റന്‍മാര്‍,അരാഷ്ട്രീയവാദികള്‍ തുടങ്ങിയവരുടെ സംഘടന ആണ് ഇത്. പൊതു നിരത്തുകള്‍ തങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാണ് എന്നാ ചിന്താഗതിയാണ് ഈ സംഘടനക്ക് ഉള്ളത്.
രാജ്യത്തിന്റെ ലക്ഷക്കണക്കിന് കോടികള്‍ കട്ടുകൊണ്ട് പോയാലും പിഞ്ചുകുഞ്ഞുങ്ങള്‍ വിഷബാധയേറ്റ് പിടഞ്ഞാലും ഇവര്‍ക്ക് വിഷയം അല്ല. ഭാര്യക്ക് പട്ടുസാരിയും വീട്ടിലെ പട്ടിക്കു ചിക്കന്‍ ചില്ലിയും വാങ്ങാന്‍ ഇവര്‍ തങ്ങളുടെ മാത്രം സ്വന്തമായ പൊതുനിരത്തിലൂടെ ചീറിപാഞ്ഞ്‌ പോകുമ്പോള്‍ ആകും ഖദറും ഖാദിയും ധരിച്ചവന്മാര്‍ വഴിയരികില്‍ എങ്ങാനും നിന്ന് സാമൂഹ്യസേവനം പ്രസംഗിക്കുന്നത്. ഇവനൊക്കെ ഒരു പണി കൊടുക്കാന്‍ അന്നേ പ്രാര്‍ഥിച്ചതാ, ഒടുവില്‍ ബഹു കോടതികള്‍ വേണ്ടി വന്നു ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍.
,പൊതുയോഗം നിരോധിക്കാന്‍ ഉള്ള വിധി കേട്ടപാതി കേള്‍ക്കാത്ത പാതി ഇവര്‍ ബ്ലോഗുകള്‍ എഴുതി,കമെന്റുകള്‍ ഇട്ടു, പത്രത്തില്‍ ലേഖനം എഴുതി,   കോടതിയെ വാഴ്ത്തിപാടി. ഖദറിട്ട രാഷ്ട്രിയക്കാര്‍ വീട്ടിലിരിക്കട്ടെ, കോട്ടിട്ട ജഡ്ജിമാരും മരുമക്കളും നാട് ഭരിക്കട്ടെ..
പൊതുതിരഞ്ഞെടുപ്പുകള്‍ തുലയട്ടെ, പൊതുതാല്‍പര്യഹര്‍ജികള്‍ നീണാള്‍ വാഴട്ടെ.. Praise the court ...."
                           അലഹബാദ് വിധി വന്നതോടെ ഇവര്‍ അടക്കം സകല കക്ഷികളും ഹാപ്പി ആയി,രാജ്യം ഈ വിധിയെ തീര്‍ത്തും സംയമനത്തോടെ സ്വീകരിച്ചു.
പൊതുജനത്തെയും പൊതുയോഗത്തെ അപലപിച്ച രാഷ്ട്രിയ ശുംഭന്മാരെയും ഒരുപോലെ തൃപ്തിപെടുതുന്നതാണ് അലഹബാദ് ഹൈക്കോടതി വിധി എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിവാധമായ കേസുകളില്‍ തര്‍ക്കരഹിതമായ വിധി പറയാന്‍ ഉള്ള കഴിവ് അലഹബാദ്‌ ഹൈക്കോടതി ഒരിക്കല്‍ കൂടി തെളിയിച്ചതായ് സുപ്രീം കോടതി നിരീക്ഷിച്ചു . പലസ്തീന്‍ ,കൊറിയ ,കശ്മീര്‍, മുല്ലപെരിയാര്‍ തുടങ്ങിയ അവകാശ തര്‍കങ്ങള്‍ കൂടി അലഹബാദ്‌ ഹൈക്കോടതിയെ ഏല്പിക്കാന്‍ ആകുമെന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു ............
                                            ഇതൊരു സ്വപ്നം ആണ് . മതവര്‍ഗീയ കാപലികന്മാര്‍ സ്വതന്ത്ര്യനന്തര ഭാരതത്തിന്‍റെ മതനിരപെക്ഷതയുടെ താഴികകുടങ്ങള്‍ തകര്‍ത്തെറിഞപ്പോള്‍ ത്രേതായുഗത്തില്‍ അവിയലും സാമ്പാറും പാകം ചെയ്തു എന്ന് പറയപ്പെടുന്ന അടുക്കള തേടിപ്പോയി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സ്വയം അപഹാസ്യരായിപോകുന്ന കാഴ്ചയുടെ ആഘാത്തില്‍ കണ്ടു പോയ ഒരു സ്വപ്നം. സ്വപ്നത്തില്‍ കണ്ടതും കേട്ടതും കോടതിഅലക്ഷ്യം ആണെന്നും പറഞ്ഞു ഒരു ശുംഭനും വരില്ല എന്ന വിശ്വാസത്തില്‍ ആണ് ഞാന്‍ ഇത് ഇവിടെ പോസ്റ്റിക്കോട്ടേ . . .

1 comment:

Related Posts Plugin for WordPress, Blogger...